തട്ടത്തുമല നാട്ടുവർത്തമാനം

Monday, February 2, 2009

ഇബ്രാഹിം കുഞ്ഞ്‌ സാർ

ഇത് ഞാൻ ഒരു മകൻ എന്ന നിലയിൽ എഴുതുന്നതല്ല. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ മാറി നിന്ന് വീക്ഷിച്ച് മുമ്പൊരിൽക്കൽ വെറുതെ എഴുതിവച്ചതാണ്. വാപ്പ പറഞ്ഞും ഉമ്മ പറഞ്ഞും നാട്ടുകാർ പറഞ്ഞും അറിഞ്ഞ കാര്യങ്ങളാണിവ.


ഇബ്രാഹിം കുഞ്ഞ്‌ സാർ


തട്ടത്തുമല പ്രദേശത്തെ ഒരു എളിയ സാമൂഹ്യ-സാംസ്കാരിക- രാഷ്ട്രീയ പ്രവർത്തകൻ.പൊതു സമ്മതനായ ഒരു സമൂഹ്യസേവകൻ എന്ന് പലരും വിശേഷിപ്പിച്ച് കേട്ടിട്ടുണ്ട്.. നാടിനും നാട്ടുകാർക്കും വേണ്ടി ഉഴിഞ്ഞു വച്ചജീവിതം എന്നും പറഞ്ഞു കേട്ടിട്ടുണ്ട്. കുടുംബത്തിൽ ആദ്യമായി സർക്കാർ ജോലി കിട്ടിയ അദ്ദേഹം അല്പം വിസ്തൃതമായ കുടുംബത്തിലും എല്ലാവർക്കും ആശ്രയവും അവസാനഅഭയവുമായിട്ടുണ്ട്. 


ഗ്രന്ഥശാലാ പ്രവർത്തകൻ. തട്ടത്തുമല കെ.എം ലൈബ്രറി & സ്റ്റാർ തിയേറ്റേഴ്സിന്റെ മുഖ്യസ്ഥാപകൻ. ജീവിതത്തിന്റെ നല്ലൊരു പങ്കും ഈ വായന ശാലയ്ക്കു വേണ്ടി സമർപ്പിച്ചു എന്നു പറയുന്നത്‌ അതിശയോക്തിയല്ല.വയോജന വിദ്യാഭ്യാസ രംഗത്തു് ഈ ലൈബ്രറി കേന്ദ്രീകരിച്ചു നടത്തിയ സേവനവും അവിസ്മരണീയമാണ്. എത്രയോ വൃദ്ധജനങ്ങളെ ഈ മനുഷ്യൻ അക്ഷരം പഠിപ്പിക്കുന്നതിന് ഞാൻ സാക്ഷിയായിട്ടുണ്ട്.
ഈ പ്രദേശത്ത്‌ കമ്മ്യൂണിസ്റ്റു പാർടി കെട്ടിപ്പടുക്കുന്നതിലും നല്ലൊരു പങ്ക്‌ വഹിച്ചിട്ടുണ്ട്‌ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. കുറച്ചൊക്കെ നേരിട്ട് കണ്ടറിഞ്ഞിട്ടുണ്ട്. തട്ടത്തുമല ഗവർണ്മെന്റു സ്കൂൾ സ്ഥാപിയ്ക്കുന്നതിലും മുൻ നിരയിൽ തന്നെ ഉണ്ടായിരുന്നു എന്നും നാട്ടുകാർ പറഞ്ഞു കേട്ടിട്ടുണ്ട്.. ഈ പ്രൈമറി സ്കൂൾ യു. പി ആയും, എച്ച്‌ എസ്സ് ആയും ഉയർത്തുന്നതിനും വേണ്ട പരിശ്രമങ്ങളിൽ ചെറുതല്ലാത്ത പങ്കുണ്ടായിരുന്നു എന്നും പറഞ്ഞു കേട്ടിട്ടുണ്ട്.  ഇതേ സ്കൂളിൽതന്നെയാണ് ദീർഘകാലം എൽ.പി.സ്കൂൾ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചതും. സുദീർഘമായ കാലത്തോളം തട്ടത്തുമല സ്കൂളിലാണ് സേവനം അനുഷ്ഠിച്ചിട്ടുള്ളത്. അദ്ധ്യാപകനായി ജോലി ലഭിച്ച ആദ്യത്തെ കുറച്ചു നാളുകളും പ്രഥമ അദ്ധ്യാപകനായി പ്രമോഷൻ ലഭിച്ചശേഷമുള്ള കുറച്ചു നാളുകളും ഒഴികെ സുദീർഘമായ കാലത്തോളവും തട്ടത്തുമല ഗവ.സ്കൂളിൽ തന്നെയാണു സേവനം അനുഷ്ഠിച്ചത്‌
.
സജീവ സി.പി.എം പ്രവർത്തകനായിരുന്നു. വിശ്വാസത്തിൽ അടിയുറച്ച കമ്മ്യൂണിസ്റ്റും പ്രവർത്തികൊണ്ട്‌ തികഞ്ഞ ഗാന്ധിയനും ആയിരുന്നു. തികച്ചും സമാധാനപ്രിയൻ. കക്ഷി രാഷ്ട്രീയ ജാതി-മത ചിന്തകൾക്ക്‌ അതീതമായി സർവരാലും ആദരിയ്ക്കപ്പെടുന്ന ഒരു സവിശേഷ വ്യക്തിത്വമായിരുന്നു അദ്ദേഹം. രാഷ്ട്രീയം ജനസേവനത്തിനുള്ള മാർഗ്ഗമായിത്തന്നെ സാറു കണ്ടിരുന്നു. ജനങ്ങളെ സേവിയ്ക്കുന്നതിലും, സഹായിക്കുന്നതിലും സാറിനു രാഷ്ട്രീയമോ ജാതിമത പരിഗണനകളോ ഉണ്ടായിരുന്നില്ല. എല്ലാ ജനങ്ങളും ഒരുപോലെ ആയിരുന്നു.
നാടക പ്രവർത്തകനും ആയിരുന്നു. സ്റ്റാർ തിയേറ്റേഴ്സിന്റെ മിക്ക നാടകങ്ങളുടേയും സംവിധായകനായിരുന്നു. പ്രദേശത്തെ ഏതു നല്ല കാര്യങ്ങൾക്കും മുൻനിരയിലുണ്ടായിരുന്നു. ദളിതരുടെ ഉറ്റ തോഴൻ ആയിരുന്നു. അതിനാൽ ദളിതരുടെ പ്രത്യേക സ്നേഹാദരങ്ങൾ ലഭിച്ചിരുന്നു. സമൂഹത്തിലെ അധ:സ്ഥിത ജനവിഭാഗങ്ങളോട് പ്രത്യേക ദയാവായ്പായിരുന്നു. നാനാജാതി മതസ്ഥർക്കും സ്വീകാര്യമായ വ്യക്തി വൈശിഷ്ട്യം. കെ.എം ലൈബ്രറിയുടെ എന്നത്തെയും രക്ഷാധികാരി. യാതൊരുവിധ സ്ഥാനമാനങ്ങളുടേയും പുറകേ പോകാൻ ഒരിയ്ക്കലും ശ്രമിച്ചിട്ടില്ല.വേറെയും ധാരാളം നല്ല അദ്ധ്യാപകർ ഈ പ്രദേശത്ത്‌ ഉണ്ടെങ്കിലും ‘സാർ’ എന്ന് മാത്രം പറഞ്ഞാൽ തട്ടത്തുമലക്കാർക്ക്‌ അർഥം ഇബ്രാഹിം കുഞ്ഞു സാർ എന്ന ഈ മാതൃകാ അദ്ധ്യാപകനാണ്. അവസാനം പ്രഥമാദ്ധ്യാപകനായി സേവനം അനുഷ്ഠിച്ച പാപ്പാല എൽ.പി സ്കൂളിൽനിന്നും വിരമിയ്ക്കുമ്പോൾ ആ സ്കൂളിലെ അദ്ധ്യാപകരും രക്ഷകർത്താക്കളും നാട്ടുകാരും ചേർന്ന്‌ നല്ലൊരു പാരിതോഷികവും നൽകിയിരുന്നു. അതേ സമയം സമൂഹ്യ സേവനത്തിനു മുഴുവൻ സമയവും വീണ്ടു കിട്ടുന്നതിൽ സന്തോഷിച്ച്‌ തട്ടത്തുമല ഗ്രന്ഥശാലാ പ്രവർത്തകർ ഗംഭീര സ്വീകരണം ഒരുക്കി വരവേല്പും നൽകി.

കിളിമാനൂർ പാപ്പാല നിന്നും വർഷങ്ങൾക്കുമുമ്പേ മൂന്നു കിലോമീറ്റർ മാത്രം ദൂരമുള്ള തട്ടത്തുമലയിലേയ്ക്കു കുടിയേറിയ ദരിദ്ര കർഷക കുടുംബമായ പുളിമൂട്‌ കുടുംബത്തിലെ അംഗമാണ്. അമ്മാവൻ ഇസ്മയില്പിള്ള വൈദ്യർ പേരെടുത്ത അയ്യൂർവേദ വൈദ്യനും അതുവഴി നാട്ടിലെ സമ്പന്നനുമായിരുന്നു. സ്വാതന്ത്ര്യ സമര പ്രവർത്തകനുമായിരുന്നു അമ്മാവൻ. അമ്മാവന്റെ വിശ്വസ്തനായിരുന്നു ഈ അനന്തിരവൻ. അമ്മാവന്റെ നിലം പുരയിട്ങ്ങളിൽ ഉഴുതും കാളകളെ പൂട്ടിയും കിട്ടുന്ന വരുമാനം ഉപയോഗിച്ചാണു വിദ്യാഭ്യാസം ചെയ്തിരുന്നത്‌. മണ്ണെണ്ണ തീരുമെന്നു പറഞ്ഞു വീട്ടിൽ ചിമ്മിനി വിളക്ക്‌ നൽകാത്തതിനാൽ വീട്ടിന്റെ മുറ്റത്ത്‌ ചൂട്ടു കത്തിച്ചിട്ടു് അതിന്റെ വെളിച്ചത്തിൽ പഠിച്ചിട്ടുണ്ട്‌.

ഭാര്യ ആരിഫാബീവി. രണ്ടു മക്കൾ.ഒരാണും ഒരു പെണ്ണും. മകൻ പാരലൽ കോളേജ്‌ നടത്തുന്നു.മകൾ കുടുംബിനി.തട്ടത്തുമലയിലും അതിനടുത്തുള്ള വട്ടപ്പാറയിലും(ഭാര്യാഗൃഹം) മാറി മാറി താമസിച്ചിരുന്നു. ഇപ്പോൾ തട്ടത്തുമലയിൽ. ഭാര്യയുടെ കുടുംബം വർഷങ്ങൾക്കു മുൻപേ കിളിമാനൂർ കിഴക്കടത്തുനിന്നും തട്ടത്തുമല നിന്നും മൂന്നു കിലോമീറ്റർ ദൂരമുള്ള വട്ടപ്പാറയിൽ കുടിയേറിയതാണ്. ഇബ്രാഹിംകുഞ്ഞു സാറിന്റെ പിതാവ് പരേതനായ അബ്ദുൽ ഖാദർ ചടയമംഗലം പോരേടം വലിയവീട്ടിൽ കുടുംബാംഗം ആയിരുന്നു. മാതാവു പരേതയായ പാപ്പാല പുളിമൂടു വീട്ടിൽ ബീവിക്കുഞ്ഞ്‌.
നാട്ടിലെ ഏതൊരു പൊതു പരിപാടിയിലും മുഖ്യ ക്ഷണിതാവാണ് സാറ്‌. ഏതു തർക്ക വിഷയങ്ങളിലും പ്രശ്നങ്ങളിലും സാറിന്റെ അഭിപ്രായങ്ങൾ വിലമതിപ്പുള്ളതാണ്. കുടുംബ പ്രശ്നങ്ങൾ എത്രയെങ്കിലും സാറിന്റെ സമാധാന കോടതിയിൽ തീർപ്പാക്കപ്പെടുന്നു. കുട്ടികളെ എഴുത്തിനിരുത്താനും സാറുതന്നെ വേണമായിരുന്നു പലർക്കും. അളവറ്റ മനുഷ്യ സ്നേഹത്തിന്റെ നിറകുടമായിരുന്നു സാറ്. പൊതുപ്രവർത്തകർക്കും പൊതുജനങ്ങൾക്കും ഉദാത്ത മാത്ര്ക. സ്നേഹത്തിനു കക്ഷി രാഷ്ട്രീയത്തിന്റെയോ ജാതി മതങ്ങളുടെയോ അതിർത്തിരേഖകൾ ഇല്ലെന്നു തന്റെ കർമ്മപഥങ്ങളിലൂടെ സാറു തെളിയിച്ചു.

പാപ്പാലനിന്നും തട്ടത്തുമലയിലേയ്ക്കു കുടിയേറിയ ചെറുപ്പകാലം മുതൽ തട്ടത്തുമലയ്ക്കും ഇവിടുത്തെ ജനങ്ങൾക്കു വേണ്ടിയും നിസ്തുലമായ സേവനങ്ങൾ അനുഷ്ഠിച്ച സാറിനെ തട്ടത്തുമലയുടെ ശില്പി എന്നു പലരും വിശേഷിപ്പിയ്ക്കാറുണ്ട്‌.

No comments: