തട്ടത്തുമല നാട്ടുവർത്തമാനം

Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Tuesday, January 3, 2012

ആതിരന്‍ (കഥ)


ഈ കഥ കഥയായി തോന്നിയെങ്കിൽ കഥാകാരൻ പരാജയപ്പെട്ടു. കാര്യമായി തോന്നിയെങ്കിൽ കഥാകാരൻ വിജയിച്ചു.

ആതിരൻ

ആതിരനെപ്പറ്റി തട്ടത്തുമലക്കാർക്ക് ആകെയുള്ളവിവരം ആനിയുടെ സഹോദരൻ എന്നത് മാത്രമാണ്. ആനി തട്ടത്തുമലയിലെ മറവക്കുഴി കോളനിയിൽ വീട്ടുനമ്പർ പതിനഞ്ചിൽ മുടിയൻ രവീന്ദ്രൻ കെട്ടിക്കൊണ്ടുവന്ന പെണ്ണാണ്. അവർക്ക് രണ്ട് സ്കൂൾത്തരം കുട്ടികളുമുണ്ട്. മൂത്തത് പെൺകുട്ടി എട്ടാംതരം സിമിയും ഇളയത് ആൺകുട്ടി ആറാംതരം ശ്യാമും. രവീന്ദ്രൻ നല്ലൊരു കൂലിവേലക്കാരനും എന്നാൽ നാട്ടിലെ മദ്യപ അസോസിയേഷനിൽ സജീവ അംഗത്വം ഉള്ള ആളുമാണ്. ആനിയുംകൂടി വല്ല പണിക്കും പോകുന്നതുകൊണ്ട് കുടുംബം ഭദ്രമായി പോകുന്നുവെന്ന് പറയുമ്പോൾ രവീന്ദ്രനെക്കുറിച്ചുള്ള ഒരു ചെറുവിവരണം അതിൽ ഉൾച്ചേർന്നിരിക്കുന്നു. മുടി നീട്ടി വളർത്തുന്ന സ്വഭാവം കൊണ്ടുമാത്രമല്ല, ജീവിത ശൈലികൊണ്ടുകൂടി അർത്ഥഗർഭമായ പേരാണ് മുടിയൻ രവീന്ദ്രൻ എന്നത്.

ആതിരനെക്കുറിച്ച് പറയുമ്പോൾ മുടിയൻ-ആനി കുടുംബത്തെ ഇക്കഥയിൽ കൊണ്ടുവരാതിരിക്കാനാകില്ല. കാരണം രവീന്ദ്രൻ ആനിയെ കെട്ടിക്കൊണ്ടുവന്നതുകൊണ്ടാണ് ആനിയുടെ ആങ്ങള ആതിരൻ തട്ടത്തുമല മറവക്കുഴിക്കോളനിയിൽ വന്ന് താമസിക്കുവാൻ ഇടയായത്. ആതിരൻ മുടിയൻ-ആനി കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കിയിട്ട് ഏതാനും നാളുകളേ ആവുകയുള്ളൂ. അതിനു മുമ്പും അയാൾ വല്ലപ്പോഴും വന്നുപോയിരുന്നു. അളിയൻ മുടിയന്റെ കുടിയും ഉപദ്രവങ്ങളും സഹോദരീ പുത്രരോട് ആതിരനുള്ള വലിയ വാത്സല്യവും കൊണ്ടാണത്രേ ആതിരൻ അവരോടൊപ്പം സ്ഥിരതാമസമാക്കിയത്. എന്തുപണിയും ചെയ്ത് ജീവിക്കാൻ കഴിവും സന്നദ്ധതയുമുള്ളവന് എവിടെയും സ്ഥിരതാമസമാക്കാമല്ലോ. സഹോദരൻ ആതിരൻ കൂടെ തങ്ങളുടെ കൂടിയതിനുശേഷം ആനിയ്ക്ക് പ്രത്യേകിച്ച് പണിയ്ക്കൊന്നും പോയില്ലെങ്കിലും കുടുംബം ഒരുവിധം നന്നായി നടന്നു പോകും എന്ന നിലയിലായി. മക്കളുടേ പഠനം, വസ്ത്രം ഒക്കെ ആ‍തിരന്റെ ചെലവിലായി.

വേറെയൊരു ഗുണമുണ്ടായത് മദ്യപിച്ച് വീട്ടിലെത്തിയാൽ സ്ഥിരമായി ആനിയ്ക്ക് ഭർത്താവ് മുടിയൻജിയിൽ നിന്ന് ലഭിക്കുന്ന കുറെ അടിയിടികളും തൊഴികളും കുറഞ്ഞുകിട്ടി. സഹോദരന്റെ മുമ്പിലിട്ട് ഭാര്യയെ അടിക്കാൻ മുടിയന്റെ കൈ അത്രയെളുപ്പം പൊങ്ങുമായിരുന്നില്ല. ആതിരൻ തങ്ങളോടൊപ്പം വന്നുകൂടിയത് സ്വന്തം പെങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ കൂടിയാണോ എന്നൊരു സംശയം മുടിയനുണ്ടായിരുന്നെങ്കിലും അയാൾക്ക് പരാതിയൊന്നും ഉണ്ടായിരുന്നില്ല. ഇതിന്റെയൊരു ദോഷഫലം എന്തായിരുന്നുവെന്നു ചോദിച്ചാൽ ആതിരന്റെ സഹായം കൂടി ഉള്ളതുകൊണ്ട് മുടിയന് വീട്ടുചെലവു ചെയ്യുന്നതിൽ നല്ല ഇളവ് ലഭിക്കുകയും, അയാൾ മദ്യപശ്രീപട്ടത്തിനും മദ്യപാനി അസോസിയേഷന്റെ പോളിറ്റ് ബ്യൂറോ അംഗത്വത്തിനും വേണ്ടി വന്നാൽ അഖിലേന്ത്യാ സെക്രട്ടറിവരെ ആകാൻ വരെ യോഗ്യനായി എന്നത് മാത്രമാണ്.

തട്ടത്തുമല മറവക്കുഴിക്കോളനിയിൽ വന്നുകൂടിയ ആളാണെങ്കിലും ചുരുങ്ങിയ നാളുകൾ കൊണ്ടുതന്നെ ആതിരൻ തട്ടത്തുമലയിലും പരിസരപ്രദേശങ്ങളിലും ഏറെക്കുറെ പ്രശസ്തനായി. എന്തുപണിയും ചെയ്യാനുള്ള സന്നദ്ധതമാത്രമല്ല, ചില പണികളിൽ ആതിരനെ വെല്ലാൻ അധികമാരും ഈ പ്രദേശത്ത് ഇല്ലാത്തതു കൂടിയാണ് ആതിരനെ സ്ഥലത്തെ പ്രധാനിയും പ്രശസ്തനുമാക്കിയത്. പാടവും പറമ്പും കിളച്ചുമറിച്ച് കൃഷിചെയ്യാനാണെങ്കിലും, തെങ്ങിൽ കയറാനാണെങ്കിലും, കിണറുകൾ ഇറയ്ക്കാനാണെങ്കിലും മരംകയറാനും മരം മുറിയ്ക്കാനുമാണെങ്കിലും ആതിരൻ പരിചയസമ്പന്നനാണ്. എന്നാൽ എല്ലാവരും ഇത്തരത്തിൽ ഏതെങ്കിലുമൊരു ജോലിയിൽ പ്രത്യേക വൈദഗ്ദ്ധ്യവും താല്പര്യവും കാണിക്കാറുണ്ട്. അങ്ങനെ നോക്കുമ്പോൾ ആതിരൻ ജലസംബന്ധമായ ജോലികളിലായിരുന്നു എക്സ്പെർട്ട്. പ്രത്യേകിച്ചും കിണറുകൾ ഇറയ്ക്കുന്നകാര്യത്തിൽ.

ഇനി എത്ര ആഴമുള്ള കിണറാണെങ്കിലും ആതിരൻജി ഇറങ്ങും. ഇറങ്ങാൻ ഒരു തൊടിപോലും ഇല്ലാത്ത കിണറാണെങ്കിലും ആതിരൻജി ഇറങ്ങും. എത്രവെള്ളം നിറഞ്ഞു കിടന്നാലും അയാൾക്കതൊരു പ്രശ്നമേ അല്ല. കാരണം നന്നായി നീന്തലറിയാം. നിലവെള്ളം ചവിട്ടാനറിയാം. തട്ടത്തുമലയെപോലെ പുഴയൊന്നുമില്ലാത്ത സ്ഥലത്തല്ല അയാൾ ജനിച്ചു വളർന്നത്. ഒരു പുഴയുടെ തീരംപറ്റി കുടിപാർത്തിരുന്നതാണ്. ഇപ്പോഴും അയാളുടെ അച്ഛനമ്മമാർ അവിടെ പുഴയോരത്തുതന്നെയാണ്. അതുകൊണ്ടുതന്നെ നീന്തലിൽ അഗ്രഗണ്യനാണ്. തട്ടത്തുമലയിൽ നീന്താനറിയാവുന്നവർ വളരെക്കുറവാണ്. കിണറ്റിൽ എലി, പാമ്പ്, പട്ടി, പൂച്ച ഇത്യാദികളൊക്കെ വീഴുന്ന ദൊർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടായി വെള്ളംകുടി മുട്ടുന്നവർ ഉടനെ ചെന്ന് ആതിരന്റെ വാതിലിൽ മുട്ടുകയായി! കിണറ്റിലിറങ്ങി അവയെ എടുത്തുകളഞ്ഞ് കിണർ വെള്ളം വറ്റിച്ച് വൃത്തിയാക്കുവാൻ ആതിരനെ പോക്കിയിട്ടേ മറ്റാരുമുള്ളൂ. കൂടെ ഒരു കയ്യാളുംകൂടി ഉണ്ടായാൽ പണി എളുപ്പം.

ഉണക്കു സീസണാകുമ്പോൾ എല്ലാവരും സാധാരണ കിണറുകൾ ഇറയ്ക്കാറുണ്ട്. ആ സീസണിൽപിന്നെ ആതിരന് കിണർ ഇറപ്പല്ലാതെ മറ്റ് പണികൾ ഒന്നുമില്ല. നല്ല കാശും കിട്ടും. ആതിരൻ ഉള്ളതുകൊണ്ടു മാത്രം ഇടയ്ക്കിടെ കിണർ ഒന്ന് വൃത്തിയാക്കിക്കളയാം എന്നു വിചാരിക്കുന്നവർകൂടി നട്ടിൽ ഉണ്ടായി. കിണറിന്റെ തൊടികളിലൂടെ കോവണിപ്പടികൾ ഇറങ്ങിപ്പോകുന്ന ലാഘവത്തോടെ ആതിരൻ ഇറങ്ങിപോകുന്നത് കാണേണ്ട കാഴ്ചതന്നെയാണ്. ഇവിടത്തെ മറ്റ് കിണറിറപ്പുകാർക്ക് നീന്തൽ അത്ര വശമില്ലാത്തതുകൊണ്ട് വളരെ സൂക്ഷിച്ചേ കിണറ്റിലിറങ്ങാൻ സാധിക്കുകയുള്ളൂ. ആതിരന് വെള്ളത്തിൽ മുങ്ങി ചത്തുപോകുമെന്ന് ഭയപ്പെടേണ്ടതില്ല.കാരണം നീന്താനറിയാമല്ലോ!

ഇതിലൊക്കെ വച്ച് വലിയൊരദ്ഭുതം ഉള്ളത് എന്താണെന്നു വച്ചാൽ അല്പം വിസ്താരമുള്ളതും വെള്ളം നിറഞ്ഞു കിടക്കുന്നതുമായ കിണറാണെങ്കിൽ ഒന്നോ രണ്ടോ തൊടിയിറങ്ങിയിട്ട് ആതിരൻ വെള്ളത്തിലേയ്ക്ക് എടുത്തൊരു ചാട്ടമാണ്! നീന്തലും നിലവെള്ളം ചവിട്ടുമൊക്കെ വശമുള്ള ആതിരന് അതൊക്കെ ഒരു തമാശപോലെയാണ്. ആതിരൻ കിണറ്റിൽ ചെന്നു വീഴുന്നതും താഴ്ന്നു പോയിട്ട് പൊങ്ങിവന്ന് നിലവെള്ളം ചവിട്ടി നിൽക്കുന്നതും കിണറ്റിൽ ഇറങ്ങിയ ലക്ഷ്യം പൂർത്തീകരിച്ച് അനായാസേന കയറി വരുന്നതുമൊക്കെ ശ്വസമടക്കിപ്പിടിച്ചാണ് കരയിൽ നിന്ന് എത്തി നോക്കുന്നവർ കണ്ടുനിൽക്കാറുള്ളത്. പ്ലംബിങ്ങു പണിക്കാരും പലപ്പോഴും ആതിരന്റെ ഇത്തരം സേവനങ്ങൾ പ്രയോജനപ്പെടുത്താറുണ്ട്.

ആതിരൻ കിണർ ഇറയ്ക്കാൻ പോകുന്നിടത്തൊക്കെ കരയ്ക്കു നിന്നുള്ള ജോലികൾ ചെയ്യാൻ ഒരാളെകൂടി കൂട്ടിനു കൂട്ടാറുണ്ട്. ചിലപ്പോൾ അത് അളിയൻ മുടിയൻകുടിയനുമാകാം. വെള്ളവും അഴുക്കുമൊക്കെ വലിച്ചു കയറ്റുന്നത് സഹായിയുടെ ചുമതലയാണ്. വല്ല പാമ്പ് വർഗമോ വെള്ളത്തിൽ വീണതെടുക്കാനാണെങ്കിൽ, അവ ചത്തിട്ടില്ലെങ്കിൽ പോലും അവയെ കയ്യിലെടുത്ത് ഒന്നു ദേഹ പരിശോധനയൊക്കെ നടത്തി തഴുകിയും തലോടിയും താലോലിച്ചിട്ടൊക്കെയായിരിക്കും തൊട്ടിയിലോ കുട്ടയിലോ വച്ചുകെട്ടി മുകളിലേയ്ക്ക് വിടുക. പാമ്പ് പിടിത്തം തന്റെ തൊഴിലൊന്നുമല്ലെങ്കിലും കിണറ്റിൽ വീണു കിടക്കുന്നത് മൂർഖനാണെങ്കിലും ആതിരൻ കൈകൊണ്ടെടുക്കും. കീണറ്റിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹമുള്ളതുകൊണ്ട് കിണറ്റിൽ അകപ്പെടുന്ന ജീവികളൊന്നും ഉപദ്രവിക്കില്ലെന്ന അന്ധ വിശ്വാസം ആതിരൻ ഒരു വിശ്വാസമായി കൊണ്ടു നടക്കുന്നത്, മറിച്ചൊരു തിക്താനുഭവം അത്തരം ജീവികളിൽനിന്ന് ഒരിക്കലും ഉണ്ടായിട്ടില്ലാത്തതുകൊണ്ടാകാം.

കിണറിറപ്പ് കഴിഞ്ഞാൽ ആതിരന്റെ മറ്റൊരു വൈദഗ്ദ്ധ്യം മരം കയറ്റമാണ്. വല്ല ചക്കയോ മാങ്ങയോ തേങ്ങയോ അടർത്തണമെങ്കിലും ആതിരന്റെ കാൾഷീറ്റിനുവേണ്ടി ആളുകൾ കാത്തു നിന്നു. എത്ര കനവും ഉയരവുമുള്ള മരമാണെങ്കിലും അണ്ണാനെ പോലെ അയാൾ കയറിപ്പോകും. നല്ല കനവും അനേകം ശഖോപശാഖകളുമുള്ള മരമാണെങ്കിൽ ആ മരം അയാൾക്ക് ഒരു കളിസ്ഥലം പോലെയാണ്. എങ്കിലും മരം കയറാനും പ്രത്യേകിച്ച് തെങ്ങുകയറാനും ആളെക്കിട്ടാനില്ലാത്ത ഈ കാലത്തും എന്തുകൊണ്ടോ മരം കയറ്റം, തെങ്ങുകയറ്റം എന്നിവ ഒരു സ്ഥിരം ജോലിയായി അയാൾ സ്വീകരിച്ചിരുന്നില്ല. എല്ലാറ്റിന്റെയു കുത്തക ഏറ്റെടുക്കുന്നതിലുള്ള വൈമുഖ്യമാണോ അഭിരുചിയുടെ പ്രശ്നമാണോ എന്നറിയില്ല. എങ്കിലും അത്യാവശ്യത്തിന് ഒന്നോരണ്ടോ തേങ്ങയിടണമെന്നു പറഞ്ഞാൽ അത് ഒരു സഹായം എന്ന നിലയ്ക്കുതന്നെ ആതിരൻ ചെയ്തുകൊടുത്തിരിക്കുന്നു. അതിനു വല്ല കൂലിയോ കൊടുത്താൽ ഓ, ഇതിലൊക്കെ കൂലിവാങ്ങാനെന്തിരിക്കുന്നു എന്ന ഭാവമാണ്. എന്തായാലും ഒരു ദിവസം പോലും എന്തെങ്കിലും ജോലിയും കൂലിയുമില്ലാതെ കഴിഞ്ഞുകൂടേണ്ട സ്ഥിതി ഒരിക്കലും ആതിരനുണ്ടാകാറില്ല.

മറ്റൊരു പ്രശസ്തി കൂടി ആതിരനുണ്ട്. അതായത് പോലീസ് ഡിപ്പാർട്ട്മെന്റിൽ ആതിരന് നല്ല പേരാണ്. വല്ല കുളത്തിലോ പുഴയിലോ മറ്റോനിന്ന് വല്ല ശവവും തപ്പിയെടുക്കേണ്ടി വന്നാൽ ആതിരനെയാണ് അവർ തേടി എത്തുക. എവിടെയെങ്കിലും കെട്ടിത്തൂങ്ങി മരിച്ചുനിൽക്കുന്ന ശവങ്ങൾ അഴിച്ചിറക്കാനും ആതിരന്റെ സഹായം തേടാറുണ്ട്. വച്ചിരിക്കുന്നത് എടുക്കുന്ന ലാഘവത്തോടെ പുഴനീന്തി ശവമെടുക്കുന്ന പാരമ്പര്യത്തിനുടമയാണ് ആതിരൻ. കിണറ്റിൽ വീണ് മരിക്കുന്നവരുടെ ശവം ശാസ്ത്രീയമായി കരയ്ക്കെത്തിക്കാൻ ആതിരൻ ആവശ്യപ്പെടുന്നത് രണ്ട് പഞ്ചാരച്ചാക്കും അല്പം കയറും ഒടിയാത്ത ഒരു പത്തലിൻ കമ്പുമാണ്. പോലീസുകാരുടെയൊക്കെ വീടുകളിൽ പലജോലികൾക്കും ആതിരൻ പോകാറുണ്ട്. ആതിരന് പോലീസിൽ ഉള്ള പിടിപാട് പക്ഷെ ഇന്നാട്ടുകാർക്ക് ആദ്യം അറിയില്ലായിരുന്നു. അത് അറിയാനിടയായത് ഒരു അപകടം ഈ നാട്ടിൽ സംഭവിച്ചപ്പോഴായിരുന്നു.

തട്ടത്തുമലയിൽ അശുദ്ധജലം നിറഞ്ഞ് ഉപയോഗമില്ലാതെ കിടക്കുന്ന ഒരു ചിറയുണ്ട്. ഒരു വലിയ കുളമെന്നു പറയാം. അതിന്റെ ഉടമസ്ഥൻ തദ്ദേശവാസിയല്ലാത്തതുകൊണ്ട് അത് സാധാരണ വൃത്തിയാക്കാറൊന്നുമില്ല. ജലക്ഷാമമുള്ളപ്പോൾ ഉടമസ്ഥന്റെ അനുവാദത്തോടെ നാട്ടുകാർ അത് വൃത്തിയാക്കി ഉപയോഗിക്കും. പരിസരവാസികളുടെ കിണറ്റിലും കുളത്തിലുമൊക്കെ വെള്ളമുള്ളപ്പോൾ അത് പലവിധത്തിൽ മലിനമായി കാടും പടലും പായലും പിടിച്ച് കിടക്കും.

അങ്ങനെ ഈ പായൽച്ചിറ (അങ്ങനെയാണ് ഈ കുളം അറിയപ്പെടുന്നത്) കാടും പടലും പായലും പിടിച്ചു കിടക്കുമ്പോൾ ഒരു ദിവസം സ്കൂൾവിട്ട് ഇതിനടുത്ത് കൂടി കുറുക്കുവഴിപിടിച്ച് കളിച്ചും ചിരിച്ചും ഓടിച്ചാടി പോയ ഒരു കൂട്ടം കുട്ടികളിൽ ഒരാൾ കാൽവഴുതി കുളത്തിൽ വീണുപോയി. നാട്ടിലെ വലിയ ജന്മിയൊക്കെയായ ഗോപാലൻ നായരുടെ ചെറുമകൾ അഞ്ചാം ക്ലാസ്സുകാരി മിനിക്കുട്ടിയാണ് കുളത്തിലകപ്പെട്ടത്.

കുട്ടികളുടെ നിലവിളി കേട്ട് ഒടിക്കൂടിയവർ ആദ്യമൊന്നു പകച്ചു നിന്നു. നീന്തലറിയാത്ത പലരും ഇറങ്ങാൻ ശ്രമിച്ചെങ്കിലും നിറയെ വെള്ളമുള്ളതുകൊണ്ട് മറ്റുള്ളവർ പിന്തിരിപ്പിച്ചു.അല്പസ്വല്പം നീന്തലും ധൈര്യവും ഉള്ളവർ കൂട്ടത്തിൽ ഉണ്ടെങ്കിലും മലിനജലം എന്നതായിരുന്നു പ്രധാന തടസ്സം. നീളൻ കമ്പൊക്കെ എടുത്ത് ആഴമൊക്കെ നോക്കി കയറോ വടമോ കൊണ്ടു വന്ന് കുളത്തിനക്കരേയ്ക്ക് എറിഞ്ഞ് അക്കരെയിക്കരെ നിന്ന് വടം പിടിച്ച് അതിൽ തൂങ്ങി ഇറങ്ങാനുള്ള പദ്ധതി ആലോച്ചിച്ച് ആരോ വലിയ വടത്തിനായി പ്രദേശത്തെ തടിക്കണ്ട്രാക്കിന്റെ വീട്ടിലേയ്ക്കോടി. ചിലർ സമീപത്തെ കിണറിനെ ലക്ഷ്യമാക്കിയും ഓടി. എല്ലാവർക്കും കുളത്തിലേയ്ക്ക് എടുത്തു ചാടണമെന്നുണ്ട്. പക്ഷെ ആർക്കും നീന്തലറിയാത്തതിനാൽ പകച്ച് നിൽക്കുകയാണ്.

ഇതിനിടയിൽ കൊച്ചിന്റെ തള്ളവന്ന് കുളത്തിലേയ്ക്ക് എടുത്തു ചാടാൻ ശ്രമിച്ചത് അവിടെ വന്നുകൂടിയവർക്ക് വലിയ ബുദ്ധിമുട്ടായി. അവരെ നാലുപേർ വരിഞ്ഞു പിടിച്ചു നിർത്തി. കുട്ടിയുടെ മുത്തശ്ശൻ നീന്തലറിയില്ലെങ്കിലും ഇറങ്ങാനൊരു ശ്രമം നടത്തി. പക്ഷെ കൂടുതൽ അപകടങ്ങളിലേയ്ക്ക് കാര്യങ്ങൾ നീങ്ങുമെന്നു കണ്ട് മറ്റുള്ളവർ പിന്തിരിപ്പിച്ചു. വിവരമറിഞ്ഞ് കൂടുതൽ ആളുകൾ കുളത്തിനരികിലേയ്ക്ക് വന്നുകൊണ്ടിരുന്നു. പോലീസിലും ഫയർ ഫോഴ്സിലും ഇതിനകം വിവരം അറിയിച്ചിരുന്നു.

ഈ വിവരം അറിഞ്ഞ് ആതിരനും അളിയൻ മുടിയനും സഹോദരി ആനിയും മക്കളും ഒക്കെ അല്പസമയത്തിനകം സ്ഥലത്തെത്തി. തൊട്ടടുത്താണ് അവർ താമസിക്കുന്ന മറവക്കുഴിക്കോളനി. ആതിരൻ വന്ന് ഇവിടെ താമസം തുടങ്ങിയിട്ട് ഏതാനും നാളുകളേ ആയിരുന്നുള്ളൂ. കുളക്കരയിൽ എത്തിയപ്പോൾ സ്ത്രീകളൊക്കെ നിലവിളിക്കുന്നു. ആണുങ്ങൾ നീളമുള്ള കമ്പും മറ്റും കുളത്തിലേയ്ക്ക് നീട്ടിയിറക്കാനും മറ്റും വൃഥാ ശ്രമിക്കുന്നുണ്ട്. കുട്ടിയ്ക്ക് കമ്പിൽ പിടി കിട്ടി രക്ഷപ്പെടുത്താനുള്ള ശ്രമമായിരുന്നു അത്. ഇതിനിടയിൽ കുട്ടി രണ്ടു പ്രാവശ്യം പൊങ്ങി താണു പോയിരുന്നു. ആതിരന്റെ സാദ്ധ്യതകളെ അവിടെ വന്നുകൂടിയ എല്ലാവർക്കുമൊന്നും അറിയില്ലായിരുന്നു. അവിടെ കൂടിയവരിൽ ചിലർക്കൊക്കെ കണ്ടു പരിചയമുണ്ടെന്നേയുള്ളൂ. ചിലരുടെ വീടുകളിൽ പണിയ്ക്കും ചെന്നിട്ടുണ്ട്. എങ്കിലും അവിടെ കൂടിയ എല്ലാവർക്കും നല്ല പരിചയമില്ല. എന്നാൽ നാട്ടിൽ ആതിരൻ ഇതിനകം ഏറെക്കുറെ പ്രശസ്തനായിക്കഴിഞ്ഞതുമായിരുന്നു. അറിയാൻ ചിലതൊക്കെ ബാക്കിവച്ചുകൊണ്ടാണെങ്കിലും!


കുളത്തിൻ കരയിൽ എത്തിയുടൻ ആനി ആങ്ങളയെ ഒന്നു നോക്കി. ഒട്ടും താമസിക്കാതെ ആതിരൻ ധരിച്ചിരുന്ന തന്റെ കയിലിയും ഉടുപ്പും ഉരിഞ്ഞ് കരയ്ക്കെറിഞ്ഞു. ആനിയ്ക്കും നീന്താനറിയാം എന്നത് അവിടെ കൂടിയവർ ആദ്യം അറിയുകയാണ്. ആനിയും എന്തിനും തയ്യാറായി കുളത്തിൽ അല്പഭാഗത്തേയ്ക്കിറങ്ങി സഹോദരനെ സഹായിക്കാനായി നിന്നു. ആനിയുടെ മക്കൾ അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് കരയിൽ നിന്നു. ആതിരൻ വെള്ളത്തിൽ ഒരു പ്രാവശ്യം ഒന്നു മുങ്ങി ഒന്നു പൊങ്ങിയതേ ഉള്ളൂ. അയാളുടെ കയ്യിൽ കുളത്തിൽ വീണ മിനിക്കുട്ടിയുണ്ടായിരുന്നു! ആതിരൻ കുട്ടിയെ പൊക്കി ഉയർത്തി ആനിയുടെ കൈയ്യിലേയ്ക്ക് കൊടുത്തു. ആനി കുട്ടിയെ കരയ്ക്കെത്തിച്ച് കുട്ടിയ്ക്ക് വേണ്ട പ്രാഥമിക ശുശ്രൂഷകൾ നടത്തി. കുട്ടിയുടെ ചെരിപ്പും ബാഗും തപ്പി ആതിരൻ പിന്നെയും നീന്തുകയായിരുന്നു. അതൊന്നും വേണ്ടെന്നു ആളുകൾ വിളിച്ചു പറഞ്ഞെങ്കിലും ആതിരൻ കേൾക്കാൻ കൂട്ടാക്കിയില്ല.

ഇതിനിടയിൽ പോലീസ് സംഘം സ്ഥലത്തെത്തി. അവർ ആദ്യം കണ്ടത് കുട്ടിയെ വെള്ളത്തിൽ നിന്നു കരകയറ്റുന്ന ആനിയെ മാത്രമാണ്.
ആളുകൾ ആതിരനെ കയറിവരാൻ നിർബന്ധിക്കുമ്പോൾ സ്കൂൾബാഗും കുട്ടിയുടെ ചെരിപ്പുകളുമായി അയാൾ അതാ പൊങ്ങുന്നു. അപ്പോഴാണ് വന്ന പോലീസുകാർ കുട്ടിയെ രക്ഷിച്ച ആതിരനെ ശ്രദ്ധിച്ചത്. അതോടെ വന്ന പോലീസുകാരിൽ നിന്ന് ഒരു ആരവം ഉയർന്നു.

“ഇത് നമ്മുടെ ആതിരനല്ലേ? ഇവനെങ്ങനെ ഇവിടെ വന്നു?”

ആതിരൻ വെള്ളത്തിൽ പൊങ്ങിനിന്ന് സാർ എന്നു വിളിച്ച് എസ്.ഐയെയും പോലീസുകാരെയും അഭിവാദ്യം ചെയ്തു. അപ്പോഴാണ് ആതിരനും പോലീസുകാരും തമ്മിലുള്ള “നിഗൂഢ“ ബന്ധം നാട്ടുകാരറിയുന്നത്. കരയിലേയ്ക്ക് നീന്തിവന്ന ആതിരനെ ഒരു പോലീസുകാരൻ ചെന്ന് കൈയ്യിൽ പിടിച്ച് വലിച്ച് കരയ്ക്കുകയറാൻ സഹായിച്ചു. അവർ തമ്മിൽ കുശല പ്രശ്നങ്ങളായി. ഇവിടെ സഹോദരിയോടൊപ്പമാണ് ഇപ്പോൾ താമസമെന്ന് പോലീസിനോട് ആതിരൻ ഉണർത്തിച്ചു. ഈയിടെ നിന്നെ അങ്ങോട്ടൊന്നും കാണാനൊന്നുമില്ലല്ലോ എന്ന് ചില പോലീസുകാർ പരാതിപ്പെടുന്നുമുണ്ടായിരുന്നു. അത് നമ്മളന്ന് ഇവനെ പെണ്ണുകെട്ടിയ്ക്കുന്ന കാര്യം പറഞ്ഞതുകൊണ്ടായിരിക്കുമെന്നായി ഒരു പോലീസുകാരൻ. പെണ്ണുകെട്ടിന്റെ കാര്യം പറഞ്ഞതും ആതിരന്റെ മുഖം നാണം കൊണ്ട് ചുവന്നു. പെണ്ണുകെട്ടിന്റെ കാര്യം പറഞ്ഞാൽ അവൻ നാണിച്ചു മരിച്ചു പോകുമെന്ന് എസ്.ഐയുടെ കമന്റ്. ചുരുക്കത്തിൽ കരയ്ക്കെടുത്ത കുട്ടിയല്ല ആതിരനാണ് അവിടെ അതിനേക്കാൾ ശ്രദ്ധേയനായത്.

കരയ്ക്കു കയറിയ ആതിരൻ മുണ്ട് തിരയുന്നതിനിടയിൽ സ്ഥലം എസ്.ഐ ആതിരന് തന്റെ പോക്കറ്റിൽ നിന്നും സിഗരറ്റ് കവർ എടുത്ത് തുറന്ന് അതിൽനിന്നും ഒരു സിഗരറ്റെടുത്ത് ആതിരനു നൽകിയിട്ട് പറഞ്ഞു;

“മുണ്ടൊക്കെ പിന്നെ ഉടുക്കാം നീ ഇത് വലിച്ചൊന്ന് ശരീരം ചൂടാക്കെടാ എന്ന്!”

എസ്. ഐയിൽ നിന്ന് സിഗരറ്റ് വാങ്ങി വലിക്കുന്ന ആതിരനെ അസൂയയോടെ പലരും നോക്കുന്നുണ്ടായിരുന്നു. ഇതിനിടയിൽ ചീറിപ്പാഞ്ഞ് സംഭവസ്ഥലത്തേയ്ക്ക് വന്നുകൊണ്ടിരുന്ന ഫയർഫോഴ്സ് വാഹനം ഇനി വരേണ്ടതില്ലെന്ന് എസ്. ഐ വിളിച്ച് അറിയിക്കുകയും ചെയ്തു. സ്ഥലത്തെ കാഴ്ചക്കാരിൽ ഒരാളായ എക്സ് മിലിട്ടറി മുരളീധരൻ നായർ ആതിരന് തന്റെ മിലിട്ടറി കോട്ട ഒരെണ്ണം ഓഫർ ചെയ്തു.

ഇതു കേട്ട് ഒരു പോലീസ് ഏമാൻ പറഞ്ഞു;

“ആതിരനെ കുടിപ്പിച്ച് പാഴിക്കളളയാൻ പറ്റില്ല, അതുകൊണ്ട് മിലിട്ടറി കോട്ട ഇങ്ങ് നമുക്ക് തന്നേക്കൂ, സൌകര്യം പോലെ നമ്മൾ കുടിച്ചോളാം”

കുട്ടിഅപകടത്തിൽ‌പ്പെട്ടതിന്റെ വിഷമങ്ങൾക്കിടയിൽ ചെറിയ തമാശയ്ക്കും ചിരിക്കും ഈ സംഭാഷണം കാരണഭൂതവുമായി.

പുകവലിയും തലയും പുറവും തോർത്തലും ഒരുമിച്ച് കഴിച്ച ആതിരൻ കയ്ലിയും ഷർട്ടുമൊക്കെയിട്ട് കുട്ടിയുടെ അടുത്ത് ചെന്ന് ശുശ്രൂഷകൾ നിരീക്ഷിച്ചു. കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ ഉപദേശിച്ചു.

പെട്ടെന്നു രക്ഷിക്കാൻ കഴിഞ്ഞതുകൊണ്ട് വെള്ളത്തിൽ നിന്നും കരയ്ക്കെടുത്ത മിനിക്കുട്ടിയ്ക്ക് കണ്ട ലക്ഷണത്തിൽ വലിയ കുഴപ്പമൊന്നുമില്ല. വെള്ളം കുറച്ച് കുടിച്ച് വയർ നിറഞ്ഞിട്ടുണ്ട്. ബോധം പൂർണ്ണമായി പോയിട്ടില്ല. എന്തായാലും ജീവാപായം സംഭവിക്കില്ല എന്ന് മനസിലാക്കി എല്ലാവരും സന്തോഷിച്ചു. ആനിയുടെ നേതൃത്വത്തിൽ കുട്ടിയ്ക്ക് പ്രാഥമിക ശുശ്രൂഷ നൽകി കുട്ടിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണ്. കുറെ വെള്ളം വയറിൽ തള്ളി ഞെക്കിക്കളഞ്ഞു.

ആനിയുടെ പ്രഥമിക ശുശ്രൂഷയിൽ മിനിക്കുട്ടിയ്ക്ക് ബോധം വന്നു. പുഴക്കരയിൽ ജനിച്ചു വളർന്ന ആനിയ്ക്കറിയാം വെള്ളം വയറ്റിൽ നിറഞ്ഞ കുട്ടിയെ എന്തൊക്കെ ചെയ്യണമെന്ന്. രണ്ട് വനിതാപോലീസുകാരികളും കുട്ടിയുടെ അമ്മയും ആനിയ്ക്കൊപ്പം കുട്ടിയെ ശുശ്രൂഷിക്കുന്നുണ്ടായിരുന്നു. ബോധം വന്ന കുട്ടി കണ്ണുതുറന്ന് കണ്ണീരും കയ്യുമായി നിന്ന അവളുടെ അമ്മ ശാരദയെ കെട്ടിപ്പിടിച്ച് അവരുടെ മടിയിലേയ്ക്ക് ചാഞ്ഞു. ഭാഗ്യത്തിന് കുട്ടിയ്ക്ക് ജീവാപായം ഉണ്ടായില്ലെന്നതിൽ എല്ലാവരും ആശ്വസിച്ചു. ബോധക്ഷയവുമില്ല. അതും അദ്ഭുതംതന്നെ. അരമണിക്കൂറെങ്കിലും കുളത്തിലകപ്പെട്ടു കിടന്നതാണ് . ഉടൻ തന്നെ ഒരു വനിതാ പോലീസുകാരി കുട്ടിയെ പിടിച്ചു വാങ്ങി ജീപ്പ് ഡ്രൈവറെയും കൂട്ടി ജീപ്പ് കിടക്കുന്ന സ്ഥലത്തേയ്ക്ക് ഓടി. കൂടെ മറ്റേ വനിതാ പോലീസും. അവർ കുട്ടിയെയും ബന്ധുക്കളെയും കൂടെ വേഗം വിളിച്ചു കയറ്റി ആശുപത്രിയിലേയ്ക്ക് പോയി. വയറ്റിൽ വെള്ളം കയറിയതാണ്. അതും മലിന ജലം.

എസ്.ഐയും മറ്റ് രണ്ട് പോലീസുകാരും അപ്പോൾ ജീപ്പിൽ കയറി പോയില്ല. അല്പസമയത്തെ കുശല പ്രശ്നങ്ങൾക്കും, ഈ കുളത്തിനു ചുറ്റും വേലി വയ്ക്കേണ്ടതിന്റെ ആവശ്യകതയൊക്കെ നാട്ടുകാരെ ബോദ്ധ്യപ്പെടുത്തിയതിനും ശേഷം എസ്.ഐ യും മറ്റ് മൂന്ന് പോലീസുകാരും മറ്റൊരു കാറിൽ കയറി പോകുകയായിരുന്നു. പോകുമ്പോൾ എസ്.ഐ ആതിരനോട് പറഞ്ഞു;

“ആതിരാ നീ സൌകര്യം പോലെ വീട്ടിലോട്ടൊന്നു വരണം ഞാനിപ്പോൾ താമസിക്കുന്ന വീട്ടിലെ കിണർ ഒന്നിറയ്ക്കണം”

നാളെത്തന്നെ എത്തിക്കോളാമെന്ന് ആതിരന്റെ ഉറപ്പ്.

“പക്ഷെ സാർ അവനോട് പെണ്ണു കെട്ടാൻ പറയരുത്” കൂടെയുള്ള ഏട്ടിന്റെ കമന്റ്.

“അവനെക്കൊണ്ട് നമ്മൾ പെട്ട് കെട്ടിയ്ക്കും. അവന്റെ നാണം മാറാൻ അതേ മാർഗ്ഗമുള്ളൂ” എന്ന് എസ്.ഐ.

പെണ്ണെന്ന് കേട്ടതും ആതിരൻ പിന്നെയും ലജ്ജാവിവശനായി.

“അതാണവന്റെയൊരു വീക്ക്നെസ്സ്. ഐ മിൻ നാണം!” മറ്റൊരു പോലീസുകാരൻ.

അതറിയാവുന്നതുകൊണ്ട് എപ്പോഴും പോലീസുകാർ ആതിരനെ പെണ്ണുകെട്ടിയ്ക്കുന്ന കാര്യം പറഞ്ഞ് നാണിപ്പിച്ച് കളിയ്ക്കാറുണ്ടത്രേ!

കാറിൽ കയറാൻ നേരം എസ്.ഐയും പോലീസുകാരും ആതിരന്റെ വയറ്റിൽ ആ വെള്ളമെങ്ങാനും കയറിയെങ്കിൽ ആശുപത്രിയിൽ പോകാൻ ക്ഷണിച്ചു. എന്നാൽ അതൊന്നും സാരമില്ലെന്നും ഇനി നല്ലവെള്ളത്തിൽ പോയൊന്നു സോപ്പിട്ടുകുളിച്ചാൽ മതിയെന്നും പറഞ്ഞ് ആതിരൻ ഒഴിഞ്ഞു. താനിതൊക്കെ എത്രയോ കണ്ടിരിക്കുന്നുവെന്ന ഭാവം!

അങ്ങനെ വല്ല കിണറ്റിലോ പുഴയിലോ ഒക്കെ പെടുന്ന ജഡമെടുക്കൽ, പോലീസ് സ്റ്റേഷൻ കാടുപിടിച്ചാൽ വൃത്തിയാക്കൽ, പോലീസുകാരുടെ വീടുകളിൽ അത്യാവശ്യം ജോലികൾ ചെയ്തുകൊടുക്കൽ തുടങ്ങിയവ ആതിരൻ ചെയ്തു വരുന്നതായി ഇന്നാട്ടുകാരും അന്നു മനസിലാക്കി. പൊതുവേ അധികം സംസാരിക്കാത്ത ആതിരൻ ഇതൊന്നും ആരോടും കൊട്ടിഘോഷിച്ചു നടന്നിരുന്നില്ല. ആവശ്യത്തിനുമാത്രമേ സംസാരിക്കൂ. ആരെക്കണ്ടാലും ഒരു നിർമ്മലമായ ചിരി പാസ്സാക്കും. എന്തെങ്കിലും ചോദിച്ചാൽ ഒന്നോ രണ്ടോ വാക്കുകളിൽ മറുപടി പറയും. അത്രതന്നെ. സംസാരത്തിലല്ല, പ്രവൃത്തിയിലാണ് ആതിരന് കൂടുതൽ താല്പര്യം.

ഈ സംഭവത്തോടെ ആതിരൻ ഈ നാട്ടിലും പേരും പെരുമയും ഉള്ള ഒരാളായി മാറി എന്നുപറഞ്ഞാൽ മതിയല്ലോ. കുട്ടിയെ രക്ഷിച്ചതിന് മിനി മോളുടെ വീട്ടുകാരിൽ നിന്ന് പല പാരിതോഷികങ്ങളും നൽകിയെങ്കിലും അതൊന്നും ആതിരൻ വാങ്ങിയില്ല. എന്നാൽ ആശുപതിയിൽ നിരീക്ഷണത്തിൽ കിടന്നിരുന്ന മിനിക്കുട്ടിയ്ക്ക് ചില പലഹാരങ്ങളും മറ്റും ആതിരൻ വാങ്ങിക്കൊണ്ടുക്കൊടുക്കുകയും ചെയ്തു. തന്റെ സഹോദരീ പുത്രിയുടെ ഒപ്പം പഠിക്കുന്ന കുട്ടിയാണ് മിനിക്കുട്ടി. ഈ സംഭവത്തോടെ ആരും അത്രയൊന്നും ശ്രദ്ധിക്കതിരുന്ന ആനിയ്ക്കും നാട്ടുകാരുടെ ഒരു ശ്രദ്ധയൊക്കെ കിട്ടി. തന്റെ കുടുംബത്തിന് നാട്ടുകാരിൽ നിന്ന് പുതിയൊരു അംഗീകാരം ലഭിച്ചതിന്റെ സന്തോഷം താങ്ങാനാകാതെ ആനിയുടെ ഭർത്താവ് മുടിയൻ രവീന്ദ്രൻ സംഭവദിവസം രണ്ട് പെഗ്ഗ് കൂടുതലടിക്കുകയും വഴിയിലാകുകയും ചെയ്തു. മുമ്പും അങ്ങനെ സംഭവിച്ചിട്ടുള്ളതും ആരും ഗൌനിക്കാതെ കടന്നു പോയിട്ടുള്ളതുമാണെങ്കിലും അന്ന് ഒരു ആട്ടോ വിളിച്ച് ആരൊക്കെയോ സുരക്ഷിതമായി മുടിയനെ വീട്ടിലെത്തിച്ചു. അങ്ങനെ മുടിയനും നാട്ടിൽ ഒരു ഇമേജൊക്കെയായി!

അങ്ങനെയിങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നുപോയി. ആതിരൻ പല വീടുകളിലും പലപല ജോലികളും ചെയ്തു പോന്നു. പല ആപൽഘട്ടങ്ങളിലും അവൻ പലർക്കും തുണയായി. പോലീസുകാരുടെ കൂട്ടുകാരനായും കളിപ്പിള്ളയായും തുടർന്നു. തൂങ്ങി മരിച്ച ജഡങ്ങൾ അഴിച്ചിറക്കുന്നതിനും വെള്ളത്തിൽ വീണ ചീഞ്ഞു നാറിയ ശവങ്ങൾ പുറത്തെടുക്കുന്നതിലും രണ്ട് താലൂക്ക് പ്രദേശത്തെ പോലീസ്സ്റ്റേഷനുകൾക്ക് ആതിരന്റെ സേവനം തുടർന്നും ലഭിച്ചുകൊണ്ടിരുന്നു. ഒരു പോലീസുകാരനു നൽകുന്ന പരിഗണന പോലും പലരിൽ നിന്നും ആതിരനു ലഭിച്ചു. അടുത്തുള്ള പോലീസ് സ്റ്റേഷനുകളിൽ പെർമനന്റ് അല്ലാത്ത,യൂണിഫോമില്ലാത്ത ഒരു ജീവനക്കാരനെ പോലെയും ആതിരൻ ജീവിച്ചു പോന്നു.

സാധാരണ ഇത്തരം ജോലികളൊക്കെ ചെയ്യുന്നവർ മദ്യത്തിന്റെ അടിമകളായിരിക്കും. എന്നാൽ ആതിരൻ ഒരു മദ്യാസക്തനായിരുന്നില്ല. വല്ലപോലീസുകാരോ കൂട്ടുകാരോ വിളിച്ച് വല്ലപ്പോഴും ഒരു പെഗ്ഗ് കൊടുത്താൽ കുടിക്കും. മര്യാദയ്ക്ക് വീട്ടിൽ പോകും. ആരും അത് അറിയുകയുമില്ല. പലപ്പോഴും അടുത്ത പരിസരങ്ങളിൽ എന്തെങ്കിലും അപകടം നടക്കുമ്പോൾ പാഞ്ഞുവരുന്ന ഫയർ ഫോഴ്സുകാർ ആതിരൻ കാരണം ഒന്നും ചെയ്യേണ്ടതില്ലാതെ മടങ്ങിയ ചരിത്രമുണ്ട്. കാരണം രക്ഷാ പ്രവർത്തനം അതിനകം ആതിരൻ പൂർത്തിയാക്കിക്കഴിഞ്ഞിരിക്കും.

ഏകദേശം അഞ്ചു വർഷക്കാലം ആതിരൻ ഈ നാട്ടുകാരനായി ജീവിച്ചു. വലിയ ശബ്ദ കോലാഹലങ്ങൾ ഒന്നുമില്ലാതെ ആതിരനും തന്നാലായത് എന്ന നിലയിൽ അങ്ങനെ ജീവിച്ചു പോന്നു. അങ്ങനെയിരിക്കെ ഒരു ദിവസം നടുക്കുന്ന ഒരു വാർത്ത തട്ടത്തുമല മറവക്കുഴി ലക്ഷം വീട് കോളനിയിൽ നിന്നും പുറത്തുവന്നു. ആതിരൻ സഹോദരിയുടെ വീടിന്റെ ടെറസിനു മുകളിൽ മരിച്ചു കിടക്കുന്നു. വിഷം കഴിച്ചു മരിച്ചതാണത്രേ!

അവിശ്വസനീയവും നാട്ടുകാരെ അത്യധികം നടുക്കുന്നതുമായിരുന്നു ആവാർത്ത. ഒരു എക്സിസ്റ്റിംഗ് പഞ്ചായത്ത് പ്രസിഡന്റിനു ദുർമരണം സംഭവിച്ചാലെന്നതുപോലെയുള്ള ഒരാൾകൂട്ടമായിരുന്നു പിന്നെ തട്ടത്തുമല മറവക്കുഴി ലക്ഷം വീട് കോളനിയിൽ. അറിഞ്ഞവർ അറിഞ്ഞവർ അങ്ങോട്ടേയ്ക്ക് ഓടിയെത്തി.

സാധാരണ ഒരു ദുർമരണമൊക്കെ നടന്നാൽ പോലീസുകാർ മറ്റ് ജോലികളൊക്കെ ഒതുക്കി നേരവും കാലവും നോക്കി സ്ഥലത്തെത്തുമ്പോൾ ഒരു നേരമാകും. എന്നാൽ ആതിരന്റെ ദുരൂഹമരണം കേട്ട മാത്രയിൽ നാട്ടിലെ മറ്റ് ക്രമസമാധാന പ്രശ്നങ്ങളൊക്കെ വിസ്മരിച്ച് അടുത്തുള്ള പോലീസ് സ്റ്റേഷനും സർക്കിളാഫീസുമൊക്കെ ഒന്നാകെ തട്ടത്തുമല ലക്ഷംവീട് മറവക്കുഴിക്കോളനിയിലേയ്ക്ക് പാഞ്ഞടുത്തു.

ചില പോലീസുകാർ വന്ന വരവിനാലേ “നമ്മുടെ ചെറുക്കനെന്തു സംഭവിച്ചു?” എന്ന് നിലവിളിച്ചുകൊണ്ടാണ് ആതിരൻ മരിച്ചു കിടക്കുന്ന ടെറസിനു മുകളിലേയ്ക്ക് ചാടിക്കയറിയത്. ആതിരനെ അരികിൽ ചെന്ന് വട്ടമിട്ടിരുന്ന് പിടിച്ചു തലോടി നീ എന്തിനിതു ചെയ്തെടാ പൊന്നു മോനേ എന്ന് ചോദിക്കുമ്പോൾ ചില പോലീസുകാർ സ്വന്തം മകൻ മരിച്ചതുപോലെ നിലവിളിയ്ക്കുന്നുണ്ടായിരുന്നു. സർക്കിൾ ഇൻസ്പെക്ടർ എസ്.ഐ.യും പോലീസുകാരെയും ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. പക്ഷെ പോലീസുകാരിൽ ചിലരുടെ വാവിട്ട കരച്ചിൽ എസ്.ഐ യുടെ കണ്ണുകളെ പോലും ഈറനണിയിക്കുകയായിരുന്നു. പിടിച്ചു നിൽക്കാനാകാതെ സർക്കിൾ ഇൻസ്പെക്ടർതന്നെ കരച്ചിലടക്കാൻ കഴിയാതെ കൂടെവന്ന ഒരു പോലീസുകാരന്റെ തോളിൽ ചാരി വിതുമ്പി നിന്നു. ഈ സർക്കിൾ ഇൻസ്പെക്ടർ ആതിരന്റെ വീട്ടിനടുത്തുള്ള പുറമൺകര പോലീസ് സ്റ്റേഷനിൽ എസ്.ഐ ആയിരിക്കുമ്പോഴാണ് ആതിരൻ ആദ്യമായി പോലീസ് ഡിപാർട്ട്മെന്റിന്റെ സഹായിയായി എത്തുന്നത്. അത് പുഴയിൽ കുളിയ്ക്കാനിറങ്ങി കാണാതായ ഒരു യുവാവിന്റെ അഴുകിയ ശവം തപ്പിയെടുത്തുകൊണ്ടായിരുന്നു.

ആതിരൻ മരിച്ചതിന്റെ സങ്കടവും ആരോ ഈ മരണത്തിനുത്തരവാദിയാണെന്ന സംശയത്തിലുണ്ടായ ദ്വേഷ്യവും ഒക്കെ കൂടി ചേർന്ന് ചില പോലീസുകാർ ആനിയുടെയും മുടിയന്റെയും ഒക്കെ നട്ടുകാരുടെയുമൊക്കെ നേരെ ചീറിക്കടിച്ചുകൊണ്ട് ചോദ്യം ചെയ്യൽ ആരംഭിച്ചു. ഇങ്ക്വസ്റ്റ് തയ്യാറാക്കുമ്പോൾ പോലീസുകാരിൽ വല്ലാത്ത സങ്കടവും ദ്വേഷ്യവും പ്രകടമാകുന്നുണ്ടായിരുന്നു. ആതിരന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ എന്തുകൊണ്ട് ആരും തങ്ങളെ അറിയിച്ചില്ല എന്ന് എസ്.ഐ അദ്ദേഹം രോഷത്തോടെ ആരോടെന്നില്ലാതെ വിളിച്ചു ചോദിച്ചു. അവിടെ കൂടിയ പലരെയും പോലീസ് ചോദ്യം ചെയ്തു. ആനിയും മുടിയനും കുട്ടികളും ആതിരന്റെ അച്ഛനമ്മമാരും എല്ലാം നമ്മുടെ അറിവിൽ അവന് ഒരു പ്രശ്നവുമില്ലേ എന്നുപറഞ്ഞ് നിലവിളിക്കുന്നുണ്ടായിരുന്നു.

മരണകാരണമെന്തെന്ന് ആർക്കുമറിയില്ല. ആനിയെയും മുടിയനെയും മറ്റ് ബന്ധുക്കളെയും അയൽക്കാരെയുമെല്ലാം പോലീസ് നന്നായി ചോദ്യം ചെയ്തു. പക്ഷെ ആർക്കും ഒരെത്തും പിടിയുമില്ല. ആതിരന് ആരുമായെങ്കിലും വല്ല പ്രശ്നവുമുണ്ടോ, പ്രേമമുണ്ടോ, പെൺവിഷയമുണ്ടോ, കടബാദ്ധ്യതകളുണ്ടോ തുടങ്ങിയ പല ചോദ്യങ്ങളും പോലീസുകാരിൽ നിന്നും ഉണ്ടായി. പക്ഷെ ആർക്കും ഒന്നിനും ഉത്തരമില്ല. ആതിരന്റെ തങ്കപ്പെട്ട സ്വഭാവം വച്ച് അങ്ങനെയൊന്നും ഉണ്ടാകാനുള്ള ഒരു വിദൂര സാദ്ധ്യതയിലെയ്ക്ക് പോലും ആർക്കും വിരൽ ചൂണ്ടാനാകുന്നില്ല. കഴിച്ചിരിക്കുന്നത് കൊടിയ വിഷമാണെന്നു മാത്രം എല്ലവാരും മനസിലാക്കി.

ഒടുവിൽ ഒരു സഹപ്രവർത്തകൻ ഇങ്ങനെ മരിച്ചാലെന്നതുപോലെ പോലീസുകാർ ആതിരന്റെ ബോഡി ടെറസിൽ നിന്നും താഴെയിറക്കി. ആരെയും സഹായത്തിനു വിളിക്കാതെ അവർതന്നെ എല്ലാം ചെയ്യുകയായിരുന്നു. മൃതുദേഹം ആംബുലൻസിൽ കയറ്റി പോസ്റ്റുമാർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. നാട്ടിലെ പൊതുപ്രവർത്തകരും ആതിരന്റെ ബന്ധുക്കളും നാട്ടുകാരിൽ കുറച്ചുപേരും മറ്റ് പല വാഹനങ്ങൾ പിടിച്ച് ആംബുലൻസിനെ അനുഗമിച്ചു.

പോസ്റ്റ് മാർട്ടം കഴിഞ്ഞ് വൈകുന്നേരത്തോടെ മൃതുദേഹം മറവക്കുഴി കോളനിയിൽ കൊണ്ടുവന്നു പൊതു ദർശനത്തിനു വയ്ക്കുമ്പോഴും വൻ ജനാവലിയായിരുന്നു. ഒപ്പം സമീപത്തുള്ള പോലീസ് സ്റ്റേഷനുകളിലെ പൊലീസുകാരുടെ ഒരു പട തന്നെ ഉണ്ടായിരുന്നു. ഉയർന്ന പോലീസ് ഓഫീസർമാരടക്കം സ്ഥലത്തെത്തിയിരുന്നു. ആതിരന്റെ മരണത്തെ പറ്റി കൂടുതൽ അന്വേഷിക്കുവാനും തീരുമാനമുണ്ടായി. അന്വേഷണത്തിന്റെ ഫലമെന്തായാലും നാട്ടുകാർക്ക് ആതിരന്റെ അകാല മരണം ഒരു തീരാ നഷ്ടമായി പരിണമിച്ചു. ദളിതനും കൂലിവേലക്കാരനുമായ ഒരു സാധാരണ മനുഷ്യന് ഇതുപോലെ ഒരു നാടിന്റെ മുഴുവൻ ശ്രദ്ധാഞ്ജലി കിട്ടുന്ന ഒരു സംഭവം ഇവിടെ ഇതിനു മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ല.

ആതിരന്റെ അച്ഛന്റെ നിർബന്ധവും ലക്ഷം വീട് കോളനിയിൽ മൃതുദേഹം അടക്കം ചെയ്യുന്നതിനുള്ള സ്ഥലപരിമിതിയും കണക്കിലെടുത്ത് സന്ധ്യയോടെ ആതിരന്റെ മൃതുദേഹം സ്വദേശമായ പുറമൺകര എന്ന സ്ഥലത്തേയ്ക്ക് കൊണ്ടുപോയി. വൻപോലീസ് സംഘവും നിരവധി വാഹനങ്ങളിൽ നാട്ടുകാരും അനുഗമിച്ചു. ആതിരന്റെ നാട്ടിലും വൻ ജലാവലി കാത്തു നിന്നിരുന്നു. രാത്രിയോടെ തന്നെ ശവസംസ്കാര കർമ്മങ്ങൾ നടന്നു. അങ്ങനെ ആതിരൻ എല്ലാവർക്കും ഒരോർമ്മയായി.

ആതിരൻ ഓർമ്മയായി ദിവസങ്ങളും മാസങ്ങളും ആണ്ടുകൾ കടന്നു പോയിട്ടും ആ ദുരൂഹത ഇന്നും ജനമനസുകളിൽ തളംകെട്ടി നിൽക്കുന്നു; ആർക്കും ഒരു ഉപദ്രവവുമില്ലാത്ത, എല്ല്ലാവർക്കും ഉപകാരങ്ങൾ മാത്രമുണ്ടായിരുന്ന, ആരുടെയും വെറുപ്പിന് ഒരിക്കലും പാത്രീഭവിച്ചിട്ടില്ലാത്ത, ദു:ശീലങ്ങൾ ഒന്നുമില്ലാതിരുന്ന, അദ്ധ്വാനത്തിൽ സംതൃപ്തി കണ്ടെത്തുന്നവനും അരോഗ ദൃഢഗാത്രനുമായിരുന്ന ചെറുപ്പക്കാരനായ ആ നല്ല മനുഷ്യൻ എന്തിനാണ് സ്വയം ജീവിതം അവസാനിപ്പിച്ചത്? അല്ലെങ്കിൽ എങ്ങനെയാണു അത് സംഭവിച്ചത്? എന്താണ് മരണ കാരണം? വിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെങ്കിലും ആതിരന്റെ മരണകാരണം ഇന്നും ദുരൂഹമായിത്തന്നെ നിലനിൽക്കുന്നു. ഉത്തരമില്ലാത്ത ഒരു പാട് ചോദ്യങ്ങൾ ഇപ്പോഴും ബാക്കി നിൽക്കുന്നു!

അതെന്തായാലും പക്ഷെ, ആതിരാ! ഇല്ല, നിനക്കു മരണമില്ല. നിന്നെയറിഞ്ഞ ജനഹൃദയങ്ങളിൽ നീയിന്നും ജീവിയ്ക്കുന്നു! നിനക്ക് സ്മരണാഞ്ജലിയായി, നിന്നെ നായകനാക്കി ഇതാ കണ്ണീരിൽ കുതിർന്ന ഒരു കഥയും ഈയുള്ളവനാൽ എഴുതപ്പെട്ടിരിക്കുന്നു!

Thursday, October 27, 2011

കഥ- കനിവ്

വിശ്വമാനവികം ബ്ലോഗിൽ പുതിയൊരു കഥയുണ്ട്;
കനിവ്
വായിക്കുവാൻ
ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Monday, January 24, 2011

കള്ളനെപ്പിടിപ്പ്


കള്ളനെപ്പിടിപ്പ്

ഇന്ന് (ജനുവരി 22) തിരുവനന്തപുരത്ത് വനിതാസാഹിതിയുടെ ചലച്ചിത്ര പഠന ക്യാമ്പിൽ പങ്കെടുക്കാൻ വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. പക്ഷെ ബസ് കയറാൻ റോഡ് വരെയെത്തുമ്പോൾ കാലുകൾ രണ്ടിലും കടുത്ത മസിൽ വേദന. പനിയുടെ ലക്ഷണവും. കാരണം എന്താണെന്ന് മനസിലായില്ല. സാധാരണ വൃശ്ചികമാസം ആകുമ്പോൾ ഒരു ജലദോഷപ്പനി വരുന്നതാണ്. അത് നേരത്തെ ചെറുതായി വന്നു പോയതാണ്. പിന്നെ ഇപ്പോൾ......?. പല അസുഖങ്ങളുടെയും ലക്ഷണമാണ് കലുവേദനയും സന്ധി വേദനയും ഒക്കെ. വല്ലാത്തൊരു അസ്വസ്ഥത.

ഒരുവേള ഞാനില്ലാത്ത ലോകത്തെക്കുറിച്ച് തന്നെ ഉൽക്കണ്ഠപ്പെട്ടു? ഞാൻ മരിച്ചു പോയാലോ! എനിക്കു ശേഷം ഇവിടെ പ്രളയമല്ലേ? എന്തായാലും തിരുവനന്തപുരം യാത്ര മാറ്റിവച്ചു. എന്നാൽ നമ്മുടെ അടുത്ത ടൌണായ കിളിമാനൂരിൽ വച്ച് മറ്റൊരു കമ്മിറ്റി ഉണ്ട്. അത് ഒഴിവാക്കിയിട്ടാണ് തിരുവനന്തപുരത്ത് പോകാനിറങ്ങിയത്. എന്നാല്പിന്നെ അതിലെങ്കിലും പങ്കെടുക്കാമെന്നു വിചാരിച്ചു. കൂടുതൽ അസ്വസ്ഥത തോന്നുന്നെങ്കിൽ വീട്ടിലോ ആശുപത്രിയിലോ പോകാമല്ലൊ! ക്യാമ്പിനു വരാൻ കഴിയില്ലെന്ന് വിഷമത്തോടെ അറിയിച്ചു. അങ്ങനെ ടൌണിലേയ്ക്ക് പോകാൻ ബസ് കാത്ത് അല്പസമയം ഇരുന്നപ്പോൾ ത്തന്നെ എന്റെ ശാരീരികാസ്വസ്ഥതകളുടെ കാര്യം മനസിലായി.

മിനിയാന്ന് അർദ്ധരാത്രി അടുത്തൊരു വീട്ടിൽ കള്ളൻ കയറിയെന്ന് വിളിച്ചു പറഞ്ഞു. എന്റെ സഹോദരിപ്പെണ്ണാണ് വിളിച്ചു പറഞ്ഞത്. തൊട്ടുമുമ്പത്തെ ദിവസം അവരുടെ വീട്ടിലെ പുകപ്പുര തുറന്ന് ഉണങ്ങാൻ വച്ചിരുന്ന റബ്ബർ ഷീറ്റുകൾ അപ്പാടെ കവർച്ച ചെയ്യപ്പെട്ടിരുന്നു. അതും കള്ളന്റെ സ്വന്തം പുകപ്പുര പോലെ, സ്വന്തം മുതൽപോലെ ഈസിയായി പൂട്ടുതുറന്ന്! ഒരു മാസം മുമ്പും ഇവിടെ നിന്നും റബ്ബർഷീറ്റുകൾ മോഷണം പോയിരുന്നു. അന്ന് കേസൊന്നും കൊടുത്തില്ല. പാവം കള്ളൻ കൊണ്ടുപോയി ജീവിച്ചോട്ടെയെന്നു കരുതി.

രണ്ടാമത് മിനിയാന്നിന്റെ തലേന്ന് വീണ്ടും റബ്ബർ ഷീറ്റുകൾ മോഷ്ടിച്ചപ്പോൾ ഞാ‍ൻ കൂടി ഇടപെട്ട് പോലീസിൽ പരാതി നൽകിയതാണ്. എന്നിട്ട് പിറ്റേന്നു രാത്രി തൊട്ടടുത്ത വീട്ടിൽ ഇതാ വീണ്ടും മോഷണ ശ്രമം! ടെറസിന്റെ മുകളിൽ ഇരുന്ന് ആരോ ഫോൺ ചെയ്യുന്നതുപോലെ ആ വീട്ടിലെ പയ്യന് (സനൂജ്) തോന്നി. സനൂജ് തൊട്ടടുത്ത് എന്റെ സഹോരീഭർത്താവിനെ വിളിച്ചു. സഹോദരി എന്നെ വിളിച്ചു. കൂടാതെ അവർ രണ്ടു വീട്ടുകാരും അടുത്ത വീടുകളിൽ ഒക്കെ രഹസ്യമായി ഫോൺ ചെയ്തു. ഞാൻ എന്റെ അന്നത്തെ ഡെയ്ലി പോസ്റ്റ് ഇട്ട് കിടന്നുറങ്ങാനുള്ള തയ്യറെടുപ്പിലായിരുന്നു. അപ്പോഴാണ് ഫോൺ. അവരൊക്കെ ഒരുപക്ഷെ പേടിച്ചിരിക്കുകയായിരിക്കും.

അങ്ങനെ അർദ്ധരാത്രി സ്വന്തം ഓട്ടോ ഒതുക്കി നമ്മുടെ വീട്ടിൽ കിടന്നുറങ്ങിയിരുന്ന എന്റെ സന്തത സഹചാരിയായ അമ്പുവുമൊത്ത് മോഷണ ശ്രമം നടന്ന ഭാഗത്തേയ്ക്ക് കുതിച്ചു പാഞ്ഞു. പേടിച്ച് ആ വീട്ടുകാരും നമ്മുടെ സഹോദരീഭർത്താവും സഹോദരിയും മക്കളും മാമിയും ഒക്കെ വീട്ടിനുള്ളിൽ വിറച്ചിരിക്കുകയായിരിക്കും. എന്തായാലും വലിയ ഒരു ഓപ്പറേഷൻ പ്ലാൻ ചെയ്തുകൊണ്ടാണ് ഞാനും അമ്പുവും കുതിച്ചു പാഞ്ഞത്. വീടെത്താറാകുമ്പോൾ ആട്ടോ ശബ്ദമുണ്ടാക്കതെ ന്യൂട്ടറിൽ ഓടിച്ച് ചെന്ന് സ്ലോ ചെയ്ത് ചാടിയിറങ്ങുക. അവിടെ വീട്ടിനു പുറകിലോ ടെറസിനു മുകളിലോ പതുങ്ങിയിരിക്കുന്ന കള്ളനു മേൽ ചാടി വീണ് കള്ളനെ ഞെട്ടിക്കുക. കള്ളനെ പിടിച്ചേ എന്നു വിളിക്കുക.

പക്ഷെ നമ്മൾ അവിടെ സംഭവസ്ഥലത്ത് എത്തുമ്പോഴും ആ പ്രദേശത്തുള്ള സകലരും വിവരമറിഞ്ഞ് ഓടിക്കൂടി കള്ളന്മാരെ ഞെട്ടിച്ചു കൊണ്ടിരിക്കുകയായിരുന്നു. പക്ഷെ അവന്മാർ എവിടെയിരുന്നാണ് ഞെട്ടുന്നതെന്ന് ആർക്കും നിശ്ചയമില്ല. അവർ അവിടെയൊക്കെ കള്ളനെ തിരയട്ടെ. നമുക്കു കുറച്ചു ദൂരം എം.സി റോഡേ ഓടിച്ചുപോയി നോക്കി വരാമെന്നു കരുതി. ഓട്ടോയിൽ കുറച്ചുദൂരം പോയിട്ട് തിരിച്ച് വന്ന് നാട്ടുകരോടൊപ്പം കൂടി. പരിസരമാകെ കള്ളനെ തിരഞ്ഞു. സത്യത്തിൽ നമ്മൾ എത്തുന്നതിനു മുമ്പ് നമ്മുടെ മച്ചമ്പിയും ഇപ്പറയുന്ന ദിവസം കള്ളൻ കയറിയ അടുത്ത വീട്ടിലെ പയ്യനും കള്ളനെ പിടിച്ചു പിടിച്ചില്ലെന്നായതാണ്.

ആദ്യം ഓടി അടുത്ത വീട്ടിൽ ചെന്ന മച്ചമ്പിക്കാരൻ ടെറസിന്റെ മണ്ടയിൽ ഒരുത്തൻ ഇരുട്ടത്ത് നിൽക്കുന്നത്, ആവീട്ടിലെ സനൂജ് ആയിരിക്കുമെന്നു കരുതി സനൂജേ സനൂജേ എന്നു പതുക്കെവിളിച്ചു. അപ്പോൾ സനൂജാകട്ടെ വീട്ടിന്റെ മുൻഭാഗത്ത് നിന്ന് വരുന്നു. പെട്ടെന്ന് മുകളിൽ നിൽക്കുന്നത് കളളൻ എന്നു മനസിലാക്കി ടെറസിനു മുകളിലേയ്ക്ക് ഓടി കയറുമ്പോൾ കള്ളൻ ടെറസിൽ നിന്നും എടുത്തൊരു ചാട്ടം. പിന്നെ ഒരൊറ്റ ഓട്ടം. ഓട്ടത്തിനിടയിൽ വീണ്ടും ഒരു അതിരിന്റെ മുകളിൽ നിന്ന് ചാടി മുട്ടിടിച്ച് വീണിട്ട് അവിടെ നിന്നും ഓടി ഇരുട്ടിൽ മറഞ്ഞു. എന്നിട്ടും അവർക്ക് പിടിക്കാൻ കഴിഞ്ഞില്ല. ആളെ തിരിച്ചറിയാനും കഴിഞ്ഞില്ല. നമ്മുടെ മച്ചമ്പിയും അയൽ വാസി സനൂജും പിടി പറ്റിയ്ക്കുന്നതിനു മുമ്പ് കള്ളൻ വലിഞ്ഞു കളഞ്ഞു. അവാർഡ് കൊടുക്കേണ്ട വിദഗ്ദ്ധനായ കള്ളൻ. എനിക്കവനെക്കുറിച്ച് വലിയ മതിപ്പു തോന്നി.

എന്തായാലും നമ്മൾ പത്തിരുപത് ആളുകൾ, ചെറുപ്പക്കാരും പ്രായമായവരും കൌമാരക്കാരും ഒക്കെ കൂടി പരിസരമാകെ അരിച്ചു പെറുക്കി. സ്ഥലം നല്ല പരിചയമില്ലാത്ത കള്ളനാണെങ്കിൽ രക്ഷപ്പെടാൻ കഴിയില്ല. കാരണം ചതുപ്പും വയലും തോടും കുണ്ടും കഴിയും കാടും നിറഞ്ഞ ഒരു വശത്തേയ്ക്കാണ് കള്ളൻ ഓടി മറഞ്ഞിരിക്കുന്നത്.

ഇതിനിടയിൽ നമ്മളിൽ ഒന്നു രണ്ടുപേർ അടുത്ത് തന്നെയുള്ള തട്ടത്തുമല ജംഗ്ഷനിൽ ചെന്നു നോക്കുമ്പോൾ അസമയത്ത് ബൈക്കും വച്ചു നിന്ന് ഒരുത്തൻ ഫോൺ ചെയ്യുന്നു. കള്ളന്റെ കൂട്ടുകാരൻ തന്നെ ആയിരിക്കും. പിടിച്ചു ചോദ്യം ചെയ്തപ്പോൾ കുടിച്ച് ലക്കുകെട്ട് ബൈക്കോടിക്കാൻ വയ്യാതെ അവിടെ ഒരു ഒഴിഞ്ഞ കടയിൽ കിടക്കാൻ തുടങ്ങുകയായിരുന്നു അയാൾ! അടുത്തൊരു വീട്ടിൽ ടാപ്പിംഗ് നടത്തുന്ന ആളായിരുന്നു അയാൾ. പിന്നെ അയളെയൊക്കെ ഉപേക്ഷിച്ച് നമ്മൾ നാലുവശത്തേക്കും കുതിച്ചു പാഞ്ഞു.

ഇതിനിടയിൽ ഈ വിവരം അറിഞ്ഞ് ഉണർന്നെണീറ്റ തൊട്ടടുത്ത മറ്റൊരു വീട്ടുകാർ നമ്മളിൽ ആരെയോ ഫോൺ ചെയ്ത് കള്ളൻ അവരുടെ വീട്ടിനു മുന്നിൽ ഉണ്ടെന്ന് വിളിച്ചു പറഞ്ഞു. കേട്ടയുടൻ പലഭാഗത്ത് ചിതറി നിന്ന നമ്മൾ എല്ലാവരും കൂടി ആ വീട്ടിലേയ്ക്ക് കുതിച്ചു പാഞ്ഞു. നമ്മുടെ ഓട്ടവും ബഹളവും കണ്ട് അർദ്ധരാത്രിയും എംസി റോഡേ കടന്നു പോകുന്ന വാഹനങ്ങൾ ഒക്കെ ബ്ലോക്കായിക്കൊണ്ടിരുന്നു. ഓടി ചെന്ന് ഒറ്റക്കുതിപ്പിനു കള്ളൻ ഇപ്പോൾ നിൽക്കുന്നുവെന്നു പറഞ്ഞ വീടിന്റെ മതിലിനു മുകളിലേയ്ക്ക് ഞാൻ ഒരു ചാട്ടം വച്ചുകൊടുത്തു. ഒരു കള്ളനെ കൈയ്യോടെ പിടിക്കുന്നതിലുള്ള ത്രില്ലായിരുന്നു. നേരിട്ട് കള്ളന്മരെ തത്സമയം കണ്ടുമുട്ടുക എന്നൊക്കെ പറഞ്ഞാൽ! ആഹഹ!

പക്ഷെ അവിടേയ്ക്ക് ഓടി ചെന്നതും ചാടി കയറിയതും മെച്ചം. അവിടെ കള്ളനുമില്ല കിള്ളനുമില്ല. പിന്നീടാണറിഞ്ഞത് ഈ വീട്ടുകാർ ഉണർന്നു വീട്ടിനുമുന്നിൽ റോഡിലേയ്ക്കു നോക്കുമ്പോൾ രണ്ടുപേർ റോഡ് ക്രോസു ചെയ്യുന്നതു കണ്ടത്രേ.അവർ കള്ളന്മാരാണെന്ന് കരുതി പറഞ്ഞതാണ്. പക്ഷെ അത് സത്യത്തിൽ ഞാനും എന്റെ ഒപ്പം വന്ന അമ്പുവും കള്ളനെ തിരക്കി ഓടിയതാണ് അവർ കണ്ടത്. നമ്മളെ പിടിക്കാൻ നമ്മൾതന്നെ ഓടിച്ചെല്ലുക! ഇത്രയും ആളും പേരും കൂടിയതൊന്നും അവർ അറിഞ്ഞിരുന്നില്ലല്ലോ. ആ ഓട്ടത്തിലും ചാട്ടത്തിലു മാണ് എന്റെ കാലിന്റെ മസിൽ പിടിച്ചത്. അപ്പോൾ അതൊന്നും ശ്രദ്ധിച്ചില്ല. പിന്നെ ആ വീട്ടിലുള്ളവരെ കൂടി കൂട്ടിക്കൊണ്ട് വീണ്ടും കള്ളനു വേണ്ടിയുള്ള തെരച്ചിൽ.

ഇതിനിടയിൽ കള്ളൻമാർ ആരെങ്കിലും എം.സി.റോഡേ ഓടുന്നതു കണ്ടോ എന്നറിയാൻ വരുന്ന വാഹനങ്ങളൊക്കെ തടഞ്ഞു നിർത്തി ചോദിച്ചു. പക്ഷെ ആരും ആരെയും കണ്ടില്ല. എന്നാൽ ഇതിനിടയിൽ പാഞ്ഞുവന്ന ഒരു ഓട്ടോ തടഞ്ഞു നിർത്തിയപ്പോൾ അത് ഒന്നു സ്ലോ ചെയ്തിട്ട് ഒരൊറ്റ പോക്ക്. ഇതു തന്നെ മോഷണ വസ്തുക്കൾ കൊണ്ടുപോകാൻ വന്ന ഓട്ടോ ! കള്ളന്മാർ തന്നെ അതിനുള്ളിൽ !

ഒട്ടും അമാന്തിച്ചില്ല. ആദ്യം സ്റ്റാർട്ടായത് ഒരു ബൈക്കാണ്. അതിൽ മൂന്നുപേർ ഗീർവാണം പോലെ ആട്ടോയെ പിന്തുടർന്നു. അതിനെക്കാൾ വേഗത്തിൽ കള്ളന്മാരുടെ ആട്ടോ പായുന്നു. തൊട്ടുപുറകെ വേറെ ബൈക്കുകൾ, ആട്ടോ, വീടുകളിൽ നിന്നും പെട്ടെന്ന് ചാടിച്ചിറക്കിയ കാറുകൾ ഒക്കെയായി ഒന്നു രണ്ടുപേരെ മാത്രം സംഭവസ്ഥലത്ത് നിർത്തിയിട്ട് നമ്മെ വെട്ടിച്ചു പോയ ഓട്ടോയെ ചെയ്സ് ചെയ്തു. ഒടുവിൽ കിളിമാനൂർ പോലീസ് സ്റ്റേഷനിൽ എത്തുമ്പോൾ നമ്മൾ എല്ലാവരും മുമ്പേ കള്ളന്മാർ പോയ ആ‍ട്ടോയുമായി തൊട്ടു തൊട്ടില്ലെന്നയി.

പൊടുന്നനേ കള്ളന്മാരുടെ ഓട്ടോ ഇടിച്ച് പോലീസ്സ്റ്റേഷനിലേയ്ക്ക് ഒരു കയറക്കം. തൊട്ടു പുറകെ നമ്മൾ പോയ വാഹനങ്ങളും! നമ്മൾ നേരത്തെ പോലീസിൽ വിളിച്ചപ്പോൾ തന്നെ അവിടെ സ്ട്രെങ്ന്ത് കുറവാണെന്നും ഉള്ള പോലീസുകാർ റൌണ്ട്സിനു പോയിരിക്കുകയാണെന്നും വാന്നാൽ ഉടൻ സംഭവസ്ഥലത്ത് എത്താമെന്നും പറഞ്ഞിരുന്നതാണ്. എസ്.ഐ മാറിയിട്ട് പുതിയ എസ്.ഐ ഇതുവരെ ചാർജെടുത്തിട്ടുമില്ല. സർക്കിളും വീട്ടിൽ പോയിരിക്കുകയാണ്.

എന്തായാലും ഈ അർദ്ധരാത്രി അപ്രതീക്ഷിതമായി ഇത്രയും വാഹനങ്ങൾ പോലീസ് സ്റ്റേഷനിൽ ഇടിച്ചു കയറുന്നതു കണ്ട് ആകെയുണ്ടായിരുന്ന രണ്ടു മൂന്നു പോലീസുകാർ ഞെട്ടി എഴുന്നേറ്റ് പരക്കം പാഞ്ഞു. ഇത് തീവ്രവാദി അക്രമം തന്നെ! ഷൂട്ട് ചെയ്യാമെന്നു വിചരിച്ചാൽ ഓർഡറിടാൻ മേൽ ഉദ്യോഗസ്ഥന്മാരും ഇല്ല. എങ്കിലും പാറാവുപോലി ചാടിപ്പിടച്ച് എടുക്കാൻ വയ്യാത്ത തോക്കൊക്കെ എടുത്തു തയ്യാറായി. തീവ്രവാദികളുടെ അത്യാധുനിക യന്ത്രത്തോക്കിനെതിരെ പോലീസിന്റെ തോട്ട!

പെട്ടെന്നുതന്നെ എല്ലാവരും യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെട്ടു. സംഭവിച്ചതെന്തെന്നാൽ, ആ പാവം ആട്ടോക്കാർ രാത്രി നമ്മൾ ഏതോ പിടിച്ചുപറിക്കരാണെന്നു കരുതി ജീവനും കൊണ്ട് ഓടിയതാണ്. വഴിയ്ക്ക് തിരിഞ്ഞു പോകേണ്ട അവർ അത് ഇട റോഡായതുകൊണ്ട് പേടിച്ച് നേരേ പോലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി പായുകയായിരുന്നു. കൊട്ടാരക്കയിൽ എവിടെയോ പണികഴിഞ്ഞ് പണിസാധനങ്ങളുമായി വന്നവരായിരുന്നു ആ മൂന്നു ചെറുപ്പക്കാർ. നമ്മുടെ യഥാർത്ഥ കള്ളന്മാർക്ക് രക്ഷപ്പെടാനുള്ള അവസരം ഇതിലൂടെ കൈവന്നു.

പോലീസ് സ്റ്റേഷനിൽ നിന്നും ആ ഓട്ടോയിൽ വന്നവരോട് അവരെ ബുദ്ധിമുട്ടിച്ചതിന് മാപ്പുപറഞ്ഞിട്ട് വീണ്ടും നമ്മൾ സംഭവസ്ഥലത്തേയ്ക്ക് തിരിച്ചുപോയി. വഴിയിൽ നേരത്തെ പറഞ്ഞ കള്ളുകുടിച്ച് ഫിറ്റായവ ആളിനെ ഒന്നുകൂടി ഇറങ്ങി നോക്കി. അദ്ദേഹം ഗാഢനിദ്രയിലായിരുന്നു. അയാളെ ഉപേക്ഷിച്ച് വീണ്ടും മോഷണം നടന്ന വീടിന്റെ ടെറസു ചെന്ന് പരിശോധിച്ചപ്പോൾ വീട്ടിൽ കഴുകി ഇട്ടിരുന്ന തുണിയൊക്കെ വിരിച്ച് കള്ളൻ നേരത്തെ അവിടെ കിടക്കുകയായിരുന്നെന്ന് മനസിലായി. പറഞ്ഞിട്ടെന്തു കാര്യം? കൈവിട്ടു പോയില്ലെ? നോക്കണേ ഇന്നലെ മോഷ്ടിച്ചവൻ അതേ വീടിനടുത്ത് മോഷണത്തിനു വന്നിരിക്കുന്നു! അത്യാഗ്രഹം എന്നല്ലാതെ എന്തു പറയാൻ?

എന്തായാലും കള്ളന്മാർ കടന്നു പോയേക്കാവുന്ന വഴികളും കുറ്റിക്കാടുകളും പണിതീരാത്ത വീടുകളും ഒക്കെ നമ്മൾ അന്വേഷണ വിധേയമാക്കി. അവിടെ നിന്നും രണ്ടു കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിലെല്ലാം വിളിച്ച് ജാഗ്രതാ നിർദ്ദേശം നൽകി. ഇതിനിടയിൽ തലേദിവസം മോഷണം നടന്ന വീട്ടിന്റെ തൊട്ടടുത്ത് ഒരു കുറ്റിക്കാട്ടിൽ നിന്നും ഒരു എയർബാഗിലും കീസിലുമായി തലേന്ന് അവിടുത്തെ പുകപ്പുരയിൽ നിന്നും മോഷ്ടിച്ച റബ്ബർ ഷീറ്റുകൾ കണ്ടെടുത്തു. മോഷ്ടിച്ചത് ഇന്നലെയാണെങ്കിലും കടത്തിക്കൊണ്ടു പോയിരുന്നില്ല. പിറ്റേന്നും കൂടി കവർച്ച ചെയ്യുന്നതേല്ലാം കൂടി ഒരുമിച്ച് വണ്ടി കൊണ്ടു നിർത്തി എടുത്തുകൊണ്ടു പോകാനായിരുന്നിരിക്കണം.

എന്തായാലും തലേന്നു മോഷ്ടിച്ച ഷീറ്റ് കള്ളന്മാർക്ക് നഷ്ടമായി. അല്പ സമയങ്ങൾക്കുള്ളിൽ പോലീസ് വന്നപ്പോൾ ആ ഷീറ്റുകൾ അവരെ ഏല്പിച്ചു. പോലീസ് വന്ന് നേരത്തെ പറഞ്ഞ ആ മദ്യപാനിയെയും കൂടി വിളിച്ചുണർത്തി പിടിച്ചുകൊണ്ട് പോയി. ഒരു പക്ഷെ കള്ളന്മാരുമായി എന്തെങ്കിലും ബന്ധം ഉണ്ടെങ്കിലോ? അതൊരു പാവം അപ്പാപിയായിരുന്നു. പിറ്റേന്ന് സ്റ്റേഷനിൽനിന്നും റിലീസ് ചെയ്തു.

കള്ളനെ കിട്ടിയില്ലെന്നു കരുതി നമ്മൾ രാത്രി പിന്മാറാൻ കൂട്ടാക്കിയില്ല. രാത്രി പരിസരപ്രദേശമാകെ പലപ്രാവശ്യം അരിച്ചുപറക്കി. റോഡരികിലുള്ള വീടുകളുടെയെല്ലാം ടെറസിലും കുളിമുറിയിലും പണിതീരാ‍ത്ത വീടുകളുടെ അകത്തും ഒക്കെ കയറിനോക്കി. കാടായ കാടൊക്കെ അരിച്ചു പറക്കി. കലുങ്കുകളുടെ അടിയിൽ പോലും കയറി നോക്കി. കുറെ വീട്ടുകാരെ വിളീച്ചുണർത്തി ഉറക്കമൊഴിഞ്ഞിരിക്കാൻ പറഞ്ഞു. പട്ടി കുരയ്ക്കുന്ന ഭാഗങ്ങളിൽ ഒക്കെ ഞങ്ങൾ പോയി നോക്കി. വെളുക്കുവോളം ശ്രമിച്ചിട്ടും കള്ളനെ അഥവാ കള്ളന്മാരെ കിട്ടിയില്ല. പിന്നെ തലേദിവസം പോയ റബ്ബർഷീറ്റുകൾ തിരിച്ചു കിട്ടിയത് മിച്ചം. പുലർച്ചെ എല്ലാവരും മടങ്ങി. നമ്മൾ പോയതിനു ശേഷവും രണ്ടുമൂന്നുപേർ ഉറക്കമൊഴിഞ്ഞിരുന്നു.

പക്ഷെ നേരം വെളുത്തപ്പോൾ അറിയുന്നു നമ്മൾ കള്ളനെ തിരക്കി നടന്ന ഒരു വഴിയരികിൽ തന്നെയുള്ള മറ്റൊരു വീട്ടിലെ ഗോഡൌണിൽ സൂക്ഷിച്ചിരിക്കുന്ന ലക്ഷങ്ങൾ വിലയുള്ള റബ്ബർ ഷീറ്റ് മോഷണം പോയിരിക്കുന്നു.ആ വീട് റോഡിൽനിന്ന് അല്പം ഉള്ളിലായതിനാൽ നമ്മൾ കയറി നോക്കിയതുമില്ല; ആ വീട്ടുകാരുടെ ഫോൺ നമ്പർ ഇല്ലാത്തതിനാൽ നമ്മൾ അവരെ വിളിച്ചുണർത്തിയിരുന്നുമില്ല. നമ്മൾ ഇത്രയും വലിയ ജനക്കൂട്ടം കള്ളന്മാരെ തിരക്കി നടക്കുമ്പോൾ നമ്മളെയെല്ലാം വിഡ്ഢികളാക്കിക്കൊണ്ട് കള്ളന്മാർ കവർച്ച നടത്തുകയായിരുന്നു!

ഫലത്തിൽ രായ്ക്കുരാമാനം മഞ്ഞുകൊണ്ട് പനിപിടിച്ചും ഓടിയും മതിൽ ചാടിയും കാലുകളുടെ മസിലുപിടിച്ചും എന്റെ രണ്ടുമൂന്നു ദിവസത്തെ എല്ലാ പരിപാടികളും വെട്ടിച്ചുരുക്കിയിരിക്കുകയാണ്. ആശുപത്രിയിൽ ചെന്നാൽ അവിടെ കിടക്കാൻ പറയും. അതു വേണ്ടെന്ന് വച്ച് വീട്ടിൽ കിടക്കുകയാണ്. വയ്യെങ്കിലും ഇന്ന് ഇതെഴുതാതെ എനിക്കു കിടന്നാൽ ഉറക്കം വരില്ല. തിരുവനന്തപുരത്ത് ചലച്ചിത്ര ക്യാമ്പിന് ഇന്ന് പോകൻ കഴിഞ്ഞില്ല ഇനി ഈ അവസ്ഥയിൽ നാളെയും പോകാൻ കഴിയില്ല. കാലിൽ കൊടാലി തൈലം ഒക്കെ തൊട്ടു തേച്ച് സ്വന്തം ചികിത്സാർത്ഥം ഒരു ഗുളികയും ഒക്കെ കഴിച്ചിട്ട് ഇരുന്നാണ് ഇതെഴുതുന്നത്. ഇതെഴുതിയിട്ട് വീണ്ടും കിടക്കണം. കുറഞ്ഞപക്ഷം ഒരാഴ്ച് റെസ്റ്റ് തന്നെ!

പിന്നീട് കൂട്ടിച്ചേർക്കുന്നത്: തീർന്നില്ല. ഇന്ന് ( ജനുവരി 23 ഞായർ) രാവിലെ തട്ടത്തുമലയിൽ നടക്കാനിറങ്ങിയ ചിലർ എയർ ബാഗും ഒരു കീസുമായി നടന്നുവന്ന അപരിചിതനായിരുന്ന ഒരു ജന്റിൽമാനെ സംശയം തോന്നി പിടിച്ചു നിർത്തി ബാഗ് പരിശോധിച്ചപ്പോൾ നിറയെ റബ്ബർ ഷീറ്റുകൾ!ആളിനെ പോലീസിനു കൈമാറി! ഇനി ആരൊക്കെയാണ് കൂട്ടുകള്ളന്മാർ എന്നറിയണം.

Saturday, April 17, 2010

കൊട്ടും കുരവയുമില്ലാതെ സംഗീതയ്ക്ക് വരണമാല്യം

കൊട്ടും കുരവയുമില്ലാതെ സംഗീതയ്ക്ക് വരണമാല്യം

ഒരു കൊച്ചു നാട്ടുവര്‍ത്തമാനം

കഥയെന്ന ലേബൽ ചാർത്തിയാണ് ഈ പോസ്റ്റ് എഴുതുന്നതെങ്കിലും ഇത് കഥയല്ല. നടന്ന കാര്യം പൊടിപ്പും തൊങ്ങലുമില്ലാതെ കോറിയിടുകയാണ്. എന്നാ‍ൽ നല്ലൊരു കഥയ്ക്കുള്ള വിഷയമുണ്ട്താനും. തൽക്കാലം സാഹിത്യമൊന്നും കടത്താതെ ചുമ്മാ പറഞ്ഞു പോകുന്നുവെന്നു മാ‍ത്രം; ഒരു നാ‍ട്ടു വർത്തമാനം!

കഴിഞ്ഞ 2010 എപ്രിൽ 10 ന് സംഗീതയുടെ വിവാഹമായിരുന്നു. ആളും ബഹളവും കൊട്ടും കുരവയുമില്ലാതെ കിളിമാനൂർ മഹാദേവേശ്വരം ക്ഷേത്ര സന്നിധിയിൽ വച്ച് ഒരു മോട്ടോർ വർക്ക് ഷോപ്പ് തൊഴിലാളിയായ അനിൽ കുമാർ അവൾക്ക് വരണമാല്യം ചാർത്തി. വിരലിൽ എണ്ണാവുന്ന ഏതാനും സുഹൃത്തുക്കളുമായി അനിൽ എത്തിയപ്പോൾ ബന്ധുക്കളായി സംഗീതയോടൊപ്പം വന്നത് അമ്മൂമ്മമാത്രം.

ബന്ധുക്കളല്ലെങ്കിലും ഈ വിവാഹാലോചനയിൽ താല്പര്യമെടുത്ത സലിലയും ഭർത്താവും മേൽനോട്ടവുമായി ഉണ്ടായിരുന്നു. ഇവരുടെ കുട്ടികൾക്ക് സംഗീത ട്യൂഷൻ എടുത്തിരുന്നു. പിന്നെ സംഗീതയുടെ പരിസര വാസികളായ രണ്ടുമൂന്നു പേരും കൂട്ടുകാരും ഈയുള്ളവനും ഒക്കെയാണ് ആകെക്കൂടി ചടങ്ങിനെത്തിയത്. എല്ലാം കൂടി ഒരു പത്തു പതിനഞ്ചു പേർ മാത്രം.

ഈ ദിവസം ഈ ക്ഷേത്രത്തിലെ ആദ്യ വിവാഹം അവരുടേതായിരുന്നു. അമ്പലത്തിൽ തൊഴാനും പിന്നീടുള്ള വിവാഹത്തിൽ പങ്കെടുക്കാനും മറ്റും വന്ന ചില സ്ത്രീകൾ പരസ്പരം ചോദിക്കുന്നുണ്ടായിരുന്നു, ഈ കുട്ടികൾക്ക് ഉറ്റവരും ഉടയവരും, കല്ല്യാണത്തിന് നാത്തൂനും ഒന്നുമില്ലേയെന്ന് ! അവർക്കറിയില്ലല്ലോ ഈ വിവാഹത്തിന്റെ പ്രത്യേകതയും പ്രാധാന്യവും.

ദളിത് കുടുംബത്തിൽ ജനിച്ച സംഗീതയ്ക്ക് അവളുടെ അച്ഛനെ കണ്ട ഓർമ്മയില്ല. കാരണം അവൾ ജനിക്കും മുൻപേ അച്ഛൻ അമ്മയെയും അവളെയും ഉപേക്ഷിച്ചു പോയിരുന്നു. തീരെ ദരിദ്ര കുടുംബമായിരുന്നു. കൂലിവേലയും കശുവണ്ടിയാപ്പീസ് ജോലിയുമൊക്കെ ചെയ്തിരുന്ന അവളുടെ അമ്മയും അമ്മൂമ്മയും രണ്ടു കുഞ്ഞമ്മമാരും കൂടി അവളെ വളർത്തി.

പത്താം തരത്തിൽ പഠിക്കുമ്പോൾ പക്ഷെ, അവളുടെ അമ്മ മറ്റൊരു കണവനെ കണ്ടെത്തി കടന്നുകളഞ്ഞു. അതോടെ അമ്മൂമ്മയുടെയും കുഞ്ഞമ്മമാരുടെയും തണലിൽ മാത്രമായി അവൾ. അന്ന് അവൾ ഈയുള്ളവന്റെ മേൽനോട്ടത്തിലുള്ള പാരലൽ കോളേജിൽ എസ്.എസ്.എൽ.സി പ്രൈവറ്റ് വിദ്യാർത്ഥിനിയായിരുന്നു . പത്തിൽ തോറ്റുപോയ ഈ കുട്ടിയുടെ കുടുംബ സാഹചര്യങ്ങൾ അറിയാമായിരുന്നതിനാൽ ഫീസിന്റെ കാര്യമോർത്തു വിഷമിക്കെണ്ടെന്നു പറഞ്ഞ് നിർബന്ധപൂർവ്വം ഞങ്ങൾ വിളിച്ച് കൊണ്ടുപോയി പഠിപ്പിക്കുകയായിരുന്നു.

അമ്മ മകളെയും ഉപേക്ഷിച്ച് പുതിയ കൂട്ടുകാരനെ തേടി പോയതിൽ ദ്വേഷ്യം തോന്നിയ സംഗീതയുടെ അമ്മാമ്മയും കുഞ്ഞമ്മമാരും സംഗീതയുടെ അമ്മയെ ബഹിഷ്കരിച്ചു. വീട്ടിൽ കയറുന്നതും സംഗീതയെ കാണുന്നതും വിലക്കി. അതോടെ സംഗീത വിഷമവൃത്തത്തിലായി. അമ്മ പ്രായമായി നിൽക്കുന്ന അവളെ ഉപേക്ഷിച്ചു പോയതിൽ വിഷമമുണ്ടെങ്കിലും സ്വന്തം അമ്മയെ കാണാതിരിക്കുന്നതെങ്ങനെ? അന്യ പുരുഷനോടൊപ്പം നാ‍ലും തുനിഞ്ഞ് ഇറങ്ങി പോയ അമ്മയുടെ കൂടെ പോകാനും കഴിയില്ല. അമ്മയുടെ പുതിയ ഭർത്താവിന്റെ സ്വഭാവവിശേഷങ്ങൾ അത്ര തൃപ്തികരമല്ലെന്നുമുണ്ടായിരുന്നു,കേൾവി!

എന്തായാലും അമ്മൂമ്മയും സ്വന്തം അനുജത്തിമാരും ഊരു വിലക്കിയ സംഗീതയുടെ അമ്മയ്ക്ക് നമ്മുടെ സ്ഥാപനത്തിൽ വന്ന് മകളെ കാണാൻ ഈയുള്ളവന്റെ മധ്യസ്ഥതയിൽ ധാരണയായി. സംഗീതയ്ക്കും അതത്ര താല്പര്യമായിരുന്നില്ലെങ്കിലും അവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിച്ചു. ആദ്യമാദ്യം അമ്മ മകളെ കാണാൻ ഇടയ്ക്കിടെ വന്നു പോയിരുന്നു. പിന്നെ പിന്നെ മകളെ കാണാൻ വരികയോ അവളെക്കുറിച്ച് അന്വേഷിക്കുകയോ ചെയ്യാതെയായി. എന്നാൽ പിന്നീട് ചിലപ്പോഴൊക്കെ അവർ അവകാശവും പറഞ്ഞ് വന്ന് വഴക്കുണ്ടാക്കുമായിരുന്നുവത്രെ! പിന്നെ പിന്നെ വഴക്കു കൂടാൻ പോലും ഈ നാട്ടിൽ വരാതെയായി.

ഇതിനിടയിൽ സംഗീത പത്താം തരം വിജയിച്ചു. സ്കൂളിൽ പ്ലസ് ടുവിന് പ്രവേശനാനുമതി ലഭിച്ചു. എന്നാൽ അമ്മൂമ്മയ്ക്കും കുഞ്ഞമ്മമാർക്കും ബുദ്ധിമുട്ടുണ്ടാക്കേണ്ടെന്നു കരുതി സ്കൂളിൽ പ്രവേശനം കിട്ടുമെന്ന കാര്യം സംഗീത വീട്ടിൽ പറഞ്ഞില്ല. പഠിത്തം നിർത്തി അവരോടൊപ്പം കശുവണ്ടിയാപ്പീസിൽ പണിയ്ക്ക് പോകാനായിരുന്നു സംഗീതയുടെ തീരുമാനം. എന്നാൽ പഠിക്കാൻ താല്പര്യമുള്ള ഈ കുട്ടി പഠനം നിർത്തുന്നത് ഈയുള്ളവനും സഹപ്രവർത്തകർക്കും വിഷമമുണ്ടാക്കുന്ന കാര്യമായിരുന്നു.

സംഗീതയുടെ ഒരു കുഞ്ഞമ്മ ഇന്ദു അണ്ടിയാപ്പീസിലൊക്കെ പോകുമായിരുന്നെങ്കിലും ഡിഗ്രീ വരെ പഠിച്ചിട്ടുണ്ട്. അവളും നമ്മുടെ വിദ്യാർത്ഥിനി തന്നെ ആയിരുന്നു. സംഗീതയെയും പഠിപ്പിക്കണമെന്ന് അമ്മൂമ്മയോടും കുഞ്ഞമ്മമാരോടും പറഞ്ഞു. പക്ഷെ കൂലിപ്പണിക്കാരായ അവരെ ബുദ്ധിമുട്ടിക്കാൻ സംഗീതയ്ക്കിഷ്ടമുണ്ടായില്ല. എങ്കിലും ഈയുള്ളവൻ അവരുടെ വീട്ടിൽ പോയും സംഗീതയെ സ്ഥാപനത്തിൽ വിളിച്ചു വരുത്തിയും വല്ല വിധേനയും പറഞ്ഞു മനസ്സിലാ‍ക്കിച്ചു.

നമ്മുടെ സ്ഥാപനത്തിൽ ഫീസു തരാതെ പഠിക്കുന്ന ധാരാളം കുട്ടികളുണ്ട്. പിന്നെ ഈ പാവം കുട്ടിയെ കൂടി കൂട്ടത്തിൽ പഠിപ്പിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് ഒരു നഷ്ടവുമില്ല. ഒരു പരോപകാരം. ഗ്രാമ പ്രദേശങ്ങളിലെ പാരലൽകോളേജുകൾ എവിടെയും ഒരു സേവനം കൂടിയാണല്ലോ! ഒപ്പം സാംസ്കാരിക കേന്ദ്രങ്ങളും.

സംഗീതയോടും ട്യൂട്ടോറിയിൽ വന്ന് പഠിച്ചു കൊള്ളുവാനും ഒരിക്കലും അവളോട് ഫീസു ചോദിക്കില്ലെന്നും പറഞ്ഞു . എങ്കിലും പിന്നീട് രജിസ്ട്രേഷനും മറ്റും ഉള്ള പൈസാ അവളും കുഞ്ഞമ്മമാരും കൂടി സ്വരുക്കൂട്ടി അടച്ചു.

അങ്ങനെ പ്ലസ് ടൂ ഓപ്പൺ സ്കൂൾ വിദ്യാർത്ഥിനിയായി നമ്മുടെ സ്ഥാപനത്തിൽ തന്നെ പഠനം തുടർന്നു. രണ്ടുവർഷം കഴിഞ്ഞ് പ്ലസ് ടു പരീക്ഷയും വിജയിച്ച സംഗീത സ്വാഭാവികമായും വീണ്ടും പഠനം നിർത്താൻ തീരുമാനിച്ചു. അപ്പോഴേയ്ക്കും നമ്മുടെ പഴയ ട്യൂട്ടോറിയൽ സ്ഥാപനം സ്പ്ലിറ്റായി. പിന്നെ മറ്റു നിവൃത്തികൾ കാണാഞ്ഞും നാട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയും ഈയുള്ളവൻ മറ്റൊരു സ്ഥാപനം തുടങ്ങി.

പുതിയ സ്ഥാപനത്തിൽ സംഗീതയെ വീണ്ടും പഠനത്തിലേയ്ക്ക് ആനയിച്ചു. ഭാവിയിൽ കുട്ടികൾക്ക് ട്യൂഷനെടുത്തെങ്കിലും ജീവിക്കാമെന്നും ഡിഗ്രിയൊക്കെ ഉണ്ടെങ്കിൽ ഏതെങ്കിലും നല്ല പയ്യന്മാർ വന്ന് കെട്ടിക്കൊണ്ട് പൊയ്ക്കോളും എന്നൊക്കെ പറഞ്ഞ് ഒരുവിധം സമ്മതിപ്പിച്ചാണ് ഡിഗ്രി പാരലലിൽ ചേർത്തത്. അങ്ങനെ ഈയുള്ളവന്റെ നേതൃത്വത്തിലുള്ള ‘സർവ്വകലാശാലയിൽ’ ഡിഗ്രി പാ‍രലൽ വിദ്യാർത്ഥികളുടെ കൂട്ടത്തിൽ അവളും പഠനം ആരംഭിച്ചു.

കോളേജുകളിൽ അഡ്മിഷൻ കിട്ടാൻ കുട്ടികൾക്ക് ഈയുള്ളവൻ തന്നെ അപേക്ഷാ ഫോമുകൾ വാങ്ങി പൂരിപ്പിച്ചു നൽകിയിരുന്നു. എതാനും ദിവസം കഴിഞ്ഞപ്പോൾ സംഗീതയ്ക്ക് നിലമേൽ എൻ.എസ്.എസ് കോളേജിൽ മലയാള ബിരുദപഠനത്തിന് അഡ്മിഷൻ ലഭിച്ചു. പിന്നെ കോളേജിലും ഒപ്പം നമ്മുടെ സ്ഥാപനത്തിൽ ട്യൂഷനും പഠിച്ചു. അങ്ങനെ സംഗീത ബിരുദ പഠനവും പൂർത്തിയാക്കി.

പക്ഷെ സംഗീതയുടെ പ്രശ്നങ്ങൾ തീർന്നില്ല. തുടങ്ങുന്നതേയുണ്ടായിരുന്നുള്ളു.

സംഗീതയുടെ രണ്ട് കുഞ്ഞമ്മമാരിൽ ഒരാളായ ഇന്ദു ഡിഗ്രി വരെ പഠിച്ചെങ്കിലും മറ്റു തൊഴിലുകൾ ഒന്നും കിട്ടാ‍ത്തതിനാൽ സമീപത്തുള്ള അണ്ടിയാപ്പീസിൽ ജോലിക്കു പോകുമായിരുന്നു. ഇന്ദു എന്ന ഈ കുഞ്ഞമ്മക്കാരി ഇതിനിടെ പരിചയപ്പെട്ട ഒരു പയ്യനുമായി സ്നേഹിച്ച് വിവാഹിതയായി. പിന്നെ ചില്ലറ അപസ്വരങ്ങൾ കുടുംബത്തിൽ ഉണ്ടായി. അതൊന്നും ഇവിടെ വിസ്തരിച്ചു കൂട. ഒരു കാലത്ത് ഈ കുഞ്ഞമ്മയും സംഗീതയ്ക്ക് തുണതന്നെയായിരുന്നു.

ഈ ഇന്ദുക്കുഞ്ഞമ്മയും ഇന്ദുവിന്റെ കുടുംബവുമായി ഉടക്കി പിരിഞ്ഞ് വേറെ താമസമായി. പിന്നെ സംഗീതയും അമ്മൂമ്മയും മൂത്ത കുഞ്ഞമ്മ സിന്ധുവും ഭർത്താവും അവരുടെ കുഞ്ഞും മാത്രമായി കഴിഞ്ഞു പോവുകയായിരുന്നു. ഈ മൂത്ത കുഞ്ഞമ്മയുടെ ഭർത്താവും ആൾ ലിക്ക്വർ ഹാബിറ്റ് അല്പം ഉള്ള ആളായിരുന്നു. മദ്യപിച്ചാൽ പിന്നെ ആൾ വേറെയാണ്.

വീണ്ടും ചില പ്രശ്നങ്ങൾ സംഗീതയുടെ കുടുംബത്തിൽ ഉണ്ടായി. ചുരുക്കത്തിൽ ഇവർ കൂടി ഉപേക്ഷിച്ചാൽ പിന്നെ രോഗിണിയും നിസഹായയുമായ അമൂമ്മമാത്രമാകും സംഗീതയ്ക്ക്. പക്ഷെ എവിടെ താമസിക്കും. ആ‍രുണ്ട് തണലിന്? ഒരു എത്തും പിടിയും ഉണ്ടായില്ല.

അങ്ങനെയിരിക്കേയാണ് സംഗീത ട്യൂഷനെടുക്കാൻ പോകുന്ന വീട്ടുകാർ സംഗീതയുടെ അവസ്ഥകൾ മനസിലാക്കി വിവാഹാലോചനകൾ നടത്തിയത്. അതായത് നേരത്തെ സൂചിപ്പിച്ച സലിലയും കുടുംബവും . സലിലയുടെ ഭർത്താവിന്റെ വർക്ക് ഷോപ്പിൽ പണിയെടുക്കുന്ന ഒരു പയ്യനെ തന്നെ അവർ കണ്ടെത്തി. എന്നാൽ സംഗീതയുടെ കുഞ്ഞമ്മമാരുടെ ഭർത്താക്കൻമാർ ഈ ആലോചനകളിൽ ഒന്നിലും ബന്ധപ്പെടുകയോ സഹകരിക്കുകയോ ചെയ്തില്ല.

പിന്നെ അവർ വന്ന് എന്തെങ്കിലും കലപിലപ്പുകൾ ഉണ്ടാക്കിയാലോ എന്നു ഭയന്ന് കല്യാണം നേരത്തേകൂട്ടി അവരെ അറിയിച്ചതുമില്ല.സമയത്താണ് മൂത്ത കുഞ്ഞമ്മയുടെ ഭർത്താവിനെ വിളിച്ചു പറഞ്ഞത്. മൂത്ത കുഞ്ഞമ്മ കല്യാണത്തിന് സംഗീതയ്ക്ക് എല്ലാ പിന്തുണയും നൽകിയെങ്കിലും ഭർത്താവിന്റെ അസാന്നിദ്ധ്യത്തിൽ ചടങ്ങിൽ പങ്കെടുക്കേണ്ടെന്നു തീരുമാനിച്ചു. നേരത്തെ പിണങ്ങി വേറെ താമസമാക്കിയ കുഞ്ഞമ്മയായ ഇന്ദുവിനെയും കെട്ടിയവനെയും അറിയിച്ചതുമില്ല.

ബന്ധുക്കളെ ആരെയെങ്കിലും അറിയിക്കാത്തതിന്റെ പരാതൊയൊക്കെ പിന്നീട് പരിഹരിക്കാമെന്നും എങ്ങനെയെങ്കിലും ഈ വിവാഹം വേഗം നടത്തിയെടുക്കുകയാണ് വേണ്ടതെന്നുമാണ് എന്റെ സഹപാഠിയും സുഹൃത്തും ആർ.എസ്.എസ് നേതാവും സംഗീതയുടെ അയൽ വാസിയും കൂടിയായ രാകേഷിന്റെയും അഭിപ്രായം. സഗീതയുടെ ഇപ്പോഴത്തെ അവസ്ഥ അറിയാവുന്നവരിൽ ഒരാളാണ് അയൽ വാസിയായ രാകേഷും.

എന്തായാലും മന:സാക്ഷിയുള ഒരു പയ്യൻ തന്റെ സ്വന്തം ഇഷ്ടപ്രകാരം സംഗീതയ്ക്ക് ഇണയും തുണയുമായി മാറിയിരിക്കുകയണ്.അവളുടെ വ്യാകുലതകൾ മാറി സന്തോഷകരമായ ഒരു പുതു ജീവിതം ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു.ഇങ്ങനെ ഒരാലോചന കൊണ്ടുവന്ന് അത് നടപ്പു മാർഗ്ഗത്തിൽ എത്തിച്ച സലിലയെയും ഭർത്തവിനെയും ഇവിടെ ആദരപൂർവ്വം പരാമർശിച്ചു കൊള്ളുന്നു.

നോക്കണേ, ഒരു കുട്ടിയെ ജനിപ്പിക്കാൻ എന്തെളുപ്പം;പ്രസവിക്കാനുമതെ! പക്ഷെ ആ ജനിക്കുന്ന കുട്ടികളെ പാതിവഴിയിൽ ഉപേക്ഷിച്ചാലോ? അവർ ജീവിക്കുന്നോ, മരിച്ചുവോ , ജീവിക്കുന്നെങ്കിൽ എങ്ങനെ ജീവിക്കുന്നു എന്നൊക്കെ അന്വേഷിക്കാൻ പോലും തയ്യാറാകാത്ത ഈ മാതൃത്വങ്ങളെയും പിതൃത്വങ്ങളെയും എന്തു പേരിൽ വിളിക്കണം? ഇവിടെ സംഗീതയെ ഒരിക്കൽ പോലും കണ്ടിരിക്കാൻ ഇടയില്ലാത്ത അവളുടെ അച്ഛനോടും പാതിവഴിയിൽ അവളെ ഉപേക്ഷിച്ചുപോയ അമ്മയോടും ഉൾപ്പെടെയുള്ള ഒരു പ്രതിഷേധം കൂടിയാകുന്നു എന്റെ ഈ കുറിപ്പ്.

ജന്മം കൊടുക്കുന്ന അച്ഛനും അമ്മയും സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കുകയെന്നത് വെറും ധാർമ്മിക ബാദ്ധ്യതയായി കണക്കാക്കിയാൽ പോര; അത് ഒരു നിയമപരമായ ചുമതലയാക്കി മാറ്റേണ്ടതുണ്ട്.

സംഗീതയെ വിവാഹം കഴിച്ച ചെറുപ്പക്കാരനു വേണമെങ്കിൽ കുറച്ചു കൂടി സാമ്പത്തികവും കുടുംബപരവുമായി നേട്ടമുള്ള ഒരു പേൺകുട്ടിയെ ലഭിക്കുമായിരുന്നു. പക്ഷെ ഈ ഈ ചെറുപക്കാരന്റെ വിശാലമനസ്കത അംഗീകരിക്കേണ്ടതു തന്നെ. പണത്തിനു വേണ്ടിമാത്രം പുരുഷന്മാർ വിവാഹം കഴിക്കുക്കന്ന ഈ കാലത്ത് ഇത്തരം അനിൽകുമാർമാർ വറ്റിവരളുന്ന മനോമരുഭൂമികളിലെ പച്ചപ്പു തന്നെയാണ്. അനിലിന്റെ ദീനാനുകമ്പയ്ക്ക് ഒരു കൂപ്പുകൈ.

എന്റെ ശിഷ്യയും പിന്നീട് എന്റെ സ്ഥാപനത്തിലെ ടീച്ചറും ആയിത്തീർന്ന ശാന്തശീലയും സൽസ്വഭാവിയുമായ സംഗീതയ്ക്കും അനിൽ കുമാറിനും നന്മകൾ മാത്രം വരട്ടെയെന്ന് ഒരിക്കൽ കൂടി ആശംസിച്ചു കൊണ്ട് തൽക്കാലം ഈ കുറിപ്പിന് വിരാമ ചിഹ്നം ഇടുന്നു.

Thursday, January 1, 2009

കഥ- നിമിഷങ്ങള്‍

കഥ

നിമിഷങ്ങള്‍

ഏതാണ്ട് ഒരു മണിക്കൂറോളം പുറത്തു കാത്തു നിര്‍ത്തി ക്ഷമയെ പരീക്ഷിച്ചിട്ടേ വില്ല്ലേജ് ഓഫീസര്‍ എന്നെ അകത്തേക്കു വിളിച്ചുള്ളു. അബലകളായ സ്ത്രീകളോടു പോലും ഒരു മയവുമില്ലാത്ത ഒരു മുരടന്‍ . ആ മരമോന്ത കണ്ടാല്‍ തന്നെ കുടയുടെ മൂടുവച്ച് മൂക്കിനിട്ട് ഒന്നു കൊടുക്കാന്‍ തോന്നും. ഒരു വരുമാന സര്‍ട്ടിഫിക്കറ്റ് എഴുതിത്തരാന്‍ കഴിയാത്തത്ര തിരക്കൊന്നും കഴിഞ്ഞ ഒരു മണിക്കൂറില്‍ എനിക്കു കാണാനേ കഴിഞ്ഞിരുന്നില്ല.

ഒരു റിസര്‍ച്ച് വിദ്യാര്‍ത്ഥിനി കേവലം ഒരു എസ്.എസ്.എല്‍.സി ക്കാരന്‍ മാത്രമായേക്കാവുന്ന അയാളുടെ കനിവിനു വേണ്ടി കാത്തുനില്ക്കുന്നതില്‍ എന്തോ ഒരു സുഖം അയാള്‍ക്കു കാണുമായിരിക്കും.അല്ലെങ്കില്‍ വന്ന പാടേ ഞാനെന്റെ അത്യാവശ്യങ്ങള്‍ അറിയിച്ചിട്ടും ‘വെയിറ്റ് ചെയ്യൂ’ എന്നു അത്ര ഗൌരവത്തില്‍ പറയുമായിരുന്നില്ല. ഒരു ജില്ലാകളകടർക്ക് ഇത്ര ‘കന’ മുള്ള തല കാണുമെന്നു തോന്നുന്നില്ല.

ആവശ്യക്കാരിയ്ക്കു് ഔചിത്യമില്ലല്ലോ! ഓഫീസര്‍ കനിഞ്ഞുനല്‍കിയ വരുമാനസര്‍ട്ടിഫിക്കറ്റിനു പ്രതിഫലമായി നൂറിന്റെ ഒരു നോട്ട് തുറന്നുവച്ചിരുന്ന മേശയുടെ വലിപ്പിലേക്കു വച്ചുകൊടുത്തു. അതു ഒരു അവകാശമെന്നമട്ടില്‍ ലാഘവത്തോടെ അയാള്‍ സ്വീകരിച്ചു. ഒരു റിസര്‍ച്ച് വിദ്യാര്‍ത്ഥി നിയില്‍ നിന്ന് കൈക്കൂലി വാങ്ങിയതിലും അയാള്‍ക്ക് പ്രത്യേക സംതൃപ്തി തോന്നിയിരിയ്ക്കും.

സത്യത്തില്‍ കൈക്കൂലി വാങ്ങിയ അയാൾക്കല്ല കൊടുത്ത എനിയ്ക്കായിരുന്നു ഒരു ഉളുപ്പ് അനുഭവപ്പെട്ടത്. ഛെ!

കടകമ്പോളങ്ങളും ആള്‍ത്തിരക്കുമില്ലാത്ത ഒരു ഒഴിഞ്ഞ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വില്ലേജ് ഓഫീസില്‍ മുമ്പ് ഒന്നോ രണ്ടോ പ്രാവശ്യം മാത്രമേ വന്നിട്ടുള്ളു. വീട്ടില്‍ നിന്നും ഏതാണ്ട് നാലുകിലോമീറ്ററിന്റെ ദൂരമേ ഉണ്ടാകൂ എങ്കിലും അപരിചിതമായ ഒരു ലോകത്ത് നില്‍ക്കുന്ന അനുഭവമാണ് എനിക്കുള്ളത്. ഒരു മരണത്തിലോ, വിവാഹത്തിലോ സംബന്ധിക്കാന്‍ പോലും ഈ ഭാഗത്ത് വരേണ്ടി വന്നിട്ടില്ല.

ഞാന്‍ താമസിക്കുന്ന വില്ലേജിന്റെ ഓഫീസ് ഇവിടെയാണെന്ന ബന്ധമേ എനിക്കുള്ളു. ഈ സ്ഥ ലത്ത് ബന്ധുക്കളോ പരിചയക്കാരോ ആരും തന്നെയില്ല.അമ്പത് കിലോ മീറററുകള്‍ക്ക് അപ്പുറമുള്ള തലസ്ഥാന നഗരിയുടെ മുക്കും മൂലയുമറിയാവുന്ന ഒരുത്തിക്ക് സ്വന്തം വില്ലേജിന്റെ ഭൂമിശാസ്ത്രം ഇതുവരെയും നേരെ അറിയില്ല! സ്കുളിലേക്കോ കോളജിലേക്കോ പോകാനും ഒരിക്കലും ഇതു വഴികടന്നു പോകേണ്ടി വന്നിട്ടില്ല.

ഈ വഴി വേറെയാണ്. ഇതൊരു പ്രധാന വീഥിയല്ല.

വില്ലേജ് ഓഫീസിലേക്കു കയറുന്ന സ്റെപ്പ് കെട്ടിന്റെ വലതു വശത്തുള്ളു വെയിറ്റിംഗ് ഷെഡ്ഡില്‍ പടിഞ്ഞാറു ഭാഗത്തേക്കുള്ള വണ്ടിയും കാത്തു ഞാന്‍ നിന്നു.

കുറച്ചപ്പുറത്തായി ഒരു ചായക്കടയും പലചരക്കുകടയും ഈ നില്പില്‍ കാണാം. കടകളില്‍ വലിയ ബിസിനിസൊന്നും ഇപ്പോള്‍ നടക്കുന്നില്ല. റോഡിന്റെ മറുവശത്ത് ഈ വെയിറ്റിംഗ് ഷെഡ്ഡിന് അഭിമു ഖമായി ഒരു മുറുക്കാന്‍ കട. . അതിന്റെ പുറത്തിട്ടിരിക്കുന്ന ബഞ്ചില്‍ ഒരു മധ്യവയസ്കന്‍ ഇരിപ്പുണ്ട്. പിന്നെ കടയുടമയും ഒരു പയ്യനും കൂടിയേ അവിടെയുള്ളു.

പതിമൂന്ന് വയസു തോന്നിക്കുന്ന പയ്യന്‍ എന്തൊക്കെയോ വാങ്ങി കൊറിക്കുന്നുണ്ട്.

വെറുതെ ഒരു കൌതുകത്തിനുവേണ്ടി മാത്രമാണ് മുറുക്കാന്‍ കടയില്‍ എനിക്ക് അഭിമു ഖമായി ഇരിക്കുന്ന അപരിചിതനായ മദ്ധ്യവയസ്ക്കന്നെ ഞാന്‍ ഒന്നു നോക്കിയത്.

മുന്‍ വശത്തെ തലമുടിയില്‍ മാത്രം അലപം നര ബാധിച്ച ഒരു സുമുഖ നാണ്. കിഴക്കുഭാഗത്തേക്കുള്ള ബസ്സില്‍ പോകാനോ, വെറുതെ നേരം പോക്കിനോ ഇരിക്കുന്ന തദ്ദേശവാസിയാകാം.അയാളുടെ കണ്ണുകള്‍ ഒന്നു രണ്ടുപ്രാവശ്യം എന്റെ കണ്ണുകളുമായി ഉടക്കി.അയാള്‍ക്ക്‌ എന്നെ അറിയുമോ? ഏതായാലും എനിക്കു ഒരു പരിചയവുമില്ല.

ഞാന്‍ ആ മനുഷ്യനെ കാര്യമായി ശ്രദ്ധിക്കുന്നുണ്ടെന്ന അറിവ് അയാള്‍ക്ക്‌ നല്‍കാതിരിയ്ക്കാന്‍ യത്നിച്ചു.

കാഴ്ചയില്‍ മാന്യനെങ്കിലും അപരിചിതയായ ഒരു പെണ്‍കുട്ടിയെ നോക്കുന്നതില്‍ പുരുഷസഹജമായ വികാരത്തിന്റെ പ്രേരണയുണ്ടാകുമെന്ന് എനിക്കറിയാം. സാമാന്യത്തിലും അല്പംകൂടി സൌന്ദര്യം കൊണ്ട് അനുഗ്രഹീതയാണെന്ന ബോദ്ധ്യം അല്പം അഹന്തയില്‍ പൊതിഞ്ഞു ഞാന്‍ സൂക്ഷിക്കുന്നുണ്ട്.

എത്രയോ ചെറുപ്പക്കാര്‍ എന്നെ നോക്കി ചൂളിപ്പിച്ചിരിക്കുന്നു. എത്രയോ പേര്‍ കമന്റടിച്ച് സായൂജ്യമടഞ്ഞിരിക്കുന്നു. എന്നോടു പ്രേമം അഭ്യര്‍ത്ഥിച്ചവരുടെ എണ്ണവും കൃത്യമായി ഓര്‍ക്കാന്‍ കഴിയില്ല. എന്റെ പുറകെ നടന്നു തേഞ്ഞു തീര്‍ന്ന ചെരിപ്പുകളോടാണ് എനിക്കു സഹതാപം.

ചെറുപ്പക്കാര്‍ക്ക് ഞാനൊരു ലഹരി ആകുന്നതില്‍ ഉള്ളില്‍ അഭിമാനം തോന്നിയിട്ടുണ്ടെങ്കിലും സദാചാരത്തിന്റെ വേലിക്കെട്ടുകള്‍ ശരീരം കൊണ്ടു തകര്ത്തിട്ടില്ല .എന്നുവച്ച് ചിന്തകള്‍ക്കുണ്ടോ , സദാചാരത്തിന്റെ അതിര്‍ത്തി രേഖകള്‍! ഇല്ലെന്നു ചിന്താപരമായ എന്റെ അനുഭവങ്ങൾ എന്നെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്.

മനസിന്റെ ഉള്ളറകളിൽ അനുനിമിഷം എത്രപാപങ്ങളാണു ചെയ്തു കൂട്ടുന്നത്! കൊള്ള, കൊല, വഞ്ചന, ചതി, വ്യഭിചാരം എന്നു വേണ്ട മനസുകെണ്ടു മനഷ്യൻ ചെയ്യതുകൂട്ടാത്ത തിന്മകൾ എത്രയാണ്? നന്മകൾ എത്രയാണ്? പക്ഷെ എല്ലാം അവരവരുടെ സ്വന്തം ചിന്താമണഡലത്തിൽ മാത്രം നിർദോഷമായി ഒതുങ്ങിക്കൂടുന്നു.

ഇവിടെ ഇപ്പോൾ എന്റെ ചിന്തകൾ വഴി തെറ്റുകയാണ്!

എതിരെയുള്ള മുറുക്കാകടയുടെ ബഞ്ചിലിരിക്കുന്ന മദ്ധ്യവയസ്കന്റെ കണ്ണുകൾക്കു പ്രായബോധമില്ലാത്തതുപോലെ എന്റെ ശരീരത്തിൽ പരതിനടക്കുന്നതു ഞാൻ അറിയുന്നു. എന്റെ കണ്ണുകളിലും കവിളുകളിലും തെന്നിക്കളിച്ച ആ മനുഷ്യന്റെ കണ്ണുകൾ താഴേയ്ക്കു ഊർന്നിറങ്ങുന്നതും ഞാനറിയുന്നു. എന്റെ ശരീരത്തിൽ ഒരു ഉഷണക്കാറ്റ് വന്ന് തഴുകുന്നതുപോലെ എനിക്കു അനുഭവപ്പെട്ടു.

പടിഞ്ഞാറു ഭാഗത്തേക്കു എനിക്കു പോകേണ്ട വണ്ടി എപ്പോഴാണെന്ന് നിശ്ചയമില്ല. എപ്പോഴായാലും ഒരു വണ്ടി വന്നിട്ടേ ഇവിടെ നിന്നു പോകാൻ കഴിയു. ദൈർഘ്യമില്ലാത്ത കാത്തുനില്പിന്റെ ഈ നിമിഷങ്ങളെ ആസ്വാദ്യകരമാക്കുവാൻ എന്റെ സ്ത്രീമനസ് കൊതിച്ചത് ഒരു പാപചിന്തയായി ഇപ്പോൾ ഞാൻ കരുതുന്നതേയില്ല.തികച്ചും നിർദ്ദോഷമായ ഒരു കുസ്ര്തിയ്ക്കു ഞാൻ സജ്ജയായി.

ഇരുപത്തിനാലുകാരിയായ ഒരു സുന്ദരി പെൺകുട്ടിയെ നോക്കിലും ചിന്തയിലും മാത്രമേ ഒരു പക്ഷെ ആ പാവം മധ്യവയസ്കന് പ്രാപിക്കാൻ കഴിയുകള്ളു. അല്പം മറഞ്ഞുനിൽക്കാനുള്ള സൌകര്യം വെയിറ്റിംഗ് ഷെഡ്ഡിൽ കണ്ടെങ്കിലും എന്റെ ഉദാരമനസ്ക്കത അയാൾക്കു അനുകൂലമായി.

ഇടയ്ക്കിടെ അയാൾ മുഖം തിരിച്ച് കടക്കാരനോടും അടുത്തു നിൽക്കുന്ന പയ്യനോടും കുശലം പറയുന്നത് വ്യക്തമായി കേൾക്കാൻ കഴിയുന്നില്ലെങ്കിലും അവരിലും എന്നിലും സംശയമുണ്ടാക്കാതിരിക്കാനുള്ള സൂത്രമാണെന്നു എനിക്കു മനസിലാക്കുന്നുണ്ട്.അയാളുടെ ചലനങ്ങളെ അയാളറിയാതെ തന്നെ നിരീക്ഷിക്കുവാൻ ഞാൻ യത്നിച്ചു.

സത്യത്തില്‍ എന്റെ സ്വഭാവശുദ്ധിയിൽ അയാൾക്കു ഒരു സംശയവും തോന്നാത്ത വിധത്തിൽ ഒന്നും അറിയാത്തൊരു ഭാവത്തിൽ അയാളോട് സഹകരിക്കുകയാണ് ശരിക്കും ഇപ്പോൾ ഞാൻ ചെയ്യുന്നത്.

എന്റെ നെഞ്ചിലെ തള്ളിച്ചകളെ മറയ്ക്കുന്നചുരിദാറിനിടയിൽ അയാളുടെ തുറന്നകണ്ണുകൾ ഉടക്കിയപ്പോൾ മാന്യതയുടെ സീമകൾ ലംഘിക്കുന്നുവോ എന്നു ഞാൻ ശങ്കിച്ചു. എങ്കിലും എന്റെ ബാഗിൽ നിന്ന് എന്തോ എടുക്കുന്നുവെന്ന നാട്യത്തിനിടയിൽ ഇളക്കം വന്ന ഷാൾ ശരിയാക്കുന്നതുപോലെ അതു കുറച്ചുകൂടി മുകളിലോട്ട് ചെരുകി ‘അഡ്ജസ്റ്റ്’ ചെയ്തു.

ഇപ്പോൾ എന്റെ മാറിടങ്ങളുടെ മുഴുപ്പ് അയാൾക്കു കുറച്ചു കൂടി വ്യക്തമാകും. അയാളുടെ ചൂഴ്ന്നകണ്ണുകൾ അവിടെത്തന്നെ തറച്ചു നിന്നപ്പോൾ ഉണ്ടാ‍യ ചൂളൽ കർച്ചീഫുകൊണ്ട് മുഖം തുടയക്കുന്നതിലൂടെ ഞാൻ അതിജീവിച്ചു. എന്റെ കണ്ണുകൾ ഇടയ്ക്കിടെ അയാളുടെ കണ്ണുകളിൽ ഉടക്കുമ്പോൾ ഒന്നും സംഭവിക്കാത്ത ഭാവത്തിൽ മാന്യത സംരക്ഷിച്ചതിൽ അയാളോടു എനിക്കു മതിപ്പു തോന്നി.

സുരക്ഷിതമായ സ്ഥലവും സൌകര്യവും ഒത്തുകിട്ടാത്തതുകൊണ്ട് മാത്രമാണ് സ്ത്രീകൾ ചാരിതാർഥ്യവും സദാചാരവും സൂക്ഷിക്കുന്നതെന്നു പറയുന്നതിൽ യാഥാർഥ്യമുണ്ടെന്നു ഞാൻ മനസിലാക്കുന്നു. അല്ലെങ്കിൽ ഇവിടെ, ഈ വെയിറ്റിംഗ് ഷെഡ്ഡിൽ ആരും ഇല്ലാത്ത സന്ദർഭത്തിൽ പ്രായത്തിനു ചേരാത്ത ഒരു പുരുഷനു വേണ്ടി പ്രദര്‍ശന വസ്തുവായി സഹകരിച്ചു കൊടുക്കണമോ? അയാളുമൊത്തുള്ള സമാഗമ ചിന്തകള്‍ എന്റെ മനസ്സില്‍ കടന്നുകൂടുമോ?

വിശ്വവിഖ്യാതനായ ഏതോ ഒരു ഗ്രന്ധകാരന്റെ തത്വചിന്തകളുടെ കൂട്ടത്തില്‍ നിന്നാണോ എനിക്കീ പ്രേരണ കിട്ടിയിട്ടുണ്ടാവുക? ഗ്രന്ഥമോ ഗ്രന്ധകാരനെയോ ഇപ്പോള്‍ ഓര്‍മ്മവരുന്നില്ല.

മനുഷ്യമനസിലെ ചിന്തകള്‍ക്ക് യാഥാര്‍ത്ഥ്യമെന്നോ, അയാഥാര്‍തഥ്യമെന്നോ, സംഭാവ്യമോ അസംഭാവ്യമോ എന്നോ സദാചാരമെന്നോ ദുരാചാരമെന്നോ ഒന്നുമില്ലെന്നു അങ്ങനെ ഏതോ ഒരു ഗ്രന്ഥത്തില്‍ വായിച്ചതായി ഓര്മ്മ വരുന്നു. ഓരോ മനുഷ്യനും പുറത്തു പറഞ്ഞാല്‍ തല്ലുക്കൊള്ളുന്ന എത്രയെത്ര വിചിത്ര ചിന്തകളായിരിക്കും കൊണ്ടുനടക്കുന്നത്?

അതുകൊണ്ട് യാദ്യശ്ചികമായ ഒരു സന്ദര്‍ഭത്തിലെ എന്റെ ഈ പാപ ചിന്തകള്‍ എന്നില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നത് ആകയാല്‍ അതിനെ നിയന്ത്രിക്കേണ്ട ഒരു കാര്യവുമുണ്ടെന്നു ഞാന്‍ ഇപ്പോള്‍ കരുതുന്നതേയില്ല.

ഇപ്പോള്‍ അയാള്‍ എന്റെ ശരീരത്തില്‍ നിന്നും കണ്ണുകള്‍ പിന്‍വലിച്ച് ഏതോ ഒരു സ്വപ്ന ലോകത്തിലാണ്!

എനിക്കറിയാം;അയാളുടെ ഭാവനകള്‍ക്ക് ചിറകുമുളക്കുകയാണ്. അയാള്‍ എന്നെ ഏതോ ലോകത്തിലേയ്ക്കു കൂട്ടിക്കൊണ്ടു പോവുകയാണ്. ഏതോ വിനോദസഞ്ചാരകേന്ദ്രത്തിലോ, ഏതോ ഹോട്ടെല്‍ മുറിയിലോ, ഏതോ ഒഴിഞ്ഞവീട്ടിലോ, ഏതോ ആളുചെല്ലാത്ത കുറ്റിക്കാട്ടിലോ, എവിടെയുമാകാം. ഉടയാടകള്‍ക്ക് പ്രസക്തിയില്ലാത്ത നിമിഷങ്ങളില്‍ അയാള്‍ എന്നെ മൊത്തിക്കുടിക്കുകയാകാം.

ഓരോ ഇടവേളകളിലാകാം അയാള്‍ ഇടയ്ക്കിടെ എന്നെ നോക്കിയിട്ട് വിദൂരതയില്‍ കണ്ണുനട്ട് വീണ്ടും സ്വപ്ന ലോകത്തിലിരിക്കുന്നു!

അയാള്‍ മതിയാകുവോളം സ്വപ്നം കാണട്ടെ. ആസ്വദിക്കട്ടെ. അയാളുടെ ഉള്‍ത്താരിനു ഉള്ക്കുളിരായി അയാളുടെ എല്ലാ ഇംഗിതങ്ങളോടും പൂര്‍ണ്ണാര്‍ത്ഥത്തില്‍ സഹകരിച്ച് ഞാന്‍ സഹശയിക്കട്ടെ. എന്നെ കണ്ടത് ഏതാനും ദിവസങ്ങളെങ്കിലും അയാളുടെ ഓര്‍മ്മയില്‍ കുളിരുപാകട്ടെ. എന്നെയോര്‍ത്ത് ഉയിര്‍ കൊള്ളുന്ന പ്രേരണയില്‍ അയാളുടെ പത്നിയെ പല രാത്രികളിലും വിധേയയാക്കി സുഖം കൊള്ളട്ടെ.

നഷ്ടപ്പെടുവാനില്ലൊന്നും എനിക്കീ ശിഥില ചിന്തകളല്ലാതെ!

ഒരു ഓട്ടോറിക്ഷയുടെ ആഗമനമറിഞ്ഞ് കടയില്‍ നിന്നു പയ്യന്‍ റോഡിനരികിലേക്കു വേഗം ഇറങ്ങിവന്നു. കാലി ഓട്ടോയാണെന്നു കണ്ട് കൈ കാട്ടി നിറുത്തിച്ചു. പിന്നെ തിരിച്ചുചെന്നു ബഞ്ചിലിരുന്ന ആ മധ്യ വയസ്ക്കനെ പിടിച്ചെഴുന്നേലപിച്ച് നടത്തിക്കുന്നു.ഞാന്‍ തെല്ലോന്നു ആശ്ചര്യപ്പെട്ടു.

അയാൾക്കു അസുഖം വല്ലതുമായിരിക്കുമോ? അതോ അംഗവൈകല്ല്യമോ?

പയ്യൻ പിടിച്ചുനടത്തിയ്ക്കുമ്പോഴും അയാളുടെ കാലുകൾക്കു കുഴപ്പമില്ലെന്നു മനസ്സിലാക്കി.പിന്നെ.......?

രണ്ടുമൂന്നു ചുവടുവച്ചതും പയ്യന്റെ വഴികാട്ടലും ശ്രദ്ധിച്ചപ്പോൾ ആ അപ്രിയ സത്യം തെല്ലു സങ്കോചത്തോടെ ഞാന്‍ അറിഞ്ഞു;

അയാള്‍ അന്ധനാണ്!

അയാളെ ഓട്ടോയില്‍ കയറ്റി സഹായിയായ പയ്യനും കൂടെ കയറി കിഴക്കോട്ടു യാത്ര തിരിയ്ക്കുമ്പോള്‍ പടിഞ്ഞാറേയ്ക്കുള്ള വണ്ടി എനിയ്ക്കു വേണ്ടി വന്നു നിന്നു. അമളി പറ്റിയ ദുര്‍ബല നിമിഷങ്ങളെ പഴിച്ച് ഞാനും യാത്രയായി.

കഥ- ഓര്‍മ്മകളില്‍ ഒരു ആത്മഹത്യ

കഥ

ഓര്‍മ്മകളില്‍ ഒരു ആത്മഹത്യ

1

ഇറയത്തെ മണ്‍ചുമരില്‍ ചിതല്‍പ്പുറ്റിന്റെ ബലത്തില്‍ ഉറച്ചിരിയ്ക്കുന്ന പഴകി തുരുമ്പിച്ച ഘടികാരം അതിന്‍റെ വാര്ദ്ധക്യ സഹജമായ ഇടര്‍ച്ചയോടെ പന്ത്രണ്ടു മണികള്‍ മുഴക്കി. ഇനിയും ഉറങ്ങാത്തവര്‍ക്കുള്ള ഒരു താക്കീത് പോലെയാണ് ആ മണി മുഴക്കം എനിയ്ക്ക് അനുഭവപ്പെട്ടത്. ഇതു ഒരു ദിവസത്തിന്‍റെ അവസാനിയ്ക്കലാണ്. ആംഗലേയ ചുരുക്കെഴുത്തില്‍ പി. എമ്മില്‍ നിന്നും എ. എമ്മിലേയ്ക്കുള്ള സ്വാഭാവികമായ മാറ്റം.

മുത്തശ്ശിയുടെ ചെറുപ്പ കാലത്ത് അടുക്കള ഭാഗത്ത് നിന്ന് മണിയെണ്ണി സമയം അറിയാന്‍ വകയില്‍ ഒരു അനന്തിരവന്‍ മലേഷ്യയില്‍ നിന്നും വന്നപ്പോള്‍ സമ്മാനിച്ചതാണ്‌ ആ ഘടികാരം. ചുമരില്‍ ഉറച്ച ആ പുണ്യ ദിനം തൊട്ട് ഇന്നോളം ഒരിക്കല്‍ പോലും കേടു പറ്റിയിട്ടില്ലാത്ത ഒരു ' ഇലക്ട്രോണിക്സ് സര്‍പ്രൈസ് ' ആണ് അത്. അതിന്‍റെ മണിനാദം എണ്ണി കൊതി തീരാത്തതു കൊണ്ടാകാം തൊണ്ണൂറു കഴിഞ്ഞ മുത്തശ്ശി ഇനിയും ഏറെ നാള്‍ ജീവിച്ചിരിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നത്.

ദാരിദ്ര്യത്തിന്റെ തൊണ്ണൂറു സംവത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മുത്തശ്ശി ഈ വീട്ടിലെ മറ്റൊരു അല്‍ഭുതമാണ്. ഒപ്പം ഈ വീടിന്റെ നിറവും വെളിച്ചവും. മുത്തശ്ശിയില്ലാത്ത ഈ വീടിന്റെ ശൂന്യതയെക്കുറിച്ചു ചിന്തിയ്ക്കുവാനേ കഴിയില്ല.

പിറ്റേന്ന് പരീക്ഷയ്ക്ക് കുട്ടികള്‍ പഠിയ്ക്കുന്നതു പോലെ ഇറയത്തു വര്‍ത്തമാന പത്രത്തിലെ ചരമക്കോളവും ദര്‍ഘാസ് പരസ്യവും വരെ ആവര്‍ത്തിച്ചു വായിച്ചു മന:പാഠമാക്കുന്ന അച്ഛന് പന്ത്രണ്ടിന്റെ മണിയൊച്ചകള്‍ സമയ ബോധം നല്കി. പേപ്പര്‍ മടക്കി വയ്ക്കുന്നതിന്റെ കല പില ശബ്ദം എനിയ്ക്ക് കേള്‍ക്കാം. ഉണ്ണാനും ഉടുക്കാനും ഇല്ലെങ്കിലും പത്ര പാരായണം പണ്ടേ നിര്‍ബന്ധമുള്ള അച്ഛൻ ഈ അര്‍ദ്ധ രാത്രിയിലും സംതൃപ്തിയോടെ അല്ല പത്രം മടക്കുന്നതെന്ന് ആ കലപിലപ്പ് വ്യക്തമാക്കുന്നുണ്ട്.

ഇനിയും വൈദ്യുതി എത്താത്ത ഒരു അവികസിത ഗ്രാമ മേഖലയില്‍ ആണ് ഈ ഭവനം. ഇവിടെ വെളിച്ചത്തിന് ഇന്നും മണ്ണെണ്ണച്ചിമ്മിനികള്‍ ആണ് ശരണം. മണ്ണെണ്ണപ്പുകയും അതിന്‍റെ ഗന്ധവും ഇഷ്ടമാല്ലാത്തതുകൊണ്ട് മിക്കപ്പോഴും അച്ഛന്‍ മെഴുകു തിരികള്‍ ആണ് ഉപയോഗിയ്ക്കുന്നത്. ഇറയത്തു എരിഞ്ഞു കൊണ്ടിരുന്ന മെഴുകു തിരി ഊതി കെടുത്തി കിടന്ന അച്ഛന്‍ നിദ്രയ്ക്ക് സ്വാഗതം ഓതിക്കഴിഞ്ഞു.

കുറച്ചു മുമ്പേ കിടന്ന് ഉറക്കം പൂണ്ട അമ്മയുടെ കൂര്‍ക്കം വലിയ്ക്കൊപ്പം അച്ഛന്റെ നീട്ടിയുള്ള ശ്വസന ഗീതവും ഉയര്‍ന്നു കേള്‍ക്കുകയായി.

ഒരു പക്ഷെ ഞാന്‍ കേള്‍ക്കുന്ന അവസാനത്തെ കൂര്‍ക്കം വലികള്‍!

ഇനി മുത്തശ്ശിയ്ക്കു കൂട്ടിരിയ്ക്കുന്ന ആ ചിമ്മിനി വെട്ടം കൂടി അണയുന്നതു വരെ ഞാന്‍ കാത്തു കിടക്കണം.

അടുക്കളയോട് ചേര്‍ന്നുള്ള മുറിയില്‍ മുത്തശ്ശി തന്റെ ദന്ത രഹിതമായ വായ്ക്ക് പാകമാക്കാന്‍ വെറ്റിലയും പാക്കും ഇടികല്ലില്‍ വച്ച് ഇടിയ്ക്കുന്നതിന്റെ ശബ്ദം അര്‍ദ്ധരാത്രി പിന്നിടുന്ന ഈ സമയത്തും താളാത്മകമായി ഉയര്‍ന്നു കേള്‍ക്കാം. ഈ വീട്ടില്‍ എന്നും അവസാനം ഉറങ്ങാന്‍ മത്സരിച്ചു ജയിക്കുന്ന മുത്തശ്ശിയുടെ ഉറങ്ങുന്നതിനു മുന്പുള്ള അവസാനത്തെ മുറുക്കിനുള്ള ഒരുക്കം.

ഒരു പക്ഷെ ഞാന്‍ കേള്‍ക്കുന്ന അവസാനത്തെ ഇടികല്‍ ശബ്ദം!

മുത്തശി കൂര്‍ക്കം വലിയ്ക്കാറില്ല. ഉറക്കത്തില്‍ ഒരു അപ ശബ്ദവും പുറപ്പെടുവിയ്ക്കാറില്ല; അതും ഒരത്ഭുതം!

നിദ്രയില്ലാത്ത നിദ്രകളാണ് തനിയ്ക്കെന്നു മുത്തശ്ശി ഇടയ്ക്കിടെ അവകാശപ്പെടാറുണ്ട്. മുത്തശ്ശന്റെ മരണ ശേഷമുള്ള ഇരുപതിലേറെ വര്‍ഷങ്ങളായി അങ്ങനെയാണത്രേ! എന്നാല്‍ മുത്തശ്ശി വിളക്കു കെടുത്തി കിടന്നു കഴിഞ്ഞാല്‍ പിന്നെ ആ ഉടലില്‍ ജീവന്റെ ലക്ഷണങ്ങള്‍ പ്രകടമാകുന്നത് പുലര്‍ച്ചെ മാത്രമാണ് എന്ന് എനിയ്ക്ക് അറിയാം. അവരുടെ ചിമ്മിനി വെട്ടത്തിന്റെ ലാഞ്ചന എന്റെ മുറിയോളം എത്തില്ല. എങ്കിലും ഇപ്പോള്‍ മുത്തശ്ശിയും വിളക്ക് കെടുത്തി പായില്‍ തല ചായ്ച്ചു കഴിഞ്ഞെന്നു ചില പതിവു ശബ്ദങ്ങളില്‍നിന്നും എനിയ്ക്ക് ബോദ്ധ്യമായി.

ഏതാണ്ട് രണ്ടു കിലോമീറ്ററിനപ്പുറമുള്ള സിനിമാ ശാലയില്‍ അവസാന പ്രര്‍ശനം കഴിഞ്ഞതിന്റെ സൂചനയായി പഴയ ചില സിനിമാ ഗാനങ്ങള്‍ ഒഴുകിയെത്തി.

ഒരു പക്ഷെ ഞാന്‍ കേള്‍ക്കുന്ന അവസാനത്തെ സംഗീതം!

ഇവിടെ നിന്നു കുറച്ചുമാത്രം അകലെ എങ്ങുനിന്നൊ വന്നു താമസിയ്ക്കുന്ന സിനിമാ പ്രേമികളായ ഏതാനും ടാപ്പിങ് തൊഴിലാളികളുണ്ട്. അവര്‍ അവസാന പ്രദര്‍ശനം കഴിഞ്ഞ് നടന്ന് ഇതിനടുത്തുള്ള നടവഴിയേ കടന്നു പോകാറുണ്ട്. കണ്ട സിനിമയെക്കുറിച്ചുള്ള അവരുടെ ഉച്ചത്തിലുള്ള നിരൂപണങ്ങളില്‍നിന്നും അവര്‍ കടന്നു പോകുന്നതു മനസിലാക്കാം. അവര്‍ നടവഴിയരികിലുള്ള ആ താളിമാവും കടന്നുപോകുന്നത് ഉറപ്പു വരുത്തുന്ന ആ സമയം വരെയും ഞാന്‍ കാത്തു കിടക്കണം!

സമയത്തിന് ഒച്ചിന്റെ വേഗതയുമില്ല.

പന്ത്രണ്ടു മുപ്പതിനുള്ള മണികള്‍ ഘടികാരത്തില്‍ എപ്പോഴാണു മുഴങ്ങിയത്? കേട്ടുവോ? ഓര്മ്മയില്ല.

നടവഴിയില്‍ വര്‍ത്തമാനം!

സിനിമ കണ്ടു മടങ്ങുന്ന തൊഴിലാളികള്‍ കണ്ട പടത്തിലെ നായികയുടെ അംഗവിക്ഷേപങ്ങള് നിരൂപണം ചെയ്യുകയാണ്.

ഒരു പക്ഷേ, ഞാന്‍ കേള്‍ക്കുന്ന അവസാനത്തെ മനുഷ്യശബ്ദം!

അവരുടെ ശബ്ദം അകന്നകന്നു പോയിക്കഴിഞ്ഞു. ഘടികാരത്തില്‍ ഒരു മണിയുടെ മുഴക്കം.

ഒരുപക്ഷേ , ഞാന്‍ കേള്‍ക്കുന്ന അവസാനത്തെ മണിനാദം!

സമയം ഇനി തികച്ചും സുരക്ഷിതമാണെന്നുള്ളത് തെല്ലു നടുക്കതോടെയാണോ ഞാന്‍ ഓര്‍ത്തത്‌? ഹേയ്; നടുക്കാമോ?എന്തിന്? ധൈര്യപൂര്‍വ്വം ചിന്തിച്ച് എല്ലാം തീരുമാനിച്ച് ഉറപ്പിച്ചതല്ലേ? അത് നടപ്പിലാക്കാന്‍ പോകുന്ന നിമിഷങ്ങള്‍ അനിര്‍വചനീയമായ ഒരു അനുഭൂതിയാണ് എനിയ്ക്ക് നല്കുന്നത്; ഞാന്‍ തീര്‍ച്ചപ്പെടുത്തുന്നു.

നേരത്തെ വിളക്കണച്ച് ഗാഢ നിദ്രയില്‍ ആണ്ടു കഴിഞ്ഞുവെന്നു വീട്ടിലുള്ള മറ്റു മൂന്ന് അംഗങ്ങളെയും തെറ്റിദ്ധരിപ്പിച്ച ഞാന്‍ കാത്തുകഴിഞ്ഞ സമയം സമാഗതമായിരിയ്ക്കുന്നു.ഇത് എന്റെ സമയമാണ് !നിശ്ശബ്ദവും സുരക്ഷിതവുമായ കറുത്ത രാത്രിയിലെ ഒരു മണി കഴിഞ്ഞുള്ള നിര്‍ണായക നിമിഷങ്ങള്‍!എന്റെ അവസാനത്തെ ചിന്തകള്‍ക്ക് ഞാന്‍ തിരി കൊളുത്തുകയാണ്.

കഴിഞ്ഞ മൂന്ന് രാത്രികളും നിദ്രാവിഹീനങ്ങളായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാനവും അവസാനത്തേതുമായ തീരുമാനം എടുക്കുന്നതിനുള്ള ആലോചാനകളിലായിരുന്നു കഴിഞ്ഞ മൂന്ന് രാത്രികളിലും.വ്യക്തവും ശക്തവുമായ തീരുമാനം കൈക്കൊണ്ടത് ഇന്നലെ പുലര്‍ച്ചെ മാത്രമായിരുന്നു. സത്യത്തില്‍ എന്‍റെ ആഗ്രഹം നടപ്പിലാക്കുവാനുള്ള അനുകൂല വാദഗതികള്‍ എതിര്‍ വാദഗതികള്‍ക്കുമേല് ആധിപത്യം സ്ഥാപിയ്ക്കുകയായിരുന്നു.

അതുകൊണ്ടുതന്നെ ഇനിയൊരു പുനര്‍വിചിന്തനത്തിനു പ്രസക്തിയില്ലെന്ന് എനിയ്ക്ക് അറിയാം. എന്നിരുന്നാലും പക്വത വന്ന ഒരു അഭ്യസ്ഥവിദ്യന്‍ എന്ന നിലയില്‍ ഒന്നു കൂടി ചിന്തിയ്ക്കുന്നതില്‍ തെറ്റൊന്നുമില്ല.

ഇത് പുനര്‍ വിചിന്തനത്തിന്റെ നിമിഷങ്ങള്‍ !

കഴിഞ്ഞ ഇരുപത്തിയേഴു വര്‍ഷം ഞാന്‍ ഈ ഭൂമിയില്‍ ജീവിച്ചു. ഞാന്‍ സമ്പൂര്‍ണമായും സംതൃപ്തനാണ്; ഇനി മതി! ഞാന്‍ ഈ ഭൂമിയില്‍ ഇല്ലാതാകുന്നതുകൊണ്ട് പ്രത്യേകിച്ച് ഒന്നും സംഭവിക്കുമെന്ന് ഞാന്‍ കരുതുന്നതേയില്ല. ഞാന്‍ പരശ്ശതം ജനങ്ങളില്‍ ഒരാള്‍ മാത്രം. ഞാനില്ലാത്ത ലോകത്തെക്കുറിച്ച് എനിയ്ക്ക് ഒരു ഉത്കണ്ഠയുമില്ല. എനിയ്ക്കുശേഷം പ്രളയമെന്നു ഞാന്‍ വിശ്വസിയ്ക്കുന്നതുമില്ല. ഞാന്‍ ഉണ്ടായതിനു ശേഷമല്ല ലോകം ഉണ്ടായത്. ലോകം ഉണ്ടായത് എനിയ്ക്കുവേണ്ടിയുമല്ല. ഞാനും കൂടിയങ്ങു ജനിച്ചുപോയെന്നു മാത്രം. മഹാസമുദ്രത്തിലെ ഏറ്റവും ചെറിയ ഒരു നീര്‍ കുമിള പോലെ.

ഈ ലോകത്തിനു വേണ്ടി എന്തെങ്കിലും വലിയ കാര്യങ്ങളൊന്നും എനിയ്ക്ക് ചെയ്യാനുമില്ല. അതിനും മാത്രം ബുദ്ധിയുമില്ല, ശക്തിയുമില്ല.

എത്രയോപേര്‍ ജനിച്ചു. എത്രയോ പേര്‍ മരിച്ചു. ഇനി എത്രയോ പേര്‍ ജനിയ്ക്കാനിരിയ്ക്കുന്നു. എത്രയോ പേര്‍ മരിയ്ക്കാനിരിയ്ക്കുന്നു.ഞാന്‍ ഇനിയും ജീവിച്ചിരിയ്ക്കുന്നതുകൊണ്ട് ആര്‍ക്കും പ്രത്യേകിച്ച് ഒരു പ്രയോജനവുമില്ല. എന്നെക്കൊണ്ട് എനിയ്ക്കുതന്നെയും ഒരു പ്രയോജനവുമില്ല. ഞാനൊരു പാഴ്വസ്തുവാണ്. പാഴ്വസ്തുക്കള്‍ മണ്ണിനു വളമാകണം. ഞാന്‍ വെറും വളമാകുന്നു!

ഇനിയും ഞാന്‍ ജീവിച്ചിരിയ്ക്കുന്നത് സമൂഹത്തോടുള്ള വെല്ലുവിളിയാണ്. അങ്ങനെ വെല്ലുവിളിയ്ക്കാന്‍ മാത്രം ഞാനാരാണ്?

ചിലര്‍ പറയും ; ഇതു ഒരു ഒളിച്ചോട്ടമാണെന്ന്. അത്തരം വിമര്‍ശനങ്ങളെ ഞാന്‍ സഹിഷ്ണുതയോടെ സ്വാഗതം ചെയ്യുന്നു. മനുഷ്യനുണ്ടായ കാലം മുതല്‍ വിമര്‍ശനങ്ങളുണ്ട്. അത് ജനാധിപത്യപരമായ ഒരു അവകാശമാണ്. പക്ഷെ,എന്‍റെ ജീവന്‍; അത് എനിയ്ക്കുള്ളതാണ്. ഇനി അഥവാ മറ്റുള്ളവര്‍ക്ക് എന്നെക്കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടെന്നിരുന്നാല്‍ തന്നെയും , എന്‍റെ ജീവന്റെ അവകാശി മറ്റാരുമാകുന്നില്ല. എന്‍റെ ജീവന്റെ കാര്യത്തിലെങ്കിലും എനിയ്ക്ക് ഒരു സംപൂര്‍ണ്ണ അധികാരം വേണ്ടേ? അതുകൊണ്ട് എന്‍റെ ജീവന്‍ നിലനിര്‍ത്തണമോ, വേണ്ടയോ എന്ന് തീരുമാനിയ്ക്കുവാനുള്ള അവകാശം ന്യായമായും എനിയ്ക്കുണ്ട്.

അതുകൊണ്ട് , ഞാന്‍ ഇപ്പോള്‍ എന്‍റെ ഈ കിടക്കയില്‍ നിന്നും മെല്ലെ മെല്ലെ ഉയര്‍ന്ന് എഴുന്നേല്ക്കുകയാണ് !

ഈ വീട്ടില്‍ ഇപ്പോള്‍ രണ്ടു മനുഷ്യരുടെ കൂര്‍ക്കംവലികളും ഒരു വൃദ്ധശരീരത്തിന്റെ ജീവനുള്ള നിശബ്ദതയും മാത്രം!

പുറത്ത് പേരറിയാവുന്നതും പേരറിയാത്തതുമായ ഏതൊക്കെയോ ചെറുജീവികളുടെ ശബ്ദങ്ങള്‍ രാത്രിയുടെ നിശബ്ദതയെ ചെറുതായി അലോസരപ്പെടുത്തുന്നുണ്ട്.

മേശപ്പുറത്തുനിന്നും പെന്‍ടോര്‍ച്ച് തപ്പിയെടുത്തത് തികച്ചും സമാധാനപരമായിട്ടായിരുന്നു. പിന്നെ ടോര്‍ച്ചു തെളിയ്ക്കാതെതന്നെ എന്‍റെ മുറിയുടെ പുറത്തേയ്ക്കുള്ള വാതിലിന്‍റെ കൊളുത്ത് തപ്പിയിളക്കിയതും തികച്ചും സാവകാശത്തിലും സമാധാനപരമായിട്ടും ആയിരുന്നു.പുറത്തിറങ്ങിയിട്ടും കൈയ്യിലെ പെന്‍ടോര്‍ച്ച് കത്തിയ്ക്കാതെതന്നെ മെല്ലെ നടന്നു കിണറ്റിന്‍റെ അരികില്‍ എത്തി. കിണറ്റിലെ തൊട്ടിയും കയറും തമ്മിലുള്ള ബന്ധത്തിന്‍റെ കെട്ടുറപ്പ് പരിശോധിയ്ക്കാന്‍ വേണ്ടി മാത്രമാണ് പെന്‍ടോര്‍ച്ച് ചെറുതായി ഒന്നു തെളിച്ചത്. അതും ഏതാനും നിമിഷങ്ങള്‍ മാത്രം.

ഇപ്പോള്‍ തൊട്ടിയും കയറും തമ്മിലുള്ള ബന്ധം വേര്‍പെടുത്തപ്പെട്ടിരിയ്ക്കുന്നു. കയര്‍ എന്‍റെ കൈയ്യില്‍ ഭദ്രമാണ്.എന്‍റെ ദൌത്യം നിറവേറ്റുവാന്‍ കയര്‍തന്നെ ഉപയോഗിയ്ക്കണമെന്നത് എന്‍റെ അവസാനത്തെ കൊച്ചുകൊച്ചു ആഗ്രഹങ്ങളില്‍ ഒന്നു മാത്രമായിരുന്നു.

മാത്രവുമല്ല , പുലര്‍ച്ചെ അമ്മ എഴുന്നേറ്റു കിണറ്റരികില്‍ എത്തുമ്പോള്‍ കയര്‍ ഉപേക്ഷിച്ച് അനാഥമാക്കപ്പെട്ട തൊട്ടി കാണും. രാത്രിയും ഉണ്ടായിരുന്നതാണ്, കയര്‍. അപ്പോള്‍ത്തന്നെ സംശയത്തിന്‍റെ പ്രാഥമിക ലക്ഷണങ്ങള്‍ അമ്മ പ്രകടിപ്പിയ്ക്കണം. പിന്നെ വീട്ടിനകത്ത് കയറി അച്ഛനേയും മുത്തശ്ശിയെയും വിവരം അറിയിക്കും.പിന്നെ അമ്മ എന്റെ മുറിയില്‍ എത്തിപ്പെടും. അപ്പോള്‍ കൊളുത്തിടാത്ത വാതിലും അപ്രത്യക്ഷനായ ഞാനും! അമ്മയില്‍ അത് സംശയത്തിന്റെ കൂടുതല്‍ ലക്ഷണങ്ങള്‍ ഉണ്ടാക്കും. പലപ്പോഴും ഞാന്‍ തമാശയ്ക്ക് മരിയ്ക്കാനുള്ള എന്റെ സന്നദ്ധത അറിയിക്കാറുണ്ടായിരുന്നു. അപ്പോള്‍ ദേഷ്യത്തോടെ അമ്മ പറയാറുണ്ട്. ഇങ്ങനെ തമാശ പറയുന്ന പലരും പിന്നീട് അത് ചെയ്യാറുണ്ടെന്നും, അത്തരം തമാശകള്‍ വേണ്ടെന്നും.

എന്നെ കാണാത്ത വിവരം അമ്മ അച്ഛനെയും മുത്തശ്ശിയേയും വിവരം അറിയിക്കും. പ്രാഥമികമായ അന്വേണങ്ങള്ക്കുശേഷം വേവലാതികളോടെ അയല്‍ക്കാരെ വിവരം അറിയിക്കും. പിന്നെ കൂട്ടായ അന്വേഷണം താളിമാവിന്റെ ചുവടുവരെ എത്തുമ്പോള്‍ സസ്പെന്‍സ് പൂര്‍ത്തിയാകും. ചിലപ്പോള്‍ രാവിലെ ആരെങ്കിലും വഴിപോക്കര് കണ്ടു ഞെട്ടലോടെ, എന്നാല്‍ പരമ രഹസ്യമായി വാര്ത്ത പ്രസ്സിദ്ധീകരിച്ചെന്നും വരാം.

എന്തായാലും നാളെ മലയാള വര്‍ത്തമാന പത്രങ്ങളില്‍ ഇനിയെത്ര ചൂടുള്ള വാര്‍ത്തകള്‍ വന്നാലും എന്റെ ഗ്രാമത്തിലെ മുഖ്യമായ തലവാചകം എന്റെ ആത്മഹത്യ തന്നെയായിരിക്കും.

അതെ, നാളത്തെ ഒരു ദിവസം; അത് എന്റേതു തന്നെ !

ഇവിടെ ഇനി എത്ര തിരക്കുള്ളവരായാലും എന്തൊക്കെ പരിപാടികള്‍ നിശ്ചയിച്ചിട്ടുള്ളവരായാലും നാളെ (ഇനി ഇന്ന് എന്ന് വേണം പറയാന്‍ നേരം ഒരു മണി കഴിഞ്ഞില്ലേ !) എനിയ്ക്ക് വേണ്ടി കുറച്ചു സമയം ചെലവഴിച്ചേ പറ്റു.ഷോക്കേല്‍ക്കുന്നതുപോലെ രാവിലെ പെട്ടെന്ന് വീട്ടില്‍ ആ വാര്ത്ത വരാതിരുന്നാല്‍ കുറച്ചു ആശ്വാസം. അത്ര മാത്രം.

എന്റെ മനസിന്റെ ഉള്ളറകള്‍ ഈ നിമിഷങ്ങളിലും എന്റെ അനുവാദമില്ലാതെ അന്തിമാതീരുമാനത്തിന്റെ മിനുക്ക്‌ പണികളില്‍ വ്യാപൃതമായിരുന്നു.

കൈയ്യില്‍ കയറുമായി ഇരുട്ടിനെ കീറി മുറിച്ചു വീട്ടുമുറ്റത്തുനിന്നു ഇടവഴിയിലിറങ്ങി തിരിഞ്ഞുനിന്ന് എന്റെ ദരിദ്ര ഭവനം അവസാനമായി നോക്കിക്കണ്ടു. എന്റെ ഭവനം കൂരിരുട്ടില്‍ ഒരു നിഴല്‍ പോലെ ഞാന്‍ കണ്ടു. അതിനുള്ളില്‍ ഒന്നുമറിയാതെ കിടന്നുറങ്ങുന്ന അമ്മ, അച്ഛന്‍, അമ്മുമ്മ......വേണ്ടാ ; ഇനി അത്തരം ചിന്തകള്‍ ദൌത്യത്തില്‍ നിന്നു എന്നെ പിന്തിരിപ്പിയ്ക്കും.

അല്പം കൂടി നടക്കുമ്പോള്‍ ഇടവഴിയില്‍ നിന്നു അല്പം കൂടി വീതിയുള്ള പഞ്ചായത്ത് നടവഴിയായി. അവിടെ നിന്നും ഏതാനും അടി പിന്നിടുമ്പോള്‍ വീതിയുള്ള പഞ്ചായത്ത് നടവഴിയോടു ചേര്ന്നു നില്ക്കുന്ന താളിമാവിന്റെ ചുവട്ടിലെത്തി.

2

ദൌത്യ നിര്‍വഹണത്തിന് ഞാന്‍ തെരഞ്ഞെടുത്ത 'സ്പോട്ട് ' എത്തിയിരിയ്ക്കുകയാണ്.

നടപ്പാത വീതി കൂട്ടിയപ്പോള്‍ പഞ്ചായത്ത് വകയില്‍ ഉള്‍പ്പെട്ടു പോയ ഈ താളിമാവ്‌ ഇപ്പോള്‍ പൊതുവകയാണ്. ഇതു തന്നെ എന്റെ ദൌത്യത്തിന് കരുവാക്കുന്നത് അല്പം ക്രൂരമാണെങ്കിലും എന്റെ അവസാനത്തെ ഒരു ആഗ്രഹമാണ് അതും.

ഈ മാവിന്റെ തണലിടം എന്റെ ചുറ്റുവട്ടത്തെ നാനാ ജാതി മതസ്ഥരായ പിഞ്ചോമനകളുടെ വിനോദവേദിയാണ്. നാളെ പുലര്‍ച്ചെ എന്റെ ലാളനാ പാത്രങ്ങളായ കുട്ടികള്ക്ക് കാണാന്‍ കൌതുകമുള്ള ഒരു കാഴ്ച്ചയായിരിയ്ക്കും ഞാന്‍. കുറെ ദിവസത്തേയ്ക്ക് അവരെ ഭയപ്പെടുത്തുന്ന സ്വപ്നങ്ങള്‍ക്ക് ഞാന്‍ കാരണമാകുമെന്നും അവരുടെ വിനോദ വേദി മറ്റൊരിടത്തേയ്ക്ക് മാറ്റേണ്ടി വരുമെന്നും എനിയ്ക്കറിയാം. എങ്കിലും എനിക്ക് ഇതു ചെയ്യാതെ വയ്യ. അതിനും ചിലകാരണങ്ങള്‍ ഒക്കെയുണ്ട്.

അതായത് ഞാന്‍ ഈ ഭൂമിയില്‍ ജീവിച്ചതിന് പറയത്തക്ക ചരിത്ര രേഖകള്‍ ഒന്നുമില്ല . കാരണം ഞാന്‍ ഇവിടെ ഒരു ചരിത്രവും സൃഷ്ടിച്ചിട്ടില്ല. ഞാന്‍ വെറുമൊരു സാധാരണക്കാരന്‍. അതുകൊണ്ട് കൂടി തന്നെയാണ് ശരിയ്ക്കു മാമ്പഴം നല്‍കുന്നതും കുട്ടികള്‍ക്ക് തണലിടം നല്‍കുന്നതുമായ ഈ മാമരം തന്നെ ഞാന്‍ തെരഞ്ഞെടുക്കുന്നത്.ഈ കുട്ടികളില്‍ പലരും അന്‍പതോ അറുപതോ അതിലും കൂടുതലോ ഒക്കെ കാലം ജീവിച്ചിരിയ്ക്കും. അവരുടെ ജീവിത കാലം മുഴുവന്‍ ഞാന്‍ ചെറുതായെങ്കിലും ഓര്മ്മിയ്ക്കപ്പെടണമെന്ന ചെറിയൊരു മോഹമോ വ്യാമോഹമോ എനിയ്ക്കുണ്ട്. അവര്‍ക്കാര്‍ക്കും അത്ര വേഗം മറക്കാന്‍ കഴിയുന്ന ഒന്നായിരിയ്ക്കില്ല അടുത്ത നിമിഷത്തില്‍ ഇവിടെ നടക്കാന്‍ പോകുന്നത്.

മാത്രവുമല്ല നമ്മുടെ സ്വന്തം പുരയിടത്തിലുള്ള മരത്തിലോ അന്യന്റെ വകയിലുള്ള മരത്തിലോ തൂങ്ങിയാല്‍ ആ മരം താമസിയാതെ മുറിയ്ക്കും. എന്തിനാണു ഞാന്‍ കാരണം ഒരു മരവും കൂടി മരിയ്ക്കുന്നത്. ഇതാകുമ്പോള്‍ പഞ്ചായത്ത് വകയാണ്. എന്റെ തൂങ്ങി മരണത്തിനു ശേഷം പ്രദേശത്തെ തടിക്കച്ചവടക്കാര്‍ ആരെങ്കിലും കുട്ടികള്‍ പേടിയ്ക്കുമെന്നു പറഞ്ഞു ആളുകളെ കുത്തിത്തിരിപ്പിച്ചു പഞ്ചായത്തിനെക്കൊണ്ട് ലേലം ചെയ്യിച്ച് അത് ചുളുവിനു മുറിയ്ച്ചു ലാഭമെടുക്കാന്‍ ശ്രമിച്ചുകൂടെന്നില്ല.

എന്നാല്‍ പരിസ്ഥിതി സ്നേഹിയും യുക്തിവാദിയും ഭൂതപ്രേതങ്ങളില്‍ വിശ്വാസമില്ലാത്ത ആളുമായ എന്റെ ഗുരുനാഥന്മാരില് ഒരാളാണ് നാണ് ഇവിടുത്തെ സ്ഥിരം പഞ്ചായത്ത് പ്രസിഡന്റ്‌ . അദ്ദേഹം ജീവിച്ചിരിയ്ക്കുന്നിടത്തോളം അതത്ര എളുപ്പത്തില്‍ നടക്കില്ല. പോരാത്തതിനു വേറെയും ചില വൃക്ഷ സ്നേഹികള്‍ നാട്ടിലുണ്ട്.

പിന്നെ ചത്ത പുലി കുത്തുമോ തുടങ്ങി ചില യുക്തിവാദപരമായ തര്‍ക്കവിതര്‍ക്കങ്ങള്‍ പഞ്ചായത്ത് കമ്മിറ്റിയിലും നടക്കും. നടക്കട്ടെ. കുറച്ചുനാളെങ്കിലും ഞാനും ഒരു ചര്ച്ചാവിഷയം ആകട്ടെ !

താളിമാവു തെരഞ്ഞെടുക്കുന്നതില്‍ വേറെയുമുണ്ട്‌ എനിയ്ക്ക് ചെറിയൊരു ന്യായം. തൂങ്ങിച്ചാകുന്നതിനു ഏറ്റവും അനുയോജ്യമായതും, അതിന് ഏറ്റവും സൌകര്യപ്രദമായ ശാഖകളോടുകൂടിയതുമാണ് പ്രായമേറെയുള്ള ഈ മനോഹരമായ മാമ്പഴമരം. ഏറെക്കാലമായി ഈ താളിമാവ് എന്നെ പ്രലോഭിപ്പിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഈ മരത്തിനു സമീപത്തുകൂടി പോകുമ്പോഴെല്ലാം ഇതിന്റെ ശാഖകള്‍ തൂങ്ങി മരിയ്ക്കുവാന്‍ എന്നെ മാടി വിളിയ്ക്കുന്നതുപോലെ എനിയ്ക്കു തോന്നിയിട്ടുണ്ട്.
ഇനിയിപ്പോള്‍ എല്ലാം അവളുടെ -എന്റെ പ്രിയപ്പെട്ട താളിമാവിന്റെ ഇഷ്ടം പോലെ തന്നെ നടക്കട്ടെ.

കഴുത്തില്‍ കുരുക്ക് കുറുകി ചേതനയറ്റ് ഒരു മനുഷ്യ ദേഹം തൂങ്ങിയാടുന്ന കാഴ്ച ഇവിടുത്തെ കുട്ടികള്‍ ആദ്യമായി കാണുകയായിരിയ്ക്കും.

പതിമ്മൂന്നു വര്‍ഷങ്ങള്‍ക്കു മുന്പ് മാത്രമാണ് ഈ പ്രദേശത്ത് ഇങ്ങനെ ഒരു ദുര്‍മരണം നടന്നിട്ടുള്ളത്. അത് കൌമാരം മാറാത്ത ഒരു പെണ്‍കുട്ടിയായിരുന്നു. ഞാന്‍ ആത്മഹത്യയുടെ കാര്യത്തില്‍ ഈ സ്ഥലത്ത് ആണുങ്ങളില്‍ രണ്ടാമനാണ്. മാത്രവുമല്ല തൂങ്ങി ചാകുന്ന അഭ്യസ്തവിദ്യരില്‍ ഈ പ്രദേശത്തെ ഒന്നാമാനും ആണ്. അക്കാര്യങ്ങളില്‍ എനിയ്ക്ക് അഭിമാനിയ്ക്കാവുന്നതേയുള്ളു. ഭാവിയില്‍ ഇവിടുത്തെ ആത്മഹത്യാ ചര്‍ച്ചകളില്‍ ഞാനും പരാമര്‍ശിയ്ക്കപ്പെടും എന്നതിലും എനിയ്ക്ക് വലിയ അഭിമാനമുണ്ട്.

ഇപ്പോള്‍ താളിമാവിന്റെ ചുവട്ടില്‍ ഞാന്‍ പരിസര ശ്രദ്ധയിലാണ്.

ഇല്ല ഒരു ഇലപോലും അനങ്ങുന്നതേയില്ല. ഇനി ഒരു നിമിഷവും പാഴാക്കാനില്ല. മനസ്സില്‍ ഇപ്പോഴും എന്റെ അനുമതിയില്ലാതെ നടക്കുന്ന അഭിപ്രായ സംഘട്ടനങ്ങള്‍ ഞാന്‍ കാര്യമാക്കുന്നതേയില്ല. എന്റെ ലക്ഷ്യത്തില്‍ നിന്നും പിന്തിരിയാന്‍ ഇനി എനിയ്ക്ക് സാധ്യമേയല്ല. മനസ്സേ ശാന്തമാവുക!

എന്റെ പോക്കറ്റില്‍നിന്നും ഞാനെഴുതിയ ഒരു കുറിപ്പ് എടുത്തു താളിമാവിന്റെ ചുവട്ടില്‍ മടക്കിവച്ച് കാറ്റില്‍ പറന്നു പോകാതിരിയ്ക്കാന്‍ ഒരു കല്ലും എടുത്തു കത്തിന് മുകളില്‍ വച്ചു.

എന്റെ മരണം ' ദുരൂഹമാക്കി ' പൌരസമിതിയും മറ്റും ഉണ്ടാക്കി കേസന്വേഷിയ്ക്കണം എന്നും പറഞ്ഞു കോലാഹലമുണ്ടാക്കി എന്റെ പ്രിയപ്പെട്ട നാട്ടുകാര്‍ ബുദ്ധിമുട്ടാതിരിയ്ക്കാന്‍ വേണ്ടിയുള്ളതാണ് ഈ കുറിപ്പ്. ഞാന്‍ അതില്‍ വളരെ കുറച്ചു കാര്യങ്ങളേ എഴുതിയിട്ടുള്ളൂ;

എന്റെ ജീവിതം; അത് എനിയ്ക്കുള്ളതാണ്. അത് വേണോ വേണ്ടയോ എന്നൊക്കെ തീരുമാനിയ്ക്കുന്നത് എന്റെ സ്വന്തം കാര്യമാണ്. എന്റെ മരണകാരണം അന്വേഷിച്ചു ദിവസങ്ങളോളം തല പുണ്ണാക്കുകയും ചര്‍ച്ച ചെയ്തു ചെയ്തു നാവു കഴ്യ്ക്കുകയും ചെയ്യുന്ന ഒരവസ്ഥയും എന്റെ നാട്ടുകാര്‍ക്ക് ഉണ്ടാകരുതെന്ന് എനിയ്ക്ക് നിര്‍ബന്ധമുണ്ട്.

കഴിഞ്ഞ ഇരുപത്തിയേഴു വര്‍ഷം ഞാന്‍ ഈ ഭുമിയില്‍ ജീവിച്ചു. ഞാന്‍ സംതൃപ്തനാണ് എന്ന ഒറ്റ കാരണം കൊണ്ടാണ് ഞാന്‍ ജീവിതത്തില്‍ നിന്നു വിരമിയ്ക്കുന്നത്. തൃപ്തിയായാല് പിന്നെയെന്തിന് ജീവിയ്ക്കണം?

ഒന്നിനും കൊള്ളാത്ത ഒരു ഡിഗ്രിയും വാങ്ങി എങ്ങുമെത്താത്ത എന്റെ ഭാവിയെ ഓര്‍ത്തു മാത്രം അച്ഛന്‍ പുറപ്പെടുവിയ്ക്കുന്ന നെടുവീര്‍പ്പുകള്‍ക്ക് ഞാന്‍ വിരാമം കുറ്യിക്കുകയാണ് . എന്നെക്കുറിച്ചു എപ്പോഴും വേവലാതിയാണ് എന്റെ അച്ഛന്. അവന്‍ രക്ഷപ്പെടുമോ? പഠിപ്പിച്ചതൊക്കെ വെറുതെ ആകുമോ? എന്നും അവന്‍ ഇങ്ങനെ നടന്നാലെങ്ങനെ? മറ്റു ജോലികളൊന്നും അറിയില്ല. കഠിനമായ പണികളൊന്നും ചെയ്യാനുള്ളത്ര ആരോഗ്യവും ഇല്ല.

വേണ്ടച്ഛാ, അച്ഛന് ഇനി ഒരു വേവലാതിയും വേണ്ട! എന്തിനാ അച്ഛാ ഞാന്‍ ജീവിയ്ക്കുന്നത് ? എന്തെങ്കിലും പ്രയോജനം ഉണ്ടോ? വല്ലതുമുണ്ടെങ്കില്‍ തിന്നു മുടിയ്ക്കാനല്ലാതെ!

അധികം ലോകപരിചയമൊന്നും ഇല്ലാത്തതുകൊണ്ടു മാത്രം എന്നെക്കുറിച്ചു വലിയ പ്രതീക്ഷകള്‍ വച്ചു പുലര്‍ത്തി എന്റെ അമ്മ വിഢ്ഢിയാകുന്നത് ഇനിയും എനിയ്ക്ക് സഹിക്കാന്‍ വയ്യ. ആര്‍ട്സ് ഗ്രൂപ്പ്- മാനവിക വിഷയങ്ങള് എടുത്തു പഠിച്ച ഞാന്‍ ഡോക്ടറാകുമെന്നു നാട്ടുകാരോട് വീമ്പു പറയുന്ന മുത്തശ്ശിയെ ഒന്നും പറഞ്ഞു മനസിലാക്കുവാന്‍ എനിയ്ക്ക് കഴിയില്ല.

ഇങ്ങനെ ചെറിയ ചില കാരണങ്ങള്‍ മാത്രമെ എന്റെ മരണത്തിനുള്ളൂ. ഇതൊന്നും അത്ര വലിയ കാര്യങ്ങളല്ലെങ്കിലും എന്തെങ്കിലും ഒരു കാരണം പറയാതെ മരിയ്ക്കുന്നത് ശരിയല്ലെന്നു വച്ചിട്ടാ ഇതിത്രയും എഴുതുന്നതു തന്നെ . ഒരു 'ചെറിയ' മരണത്തിനു ഈ കാര്യങ്ങള് ഒക്കെ മതി.

അതെ, ഒരു ചെറിയ കാര്യം , തീരെ ചെറിയൊരു കാര്യം ഇവിടെ ഇതാ സംഭവിയ്ക്കാന്‍ പോവുകയാണ്!

ഇപ്പോള്‍ ഞാന്‍ ആ വലിയ താളിമാവില്‍ അള്ളിപ്പിടിച്ചു കയറി കുറച്ചു ഉയരത്തില്‍ എത്തിയിരിയ്ക്കുന്നു. കയര്‍ കൈയ്യില്‍ ഭദ്രമാണ്. ഞാനിരിയ്ക്കുന്ന ശാഖയുടെ വലതുവശത്തായി കയറിന്റെ ഒരു തുമ്പു കെട്ടി ബലപ്പിച്ചു. മറു തുമ്പില്‍ എന്റെ തല കടന്നുപോകുന്ന മനോഹരമായ ഒരു വട്ടക്കുരുക്ക് നിര്‍മ്മിച്ചു.

ഇത് എന്റെ അന്ത്യ നിമിഷങ്ങള്‍ !

അമ്മയിപ്പോള്‍ എന്തു ചെയ്യുകയായിരിയ്ക്കും? സുഖനിദ്രയില്‍ത്തന്നെ ആയിരിയ്ക്കുമോ? ഇടയ്ക്കിടെ രാത്രി അമ്മയ്ക്ക് നെഞ്ചുവേദന വരാരുണ്ട്‌. രാത്രി അമ്മയെ ആശുപത്രിയില് കൊണ്ടു പോകാ‍ന് സൈക്കിളുമെടുത്തു ടാക്സി വിളിയ്ക്കാന്‍ ടൌണില്‍ പോകേണ്ടിവരുമോ? മുത്തശ്ശി അമ്മയുടെ നെഞ്ചു തടവിക്കൊടുക്കുകയായിരിയ്ക്കുമോ? അച്ഛന്‍ എന്നെ വിളിയ്ക്കുവാൻ വാതിലില്‍ വന്നു മുട്ടുമോ?അല്പം മാത്രം ദൂരെ കെട്ടിച്ചുവിട്ട അനിയതിയ്ക്ക് സുഖമായിരിയ്ക്കുമോ? കുറച്ചു ദിവസമായി അവിടെ ഒന്നു പോയിട്ട്. അവളുടെ പൊന്നുമോള്‍ക്ക് കഴിഞ്ഞയാഴ്ച പനിവന്നത് വിട്ടുമാറിയിട്ടുണ്ടാകുമോ? അവള്‍ മാമനെ തിരക്കുന്നുണ്ടാവും .

കേവലം മാനുഷികമായ ദൌര്‍ബല്യങ്ങള്‍ എന്നെ വീണ്ടും പിടികൂടുകയാണോ?

അല്ല, ചാകാന്‍ പോകുന്ന ഞാനിപ്പോള്‍ ഇങ്ങനെയൊക്കെ ചിന്തിയ്ക്കുന്നതെന്തിന്?

വേണ്ട, ഇനി ചിന്തകള്‍ക്ക് കടിഞ്ഞാണിട്ടേ പറ്റുകയുള്ളു. പക്ഷെ അഭ്യസ്ഥ വിദ്യനും പക്വത വന്ന ഒരു യുവാവും എന്നനിലയില്‍ ഒരുവട്ടം കൂടി.............

എന്റെ മൃത ശരീരത്തിന് മുന്‍പില്‍ ബോധമറ്റു വീഴുന്ന അമ്മ. അതു കണ്ട് അമ്മയും ഹൃദയം പൊട്ടി മരിച്ചു പോകുമോ ? അലമുറയിടുന്ന മുത്തശ്ശി. വിതുമ്പി നിലം പതിച്ചുപോകുന്ന അച്ഛന്. ആശ്വസിപ്പിക്കുന്നവരുടെ കരവലയങ്ങൾക്കുള്ളില് കിടന്നു നെഞ്ചത്തടിച്ചു നിലവിളിയ്ക്കുന്ന അനുജത്തി. അവളുടെ മകള്‍ എന്റെ പൊന്നായ, തങ്കക്കുടമായ കുഞ്ഞ് അനന്തിരവള്‍ . മാമന്റെ മൃതുദേഹത്തിനരികില്‍ വന്നു നിന്ന് അവള്‍ മിഠായി ചോദിയ്ക്കുമോ?

തികച്ചും അനാവശ്യമായ ചിന്തകളിലേയ്ക്കാണല്ലോ, എന്റെ മനസ്സു വീണ്ടും പായുന്നത്. ഇനിയും ഈ ചിന്തകള്‍ നീട്ടിക്കൊണ്ടു പോകുന്നതു തീര്ച്ചയായും എന്നെ ദൌത്യതില്‍നിന്നും പിന്തിരിപ്പിയ്ക്കും. വേണ്ട. നിറുത്തി. ഇനിയോരാലോചനയില്ലതന്നെ.

അതേ, ഇത് എന്റെ അന്ത്യ നിമിഷങ്ങള്‍ !

പല രാത്രികളിലായി ഉറങ്ങാതെ കിടന്നു ചിന്തിച്ചുറപ്പിച്ച ദൌത്യം ഇപ്പോള്‍ ഇവിടെ പൂര്‍ത്തിയാകും. ഒരു പുനര്‍ വിചിന്തനത്തിന് ഈ മരമുകളിലും എന്നെ പ്രേരിപ്പിയ്ക്കുന്ന മനസ്സിനു ഞാന്‍ ശക്തിയായി കടിഞ്ഞാണിടാന്‍ ശ്രമിയ്ക്കുകയാണ്. എങ്കിലും ഒരു വേള, അഭ്യസ്ഥ വിദ്യനും വിവേകിയുമായ ഒരു യുവാവെന്ന നിലയില്‍ അവസാനമായി വെറുതെ ഒന്നു കൂടി ചിന്തിയ്ക്കാതിരിയ്ക്കുന്നത് ഉചിതമല്ലെന്ന് ഞാന്‍ സ്വയം തിരിച്ചറിയുന്നു. അതുകൊണ്ടു ഒരിയ്ക്കല്‍ കൂടി ആലോചിയ്ക്കുകതന്നെ ചെയ്തു.

ഇല്ല; എനിയ്ക്ക് മാറ്റമില്ല ! എന്റെ തീരുമാനം കൂടുതല്‍ ദൃഢമായിരിയ്ക്കുന്നു. എനിയ്ക്ക് കൂടുതല്‍ ധൈര്യമായിരിയ്ക്കുന്നു. ഇനി വൈകിയ്ക്കുന്നത് നന്നല്ല.

ഈ മരക്കൊമ്പിലിരുന്നു ഞാന്‍ ഒരു മയക്കത്തിലേയ്ക്ക്‌-ഏതോ ഒരു സ്വപ്നത്തിലേയ്ക്കു വഴുതി മാറുകയാണോ? ഇനിയും ഈ നിമിഷങ്ങള്‍ നീണ്ടു പോകുന്നത് ഒഴിവാക്കുവാന്‍ ഞാന്‍ നന്നേ പ്രയാസപ്പെടുകയാണോ ? എന്റെ ഉള്ളില്‍ നിന്നു മറ്റൊരു ഞാന്‍ എനിയ്ക്കുമേൽ കടിഞ്ഞാണിടുന്നുവോ? എന്റെ മേലുള്ള നിയന്ത്രണം എനിയ്ക്കു നഷ്ടപ്പെടുകയാണോ? അതോ ജീവിതവും മരണവും തമ്മിലുള്ള ഏറ്റുമുട്ടലോ? ഞാന്‍ ഒന്നേയുള്ളു; എന്റെയുള്ളില് മറ്റൊരു ഞാനില്ല. ഇനിയും ഞാന് വൈകിയ്ക്കുന്നില്ല. തീര്‍ച്ച .

കണ്ണുകളില്‍ ഉറക്കം കനം തൂങ്ങി ഒരായിരം കിലോ തൂക്കം ആകുന്നതായി തോന്നുന്ന ഒരു നിമിഷത്തില്‍ കയറിലെ കുരുക്ക് തലയിലൂടെ കഴുത്തില്‍ വീണു. പിന്നെ ഇരിപ്പില്‍ നിന്നു പതിയെ നിരങ്ങി വഴുതി പൊടുന്നനെ താഴോട്ടൊരു ചാട്ടം! അത്രതന്നെ.

3

ഇപ്പോള്‍ ഞാന്‍ ഇത് എവിടെയാണ്? ഭൂമിയ്ക്കും സ്വര്‍ഗ്ഗ-നരകങ്ങള്‍ക്കും നടുവിലോ? പരലോകത്തിലേയ്ക്കുള്ള യാത്രാമധ്യത്തിലോ? പരലോകത്തിലും സ്വര്‍ഗ്ഗ - നരകങ്ങളിലും വിശ്വാസമില്ലാതിരുന്ന നാസ്തികനായിരുന്ന ഞാന്‍......

ഇല്ല, എനിയ്ക്കു സ്വര്‍ഗ്ഗം എന്തായാലും ലഭിയ്ക്കാനിടയില്ല. അപ്പോള് ഇതു നരകമോ?എന്റെ കണ്ണുകള് മെല്ലെ വലിച്ചു തുറക്കപ്പെടുകയാണ്. മുകളില്‍ കറങ്ങുന്നതു പങ്കയോ? നരകത്തില്‍ പങ്കയുമുണ്ടോ? അതോ ഇതു സ്വര്‍ഗ്ഗം തന്നെയോ? എനിയ്ക്കൊന്നും മനസ്സിലാകുന്നില്ല.

എന്റെ കണ്ണുകള് മെല്ലെ ചലിയ്ക്കുമ്പോള് എനിയ്ക്കു ചുറ്റും ഞാന്‍ കാണുന്നത്.....

അമ്മ....അച്ഛന്‍......മുത്തശ്ശി....സ്നേഹിതര്‍......അയല്‍ക്കാര്‍.......
പിന്നെ ചില അപരിചിതരും! പലരും കണ്ണുകള്‍ തുടയ്ക്കുന്നു.

എന്ത്‌? ഇവരുമൊക്കെ മരിച്ചെത്തിയോ? എങ്ങിനെ? ഞാന് എന്റെ ജീവിതം കയര്‍കുരുക്കില്‍ ഒതുക്കി. ഇവരോ? അതോ ഇനി ലോകം അവസാനിച്ച്‌ എല്ലാവരും പരലോകത്ത്‌ എത്തിച്ചേര്‍ന്നുവോ ? എങ്കില്‍തന്നെ എനിയ്ക്കു മാത്രം ഇതെന്താണു സംഭവിച്ചിരിയ്ക്കുന്നത്‌?സംശയങ്ങളുടെ വേലിയേറ്റങ്ങള്ക്കിടയില് ചാടിപ്പിടഞ്ഞ് എഴുന്നേല്‍ക്കാന്‍ തുടങ്ങുംപ്പോള് ആരോ അതിശക്തമായി താഴോട്ടു പിടിച്ചു കിടത്തുന്നതുപോലെ!

അസ്ഥികള്‍ മാത്രമല്ല, ദേഹമാസകലം കഠിനമായ വേദന. ഒറ്റ നിമിഷത്തില്‍ തന്നെ ഞാന്‍ നിലം പതിയ്ക്കും മാതിരി കിടന്നുപോയി. എന്റെ ഉടലാകെ പൊതിഞ്ഞു കെട്ടിയിരിയ്ക്കുന്നുവെന്ന ബോധത്തോടൊപ്പം ഇതൊരാശുപത്രിക്കിടക്കയാണെന്നും ഞാന്‍ തിരിച്ചറിയുന്നു. ആരെയും നോക്കാനുള്ള ചങ്കുറപ്പില്ലാതെ ഞാനെന്റെ പരാജയത്തെ പഴിച്ചു കിടന്നു.

ബോധം തെളിഞ്ഞതാണെന്നു മനസ്സിലാക്കിയ എന്റെ ബന്ധുമിത്രങ്ങളുടെ മുറുമുറുപ്പുകളില്‍ തൂങ്ങി മരിയ്ക്കാന്‍ കയറി കുരുക്കു കഴുത്തില്‍ വീഴും മുന്പ്‌ താഴേയ്ക്കു വീണതാണെന്ന സത്യം മനസ്സിലായി.

കനം തൂങ്ങിയ ഉറക്കമാണ് എന്നെ വീഴ്ത്തിക്കളഞ്ഞതെന്നും ഇല്ലെങ്കില്‍ എന്റെ ദൌത്യം ഒരു സമ്പൂര്‍ണ്ണ വിജയമായി പരിണമിച്ചിരുന്നേനെയെന്നും ഉച്ചത്തില് വിളിച്ചു പറയണമെന്ന് എനിയ്ക്കു കലശലായ ആഗ്രഹമുണ്ട്; പക്ഷെ ശബ്ദം വെളിയില്‍ വരുന്നില്ലല്ലോ! ഇനി സംസാര ശേഷിയും നഷ്ടപ്പെട്ടുവോ ആവോ! ഒന്നുരണ്ടുവട്ടം മുരണ്ടു നോക്കി. പുരോഗതിയുണ്ടാകുമെന്നു തോന്നുന്നു.

എന്തായാലും തല്‍ക്കാലം ഉറക്കം നടിച്ചോ, ബോധം നന്നായി തെളിഞ്ഞില്ലെന്നു വരുത്തിയോ തികച്ചും തന്ത്രപരമായ ഒരു നിലപാടു സ്വീകരിയ്ക്കുന്നതാണു നല്ലതെന്നു മനസ്സിലാക്കി പെട്ടെന്നുതന്നെ ഞാന്‍ കണ്ണുകള്‍ പതിയെ അടച്ച് കിടന്നുകളഞ്ഞു.

ബന്ധുമിത്രങ്ങള്‍ അഭ്യസ്ഥവിദ്യനും വിവേകിയുമായ ഒരു ചെറുപ്പക്കാരന്റെ മരമണ്ടത്തരത്തെപ്പറ്റിയുള്ള- അവിവേകത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലേയ്ക്ക് കാര്യങ്ങള്‍ ഗതി തിരിയ്ച്ചു കൊണ്ടുപോകുന്നതു ഞാനിപ്പോള്‍ കേള്‍ക്കുന്നില്ലെന്നു തന്നെ നടിയ്ക്കുന്നു !

വളരെ ദീര്‍ഘമായ ആലോചനകളിലൂടെ എടുത്ത ഒരു ഉറച്ച തീരുമാനത്തിനിടയില്‍ മനസ്സിന്റെ ഉള്‍ക്കോണുകളില്‍ എവിടെയാണ് ജീവിയ്ക്കുവാനുള്ള ഒരു ത്വരയുടെ തരിമ്പുലേശം ഇരുന്ന് കനം തൂങ്ങുന്ന ഉറക്കമായി എനിയ്ക്കുമേല്‍ ചാടി വീണ് എന്റെ ദൌത്യത്തെ പരാജയപ്പെടുത്തിയത്? ആവോ, ഇനി അതേപറ്റിയൊന്നും ചിന്തിച്ചിട്ടു കാര്യമില്ല. മരണത്തില്‍ നിന്നും ഞാന്‍ രക്ഷപ്പെട്ടു പോയിരിയ്ക്കുന്നു !

അതുകൊണ്ട് ഈ കഥ തല്‍ക്കാലം ഇവിടെ അവസാനിയ്ക്കുന്നു !

കഥ (നര്‍മ്മം)- മതസൌഹാര്‍ദ്ദം സിന്ദാബാദ് !

കഥ ( നര്‍മ്മം )

മതസൌഹാര്‍ദ്ദം സിന്ദാബാദ് !

ഒരിടത്തൊരിടത്ത് ഒരു ഹിന്ദുവും ഒരു മുസ്ലീമും ഒരു ക്രിസ്ത്യാനിയും ഉണ്ടായിരുന്നു. അവര്‍ ഉറ്റ മിത്രങ്ങളായിരുന്നു. അവര്‍ മതസൌഹാര്ദത്തില്‍ , മതേതരത്വത്തില്‍ അടിയുറച്ചു വിശ്വസിയ്ക്കുന്നവരായിരുന്നു.

അവര്‍ ഒരുമിച്ചേ നടക്കൂ
അവര്‍ ഒരുമിച്ചേ കിടക്കൂ
അവര്‍ ഒരുമിച്ചേ ......

വേണ്ട; തല്‍ക്കാലം ഇത്രയും അറിഞ്ഞാല്‍ മതി.

അങ്ങനെ അവര്‍ ഒരുമിച്ചു ഗമിയ്ക്കവേ നിര്മതനായ ഒരുത്തന്‍ നിന്നു മുദ്രാവാക്യം മുഴക്കുന്നു.

' മതരാഹിത്യം സിന്ദാബാദ്!'

ഒട്ടും അമാന്തിച്ചില്ല. ഹിന്ദുവും മുസ്ലീമും ക്രിസ്ത്യനും മതസൌഹാര്‍ദ്ദത്തോടെ ഒരുമിച്ച് നിര്മതനെ കുത്തിനു പിടിച്ചു നിര്ത്തി.മൂവരും ഒരുമിച്ച് അവന്റെ ഉടുമുണ്ട് പൊക്കി . ഉടുമുണ്ട് ഉയര്ന്നുപൊങ്ങുമ്പോള്‍ ഒരു കൊടി ഉയര്ത്തുമ്പോള്‍ എന്നപോലെ അവര്‍ മുദ്രാവാക്യം മുഴക്കി.

' മതസൌഹാര്‍ദം സിന്ദാബാദ്! '

നിര്മതന്‍ പേടിച്ചു നിലവിളിച്ചു;

' എന്നെ പീഡിപ്പിയ്ക്കരുതേ .........'

ഛായ്!

മതേതരവാദികള്‍ തെറ്റിധരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അവരുടെ ലക്ഷ്യം പീഡനമായിരുന്നില്ല; ലിംഗ പരിശോധനയായിരുന്നു.

ലിംഗപരിശോധനയില്‍ ഒരു കാര്യം അവര്ക്കു ബോധ്യമായി. നിര്മതന്‍ ഒരു മുസല്‍മാനല്ല. !

മൂവരില്‍ മുസല്‍മാന്‍ നെടുവീര്‍പ്പിട്ടു.

പക്ഷെ ഹിന്ദുവും ക്രിസ്ത്യാനിയും തമ്മില്‍ തര്‍ക്കമായി. നിര്മതന്‍ ഹിന്ദുവോ? ക്രിസ്ത്യാനിയോ? നിര്മതനൊട്ട് നിലപാട് വ്യക്തമാക്കുന്നുമില്ല.

തര്‍ക്കം മൂത്ത് കയ്യാന്കളിയില്‍ എത്തിയപ്പോള്‍ സൗഹാര്‍ദത്തിന്റെ സന്ദേശവുമായി എടുത്തു ചാടിയ മുസല്‍മാനെ ഹിന്ദുവും ക്രിസ്ത്യാനിയും കൂടി പൊക്കിയെടുത്തു നിലത്തടിച്ചു. എന്നിട്ട് ഉറക്കെ മുദ്രാവാക്യം മുഴക്കി;

'ഹിന്ദു-ക്രിസ്ത്യന്‍ ഐക്യം സിന്ദാബാദ്'!

ഒറ്റപ്പെട്ട മുസല്‍മാന്‍ മാറിനിന്നു രംഗം നിരീക്ഷിയ്ക്കവേ ഹിന്ദുവും ക്രിസ്ത്യാനിയും നിര്‍മതന്റെ മതത്തെ ചൊല്ലി കയ്യാന്കളി തുടര്‍ന്നു.

ഒരുപക്ഷെ ഇനി നടക്കാനിരിയ്ക്കുന്നത് ഒരു ചോരപ്പുഴ!

മുസല്‍മാന്‍ പിന്നെ സമയം പാഴാക്കിയില്ല. നിര്മതനെ പൊക്കിയെടുത്തു പൊന്നാനിയിലേയ്ക്കു യാത്രയാകുന്പോള്‍ മുസല്‍മാന്‍ സ്വയം ഇങ്ങനെ പിറുപിറുത്തു;

'അവന്റെയൊക്കെ ഒരു മതമില്ലായ്മ. സമയത്തും കാലത്തും സുന്നത്ത് നടത്താതെ രാജ്യത്തെ മത സൌഹാര്‍ദം തകര്‍ക്കാന്‍ നടക്കുന്നു!'

ഇതുകണ്ട ഹിന്ദുവും ക്രിസ്ത്യാനിയും മുസല്‍മാന്റെ പുറകെ പാഞ്ഞടുത്തു. പിന്നെ നിര്മതനുവേണ്ടി പിടിവലിയായി. ഒടുവില്‍ നിര്മതന്റെ കാര്യം തന്നെ മറന്ന് അവര്‍ പൊരിഞ്ഞ പോരാട്ടത്തില്‍ ഏര്‍പ്പെട്ടു .

'അരുതേ, എന്നെ ചൊല്ലി കലഹിയ്ക്കരുതേയെന്നു' പറഞ്ഞ നിര്മതനെ ഇടയ്ക്കിടെ അവര്‍ താല്‍കാലിക ഐക്യമുണ്‍ടാക്കി ഒരുമിച്ച് കുത്തിനു പിടിച്ചു നിലത്തടിച്ചിട്ടു യുദ്ധം തുടര്‍ന്നു.

തുടരെയുള്ള ആക്രമണത്തില്‍ നിര്മതന്‍ ബോധമറ്റു നിലത്ത് ഒരോരം പറ്റി കിടപ്പായി.

പൊരിഞ്ഞ പോരാട്ടത്തില്‍ വിശ്വാസികള്‍ മൂവരും പരസ്പരം വെട്ടിമരിച്ചു സായൂജ്യരായി!

ബോധം തെളിഞ്ഞ നിര്മതന്‍ കണ്ണും തിരുമ്മി എഴുന്നെല്‍ക്കുന്പോള്‍ ആരും ശേഷിച്ചിരുന്നില്ല. വംശനാശം നേരിടുന്ന ഒരു ജീവിയുടെ മനോഭാവത്തോടെ നിര്മതന്‍ വല്ലവിധേനയും എഴുന്നേറ്റു യാത്രയായി!

കഥ- അടുത്തിരുന്ന ആള്‍ ?

കഥ

(കേരള കൌമുദി ഞായറാഴ്ചപ്പതിപ്പില്‍ പ്രസ്സിദ്ധീകരിച്ചത്)

അടുത്തിരുന്ന ആള്‍ ?

തിരുവനന്തപുരം തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് കിളിമാനൂരിലേയ്ക്കുള്ള ഫാസ്റ്റ് പാസഞ്ചറില്‍ കയറി ഞാന്‍ ഒരു സൈഡ് സീറ്റ് പിടിച്ചു. അധികം തിരക്കൊന്നുമില്ല. സീറ്റുകള്‍ ഇനിയും ഒഴിഞ്ഞു കിടക്കുന്നുണ്ട്‌. എന്റെ സീറ്റില്‍ ഞാന്‍ മാത്രമേയുള്ളു.

ഡ്രൈവര്‍ 'ഞാന്‍ റെഡി' യാണെന്ന ഭാവത്തില്‍ സ്ററാര്‍ടു ചെയ്യാന്‍ തയ്യാറെടുത്ത് അല്പം ചരിഞ്ഞു പുറകോട്ടു ശ്രദ്ധിച്ചിരിയ്ക്കുന്നു. കയറി കഴിഞ്ഞവര്‍ക്കെല്ലാം ടിക്കറ്റ് കൊടുത്ത് ഒന്നു ഒതുക്കിയിട്ടു പോയാല്‍ മതിയെന്ന തീരുമാനത്തിലാണ് സമാധാന പ്രിയനായ കണ്‍ഡക്ടര്‍.

മുന്‍പില്‍ നിന്നും ടിക്കറ്റ് കൊടുത്തു പുറകില്‍ എത്തിയ ശേഷം അദ്ദേഹം ചുറ്റും നിക്കി ബെല്‍ ഡബിളടിച്ചു. ബസ് സ്ടാര്ടു ചെയ്തതും പുറത്തു നിന്നും ഏതാനും യാത്രക്കാര്‍ കൂടി തിരക്കിട്ട് ബുസ്സിനുള്ളിലെയ്ക്ക് ചാടിക്കയറി. അവരെ തന്റെ ഭാഗത്ത് തടഞ്ഞുവച്ച് കണ്ടക്ടര്‍ ടിക്കറ്റ് നല്കി.

ചാടി കയറിയവരില്‍ ഒരാള്‍ ഒഴിഞ്ഞു തന്നെ കിടന്നിരുന്ന എന്റെ സീറ്റിന്റെ ബാക്കിയില്‍ വന്ന് ഇരിപ്പുറപ്പിച്ചു.

ഞാന്‍ അയാളെ വെറുതെ ഒന്നു നോക്കി.

എവിടെയോ കണ്ടു മറന്ന മുഖം. !

പക്ഷെ , അയാള്‍ എന്ന്നെ അത്ര കാര്യമാക്കാതതുപോലെ

തലയില്‍ ഇരു വശവും ആകര്‍ഷകമായ കഷണ്ടി അരിച്ചു കയറിയിട്ടുണ്ടെങ്കിലും ഉള്ള തലമുടി ആത്മാര്‍ഥമായി പുറകോട്ടു ചീകി ഒതുക്കിയിട്ടുണ്ട്.

പക്ഷെ , അങ്ങിങ്ങു നര ബാധിച്ച താടി രോമങ്ങള്‍ അലസമായി നീണ്ടു വളര്‍ന്നു കിടക്കുന്നു. കോഴി മുട്ടയുടെ ആകൃതിയില്‍ ഉള്ള കനത്ത ഫ്രെയിം ഉള്ള കണ്ണട അയാളുടെ മുഖത്തിന്റെ ആകൃതി തന്നെ മാറ്റുന്നത്‌ പോലെ.

വൃത്തിയും മണവും ഉള്ളതെങ്കിലും ഷര്‍ട്ടും പാന്റ്സും ഈയിടെയൊന്നും ഇസ്തിരിപ്പെട്ടി തടവിയ ലക്ഷണത്തിലല്ല.

അതെ ; ഈ മധ്യ വയസ്കനെ ഞാന്‍ എവിടെയോ കണ്ടിട്ടുണ്ട്.

എന്ന് തന്നെയല്ല , നല്ല പരിചയം ഉള്ളത് പോലെ തന്നെയുണ്ട്‌.

പക്ഷെ, ആരാണ് ? ഓര്‍മ കിട്ടുന്നില്ല.

ഞാന്‍ തറപ്പിച്ചു നോക്കുന്നത് ശ്രദ്ധിച്ച അയാള്‍ തിരിഞ്ഞ് എന്നെ നോക്കി. എന്റെയും അയാളുടേയും കണ്ണുകള്‍ തമ്മില്‍ ഒന്ന് ഇടഞ്ഞു. പക്ഷെ , അയാള്‍ക്ക്‌ എന്നെ പരിചയം ഉള്ളതിന്റെ യാതൊരു ലക്ഷണവും കാണാത്തതിനാല്‍ പെട്ടെന്ന് തന്നെ കണ്ണെടുത്ത്‌ ഞാന്‍ മുഖം തിരിച്ചു കളഞ്ഞു.

ഒരു പക്ഷെ, എനിക്ക് തോന്നുന്നതാകുമോ ?

എനിക്ക് വെറുതെ തോന്നുകയോ ? ഹേയ്, അതില്ല.

ഒന്നു ചോദിച്ചാലോ ? ഒന്നു പരിചയപ്പെട്ടാലോ ? വേണ്ട; അതിന്റെയൊന്നും ആവശ്യമില്ല.

ഒരു പക്ഷെ, ഞാനുമായി ഒരു ബന്ധവും ഇല്ലാത്ത ആരെങ്കിലും തന്നെയാനെങ്കിലോ ? അല്ലെങ്കില്‍ത്തന്നെ വലിയെ ആരെയും കയറിയങ്ങു പരിചയപ്പെടുന്നത്‌ എനിക്കത്ര ഇഷ്ടവും അല്ല.

എങ്കിലും ഞാന്‍ വീണ്ടും അയാള്‍ അറിയാതെ അയാളെ നോക്കി. എവിടെയോ കണ്ടു മറന്നത് പോലെ മാത്രമെ എന്നിട്ടും എനിയ്ക്ക് അയാളെ കാണാന്‍ കഴിയുന്നുള്ളൂ.

ഞാന്‍ വീണ്ടും ഓര്‍മിച്ചു നോക്കാന്‍ തുടങ്ങി.

ബസ്സ് പാഞ്ഞു പൊയ്ക്കൊണ്ടിരുന്നു. ഒപ്പം എന്റെ ഓര്‍മയും പല സ്ഥലങ്ങളിലൂടെയും സംഭവങ്ങളിലൂടെയും പായുകയായിരുന്നു. എന്നിട്ടും എങ്ങും എവിടെയും എന്റെ അടുത്തിരിയ്ക്കുന്ന മനുഷ്യനെ ഞാന്‍ കാണുന്നില്ല. ഇനിയൊരു പക്ഷെ , വഴിയ്ക്കെവിടെയെങ്കിലും ഇയാള്‍ ഇറങ്ങിയാലോ ? അതുമല്ലെങ്കില്‍ എന്റെ യാത്ര അവസാനിയ്ക്കുമ്പോഴും എനിക്ക് ഇയാളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്കിലോ ?

എങ്കില്‍ എനിക്കുണ്ടാകുന്ന നിരാശ എത്രയും വലുതായിരിക്കും. അതു കൊണ്ടു തന്നെ എന്റെ ശ്രമം അനുനിമിഷം നിഷ്ഫലമാകുമ്പോഴും ഓര്‍മ്മിച്ചോര്‍മ്മിച്ച് മനസ്സു ക്ഷീണിയ്ക്കുമ്പോഴും ഞാന്‍ എന്റെ ലക്ഷൃത്തില്‍ നിന്നും പിന്‍ തിരിഞ്ഞതേയില്ല.

എത്രയും പെട്ടെന്ന് എന്റെ അടുത്തിരിയ്ക്കുന്ന ആള്‍ ആരാണെന്ന് അയാളോട് തിരക്കാതെ തന്നെ അറിയാനുള്ള ഒരു തരം വാശി മാത്രമായിരുന്നില്ല എനിയ്ക്ക്; എന്റെ ഓര്‍മ്മ ശക്തി പരീക്ഷിയ്ക്കുവാനുള്ള ഒരു അസുലഭ സന്ദര്‍ഭമായിട്ടു തന്നെ ഞാന്‍ ഇടതിനെ കണ്ടു.

അങ്ങനെ ഓര്‍മിച്ചു നോക്കല്‍ തുടര്‍ന്നു കൊണ്ടേയിരുന്നു.

പക്ഷെ..........

പെട്ടെന്നാണ്‌ ആരോ എന്നെ തോളില്‍ തട്ടി വിളിച്ചത്. ഞെട്ടി തിരിഞ്ഞു നോക്കുമ്പോള്‍ തൊട്ടു പുറകില്‍ കണ്ടക്ടര്‍ !

യാത്ര അവസാനിച്ചിരിയ്ക്കുന്നു. സ്ഥലം കിളിമാനൂര്‍ ബുസ്റ്റാന്‍ഡ്. മറ്റു യാത്രക്കാരെല്ലാം ഇറങ്ങിക്കഴിഞ്ഞിരിക്കുന്നു. ഞാന്‍ മാത്രം ബസ്സിനുള്ളില്‍. ചാടിയ്ഴുന്നേറ്റു നടന്നിറങ്ങിയിട്ടാണ് ഓര്‍ത്തത്‌.

അടുത്തിരുന്ന ആള്‍ ?

ഒരു കാര്യം ഉറപ്പാണ്. അയാളെ എവിടെയോ വച്ചു ഞാന്‍ പണ്ടും കണ്ടു പരിചയപ്പെട്ടിട്ടുണ്ട്.

പക്ഷെ , എവിടെവച്ച്‌ ?