തട്ടത്തുമല നാട്ടുവർത്തമാനം

Saturday, August 11, 2012

അരുണിന് ആദരാഞ്‌ജലികൾ



അരുണിന് ആദരാഞ്‌ജലികൾ

 തട്ടത്തുമല, 2012 ആഗസ്റ്റ് 10: ജമ്മുവിൽ ജോലിസ്ഥലത്തു വച്ച് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ആർമി  ജവാൻ  അരുണിന്റെ മൃതുദേഹം ഇന്ന് രാവിലെ 10 30-ന് സംസ്കരിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ബന്ധുക്കളും നാട്ടുകാരും ഏറ്റുവാങ്ങിയ മൃതുദേഹം രാവിലെ  9.30-ന് സ്വദേശമായ തട്ടത്തുമലയിൽ എത്തിച്ചു. അരുൺ പഠിച്ച  തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ ആദ്യം പൊതുദർശനത്തിനു വച്ചു. വിദ്യാർത്ഥികളും അദ്ധ്യാപകരും നാട്ടുകാരും അരുണിന് അന്ത്യോപചാരം അർപ്പിച്ചു. അതിനു ശേഷം മൃതുദേഹം അരുണിന്റെ വീട്ടിലെത്തിച്ചപ്പോഴും മൃതുദേഹം കാണാനും അന്ത്യോപചാരമർപ്പിയ്ക്കാനും അഭുതപൂർവ്വമായ ജനത്തിരക്കായിരുന്നു. നിലവിളികളോടെയാണ് വീട്ടുകാരും ബന്ധുക്കളും പരിസരവാസികളുമായ സ്ത്രീകൾ മൃതുദേഹത്തെ വരവേറ്റത്. പത്തര മണിയോടെ  വീട്ടുവളപ്പിൽ അരുണിന്റെ  മൃതുദേഹം വീട്ടുവളപ്പിൽ അടക്കം ചെയ്തു. ഔദ്യോഗിക ബഹുമതികൾ ഒന്നും അരുണിന്റെ സംസ്കാര ചടങ്ങിൽ ലഭ്യമാക്കിയിരുന്നില്ല. ഇതിൽ ബന്ധുക്കളും  നാട്ടുകാരും ജന പ്രതിനിധികളും വൻപ്രതിഷേധം രേഖപ്പെടുത്തി.  ആത്മഹത്യ ചെയ്തതുകൊണ്ടാണ് ഔദ്യോഗിക ബഹുമതികൾ നൽകാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. മൃതുദേഹത്തെ അനുഗമിച്ചു വരാൻ കർണ്ണാടക സ്വദേശിയായ  ഒരു ജൂനിയർ ഓഫീസറെ മാത്രമാണ് ചുമതലപ്പെടുത്തിയിരുന്നത്. അദ്ദേഹം മാത്രമാണ് മൃതുദേഹത്തോടൊപ്പം വന്നത്. മിനിയാന്നു വെളുപ്പിനാണ് ജമ്മുവിൽ ജോലി സ്ഥലത്തു വച്ച് അരുൺ സ്വയം വെടിയുതിർത്ത്  മരണപ്പെട്ടനിലയിൽ കാണപ്പെട്ടത്.  ഡ്യൂട്ടി കഴിഞ്ഞ് താമസമുറിയിലെത്തിയ അരുൺ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ഔദ്യോഗിക അറിയിപ്പ്. എന്നാൽ മരണകാരണം വ്യക്തമല്ല. കശ്മീരിലെ സാമ്പയില്‍ 16 കാവല്‍റി യൂണിറ്റില്‍ നിറയൊഴിച്ചു മരിച്ച നിലയിലാണ് അരുണിന്റെ മൃതദേഹം കാണപ്പെട്ടത്.

മിനിയാന്നു ( 2012 ആഗസ്റ്റ് 8)  രാവിലെയാണ് അരുൺ മരണപ്പെടുന്നത്. അന്നു രാവിലെയും അരുൺ നാട്ടിലുള്ള അനുജനെ ഫോണിൽ വിളിച്ചിരുന്നു. അരുൺ ലീവിൽ വന്നു പോയിട്ട് ഒരു മാസം ആയിട്ടുണ്ടായിരുന്നില്ല.  അരുണിന്റെ  മരണത്തിനുപിന്നിൽ ദുരൂഹതയുണ്ടെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെടുന്നു. അരുൺ ആത്മഹത്യ ചെയ്തതാണെങ്കിൽ അത്  സൈനിക മേലുദ്യോഗസ്ഥന്മാരുടെ ക്രൂരമായ പീഡനം കാരണമായിരിക്കും എന്നാണ്  പറയപ്പെടുന്നത്.  അരുണിന്റെ ദുരൂഹമരണം  സംബന്ധിച്ച് ഇന്നലെത്തന്നെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്കും കേന്ദ്രപ്രതിരോധ വകുപ്പ് മന്ത്രി എ.കെ.ആന്റണിയ്ക്കും ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. അരുണിന്റെ മരണം സംബന്ധിച്ച് ഗൌരവമേറിയ അന്വേഷണം നടത്തണമെന്ന് അരുണിന്റെ വീട് സന്ദർശിച്ച  എ.സമ്പത്ത് എം.പി. ആവശ്യപ്പെട്ടു. മരണം ആത്മഹത്യയാണോ മറ്റു വല്ല വിധേനയും കൊല്ലപ്പെട്ടതാണോ എന്നും മറ്റുമുള്ള കാര്യങ്ങൾ ബന്ധുക്കൾക്ക് ബോദ്ധ്യപ്പെടും മുമ്പ് മരിച്ച  അരുണിന് സൈനിക ബഹുമതികൾ നിഷേധിച്ചതിൽ നാട്ടുകാർക്ക് വമ്പിച്ച പ്രതിഷേധമുണ്ട്. അഥവാ ആത്മഹത്യയാണെങ്കിൽ തന്നെ മൃതുദേഹത്തോട് അർഹമായ ആദരവ് പുലർത്തുന്നതിലും ഔദ്യോഗിക ബഹുമതികൾ നൽകുന്നതിലും എന്ത് അപാകതയാണുള്ളതെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ഇത്രയേറെ വാർത്താ പ്രാധാന്യം നേടിയ ഒരു വാർത്തയായിട്ടു കൂടി അരുണിന്റെ മൃതുദേഹം ഏറ്റുവാങ്ങുന്നതിനോ യഥാസമയം മരണപ്പെട്ട ഈ സൈനികന്റെ വീട്ടിലെത്തുന്നതിനോ റവന്യൂ വകുപ്പ് അധികാരികളും  തയ്യാറായില്ല. ഇതും  നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി. അരുണിന്റെ മൃതുദേഹം അടക്കം ചെയ്തതിനു ശേഷമാണ് തഹസീൽദാരും സംഘവും മരണവീട്ടിൽ എത്തിയത്.

മരണവീട്ടിൽ സന്നിഹിതരായിരുന്ന കൺസ്യൂമർ ഫെഡ് സംസ്ഥാന വൈസ് പ്രസിഡന്റും കോൺഗ്രസ്സ് നേതാവുമായ എൻ.സുദർശനനും സി.പി.ഐ.എം കിളിമാനൂർ ഏരിയാ സെക്രട്ടറി മടവൂർ അനിലും എ.സമ്പത്ത് എം.പിയുടെ സാന്നിദ്ധ്യത്തിൽ തന്നെ ഈ കാര്യത്തിൽ  റവന്യൂ വകുപ്പിന്റെ ഉദാസീനത സംബന്ധിച്ച്  തഹസീൽദാരെ ശക്തമായ പ്രതിഷേധം അറിയിച്ചു. എന്നാൽ രാവിലെ എട്ടര മണിയ്ക്ക് മാത്രമാണ് കളക്ടറുടെ നിർദേശം ലഭിച്ചതെന്നും ആത്മഹത്യയായതുകൊണ്ടാണ് ഇതു സംബന്ധിച്ച് യഥാവിധി റവന്യൂ അധികൃതർക്ക് വേണ്ട നിർദ്ദേശം ലഭിക്കാതെ പോയതെന്നുമായിരുന്നു തഹസീൽദാരുടെ വിശദീകരണം. എന്നാൽ ഈ വിശദീകരണത്തിൽ നേതാക്കൾ തൃപ്തരായില്ല. എട്ടര മണിയ്ക്ക് അറിഞ്ഞാൽ പന്ത്രണ്ടു മണിയ്ക്കാണോ എത്തുന്നതെന്നായി കോൺഗ്രസ്സ് നേതാവ് സുദർശനനും സി.പി.ഐ.എം നേതാവ് മടവൂർ അനിലും. പത്രവാർത്തകളും  ചാനൽ വാർത്തകളുമൊന്നും  ഒരു തഹസീൽദാരുടെ ശ്രദ്ധയിൽ പെടാറില്ലേ എന്നും ജനപ്രതിനിധികൾ തഹസീൽദാരോട്  ആരാഞ്ഞു.  എന്നാൽ   തഹസീൽദാർ സ്വന്തം  കുറ്റം കൊണ്ടല്ലെങ്കിലും തന്റെയും ഡിപാർട്ട്മെന്റിന്റെയും  വീഴ്ച ഉൾക്കൊള്ളുന്നതായി  നേതാക്കളെ  അറിയിച്ചതിനാൽ അതു സംബന്ധിച്ച സംസാരം പിന്നെ നീട്ടിക്കൊണ്ടു പോയില്ല. മരണം എങ്ങനെ സംഭവിച്ചാലും അത് മരണമാണ്. അത് ദു:ഖവുമാണ്. രാജ്യസേവനത്തിനു സ്വയമേവയും രക്ഷകർത്താക്കളാലും  സമർപ്പിക്കവരാണ് ഓരോ സൈനികരും. ഒരു പക്ഷെ ഒരു ചെറുപ്പക്കാരന് ഏറ്റവും ചെറുപ്പത്തിലേ ലഭിക്കാവുന്ന ഒരു നല്ല ജോലിയാണ് പട്ടാളക്കരൻ എന്നത്. അതിൽ നിന്നു ലഭിക്കാവുന്ന വരുമാനം തന്നെയാകും പട്ടാളത്തിൽ ചേരാനുള്ള പ്രധാനപ്പെട്ട ഒരു  പ്രചോദനം. പക്ഷെ എന്നിരുന്നാലും രാജ്യത്തിനു വേണ്ടി ജീവൻ കളയാനുമുള്ള സന്നദ്ധതകൂടിയുള്ളതുകൊണ്ടു ഒരാൾ പട്ടാളക്കാരനാകുന്നത്. അഥവാ രക്ഷകർത്താക്കൾ തങ്ങളുടെ കുട്ടികളെ പട്ടാളത്തിൽ ചേർക്കുവാൻ തയ്യാറാകുന്നു എന്നു പറഞ്ഞാൽ നൊന്തുപെറ്റ് വളർത്തി ഒരു പ്രായമെത്തിച്ച  അവരെ രാജ്യത്തിനു സമർപ്പിക്കുവാൻ അവർ സന്നദ്ധരാകുന്നു എന്നാണർത്ഥം. ഒരു ജവാനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും രാഷ്ട്രത്തിനും ബന്ധപ്പെട്ട വകുപ്പിനും ബാദ്ധ്യതയുണ്ട്. ഒരു സൈനികന്റെ  മൃതുദേഹത്തോട് അനാദരവു പുലർത്തുന്നത് എന്തിന്റെ പേരിലായാലും അതിനു ന്യായീകരണമില്ല.

ആത്മഹത്യ എന്നത് ചിലപ്പോൾ ദൌർബല്യവും ചിലപ്പോൾ ധീരതയുമാകാറുണ്ട്. അരുണിന്റെ കാര്യത്തിൽ ഇതേതാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. തനിക്കുണ്ടായതുപോലുള്ള പീഡനങ്ങൾ ഇനി മറ്റാർക്കുമുണ്ടാകാതിരിക്കാനാണോ അരുൺ ഈ കടും കൈ ചെയ്തതെന്നും സംശയിക്കാവുന്നതാണ്. അരുണിന്റെ യൂണിറ്റിലുള്ള സൈനികർക്ക് മറ്റെങ്ങുമില്ലാത്ത പീഡനം അനുഭവികേണ്ടി വന്നതായും മേൽ ഉദ്യോഗസ്ഥന്മാരെ തടഞ്ഞുവയ്ക്കുന്നതുവരെയുള്ള സംഭവങ്ങൾ അവിടെ ഉണ്ടായിട്ടുള്ളതായി പറയപ്പെടുന്നുണ്ട്. കൊളോണിയൽകാലത്തെ പട്ടാളമാതൃകകളാണ് നമ്മുടെ പട്ടാളത്തിൽ ഇപ്പോഴും പിന്തുടരുന്നതെന്നും സാധാരണ സൈനികരുടെ ആത്മവീര്യവും രാജ്യസ്നേഹവും തകർക്കുന്ന വിധമുള്ള പീഡനങ്ങളാണ്  പലയിടത്തും  അരങ്ങേറുന്നതെന്നും വ്യാപകമായ പരാതി നിലവിലുണ്ട്. കൂടാതെ ചില രാഷ്ട്രീയ കാരണങ്ങളാൽ ദക്ഷിണേന്ത്യൻ പട്ടാളക്കാരെ പലവിധത്തിലും ബുദ്ധിമുട്ടിയ്ക്കുന്നതായും ആക്ഷേപമുണ്ട്. സൈനിക തലത്തിലെ പ്രാകൃതമായ പീഡനമുറകളും കോളോണിയൽ പാരമ്പര്യവും ഉപേക്ഷിക്കണമെന്ന് എ.സമ്പത്ത് എം.പി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ ഈ വിഷയം പാർളമെന്റിൽ കെ.എൻ. ബാലഗോപാൽ എം.പിയും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യച്ചൂരിയും ഉന്നയിച്ചിരുന്നെങ്കിലും ഈ വിഷയം രാജ്യതാല്പര്യം മുൻ‌നിർത്തി ഊതി വീർപ്പിക്കരുതെന്നും പ്രധാന മന്ത്രി മൻ‌മോഹൻ സിംഗും ആവശ്യപ്പെട്ടിരുന്നു. അരുണിന്റെ മരണം സംബന്ധിച്ച് ഗൌരവമായി അന്വേഷണം നടത്തുമെന്ന് പ്രധാന മന്ത്രിയും എ.കെ.ആന്റണിയും ഉറപ്പു നൽകിയിട്ടുണ്ടെന്ന്  എ.സമ്പത്ത് എം.പി അറിയിച്ചു. സൈനിക തലത്തിലുള്ള അന്വേഷണത്തിലുപരി മറ്റേതെങ്കിലും തരത്തിലുള്ള അന്വേഷണത്തിനുള്ള സാധ്യതകൾ ആരായുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൈനിക തലത്തിലുള്ള അന്വേഷണം കൊണ്ട് ഇത്തരം കേസുകളിൽ യഥാർത്ഥ വസ്തുതകൾ വെളിച്ചത്തു വരുമോ എന്ന സന്ദേഹം നില നിൽക്കുന്നുണ്ട്. എന്തായാലും ഈ വിഷയം പ്രദേശത്തെ ജനങ്ങളും  ജനപ്രതിനിധികളും ഭരണപ്രതിപക്ഷ ഭേദമില്ലാതെ  രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഗൌരവത്തിലെടുത്തിട്ടുണ്ട്. ഈ ഗൌരവം ഉൾക്കൊണ്ട് അധികൃതരും ഈ വിഷയത്തിൽ  വേണ്ട നടപടികൾ കൈക്കൊളും എന്നാണ് പ്രതിക്ഷിക്കുന്നത്.  ഇത്തരം ദുരനുഭവം ഇനി ഒരു സൈനികനും ഉണ്ടാകാതിരിക്കാൻ വേണ്ട നടപടികൾ പ്രതീക്ഷിച്ചിരിക്കുകയാണ് നാട്ടുകാർ ഒന്നടങ്കം. മരണപ്പെട്ട അരുണിന്  അമ്മയും അച്ഛനും ഒരു അനുജനുമുണ്ട്. 

അരുണിന് അന്ത്യാഞ്‌ജലി അർപ്പിക്കാനും അരുണിന്റെ  കുടുംബത്തെ ആശ്വസിപ്പിക്കുവാനും വിവിധ രഷ്ട്രീയ കക്ഷി നേതക്കാൾ മരണ ദിവസം മുതൽ അരുണിന്റെ വീട്ടിൽ എത്തിക്കൊണ്ടിരുന്നു. അഡ്വ.. ബി.സമ്പത്ത് എം.പി, അഡ്വ. ബി.സത്യൻ എം.എൽ.എ, കൺസ്യൂമർ ഫെഡ് വൈസ് ചെയർമാൻ എൻ. സുദർശനൻ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായർ, തിരുവനന്തപുരം  ജില്ലാ പഞ്ചയാത്ത് അംഗം കെ.രാജേന്ദ്രൻ, സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം  ബി.പി.മുരളി,  സി.പി.ഐ തിരുബനന്തപുരം  ജില്ലാ സെക്രട്ടറി  വെഞ്ഞാറമൂട് ശശി, സി.പി.ഐ.എം കിളീമാനൂർ ഏരിയാ സെക്രട്ടറി  അഡ്വ മടവൂർ .അനിൽ , കിളീമാനൂർ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ്   അഡ്വ. എസ്. ജയച്ചന്ദ്രൻ, കിളീമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ. താജുദീൻ അഹമ്മദ്, കിളീമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.പ്രിൻസ്, ഹിന്ദു ഐക്യ വേദി നേതാവ്  കിളീമാനൂർ സുരേഷ്, പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രഘുനാഥൻ തുടങ്ങിയ നിരവധി നേതാക്കൾ അരുണിന്റെ വീട്ടിലെത്തി. 

അരുണിന്റെ മരണത്തിൽ അനുശോചിക്കുവാൻ  ഇന്ന് വൈകുന്നേരം തട്ടത്തുമല മറവക്കുഴി റെസിഡന്റ്സ് അസോസിയേഷന്റെ (എം.ആർ.എ)  ആഭിമുഖ്യത്തിൽ അനുശോചന യോഗം ചേർന്നു. എം.ആർ.എ അങ്കണത്തിൽ നടന്ന അനുശോചന യോഗത്തിൽ അഡ്വ. എസ് ജയച്ചന്ദ്രൻ, വാർഡ് മെംബർ അംബിക കുമാരി, പള്ളം ബാബു, പി. റോയി, ഇ.എ.സജിം, അബ്ദുൽ അസീസ്, എസ്.എ ഖലാം, എസ്. ലാബറിദീൻ, ഭാർഗ്ഗവൻസാർ, ഷാഫി, ജോഷ്വാ, സരസ്വതി ടീച്ചർ എന്നിവർ സംസാരിച്ചു. സി.ബി.അപ്പു അദ്ധ്യക്ഷത വഹിച്ചു. 

അരുണിന്റെ മരണം സംബന്ധിച്ച് സത്യ സന്ധമായി അന്വേഷണം നടത്തി ഈ മരണത്തിന്റെ  ദുരൂഹതകളുടെ ചുരുളഴിച്ച് മരണകാരണം കണ്ടെത്തുവാനും, അത്  വെളിച്ചത്തുകൊണ്ടുവരുവാനും,     ആരെങ്കിലും ഈ മരണത്തിനുത്തരവാദികളായിട്ടുണ്ടെങ്കിൽ അവർക്കെതിരെ മാതൃകാപരമായ ശക്തമായ നടപടികൾ കൈക്കൊള്ളുവാനും  സർക്കാരും ബന്ധപ്പെട്ട അധികാരികളും തയ്യാറാകണം.  അരുണിന്റെ മൃതുദേഹത്തോട് ബന്ധപ്പെട്ട അധികൃതർ കാട്ടിയ അനാദരവിനു അവർ  മാപ്പ് പറയണം. സൈനിക തലത്തിൽ നടക്കുന്നുവെന്ന് പറയുന്ന  ആശാസ്യമല്ലാത്ത പ്രവണതകൾ അവസാനിപ്പിക്കുവാനും ശക്തമായ ഇടപെടലുകളും  നടപടികളും  ഉണ്ടാകണം. സൈന്യത്തിന്റെ വിശ്വാസ്യതയും റാങ്ക്പരമായി താഴേ തട്ടിലുള്ള സാധാരണ സൈനികരടക്കമുള്ള നമ്മുടെ സൈന്യത്തിന്റെ  മനോ വീര്യവും നഷ്ടപ്പെടുത്തുന്ന യാതൊരു പ്രവണതകളും വച്ചുപൊറുപ്പിച്ചു കൂടത്തതാണ്. സൈന്യത്തിന് അച്ചടക്കം വേണം. പക്ഷെ  പാവപ്പെട്ട സാധാരണ പട്ടാളക്കാരെ അതിക്രൂരമായി പീഡിപ്പിച്ചുകൊണ്ടല്ല സൈന്യത്തിന്റെ അച്ചടക്കവും കരുത്തും അരക്കിട്ടുറപ്പിക്കേണ്ടത്. സൈനിക മേധാവികളുടെ പീഡനം മൂലം ശാരീരികവും  മാനസികവുമായ    കടുത്ത വേദനകൾക്കും സമ്മർദ്ദങ്ങൾക്കും അടിമപ്പെട്ട സൈനികരെ യുദ്ധഭൂമിയിലേയ്ക്കയച്ചാൽ ഉണ്ടാകുന്ന ദുരന്തം എല്ല്ലാവരും ചിന്തിക്കെണ്ട വിഷയമാണ്. ആ നിലയിൽ നോക്കുമ്പോൾ ഉയർന്ന റാങ്കിലുള്ള  സൈനിക മേധാവികൾ  സാധാരണ പട്ടാളക്കാരെ ക്രൂരമായി പീഡിപ്പിക്കുന്ന നടപടികൾ   ( അങ്ങനെ അവർ  ചെയ്യുന്നുണ്ടെങ്കിൽ) രാജ്യദ്രോഹ കുറ്റമായി കണക്കാക്കേണ്ടി വരും.  

അകാലത്തിൽ മരണപ്പെട്ടുപോയ എന്റെ നാട്ടുകാരൻകൂടിയായ  യുവസൈനികൻ അരുണിന് എന്റെയും ആദരാഞ്‌ജലികൾ അർപ്പിച്ചുകൊണ്ട് ഈ കുറിപ്പ് തൽക്കാലം ചുരുക്കുന്നു. 

Wednesday, August 8, 2012

രണ്ട് മരണങ്ങൾ


മരണം

തട്ടത്തുമല, 2012 ആഗസ്റ്റ് 8: തട്ടത്തുമല മറവക്കുഴി പണയിൽ വിശ്വന്റെ മകൻ ആർമി ഉദ്യോഗസ്ഥനായ  അരുൺ (വിനോദ്) ജമ്മുവിൽ ജോലിസ്ഥലത്ത് വച്ച് ഇന്നു രാവിലെ മരണപ്പെട്ടു. മരണകാരണവും മറ്റ് വിശദാംശങ്ങളും അറിവായിട്ടില്ല. ബോഡി ഇന്നോ നാളെയോ എത്തുമെന്നു പ്രതീക്ഷിക്കുന്നു.

മരണം

പാങ്ങോട്, 2012 ആഗസ്റ്റ് 8: തട്ടത്തുമല മുസ്ലിംജമാ‍അത്ത് പ്രസിഡന്റ്  വൈ. അഷ്‌റഫിന്റെ സഹോദരിയുടെ മകൻ അബ്ദുൽ ഖലാം (പാങ്ങോട്) മരണപ്പെട്ടു. 

മനോരോഗികളായ വനിതകൾ ജയിലിൽ: മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു


മനോരോഗികളായ വനിതകൾ ജയിലിൽ: മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു

തിരുവനന്തപുരം: ദേശാഭിമാനി വാർത്തയുടെയും  തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഫിലിം ജെന്റർ ആൻഡ് കൾചറൽ സെന്ററിന്റെയും  ഇടപെടൽ വിജയം കണ്ടു. അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിയുന്ന മനോരോഗികളായ തടവുകാരെ സംബന്ധിച്ച് ദേശാഭിമാനിയിൽ വന്ന വാർത്തയും ഇതിന്റെ അടിസ്ഥാനത്തിൽ കൾച്ചറൽ സെന്റർ ചെയർമാൻ കെ.ജി.സൂരജ് മനുഷ്യാവകാശ കമ്മീഷനു നൽകിയ പരാതിയുടെയും അടിസ്ഥാനത്തിൽ പ്രസ്തുത വിഷയം സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നു. ഇതു സംബന്ധിച്ച വാർത്ത ചുവടെ:






Tuesday, August 7, 2012

പിണറായി വിജയൻ നിലമേൽ വന്നു


പിണറായി വിജയൻ നിലമേൽ വന്നു

നിലമേൽ,  2012 ആഗസ്റ്റ് 6: നിലമേൽ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിലുള്ള തണൽ പദ്ധതി  സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി  സ.പിണറായി വിജയൻ ഇന്ന് (2012 ആഗസ്റ്റ് 6). ഉദ്ഘാടനം ചെയ്തു. സഹകരണ  ബാങ്ക്  അങ്കണത്തിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ സ.മുല്ലക്കര രത്നാകരൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി എൻ. കെ. പ്രേമചന്ദ്രൻ തണൽ പദ്ധതിയുടെ വെബ് സൈറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഗോപാല കൃഷ്ണൻ നായർ തുടങ്ങിയവരും സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് ഹാഷിം സ്വാഗതം പറഞ്ഞു.

പണറായി വിജയൻ: കേരളത്തിൽ സഹകരണ പ്രസ്ഥാനം നേടിയ വിജയം മറ്റു സംസ്ഥാനങ്ങൾ ആശ്ചര്യത്തോടെയാണ് നോക്കി കാണുന്നത്. കേരളീയ ജനജീവിതത്തിൽ സഹകരണ പ്രസ്ഥാനങ്ങൾ വഹിക്കുന്ന പങ്ക് പ്രശംസനീയമാണ്. മറ്റ് പല ധനകാര്യ സ്ഥാപനങ്ങളും അസൂയയോടെയാണ് സഹകരണ പ്രസ്ഥാനത്തെ നോക്കിക്കാണുന്നത്. അതിന്റെ ഭാഗമായാണ് റിസർവ്വ് ബാങ്ക് പോലും ഇത്തരത്തിലുള്ള ഗ്രാമീണ സഹകരണ ബാങ്കുകൾക്കുമേൽ അന്യായമായ നിബന്ധനകൾ കൊണ്ടുവരാൻ ശ്രമിക്കുന്നത്. സഹകരണ ബാങ്കുകളെ ബാങ്കുകൾ എന്നു  വിളീക്കുന്നതിൽ റിസർവ്വ് ബാങ്ക് അനിഷ്ടം പ്രകടിപ്പിക്കുന്നുണ്ട്.  സാധാരണ ജനങ്ങൾക്ക് നിക്ഷേപ സൗകര്യം ലഭ്യമാക്കുന്നു എന്നതിലുപരി  പാവപ്പെട്ടവർക്കും സാധാരണക്കാർക്കും ഗണ്യമായ രീതിയിൽ വായ്പാ സഹായം നൽകാൻ സഹകരണ ബാങ്കുകൾക്ക് കഴിയുന്നു. ദേശസാൽകൃത ബാങ്കുളടക്കമുള്ള മറ്റ് ധനകാര്യ സ്ഥാപനങ്ങളെക്കാൾ  സഹകരണ ബാങ്കുകൾ സാധാരണ ജനങ്ങളുമായി കൂടുതൽ  അടുത്തുനിൽക്കുന്നു. തണൽ പദ്ധതി പോലുള്ള  റിസ്കേറിയ ജനസഹായ പദ്ധതികൾ ഏറ്റെടുക്കും വിധം വളരാൻ സഹകരണ പ്രസ്ഥാനങ്ങൾക്ക് ഇന്ന് കഴിയുന്നു. സമൂഹത്തിൽ അവശതയനുഭവിക്കുന്നവർക്കും രോഗികൾക്കും ഒറ്റപ്പെട്ടവർക്കും സഹായമെത്തിക്കുന്ന ഇത്തരം  ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നത് നല്ല സാമൂഹ്യമാതൃകകളാണ്. പഞ്ചായത്ത് പ്രദേശത്ത് സർവ്വേ നടത്തി ഏതെങ്കിലും വിധത്തിലുള്ള  സഹായമർഹിക്കുന്നവരെ കണ്ടെത്തണം.  അവർക്ക് ആവശ്യമായ സഹായങ്ങൾ ഏതു രൂപത്തിലുള്ളവയാണെന്നു  മനസിലാക്കി വേണ്ടതു ചെയ്തു കൊടുക്കാൻ കഴിയണം. പരാശ്രയമില്ലാതെ വിഷമിക്കുന്നവരുടെ കാര്യത്തിൽ സവിശേഷമായ ശ്രദ്ധ പതിയണം.  സന്നദ്ധരായ ഡോകടർമാർ അടക്കം  ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരുടെ  സേവനവും ഇത്തരം കാര്യങ്ങളിൽ പ്രയോജനപ്പെടുത്താവുന്നതാണ്. സുമനസുക്കളുടെ സഹായം ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നിർലോഭമായി ലഭിക്കും. നമ്മുടെ നാട്ടിലെ  ജനങ്ങൾ പൊതുവേ ദീനാനുകമ്പയും സഹായസന്നദ്ധതയും കൈമുതലുള്ളവരാണ്. അത്തരമൊരു സമൂഹമാണ് തണൽ പദ്ധതി പോലുള്ളപ്രവർത്തനങ്ങൾ ഏറ്റെടുക്കുവാനുള്ള ഊർജ്ജം പകർന്നു നൽകുന്നത്. സുമനസുകളുടെ നിർലോഭമായ സഹായങ്ങൾ ലഭ്യമാകുമെന്ന ആത്മ വിശ്വാസമാകണം തണൽ പദ്ധതി  പോലെ ബൃഹത്തായ ഒരു പ്രവർത്തനം ആവിഷ്കരിക്കുവാൻ നിലമേൽ സർവീസ് സഹകരണ ബാങ്കിന്  പ്രേരകമായിട്ടുള്ളത്. തീർച്ചയായും ഇത്തരം പ്രവർത്തനങ്ങൾ നാട്ടിലാകെ വ്യാപിക്കേണ്ടതാണ്. സഹകരണ ബാങ്കുകൾക്കും മറ്റ് സന്നദ്ധ സംഘടനകൾക്കു നാടിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്കും വികസനത്തിനും വേണ്ടി ധാരാളം കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് താൻ നേരിൽ കണ്ട അത്തരം ചില അനുഭവങ്ങളെ ഉദാഹരിച്ചുകൊണ്ട് പിണറായി വിജയൻ പറഞ്ഞു. 

Sunday, August 5, 2012

പിണറായി വിജയൻ നിലമേൽ എത്തുന്നു

തണൽ പദ്ധതി ഉദ്ഘാടനം പിണറായി വിജയൻ നിർവ്വഹിക്കും

നിലമേൽ. ആഗസ്റ്റ് 5: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ നാളെ വൈകുന്നേരം നിലമേൽ എത്തുന്നു. നിലമേൽ സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന തണൽ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നതിനാണ് പിണറായി വിജയൻ നിലമേൽ എത്തുന്നത്. മുല്ലക്കര രത്നാകരൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എൻ.പീതാംബരക്കുറിപ്പ് എം.പി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും. ഹാഷിം ആണ് ഈ ബാങ്കിന്റെ  ഇപ്പോഴത്തെ പ്രസിഡന്റ്.