തട്ടത്തുമല നാട്ടുവർത്തമാനം

Showing posts with label ഡിജിറ്റൽ ക്ലാസ്സ് റൂം. Show all posts
Showing posts with label ഡിജിറ്റൽ ക്ലാസ്സ് റൂം. Show all posts

Friday, January 26, 2018

നവതയുടെ മികവുകളിലേയ്ക്ക് മിഴിതുറന്ന്

നവതയുടെ മികവുകളിലേയ്ക്ക്  മിഴിതുറന്ന്
തട്ടത്തുമല ഗവ.എച്ച്.എസ്.എസ്



കെ.ജി.ബിജു (പി ടി.എ പ്രസിഡന്റ്‌)

അറിവിന്റെയും സ‍ര്‍ഗാത്മകതയുടെയും ആധുനികസൗകര്യങ്ങളുടെയും വിശാലമായ ലോകത്തേയ്ക്ക് മിഴി തുറക്കുകയാണ് നമ്മുടെ സ്കൂള്‍. പ്രീപ്രൈമറി മുതല്‍ ഹയ‍ര്‍ സെക്കന്‍ഡറി വരെ എല്ലാ ക്ലാസുകളിലും ലാപ്ടോപ്പും പ്രൊജക്ടറുകളും മള്‍ട്ടി മീഡിയ സൗണ്ട് സിസ്റ്റവും സ്ഥാപിക്കുന്നു. പത്തു കമ്പ്യൂട്ടറുകള്‍ വീതമുള്ള രണ്ട് എയ‍ര്‍ കണ്ടീഷന്‍ഡ് കമ്പ്യൂട്ടര്‍ ലാബുകള്‍ എല്‍പി യുപി വിഭാഗങ്ങള്‍ക്ക് സ്വന്തമാകുന്നു. എന്നാല്‍ അതുക്കുംമേലെ ആക‍ര്‍ഷകവും ക്രിയാത്മകവുമായിരിക്കും "മിഴി" എന്ന ഇന്‍ററാക്ടീവ് ചാനല്‍.

ആധുനികസൗകര്യങ്ങളുള്ള മീഡിയാ റൂം. എല്ലാ ക്ലാസുകളിലേയ്ക്കുമുള്ള കണക്ടിവിറ്റി. മീഡിയാ റൂമില്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ ക്ലാസ് മുറികളിലിരുന്ന് ഒരു ചാനലിലെന്നവണ്ണം ഇനി കാണാനാകും. പൊരിവെയിലത്ത് ദീ‍ര്‍ഘനേരം കുട്ടികള്‍ക്കു നില്‍ക്കേണ്ടി വരുന്ന സ്കൂള്‍ അസംബ്ലിയും ഇനി പഴങ്കഥയാകും. ഓരോ ക്ലാസുകള്‍ക്കും ചുമതല നല്‍കി സ്കൂള്‍ അസംബ്ലികളുടെ എണ്ണം കൂട്ടാം, ഉച്ചയ്ക്കുള്ള ഇടവേളകളില്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കാം, ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലും വാ‍ര്‍ത്തകള്‍ വായിക്കാം. സെമിനാറുകള്‍ നടത്താം, പൊതുവായ ക്ലാസുകള്‍ സംഘടിപ്പിക്കാം. ഇപ്പോള്‍ത്തന്നെ ഇന്‍ററാക്ടീവ് ചാനലുകളുള്ള മറ്റു സ്കൂളുകളുമായി ബന്ധം സ്ഥാപിക്കാം. ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള വിദഗ്ധ‍ര്‍ക്ക് സ്കൂളില്‍ വരാതെ തന്നെ കുട്ടികളോട് തത്സമയം സംവദിക്കാം... അങ്ങനെ സാധ്യതകളുടെ മഹാവൈവിദ്ധ്യങ്ങളിലേയ്ക്കാണ് സ്കൂളിന്റെ മിഴി തുറക്കുന്നത്.

ക്ലാസിനുള്ളില്‍ മാത്രമല്ല, "മിഴി" ചാനല്‍ ദൃശ്യമാവുക. ഒരു മൊബൈല്‍ ആപ്ലിക്കേഷനും സജ്ജമാകുന്നുണ്ട്. ലോകത്തെവിടെയുമുള്ളവര്‍ക്ക് ഒരു സ്മാര്‍ട് ഫോണിലൂടെ നമ്മുടെ സ്കൂളിലെ കുട്ടികളുടെ സര്‍ഗപ്രകടനങ്ങള്‍ കാണാനാവും. നമ്മുടെ നാട്ടുകാരും പൂ‍ര്‍വവിദ്യാര്‍ത്ഥികളും അഭ്യുദയകാംക്ഷികളുമൊക്കെ ലോകത്തിന്റെ പലഭാഗങ്ങളിലുമുണ്ട്. അവരുടെ അഭിനന്ദനങ്ങളും പ്രോത്സാഹനവും നിര്‍ദ്ദേശങ്ങളുമൊക്കെ സ്കൂളിലേയ്ക്കു പെയ്യട്ടെ.

വൈവിദ്ധ്യമാ‍ര്‍ന്ന കഴിവുകള്‍ക്കുടമകളാണ് കുട്ടികള്‍. അവയുടെ പ്രകാശനത്തിനൊരു മികച്ച നിലവാരമുണ്ടാക്കാന്‍ രക്ഷിതാക്കള്‍ക്കും പൂ‍‍ര്‍വവിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കും മറ്റു പൊതുവിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കുമൊക്കെ ഒരു സമ്പ‍ര്‍‌ക്കസംവിധാനമായി "മിഴി" പ്രവര്‍ത്തിക്കും.

കഴിവും സാമര്‍ത്ഥ്യവുമുള്ള നമ്മുടെ മികച്ച അധ്യാപകര്‍ക്ക് സാമൂഹ്യമായ ഒരു പിന്തുണാ സംവിധാനമായി ഈ സംരംഭവും തുടര്‍ പ്രവര്‍ത്തനങ്ങളും മാറുമെന്ന് പ്രത്യാശിക്കാം. നമ്മുടെ പൊതു വിദ്യാലയങ്ങളെ അന്ത‍ര്‍ദേശീയ നിലവാരത്തിലെത്തിക്കണമെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് രൂപം നല്‍കിയത്. വന്‍തോതില്‍ സാമ്പത്തിക സഹായം പൊതുവിദ്യാലയങ്ങള്‍ക്ക് ലഭ്യമാകുന്നു. ജനകീയ പിന്തുണ സ്കൂളുകള്‍ക്ക് ഉറപ്പുവരുത്താന്‍ പലതലങ്ങളില്‍ പരിപാടികളുണ്ട്. പാഠ്യ, പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ക്ക് എന്തു സഹായവും ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് സ്കൂളുമായി ജൈവബന്ധം സ്ഥാപിക്കാനുള്ള ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.

ഹൈസ്കൂളിലെ ഫിസിക്സ് അധ്യാപകനും സീനിയ‍ര്‍ അസിസ്റ്റന്റുമായ ജി പി ലാല്‍ ആണ് നമ്മുടെ ചാനലിന് മിഴിയെന്ന പേര് നിര്‍ദ്ദേശിച്ചത്. അടിപൊളിയൊരു ലോഗോ ചെയ്തത് ടെക്ജെൻഷ്യയിലെ അഭിലാഷ് ശശിധരൻ. ഇരുവർക്കും മനംനിറഞ്ഞ അഭിനന്ദനങ്ങള്‍. ഇക്കഴിഞ്ഞ ശാസ്ത്രമേളയിലും തുടര്‍ന്ന് സബ്ജില്ലാ യൂത്ത് ഫെസ്റ്റിവെലിലും സ്കൂളില്‍ കണ്ട ഉണര്‍വ് നമുക്ക് നിലനിര്‍ത്തേണ്ടതുണ്ട്. വിദ്യാലയങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനുള്ള ഇച്ഛാശക്തിയും ഭാവനയുമുള്ള ഹെഡ്മിസ്ട്രസും പ്രിന്‍സിപ്പലും നമുക്കുണ്ട്. അവര്‍‌ക്കൊപ്പം നല്ലൊരു ടീമും ആയിക്കഴിഞ്ഞു.

അവര്‍ക്കു വേണ്ട പിന്തുണയാണ് സമൂഹം നല്‍കേണ്ടത്. ഏറ്റവും ഫലപ്രദമായി ആ പിന്തുണ നല്‍കാന്‍ മിഴി ചാനലിനു കഴിയുമെന്നാണ് പ്രത്യാശ.

ഈ സംവിധാനങ്ങളുടെയെല്ലാം ഉദ്ഘാടനം വരുന്ന ഫെബ്രുവരി 9 വെള്ളിയാഴ്ച സ്കൂളില്‍ നടക്കും. ബഹുമാന്യരായ ഡോ. ടി. എം. തോമസ് ഐസക്കും പ്രൊഫ. സി. രവീന്ദ്രനാഥും സ്കൂളിലെത്തുന്നു. ഉദ്ഘാടനവും തുടര്‍ന്ന് സ്കൂള്‍ വാര്‍ഷികവും മിഴി ചാനല്‍ വഴി ലൈവായി ലോകത്തിനു മുന്നില്‍ സമര്‍പ്പിക്കാമെന്നാണ് കരുതുന്നത്. അതിനുവേണ്ട പ്രവര്‍ത്തനങ്ങളും നടന്നുകൊണ്ടിരിക്കുന്നു.

ഇതൊക്കെ സാധ്യമാകാന്‍ നമ്മെ സഹായിച്ച ഒത്തിരിപ്പേരുണ്ട്. അവരില്‍ പേരെടുത്തു പറയേണ്ടത് രണ്ടുപേരെയാണ്. എം ഗോപകുമാറും ജോയ് സെബാസ്റ്റ്യനും. വാക്കുകളിലൂടെയോ ഭാവങ്ങളിലൂടെയോ അവര്‍ക്കുള്ള നന്ദി യഥാവിധി പ്രകാശിപ്പിക്കാന്‍ കഴിയുമോ എന്ന് സംശയമുണ്ട്. ഒരു നാട് നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. തല്‍ക്കാലം അത്രമാത്രം പറയാം.