തട്ടത്തുമല നാട്ടുവർത്തമാനം

Tuesday, November 24, 2009

സ. മഞ്ഞപ്പാറ ഇബ്രാഹിം കുഞ്ഞ് മെമ്പറെ അനുസ്മരിച്ചു

. മഞ്ഞപ്പാറ ഇബ്രാഹിം കുഞ്ഞ് മെമ്പറെ അനുസ്മരിച്ചു

കിളിമാനൂർ, നവംബർ 24:ജനപ്രിയനായിരുന്ന സാമൂഹ്യസേവകനും പഴയകുന്നുമ്മേൽ പഞ്ചായത്ത് മുൻ മെമ്പറും സി.പി.ഐ(എം) ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന എ. ഇബ്രാഹിം കുഞ്ഞിന്റെ (മെമ്പർ) ഒന്നാം ചരമ വാർഷികം ആചരിച്ചു. ചാരുപാറ റെസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വൈകുന്നേരം ചാരുപാറയിലാണ് അനുസ്മരണ യോഗം സംഘടിപ്പിച്ചത്. വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളുടെ പ്രതിനിധികൾ സംബന്ധിച്ചു.നല്ലൊരു സദസ്സുണ്ടായിരുന്നു.

ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ബി.പി. മുരളി യോഗം ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി എൻ. സുദർശനൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ്. പ്രസിഡന്റ് എം. മൈതീൻ കുഞ്ഞ്, സി.പി.എം ഏരിയാ കമ്മിറ്റി അംഗം അഡ്വ.എസ്. ജയച്ചന്ദ്രൻ,സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം പി.ജി.മധു, ബി.ജെ.പി നേതാവ് കാരേറ്റ് ശിവപ്രസാദ്, പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. നാരായണൻ, പഴയകുന്നുമ്മേൽ പഞ്ചായത്ത് മെമ്പർമാരായ എ. ഷിഹാബുദീൻ, ജി.എൽ. അജീഷ്, ബ്ലോക്കു പഞ്ചായത്തംഗം വി. ബിനു, വ്യാപാരി വ്യവസായി സമിതി നേതാവ് പുഷ്കരൻ, ഫ്രാക്ക് (ഫെഡറേഷൻ ഓഫ് റെസിഡന്റ്സ് അസോസിയേഷൻ കിളിമാനൂർ) ജനറൽ സെക്രട്ടറി ബേബി ഹരീന്ദ്രദാസ് എന്നിവർ സംസാരിച്ചു.

സമൂഹത്തിനും വിശിഷ്യാ പൊതു പ്രവർത്തകർക്കും ഉദാത്ത മാതൃകയായിരുന്നു മെമ്പർ എന്ന് അറിയപ്പെട്ടിരുന്ന ഇബ്രാഹിം കുഞ്ഞെന്ന് യോഗത്തിൽ പങ്കെടുത്തവർ എല്ലാവരും പറഞ്ഞു. സ്വാർത്ഥതയും സ്ഥാനമോഹങ്ങളുമില്ലാത്ത അദ്ദേഹം ജനങ്ങളുടെ പ്രശ്നങ്ങൾക്കും, നാടിന്റെ വികസനത്തിനും വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞു വച്ചു. ജങ്ങളുടെ സ്നേഹനിധിയായ കര്യക്കാരനായി അദ്ദേഹം അവിരാമം ഓടി നടന്നു.

സി.പി.ഐ (എം)- ന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗം നടത്താതിരുന്നതിനെ കോൺഗ്രസ്സ് നേതാവ് എൻ.സുദർശനൻ വിമർശിച്ചു. എന്നാൽ പിന്നീട് സംസാരിച്ച സി.പി.എം പ്രതിനിധികൾ ഇതിനു വിശദീകരണം നൽകി. സി.പി.എമ്മിന്റെ ആഭിമുഖ്യത്തിൽ ഇബ്രാഹിം കുഞ്ഞ് അനുസ്മരണം സംഘടിപ്പിയ്ക്കാൻ കഴിയാത്ത സാഹചര്യം പാർട്ടിപ്രവർത്തകരിൽ വിഷമമുണ്ടാക്കിയിട്ടുണ്ട്. ഇതിന് കാരണമായി പറയുന്ന സാങ്കേതികത്വം സംബന്ധിച്ച് പാർട്ടി സംവിധാനങ്ങൾക്കനുസൃതമായി നേതൃത്വത്തിൽ പരാതി നൽകാൻ ചില പാർട്ടി പ്രവർത്തകർ ആലോചിയ്ക്കുന്നുണ്ട്.

Friday, November 20, 2009

വൻ മഴനാശം

സ്കൂൾമതിൽ തകർന്നു

തട്ടത്തുമല, നവംബർ 20: ഇന്ന് ഉച്ചയ്ക്കുശേഷം തട്ടത്തുമല, കിളിമാനൂർ, നിലമേൽ പ്രദേശങ്ങളിൽ ശക്തമായ ഇടിമിന്നലിന്റെയും കാറ്റിന്റെയും അകമ്പടിയോടെ തകർത്തുപെയ്ത മഴയിൽ വൻ നാശനഷ്ടങ്ങൾ. തട്ടത്തുമല ഗവർണ്മെന്റ് ഹയർ സെക്കണ്ടറി സ്ക്കൂളിന്റെ പ്രധാന കളിസ്ഥലത്തിന്റെ ഒരു വശത്തു കെട്ടി ഉയർത്തിയിരുന്ന വലിയ കൽമതിൽ ഉരുൾ പൊട്ടുന്നതു മാതിരി മഴയിൽ തകർന്നുവീണു. മതിലിനോടു ചേർന്നിരുന്ന വീട്ടിന്റെ ഭാഗത്തെ മതിൽഭാഗം താഴേയ്ക്കു പതിക്കാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. എന്നാൽ വീട്ടുമുറ്റത്തുള്ള കിണർ തകർന്നുവീണ മണ്ണും പാറയുംകൊണ്ട് നികന്നുപോയി.

മതിലിന്റെ താഴത്തുള്ള കൊക്കയും മണ്ണും പാറയും കൊണ്ട് മൂടപ്പെട്ടു. അതിനോടു ചേർന്നുള്ള തടത്തിന്റെ ഒരു ഭാഗവും മണ്ണും പാറക്കല്ലുകളും കൊണ്ട് മൂടി മാർഗ്ഗതടസ്സം ഉണ്ടായി. മഴകാരണം പരസരത്ത് ആളുകൾ ആരും ഇല്ലാതിരുന്നതിനാൽ വൻ ആളപായം ഒഴിവായി.ഗ്രൌണ്ടിൽ വന്നിറങ്ങിയ വെള്ളം താഴ്ന്നിറങ്ങി വശത്തുള്ള കൽകെട്ടിൽ സമ്മർദ്ദം ചെലുത്തിയതാണ് അപകടകാരണമെന്നു കരുതുന്നു.

അശാസ്ത്രീയമായ
രീതിയിൽ മതിൽ നിർമ്മിച്ചതാണ് അപകടകാരണമെന്നും ആരോപണം ഉണ്ട്. അടിയിലെ കെട്ടും അതിനു മീതെയുള്ള മതിലും ഒരുമിച്ചു തകർന്നടിയുകയായിരുന്നു. കിളിമാനൂർ പോലീസ് സംഭവസ്ഥലത്ത് എത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു. ഇളകി താഴെവീഴാതെ കുലുങ്ങിനിന്ന മതിലിന്റെ ശേഷിയ്ക്കുന്ന ഭാഗം പോലീസ് ഇടപെട്ട് ജെ.സി.ബിയ്ക്കു കോരിമറ്റി.

വീടു തകർന്നു

കുറവൻ കുഴി, നവംബർ 20: കുറവൻ കുഴിയിൽ എം.സി റോഡിൽ വഴിയോരകടയ്ക്കു സമീപം പുതുതായി താമസം തുടങ്ങിയിരുന്ന സലാഹുദീൻകുടുംബത്തിന്റെ വീടിന്റെ പുറകുവശത്തുള്ള ഇടിവര ഇടിഞ്ഞ് വീണ് വീടിന്റെ പുറകുവശം തകർന്നു. അടുക്കളയുടെ വാതിൽ തകർത്ത് വലിയ പാറകൾ വീടിനകത്തു പതിച്ചു.

വാഹന അപകടം

തട്ടത്തുമല, നവംബർ 20: തട്ടത്തുമലയ്ക്കു സമീപം മണലേത്തുപച്ചയിൽ ഒരു ലോറിയും അയ്യപ്പഭക്തന്മർ സഞ്ചരിച്ചിരുന്ന വാനും കൂട്ടിയിടിച്ച് ഒരു ബാലനടക്കം മൂന്നുപേര്‍ മരിക്കുകയും മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച മാരുതി ഒമ്നി വാന്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

ഇന്നലെ വൈകുന്നേരം 4 മണിയോടെ, എം.സി റോഡില്‍ കിളിമാനൂരിന് സമീപം മണലയത്തുപച്ചയില്‍ നിറുത്തിയിട്ടിരുന്ന കെ.എസ്.ആര്‍.ടി.സി ഫാസ്റിനെ മറികടക്കുന്നതിനിടയിലാണ് വാന്‍ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന് തരിപ്പണമായ വാനില്‍ നിന്ന് അതുവഴി പണിയായുധങ്ങളുമായി വരികയായിരുന്ന മെക്കാനിക്കുകളാണ് തകിടും മറ്റും വെട്ടിപ്പൊളിച്ച് ആളുകളെ പുറത്തെടുത്തത്.

അതുവഴി വരികയായിരുന്ന സ്പെഷ്യല്‍ ബ്രാഞ്ച് സി.ഐ.ഡി (അഡ്മിനിസ്ട്രേഷന്‍) ഡിവൈ.എസ്.പി വിജയകുമാര്‍ തന്റെ കാറില്‍ പരിക്കേറ്റവരെ കയറ്റി ആശുപത്രിയിലേക്ക് അയച്ചു. അപകടം നടന്ന ഉടന്‍ ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് അര്‍ജ്ജുനനും സുധീറും മരണമടഞ്ഞത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജേഷും പിന്നീട് മരണമടഞ്ഞു. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.


കിളിമാനൂരില്‍ നിന്ന് വാടകയ്ക്കെടുത്ത മാരുതി വാനില്‍ വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് അണയില്‍ ഭദ്രകാളി ക്ഷേത്രത്തില്‍ നിന്ന് ഇരുമുടി കെട്ടി ഇവര്‍ ശബരിമലയിലേക്ക് യാത്രയായത്. സുധീറാണ് കാര്‍ ഓടിച്ചിരുന്നത്. രാജേഷ് അവിവാഹിതനാണ്. രാധയാണ് മാതാവ്. രജനി, ഗിരിജ എന്നിവര്‍ സഹോദരങ്ങളാണ്. സീനയാണ് സുധീറിന്റെ മാതാവ്. ഭാര്യ: ശാന്തി. ഒരു മകനുണ്ട്. സുധീറിന്റെ ചിറ്റപ്പന്റെ മകനാണ് മരണമടഞ്ഞ അര്‍ജ്ജുന്‍.

വെള്ളല്ലൂര്‍ പാളയം സുമന്‍ നിവാസില്‍ ഗോപാലകൃഷ്ണന്റെ മകന്‍ അര്‍ജ്ജുന്‍ (11), ബന്ധുവായ സുനി നിവാസില്‍ ശിവതാണുവിന്റെ മകന്‍ സുധീര്‍ (35), ഗിരിജാമന്ദിരത്തില്‍ പരേതനായ ശശിധരന്റെ മകന്‍ രാജേഷ് (25) എന്നിവരാണ് മരിച്ചത്. വിനീത് ഭവനില്‍ വിനീത് (19), അശ്വതി ഭവനില്‍ അനൂപ് (20), സുമന്‍ നിവാസില്‍ സുമന്‍ (19) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാസ്റ്റർ അനുസ്മരണം

കിളിമാനൂർ, നവംബർ 20: പഴയകുന്നുമ്മേൽ പഞ്ചായത്തു പ്രസിഡന്റും സി.പി. (എം) തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും കിളിമാനൂർ ഏരിയാ സെക്രട്ടറിയുമായിരുന്ന കെ.എം.ജയദേവൻ മാസ്റ്ററുടെ ചരമവാർഷികം ആചരിച്ചു. രാവിലെ 9-30-ന് സി.പി.എം പ്രവർത്തകർ മാസ്റ്ററുടെ വീട്ടിലെത്തി പരേതന്റെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി.

ശേഷം
കിളിമാനൂർ പഴയകുന്നുമ്മേൽ പഞ്ചായത്തു കമ്മ്യൂണിറ്റി ഹാളിൽ (രാജാ രവി വർമ്മ കമ്മ്യൂണിറ്റി ഹാൾ) അനുസ്മരണ സമ്മേളനം നടന്നു. സി.പി.എം ജില്ലാ സെക്രട്ടറി കടകമ്പള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാർട്ടി ജില്ലാകമ്മിറ്റി അംഗങ്ങളായ ബി.പി.മുരളി (ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്), അഡ്വ.ചാവർകോട് രാജു തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.Justify Full

Tuesday, November 17, 2009

തട്ടത്തുമലയിൽ ഉപജില്ലാ സ്കൂൾ കലോത്സവം

തട്ടത്തുമലയിൽ ഉപജില്ലാ സ്കൂൾ കലോത്സവം

തട്ടത്തുമല: ഇത്തവണത്തെ കിളിമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവം 2009 ഡിസംബർ 2, 3 ,4, 5 തീയതികളിലായി തട്ടത്തുമല ഗവർണ്മെന്റ് എച്ച്.എസ്.എസ്-ൽ വച്ചാണ് നടക്കുന്നത്. ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിയ്ക്കുന്ന കുട്ടികളുടെ കലാപ്രകടനങ്ങൾ ഏഴു വേദികളിലായി അരങ്ങേറും. കലോത്സവത്തിന്റെ വിജയത്തിനായി വിശാലമായ സ്വാഗതസംഘം രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. കലോത്സവത്തിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും ഭക്ഷണം നൽകാൻ സംഘാടക സമിതി തീരുമാനിച്ചിട്ടുണ്ട്. ഏകദേശം നാലു ലക്ഷം രൂപ ചെലവു പ്രതീക്ഷിയ്ക്കുന്നു. സാമ്പത്തികം സ്വരൂപിയ്ക്കുന്നതിനുള്ള പിരിവ് ആരംഭിച്ചുകഴിഞ്ഞു.

സംഘാടക സമിതിയുടെ പ്രധാന ഭാരവാഹികളുടെ പേരുവിവരം ചുവടെ:

ചെയർമാൻ: ശ്രീ. എം. നാരായണൻ (പ്രസിഡന്റ്, പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത്)

ജനറൽ കൺവീനർ: ശ്രീമതി. സി.എ.വത്സമ്മ (പ്രിൻസിപ്പാൾ, ജി. എച്ച്. എസ്. എസ് തട്ടത്തുമല)


ജോയിന്റ് കൺവീനർ:
ശ്രീമതി. സ്നേഹലത (ഹെഡ്മിസ്ട്രസ്, ജി. എച്ച്. എസ്. എസ് തട്ടത്തുമല)

ട്രഷറർ: ശ്രീ. കെ.പ്രസാദ് (എ. ഇ. ഒ, കിളിമാനൂർ)

രക്ഷാധികാരികൾ:

ശ്രീ. എ. സമ്പത്ത് എം.പി

ശ്രീ. അഡ്വ. എൻ.രാജൻ എം. എൽ. എ

ശ്രീ. ആനാവൂർ നാഗപ്പൻ (പ്രസിഡന്റ്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്)

ശ്രീ. ബി. പി. മുരളി (വൈസ് പ്രസിഡന്റ്, തിരുവനതപുരം ജില്ലാ പഞ്ചായത്ത്)

ശ്രീ. എം. എം. താഹ ( അംഗം, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്)

ശ്രീമതി. അഡ്വ. ഒ. ദീപ (പ്രസിഡന്റ്, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്)

ശ്രീ. എൻ. സുദർശനൻ (പ്രസിഡന്റ്, പഴയകുന്നുമ്മേൽ സർവീസ് സഹകരണ ബാങ്ക്)

ശ്രീ. എ. ഇബ്രാഹിം കുഞ്ഞ് ( ആദ്യകാല അദ്ധ്യാപകൻ, ജി. എച്ച്. എസ്. എസ്. തട്ടത്തുമല)

ഈ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് എല്ലാവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിയ്ക്കുന്നു.

ഗലീലിയോ നാടകം

ലേഖനത്തിന്റെ രത്നച്ചുരുക്കം:

ഗലീലിയോ നാടകം സമകാലിക പ്രസക്തിയുള്ളതാണ്. ഇത് ഇക്കാലത്ത് അവതരിപ്പിയ്ക്കേണ്ടത് കേരളാ ശാസ്ത്രസാഹിത്യ പരിഷത്തുപോലെ ഒരു പ്രസ്ഥാനത്തിന്റെ സ്വാഭാവിക കടമയാണ്. നാടകത്തിന്റെ അവതരണത്തിൽ ചില പോരായ്മകൾ ഉണ്ടെങ്കിലും ജനങ്ങൾക്കിടയിൽ അവതരിപ്പിയ്ക്കുന്നത് പ്രോത്സാഹനജനകമാണ്. നാടകത്തിനു മൊത്തത്തിൽ ചില പോരായ്മകളും വന്നുപോയിട്ടുണ്ട്. അതു ചൂണ്ടി കാണിയ്ക്കുന്നു. മലയാള നാടകപ്രസ്ഥാനത്തെ വളർത്താനും പരിഷത്തിന്റെ ശ്രമം സഹായകം. ജനങ്ങളിൽനിന്നും അകന്ന പരിഷത്ത് അതിന്റെ ജനകീയ മുഖം വീണ്ടെടുക്കുന്നതു നന്നായിരിയ്ക്കും. ശാസ്ത്രബോധം വളർത്താൻ ഉപകരിയ്ക്കുന്ന പ്രവർത്തനങ്ങൾക്ക് ആശംസകൾ!

ഗലീലിയോ നാടകം

നാടകം മരിച്ചു എന്നൊക്കെ പറയുന്നതു വെറുതെ; ഇടയ്ക്കൊക്കെ അതു മരിച്ചതുപോലെ കിടന്നെന്നിരിയ്ക്കും. എന്നിട്ടു കൂടെക്കൂടെ ചാടി എഴുന്നേറ്റ് നിവർന്നു നിന്നു പറയും, ഞാൻ ഇവിടെ ജീവനോടെ ഉണ്ട് എന്ന്. അതിനു പലരും, പലതും നിമിത്തമാകണമെന്നു മാത്രം. അഥവാ നാടകത്തെ അതിന്റെ രംഗഭാഷയുടെ ശക്തി കണ്ടറിഞ്ഞ് പ്രയോജനപ്പെടുത്താൻ ആരെങ്കിലും മുതിർന്നാൽ മതി അതിന് വീണ്ടും വീണ്ടും ഉയിർത്തെഴുന്നേൽക്കാൻ. (സിനിമ എന്നൊരു മാധ്യമം വന്നില്ലായിരുന്നെങ്കിൽ ഇന്നും ഏറ്റവും കൂടുതൽ ജനങ്ങൾ കാണുകയും, അവരെ സ്വാധീനിയ്ക്കുകയും ചെയ്യുന്ന ഒരു കലാരൂപമാകുമായിരുന്നു നാടകം.) അങ്ങനെ നമ്മുടെ ഉറങ്ങിക്കിടക്കുന്ന തനതു നാടക പാരമ്പര്യത്തെ കൂടെ കൂടെ വിളിച്ചുണർത്തുന്ന ഒരു പ്രസ്ഥാനമാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. ആശയങ്ങൾ പ്രചരിപ്പിയ്ക്കുന്നതിനു നാടകം എന്ന ജീവസുറ്റ ജനകീയ കലയെ നന്നായി പ്രയോജനപ്പെടുത്തിയിട്ടുള്ള പ്രസ്ഥാനമാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. പരിഷത്തിന്റെ പ്രചരണ ജാഥകളിൽ സാധാരണ ഒരു കൂട്ടം ചെറിയ ചെറിയ നാടകങ്ങൾ അവതരിപ്പിയ്ക്കുകയായിരുന്നു പതിവ്. എന്നാൽ ഇത്തവണ പരിഷത്ത് ഏകദേശം രണ്ടു മണിക്കൂർ ദൈർഘ്യമുള്ള മുഴുനീളൻ നാടകവുമായാണ് രംഗത്തെത്തിയിരിയ്ക്കുന്നത്. ഒരു നല്ല ഉദ്യമം. അതും വിഖ്യാത ശസ്ത്രജ്ഞൻ ഗലീലിയെ കുറിച്ച്.! ബർത്തോൾഡ് ബൃഹത്ത് എന്ന ജർമ്മൻ നാടക കൃത്ത് എഴുതിയ നാടകത്തിന്റെ മലയാളം ആവിഷ്കാരമാണ് ഇത്.

നാടകം എഴുതപ്പെട്ടത് ഇരുപതാം നൂറ്റാണ്ടിലും, അതിനാസ്പദമായ വിഷയം പതിനേഴാം നൂറ്റാണ്ടിൽ സംഭവിച്ചതുമാണ്. എങ്കിലും സമകാലിക സാമൂഹ്യ സാഹചര്യം ഇങ്ങനെ ഒരു നാടകം ആവശ്യപ്പെടുന്നുണ്ട്. ഗലീലിയോയുടെ ജീവിത കാലത്തെ വെല്ലുന്ന തരത്തിൽ മതമേധാവിത്വം പലമാർഗ്ഗങ്ങളിലും അരങ്ങുവാഴാൻ ശ്രമിയ്ക്കുകയും അതിൽ വിജയം വരിയ്ക്കുകയും ചെയ്യുന്നതിലൂടെ പഴയകാലത്തിന്റെ പുനരാവിഷ്കരണം ഇവിടെ നാം കണ്ടു കൊണ്ടിരിയ്ക്കുന്നുണ്ട്. പണ്ട് അജ്ഞതകൊണ്ട് ശാസ്ത്രത്തെ നിരാകരിയ്ക്കുവാൻ ശ്രമിച്ചിരുന്നെങ്കിൽ ഇന്ന് വിസ്മയിപ്പിയ്ക്കുന്ന അറിവുകളുടെ അദ്ഭുതലോകത്തു നിന്നു കൊണ്ട് മനപൂർവ്വം ശാസ്ത്രത്തെ നിരാകരിയ്ക്കുവാൻ ശ്രമിയ്ക്കുന്നു എന്നതാണ് വ്യത്യാസം. ഇന്ന് ശാസ്ത്രത്തെ അവിശ്വസിയ്ക്കുക, നിരാകരിയ്ക്കുക മുതലായവയാണ് ശരിയായ ജീവിത മാതൃക എന്ന നിലപാട് സമൂഹത്തിനുമേൽ അടിച്ചേല്പിയ്ക്കുകയാണ്. ശാസ്ത്രത്തിന്റെ എല്ലാ സൽഫലങ്ങളും അനുഭവിയ്ക്കുകയും ശാസ്ത്രമാർഗ്ഗത്തിൽ മനുഷ്യൻ ആർജ്ജിച്ച നേട്ടങ്ങളിൽ ഊറ്റം കൊള്ളുകയും, അതേ സമയം ശാസ്ത്രത്തിന് അതീതമായി എന്തൊക്കെയോ ഉണ്ടെന്നും അതാണ് ശാസ്ത്രത്തിന്റെ പോലും വളർച്ചയ്ക്കു നിദാനമെന്നും ഉള്ള മണ്ടൻ തത്വശാസ്ത്രം ബോധപൂർവ്വം പ്രചരിപ്പിയ്ക്കുകയും ചെയ്യുന്നു.

ശാസ്ത്രമാണ് ശാശ്വത സത്യമെന്നവിശ്വാസം എല്ലാവരും അംഗീകരിച്ചാൽ പിന്നെ നിലനിൽ‌പ്പില്ലാത്ത മതം ഉൾപ്പെടെ ചില ശാസ്ത്രാതീത പ്രസ്ഥാനങ്ങളും അവയുടെ മേധാവികൾ ഉൾപ്പെടെയുള്ള അവയുടെ ഗുണഭോക്താക്കളും, അധികാരലഭ്യതയുടെ അവിഹിത മാർഗ്ഗമായി ഇവയെ ഉപയോഗിയ്ക്കുന്നവരുമായ ശക്തികളാണ് എല്ലാ ശാസ്ത്രവിരുദ്ധ പ്രചരണങ്ങൾക്കും പിന്നിൽ. ഗലീലിയോയുടെ കാലത്തു മാത്രമല്ല, ഇന്നും സംഘടിത മതങ്ങൾ സ്വതന്ത്ര ചിന്തയ്ക്കും ആശയപ്രകാശനത്തിനും മനുഷ്യ പുരോഗതിയ്ക്കാകെയും തടസ്സമായി നിൽക്കുന്നുണ്ട്. ഇന്നും ആളും ആയുധവും പണവും അധികാരവും എല്ലാം ലോകത്തെവിടെയും മത മേലാളരുടെ മേധവിത്വത്തിൻ കീഴിലാണ് എന്നതാണു സത്യം. ഇന്ന് ഭീകരതയുടെ മാർഗ്ഗത്തിലും മതങ്ങൾ മേൽക്കൊയ്മ നിലനിർത്താൻ ശ്രമിയ്ക്കുകയാണ്. കാലം ചവറ്റു കുട്ടയിലേയ്ക്കു വലിച്ചെറിഞ്ഞ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പൊടിതട്ടി മിനുക്കിയെടുത്തു കൊണ്ടുവരാനുള്ള ബോധപൂർവ്വമായ പരിശ്രങ്ങളും ഇന്ന് നടന്നുകൊണ്ടിരിയ്ക്കുന്നു. ഇങ്ങനെയുള്ള ഒരു വർത്തമാനകാലത്തിൽ ജനങ്ങൾക്ക് പുരോഗമന ആശയങ്ങളും, ശാസ്ത്രവും, ശാസ്ത്രബോധവും ഉൾക്കൊള്ളുവാൻ സഹായകമായ ഒരു എളിയ ശ്രമം പോലും ഏറെ പ്രോത്സാഹനം അർഹിയ്ക്കുന്നതാണ്. സാഹചര്യത്തിൽ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ മാത്രമാണെങ്കിലും ശാസ്ത്ര സാഹിത്യ പരിഷത്ത് ഗലീലിയോ എന്ന നാടകവുമായി ഒരു യാത്ര നടത്തുന്നത് തീർച്ചയായും അഭിനന്ദനം അർഹിയ്ക്കുന്നു. സാമൂഹ്യ നവോത്ഥാനത്തിനും ശാസ്ത്രം പ്രചരിപ്പിയ്ക്കുന്നതിനും പരിഷത്ത് നൽകിയിട്ടുള്ള സേവനങ്ങൾ വിലപ്പെട്ടതാണ്.

എന്നാൽ കുറെ കാലമായി പരിഷത്ത് ജനങ്ങളിൽ നിന്ന് ഏറെ അകന്നു നിൽക്കുകയായിരുന്നു എന്നതും ഒരു യാതാർത്ഥ്യമാണ്. പുസ്തകം വിറ്റും മറ്റും സാമ്പത്തികമായി അല്പം മെച്ചപ്പെട്ട സ്ഥിതിയിൽ എത്തിയതും, ഔദ്യോഗിക തലത്തിൽ തന്നെ ചില സ്ഥാനമാനങ്ങളും അതുവഴി വിവിധ സാമ്പത്തിക സ്രോതസ്സുകളും പരിഷത്തിനും അതിന്റെ നേതാക്കൾക്കും തുറന്നു കിട്ടിയതും മാത്രമല്ല, എല്ലാം തികഞ്ഞവർ തങ്ങളാണെന്ന ചില മിഥ്യാ‍ ധാരണകളും അതിൽനിന്നുണ്ടായ ഗർവ്വും ഒക്കെ ഒരു പ്രസ്ഥാനം എന്ന നിലയിൽ പരിഷത്തിനെ ജനങ്ങളിൽനിന്നും ജനാധിപത്യ പ്രസ്ഥാനങ്ങളിൽ നിന്നും അകറ്റിയിട്ടുണ്ട്. കൂടാതെ മിക്ക പ്രദേശങ്ങളിലും ജനസമ്മതിയില്ലാത്ത പ്രവർത്തകരാണ് പരിഷത്ത് കൊണ്ടു നടക്കുന്നതെന്നതും ഇതിനെ ജനങ്ങളിൽനിന്നും അകറ്റി. ജനപ്രീതിയുടെ മാനദണ്ഡത്തിൽ ഉള്ളവർക്കു മാത്രമായി കൊണ്ടു പോകാൻ കഴിയുന്നതുമല്ല പരിഷത്ത്. അതില്ലാത്തവരുടെയും പലതരം സേവനങ്ങളും പരിഷത്തിനു പ്രയോജനപ്പെടുത്തേണ്ടി വരും. എന്നാ‍ൽ ബുദ്ധിജീവി നാട്യവുമായി നടക്കുന്ന ഒരു വിഭാഗത്തിനു മാത്രം കൊണ്ടു നടക്കാനുള്ള ഒന്നായി മാറരുത് പരിഷത്ത്. എന്നാൽ ജനങ്ങളുമായി ഇതിനെ കൂട്ടിയിണക്കുവാൻ ജനസമ്മതരും പൊതു പ്രവർത്തകരുമായ വിവിധ മേഖലകളിലുള്ളവരുടെ സേവനം കൂടി പരിഷത്ത് പ്രയോജനപ്പെടുത്തണം. പരിഷത്തിന്റെ യൂണിറ്റുകളും യൂണിറ്റുതല പ്രവർത്തനങ്ങളും ഇപ്പോൾ എത്രയോ മന്ദീഭവിച്ചിരിയ്ക്കുന്നു. ഇപ്പോൾ നാടകയാത്രയിലൂടെയും മറ്റും പരിഷത്തിന്റെ ജന സമ്പർക്കം വീണ്ടെടുക്കാനും പരിഷത്ത് പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കാനും കഴിയുമെന്നു പ്രത്യാശിയ്ക്കുന്നു.

ഇനി ഗലീലിയോ നാടകത്തെക്കുറിച്ച് വിമർശനബുദ്ധിയിൽനിന്നും ചിലത് ; നാടകാവതരണത്തിന്റെ ലക്ഷ്യം സോദ്ദേശപരവും സ്പഷ്ടവുമാണ്. നാടകത്തിന്റെ സന്ദേശം നാടകം കാണുന്ന ഏതൊരാൾക്കും വ്യക്തമാകും. കാഴ്ചക്കാരനെ ഇതു സ്വാധീനിയ്ക്കുകയും ചെയ്യും.എങ്കിലും ശക്തമായ ഒരു കലാമാധ്യമം എന്ന നിലയിൽ നാടകത്തിനു ചില പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. ഇതു പറയുമ്പോൾ നാടകം രംഗത്ത് അവതരിപ്പിയ്ക്കുവാനുള്ള പരിമിതികൾ മറക്കുന്നില്ല. ധാരാളം കഥാപാത്രങ്ങളുള്ള ഒരു മുഴുനീളൻ നാടകമാണിത്. മൂലകൃതിയോടു നീതി പുലർത്തിക്കൊണ്ടും, സ്ഥലകാല ബോധം ഉൾക്കൊണ്ടും, നമ്മുടെ നാടക സങ്കല്പങ്ങൾക്കും രംഗസാദ്ധ്യതകൾക്കും അനുസൃതമായും നാടകം അവതരിപ്പിയ്ക്കുക എന്നതു തന്നെ ശ്രമകരമായ ഒരു ദൌത്യമാണ്. ഒരു സമകലീന സ്പർശവുംകൂടി വേണമെന്നാകുമ്പോൾ ആവിഷ്കരിയ്ക്കുന്ന ആളും സംവിധായകനും ഒക്കെ മാനസികമായിത്തന്നെ നല്ല പിരിമുറുക്കം നേരിടും. നാടകത്തെക്കുറിച്ച് നല്ല അവബോധവും അനുഭവവും കൈമുതലായുള്ള പ്രൊ. പി.ഗംഗാധരനാണ് ഗലീലിയോ എന്ന നാടകം അവതരിപ്പിയ്ക്കാൻ കഴിയും വിധം പാകപ്പെടുത്തിയിട്ടുള്ളത്. തീർച്ചയായും അദ്ദേഹം ആത്മാർത്ഥമായി തന്നെയാണ് നാടകത്തിന്റെ ആവിഷ്കാരം നിർവ്വഹിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ കുറ്റം കൊണ്ടു മാത്രമല്ലാത്ത പോരായ്മകൾ ഉണ്ടായിട്ടുണ്ടെങ്കിലും! ഒരു അന്യ ഭഷാ നാടകത്തെ മലയാളീകരിയ്ക്കുമ്പോൾ സ്വാഭാവികമായും അതിന്റേതായ ചില പരിമിതികളും ഉണ്ടാകുമല്ലോ!

കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്നു സ്ഥലങ്ങളിലായാണ് ഒരേ ദിവസം ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം നടന്നിരിയ്ക്കുന്നത്.(14-11-2009) അതായത് ഒരേനാടകം മൂന്നു ടീമായി തിരിഞ്ഞ് കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിയ്ക്കുന്നു. ഈയുള്ളവൻ കണ്ടത് തിരുവനന്തപുരത്ത് എസ്.എം.വി സ്കൂളിൽ അവതരിപ്പിച്ച നാടകമാണ്. ഒരോ ടീമും അവതരിപ്പിയ്ക്കുമ്പോൾ അവതരണ ഭംഗിയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം. തിരുവനന്തപുരത്ത് അവതരിപ്പിച്ച നാടകം സംവിധായകനു പൂർണ്ണമായും സംതൃപ്തി നൽകുന്ന തരത്തിൽ അവതരിപ്പിയ്ക്കപ്പെട്ടുവോ എന്നത് അദ്ദേഹത്തിനോടുതന്നെ ചോദിയ്ക്കേണ്ടിയിരിയ്ക്കുന്നു. പരിമിതികൾ അംഗീകരിയ്ക്കുന്നുവെങ്കിലും കുറ്റങ്ങളും കുറവുകളും ഉണ്ടെന്നു പറയാതെ വയ്യ! നാടകത്തിലെ നടീനടന്മാർ വേണ്ടത്ര അഭിനയ മികവു പുലർത്തിയില്ല എന്നതു തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ന്യൂനത. മിക്ക നടീ നടന്മാരും അഭിനയത്തിന്റെ ബാലപാഠങ്ങൾ പോലും പഠിയ്ക്കേണ്ടിയിരിയ്ക്കുന്നു. ഒരു പക്ഷെ ഇതിൽ അഭിനയിച്ച എല്ലാവരും മുമ്പ് നാടകം അവതരിപ്പിച്ചു പരിചയമുള്ളവർ അയിരിയ്ക്കില്ല. ചിലരെങ്കിലും ആദ്യമായി രംഗവേദിയിൽ എത്തുന്നവരും ആയിരിയ്ക്കാം.

എന്നാൽ മുഖ്യകഥാപാത്രമായ ഗലീലിയോ എങ്കിലും കഥാപാത്രത്തോട് കുറച്ചു കൂടി നീതി പുലർത്തേണ്ടിയിരുന്നു. ഏതാണ്ട് ഗലീലിയോയുടെ രൂപ ഭാവങ്ങൾ ഉൾക്കൊള്ളിയ്ക്കാവുന്ന ഒരു മുഖം തെരഞ്ഞെടുത്തു എന്നതിനപ്പുറം കഥാപാത്രത്തിന് ഒരു അഭിനയമികവ് പുലർത്താൻ ആയില്ല. ഒരു ചരിത്ര സംഭവം നാടകമാക്കുമ്പോൾ അതിലെ കഥാപാത്രങ്ങൾക്ക് ചരിത്രത്തിലെ യഥാർത്ഥ വ്യക്തിയുടെ അതേ മുഖച്ഛായ ഉള്ളവർ തന്നെ വേണം എന്നൊന്നുമില്ല. അങ്ങനെ ഉള്ളവർ ആയാൽ കുറച്ചു കൂടി യഥാതതമായി തോന്നാനുള്ള ഒരു സാദ്ധ്യത ഉണ്ടെന്നേയുള്ളൂ. ചരിത്രത്തിലെ വ്യക്തിയുമായി സാമ്യമില്ലാത്ത മുഖമുള്ളവരാണെങ്കിലും അഭിനയ മികവുകൊണ്ട് കഥാപാത്രത്തെ ശരിയാംവിധം പ്രതിഫലിപ്പിയ്ക്കാൻ കഴിയും. ഇവിടെ ഗലീലിയോ ആയി അഭിനയിച്ച നടന് ഗലീലിയോ എന്ന ശാസ്ത്രജ്ഞനെക്കുറിച്ച് വേണ്ടത്ര ഗ്രാഹ്യമില്ലാത്തതുപോലെ തോന്നിപ്പിച്ചു. ശബ്ദക്രമീകരണത്തിലായിരുന്നു പ്രധാന പോരായ്മ. പലപ്പോഴും ഗലീലിയോ പറയുന്നത് കേൾക്കാൻ തന്നെ കഴിഞ്ഞില്ല. ഒരു ശാസ്ത്രജ്ഞന്റെ നിസ്സഹായതകളെ പ്രതിഫലിപ്പിയ്ക്കാൻ കുറച്ചൊക്കെ ഭാവ ചലനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് ഒരു മെച്ചമാണ്. കുറച്ചുകൂടി ആത്മാർത്ഥത ഗലീലിയോ എന്ന കഥാപാത്രത്തോടു കാണിയ്ക്കണമായിരുന്നു എന്നൊരു തോന്നൽ നാടകം വിമർശന ബുദ്ധ്യാ കാണുന്നവരിൽ ഉണ്ടാക്കുവാൻ സാദ്ധ്യതയുണ്ട്. ആദ്യത്തെ സ്റ്റേജു കഴിയുമ്പോൾ കുറച്ചു കൂടി മെച്ചപ്പെട്ടേക്കും എന്നൊരു പ്രതീക്ഷയ്ക്കു വകയുണ്ടെന്നു കരുതാം.

ഇനി മറ്റു കഥാപാത്രങ്ങളെ എടുത്താൽ മിക്കവരും കാണികളുടെ ശ്രദ്ധയെ തന്നെ ആകർഷിയ്ക്കാതെ പോയിട്ടുണ്ട്. ഒരു തരം തണുത്ത കഥാപാത്രങ്ങളായി പോയി മറ്റുള്ളവരൊക്കെ. മുഖ്യ കഥാപാത്രത്തിന്റെ പ്രാധാന്യത്തിനും പ്രകടനത്തിനും മുന്നിൽ ചിലപ്പോൾ മറ്റു കഥാപാത്രങ്ങൾ നിഷ്പ്രഭമായി പോകാറുണ്ട് ചില നാടകങ്ങളിൽ. ഇവിടെ പക്ഷേ മുഖ്യനടന്റെ പ്രകടനം തന്നെ മെച്ചമല്ലാതിരുന്നതിനാൽ അദ്ദേഹത്തിന്റെ പ്രകടനത്തിനു മുന്നിൽ മറ്റുള്ളവർ നിഷ്പ്രഭരായിപ്പോയി എന്നും പറയാനാവില്ല.തീർച്ചയായും കുറച്ചു കൂടി മെച്ചപ്പെടാനുണ്ട്, എല്ലാ കഥാപാത്രങ്ങളും. നാടകാഭിനയത്തിൽ സ്വന്തം ശബ്ദത്തിന്റെ സാദ്ധ്യതകൾ ഇതിലെ മിക്ക നടീനടന്മാരും മനസ്സിലാക്കാതെ പോയിട്ടുണ്ട്. പലരുടെയും മുഖത്ത് ഭാവാഭിനയം വേണ്ടത്ര ഇല്ലാതെയും പോയി. ഒരു തരം നിർവ്വികാരത. മിക്കവരും ശരീരഭാഷയിൽ ഒതുങ്ങിയതല്ലാതെ മുഖാഭിനയത്തിലും വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചില്ല. കഥാപാത്രങ്ങൾ ലാഘവത്തിൽ ഇങ്ങനെ വരുന്നു, പോകുന്നു എന്നൊരു പ്രതീതി പലപ്പോഴും ഉണ്ടായി.

സാധാരണ പരിഷത്ത് നാടകങ്ങളിലെ പാട്ടുകൾ പെട്ടെന്ന് മറക്കുന്നവയാകാറില്ല. പാട്ടുകൾക്ക് പൊതുവെ ഒരു പരിഷത്ത് ടച്ച് സാധാരണമാണ്. അതും ഇക്കുറി ഇല്ലാതെ പോയി. ഈടുറ്റ വരികളോ നല്ല സംഗീതമോ ഉണ്ടായില്ല. ഒരു പരിഷത്ത്നാടകം കണ്ടുകേട്ടിറങ്ങുമ്പോൾ ചുണ്ടിൽ രണ്ടുവരി പാട്ടെങ്കിലും തത്തിക്കളിച്ചില്ലെങ്കിൽ പിന്നെന്തു പരിഷത്ത് നാടകം. പലപ്പോഴും നാടകം നിശ്ചലമായി പോകുന്നോ എന്നു തോന്നുന്ന തണുപ്പൻ പ്രകടനം നടീനടന്മാരിൽ നിന്നും ഉണ്ടായിട്ടുണ്ട്. മറ്റൊന്ന് നാടകത്തിന് ഒരു സമകാലിക മുഖം നൽകിയിരിയ്ക്കുന്നു എന്നൊരു പരസ്യം നൽകാനാകില്ല. അതിനു സംവിധായകനു കഴിഞ്ഞിട്ടില്ല. ആദ്യത്തെ ഒരു രംഗം സമകാലികമാക്കി കാണികളെ ചിരിപ്പിച്ച് നാടകത്തിന് അല്പം കൂടി മിഴിവേകി എന്നതിനപ്പുറം പിന്നീട് സമകാലിക വിഷയങ്ങളുമായി കൂട്ടിയിണക്കുന്ന ഒന്നുമില്ല. സാക്ഷാൽ ചരിത്രം തന്നെ. അതിൽ പിന്നെ ഒഴിവാക്കലുകളല്ലാതെ എന്തെങ്കിലും കൂട്ടിച്ചേർക്കുന്നത് സത്യസന്ധതയ്ക്കു നിരക്കുന്നതല്ലെന്നു സംവിധായകൻ തിരിച്ചറിഞ്ഞതു കൊണ്ടാണെങ്കിൽ അതും ഒരു തരത്തിൽ നന്നായി. ദൂരദർശിനി കണ്ടു പിടിച്ചതു മുതൽക്കുള്ള ഗലീലിയോയുടെ ജീവിതത്തിലെ സംഭവങ്ങൾക്കാണ് ഇതിൽ പ്രാധാന്യം. അതു തന്നെ മുഖ്യപ്രമേയമാകേണ്ടതും. അവിടെ സമകാലികമായ ഏച്ചു കെട്ടലുകൾക്കു വലിയ പ്രസക്തിയുമില്ല.

മൊത്തത്തിൽ ഒരു ഇഴച്ചിൽ നാടകത്തിന്റെ ഒരു ന്യൂനത തന്നെയായിരുന്നു.സത്യത്തിൽ നാടകം രണ്ടു മണിക്കൂ‍ർ നീട്ടിക്കൊണ്ടു പോകേണ്ടിയിരുന്നോ? ആകെക്കൂടി ഒരു മണിക്കൂർ കൊണ്ട് തീരുന്ന നിലയിൽ ചുരുക്കിയിരുന്നെങ്കിൽ കൂടുതൽ ശക്തവും ചടുലവുമായേനെ എന്ന് ഈയുള്ളവനു തോന്നി. നീളത്തിലല്ല കാര്യം എന്ന് നാടകം തെളിയിക്കുന്നതുപോലെ. മാത്രവുമല്ല ഇന്നത്തെ കാലത്ത് പ്രൊഫഷണൽ നാടകം കാണുന്നതുപോലെ ഇങ്ങനെ ഒരു സോദ്ദേശ വൈജ്ഞാനിക നാടകം രണ്ടുമണിക്കൂർ ക്ഷമയോടെ കാണാൻ എത്രപേർ തയ്യാറാകും എന്നതും ചിന്തിയ്ക്കേണ്ടതാണ്. ഉദ്ഘാടന സദസ്സിൽ ആദ്യം കാണികളിൽ കണ്ട ഒരു ഉത്സാഹം അവസാനം വരെ നിലനിർത്താൻ നാടകത്തിനു കഴിഞ്ഞില്ല എന്നത് ഉദാഹരണമാണ്. പലരും നാടകം തീരുന്നതിനു മുൻപ് ഇറങ്ങി പോയി. ഇവർ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളു. എന്നാൽ മറ്റുള്ളവർ നല്ലൊരു പങ്കും നാടകം കാണാൻ കരുതിക്കൂട്ടി സമയം കണ്ടെത്തി താല്പര്യപൂർവ്വം വന്നവരായതു കൊണ്ട് അവസാനം വരെ ക്ഷമിച്ച് ഇരുന്നിട്ടുള്ളതും ആകാം. ഞാൻ തന്നെ പിന്നീട് എവിടെയെങ്കിലും വച്ചു കാണാം ഇപ്പോൾ പോയാലോ എന്നു ചിന്തിച്ചതാണ്. പിന്നെ പത്രവാർത്തകണ്ട് പെരുമഴപ്പരുവത്തിനു കാശും ചെലവാക്കി തട്ടത്തുമലനിന്നും ഒന്നര മണിക്കൂർ യാത്ര ചെയ്ത് , തിരുവനന്തപുരം വരെ വന്നിട്ടു മുഴുവൻ കാണാതെ പോയാലോ എന്നു ചിന്തിച്ച് കണ്ടു തീർത്തതാണ്. ഉദ്ഘാടന സദസ്സിൽ കാണികൾ ഹാൾ നിറഞ്ഞിരുന്നത് ആശ്വാസകരമാണ്. ഇങ്ങനത്തെ ഒരു സോദ്ദേശ നാടകം കാണാൻ ഇത്രയധികം ആളുകൾ വന്നത് നാടകം മരിയ്ക്കില്ലെന്നതിന്റെ തെളിവായെടുക്കാം.

ഗലീലിയോ നാടകം സംബന്ധിച്ച് ഇവിടെ ഉയർത്തിയിട്ടുള്ള വിമർശനങ്ങൾ വിമർശനബുദ്ധ്യാ നാടകം കാണുന്നവർക്കു മാത്രം ബാധകമായ കാര്യങ്ങളാണ്. നാടകം കാണുന്ന സാധാരണക്കാർക്ക് ഇതൊന്നും ബാധകമല്ല. പരിഷത്ത് ലക്ഷ്യം വയ്ക്കുന്നത് നാടക നിരൂപകരെ മാത്രമല്ലല്ലോ. ജനങ്ങളെ മൊത്തത്തിലല്ലേ? നാടകം കൊണ്ട് പരിഷത്ത് എന്താണോ ഉദ്ദേശിയ്ക്കുന്നത് ലക്ഷ്യം സാക്ഷാൽക്കരിയ്ക്കുവാൻ നാടകാവതരണം സഹായിക്കും. അതിന് ഇത്രയൊക്കെ അവതരണ ഭംഗി മതിതാനും. എങ്കിലും ഇനിയുള്ള വേദികളിൽ ശ്രദ്ധിച്ചാൽ കുറച്ചു കൂടി കുറ്റമറ്റ രീതിയിൽ നല്ല നാടകം ജനങ്ങൾക്കു മുന്നിൽ അവതരിപ്പിയ്ക്കുവാൻ കഴിയും. ആശംസകൾ!

പിൻകുറിപ്പ്: ഞാനും എന്റെ നാടകക്കാലത്ത് ഗലീലിയോ ഒരു ലഘുനാടകമാക്കി സ്കൂൾ കുട്ടികൾക്കു വേണ്ടി തയ്യാറാക്കി അവതരിപ്പിച്ച് , കുട്ടികൾക്കു സമ്മാനം ലഭിച്ചിരുന്നു എന്നത് ഇപ്പോൾ സാന്ദർഭികമായി ഇവിടെ പറഞ്ഞുകൊള്ളുന്നു.അതൊക്കെ ഒരു കാലം.....