തട്ടത്തുമല നാട്ടുവർത്തമാനം

Tuesday, August 17, 2010

പിണറായി പറഞ്ഞത്

പിണറായി വിജയൻ മടവൂരിൽ

കിളിമാനൂർ, 2010 ആഗസ്റ്റ് 16: ഇന്ന് വൈകിട്ട് 6 മണിയ്ക്ക് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി ശ്രീ. പിണറായി വിജയൻ മടവൂരിൽ പ്രസംഗിച്ചു. പാർട്ടിയുടെ മടവൂർ ലോക്കൽ കമ്മിറ്റി ഓഫീസിനോട് അനുബന്ധിച്ച് (ഇ.എം.എസ ഭവന്‍ ) നിർമ്മിച്ച കെ.പി. അയ്യൂബ് സ്മാരക ഹാൾ, വി.എസ്. സതീശ് ചന്ദ്രൻ സ്മാരക ലൈംബ്രറി എന്നിവയുടെ ഉദ്ഘാടന സമ്മേളനത്തിലാണ് അദ്ദേഹം സംസാരിച്ചത്. ഹാളിന്റെ ഉദ്ഘാടനം പിണറായിയും വായനശാലയുടെ ഉദ്ഘാടനം പാർട്ടി ജില്ലാ കടകമ്പള്ളി സുരേന്ദ്രനും നിർവ്വഹിച്ചു.ഏരിയാസെക്രട്ടറി ബി.എസ്.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വി.കെ.മധു, ബി.പി. മുരളി, അഡ്വ. എസ്.ജയച്ചന്ദ്രൻ, ആർ. രാമു, അഡ്വ. എസ്. ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി നാസർ സ്വാഗതം പറഞ്ഞു. എസ്.പി. അരവിന്ദൻ കൃതജ്ഞത പറഞ്ഞു.Justify Full
പൊതുവഴിയരികിൽ തന്നെയായിരുന്നു യോഗത്തിനുള്ള വേദിയും സദസ്സും സജ്ജീകരിച്ചിരുന്നത്.എന്നാൽ സമയത്ത് പെരു മഴകാരണം പുതുതായി നിർമ്മിച്ച ഹാളിലേയ്ക് യോഗം മാറ്റി.

പീണറായി വിജയൻ പറഞ്ഞതിന്റെ ചുരുക്കം:

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവർണ്മെന്റ് ധരാളം ജനോപകാരപ്രദമായ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. ജനങ്ങൾക്ക് ഈ ഗവർണ്മെന്റിൽ വിശ്വാസമുണ്ട്. അതുകൊണ്ടു തന്നെ എൽ.ഡി.എഫിന്റെ ജനപിന്തുണ വർദ്ധിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ കേന്ദ്രഭരണം ജനങ്ങളുടെ മേൽ വൻപിച്ച ദുരിതഭാരം അടിച്ചേല്പിക്കുന്നു. പെട്രോൾ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വില വർദ്ധനവിലൂടെ ജനങ്ങൾക്ക് മേൽ വൻപിച്ച ഭാരം അടിച്ചേൽ‌പ്പിക്കുകയാണ്. അവർ കോർപറേറ്റുകൾക്ക് വേണ്ടിയാണ് ഭരണം നടത്തുന്നത്.പാവപ്പെട്ടവർക്ക് വേണ്ടിയല്ല. ശതകോടീശ്വരന്മാരെ സഹായിക്കുവാനാണ് അവർക്ക് താല്പര്യം.

ശതകോടീശ്വരൻ എന്നാൽ വെറും നൂറുകോടി രൂപ കൈയ്യിലുള്ളവനല്ല. ശതകോടീശ്വരൻ എന്ന വാക്ക് ഇംഗ്ലീഷിൽ നിന്നുള്ള തർജ്ജിമയാണ്. ഡോളർ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടുത്തെ നാലായിരം കോടി രൂപയ്ക്ക് മുകളിൽ ആസ്തിയുള്ളവരെയാണ് യഥാർത്ഥത്തിൽ ശതകോടീശ്വരന്മാർ എന്നു പറയുന്നത്. അത്തരം ശതകോടീശ്വരന്മാർക്ക് വേണ്ടിയാണ് കേന്ദ്ര ഭ്രണകൂടം പ്രവർത്തിക്കുന്നത്. വിലവർദ്ധനവിലൂടെ അറുപതിനായിരം കോടി രൂപയുടെ അധികഭാരം ജനങ്ങൾക്കു മേൽ കെട്ടിവച്ച കേന്ദ്രഗവർണ്മെന്റ് കോർപ്പറേറ്റ് മുതലാളിനാർക്ക് ഇരുപത്തിയാറു കോടിയുടെ ഇളവ് പ്രഖ്യാപിച്ചു. ഇതിൽ നിന്നു തന്നെ സർക്കാരിന്റെ താല്പര്യം വ്യക്തമാ‍ണ്.

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ജനങ്ങൾക്ക് വേണ്ടി ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്തു. വിലനിലവാരം പിടിച്ചു നിർത്തുന്നതിന് വിപണിയിൽ ഫലപ്രദമായി ഇടപെടൽ നടത്തി.പൂട്ടിക്കിടന്ന മിക്ക പൊതുമേഖലാ സ്ഥാപനങ്ങളും തുറന്നു. അതിൽ മിക്കതും ലാഭകരമാക്കി. പുതിയ ഒട്ടേറെ പൊതുമേഖലാ സംരംഭങ്ങൾ ആരംഭിക്കുകയും ചെയ്തു. കർഷക ആത്മഹത്യകൾ മറ്റു സംസ്ഥാനങ്ങളിൽ ഇപ്പോഴും വ്യാപകമാണ്.എന്നാൽ കേരളത്തിൽ കർഷക ആത്മഹത്യകൾ ഇല്ലാതായി. കേന്ദ്രം മാവോയിസ്റ്റുകളെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുകയാണ്. ഇത് രാജ്യത്തോടൂള്ള വെല്ലുവിളിയാണ്.

ജമാ‍ത്തേ മത്രാഷ്ട്രം സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന സംഘടനയാണ്. അതിപ്പോൾ അവർ പരസ്യമായി പറയാൻ മടിക്കുന്നുവെന്നേയുള്ളൂ. ആട്ടിന്തോലണിഞ്ഞിരിക്കുന്നുവെന്നു സാരം.തള്ളക്കോഴികൾ പിള്ളക്കോഴികളെ ചിറകിനടിയിൽ വയ്ക്കുന്നതുപോലെയാണ് മുസ്ലിം ലീഗ് പോപ്പുലർ ഫ്രണ്ടിനെ കൊണ്ടു നടക്കുന്നത്. ലീഗിന്റെ പരിപാടികളിൽ പോപ്പുലർ ഫ്രണ്ടുകാർ ഒളിഞ്ഞും തെളിഞ്ഞും പങ്കെടുക്കുന്നു. ആർ.എസ്.എസിനെ അനുകരിക്കുകയാണ് പോപ്പുലർ ഫ്രണ്ടുകാർ. ആർ.എസ്.എസിൽ തലപ്പത്തൊരു സംഘടനയായി ആർ.എസ്.എസും അതിനോടനുബന്ധിച്ച് കുറെ സംഘടനകളും ഉണ്ട്. ഒപ്പം ഒരു രാഷ്ട്രീയപാർട്ടിയും(ബി.ജെ.പി). എല്ലാം കൂടി ചേർന്നതാണ് സംഘപരിവാർ.

അതുപോലെ പോപ്പുലർ ഫ്രണ്ടിനും ഉണ്ട് തലപ്പത്തൊരു സംഘടനയും പിന്നെ കുറേ അനുബന്ധ സംഘടനകളും. എല്ലാം അക്രമസംഘങ്ങൾ. പഴയ എൻ.ഡി.എഫാണ് ഇപ്പോഴത്തെ പോപ്പുലർഫ്രണ്ട് ഗ്രൂപ്പ്.അവർ നിലവിൽ വന്നിട്ട് അധികകാലമായില്ല. ഇതിനിടയിൽ അവർ മാത്രം ആറ് സി.പി.എം പ്രവർത്തകരെ കൊലപ്പെടുത്തി. ആർ.എസ്. എസ് ആകട്ടെ നിരവധി സി.പി.എം പ്രവർത്തകരെ കൊലപ്പെടുത്തി. പലപ്പോഴും പാർട്ടിക്ക് ഇത്തരം പ്രതിരോധിക്കേണ്ടി വന്നിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടുകാരും ആർ.എസ്.എസ് കാരുമെല്ലാം കൊല്ലുന്നത് സി.പി.എം കാരെയാണ്. എല്ലാ വർഗീയതയെയും സി.പി.എം എതിർക്കുന്നു എന്നതിനാലാണിത്. ഒരു വിഭാഗം ക്രിസ്തീയ പുരോഹിതരും പാർട്ടിക്കെതിരെ പ്രവർത്തിക്കുന്നു.

കേരളാ കോൺഗ്രസ്സ് പിളർത്തിയത്. ക്രിസ്തീയ സഭകളാണ്. ഇത് “ചില പ്രത്യേക സ്വഭാവങ്ങൾ ഉള്ളതിനാൽ“ പി.ജെ. ജോസഫ് തന്നെ വിളിച്ചു പറഞ്ഞു പോയതാണ്. മതങ്ങൾ രാഷ്ട്രീയത്തിൽ ഇടപെടുന്നതിനെ സി.പി.എം എതിർക്കും. രാഷ്ട്രീയം രാഷ്ട്രീയത്തിന്റെ വഴിക്കും മതം മതത്തിന്റെ വഴിക്കും പോകുന്നതാണ് ഒരു മതേതര സമൂഹത്തിന് യോജിച്ച രീതി. എല്ലാ മതത്തിലുമുള്ള ബഹുഭൂരിപക്ഷം മത പുരോഹിതന്മാരും മതേതരവാദികളും നല്ലവരുമാണ്. ഒരു ചെറുവിഭഗം മാത്രമാണ് പ്രശ്നങ്ങൾ മുഴുവൻ ഉണ്ടാക്കുന്നത്. ഇതിനെതിരെ എല്ലാ വിഭാഗം ജങ്ങളും ജാഗ്രത പാലിക്കണം. എൽ.ഡി.എഫ് സർക്കാർ ചെയ്ത ജനോപകാര പ്രദമായ കാര്യങ്ങൾ ജനങ്ങളിൽ ആത്മ വിശ്വാസം വളർത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ എൽ.ഡി.എഫിന്റെ ജനപിന്തുണ വർദ്ധിച്ചിട്ടുണ്ട്. ഈയിടെ നടത്തിയ ജാഥകൾ അതിനു തെളിവാണ്. ഇനിയും പാർട്ടിയെയും മുന്നണിയെയും ശക്തിപ്പെടുത്താൻ എല്ലാവരും മുന്നോട്ടു വരണം.

No comments: