തട്ടത്തുമല നാട്ടുവർത്തമാനം

Showing posts with label 2012 ഡിസംബർ. Show all posts
Showing posts with label 2012 ഡിസംബർ. Show all posts

Tuesday, December 25, 2012

മരണം: ഡോ.ശാന്തകുമാരി


ഡോ.ശാന്തകുമാരി അന്തരിച്ചു

തട്ടത്തുമല,  2012 ഡിസംബർ 23: തട്ടത്തുമല കദളീവനം വീട്ടിൽ  ഡോ. ഹരികുമാറിന്റെ പത്നി ഡോ.ശാന്തകുമാരി (57) മരണപ്പെട്ടു. രാവിലെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. ദീർഘനാളായി ചികിത്സയിലായിരുന്നു. ഡോക്ടറുടെ ജീവൻ നിലനിർത്താനുള്ള എല്ലാ ശ്രമങ്ങളും ബന്ധുക്കളും ഡോക്ടർമാരും  നടത്തി വരികയായിരുന്നെങ്കിലും ഒടുവിൽ മരണം അവരെ കീഴ്പെടുത്തുകയായിരുന്നു. നാട്ടുകാർ ശാന്തച്ചേച്ചി എന്ന് വിളിച്ചിരുന്ന ഡോ.ശാന്തകുമാരി  സ്നേഹമസൃണമായ പെരുമാറ്റത്തിനുടമയായിരുന്നു. കടയ്ക്കലിൽ ശ്രീരാമകൃഷ്ണ ഹോമിയോ  ക്ലീനിക്ക് എന്ന പേരിൽ സ്ഥാപനം നടത്തിവരികയായിരുന്നു. വീട്ടിലും ധാരാളം പേർ ചികിത്സ തേടി എത്തിയിരുന്നു. കുട്ടികളുടെ ചികിത്സയ്ക്ക് പേരുകേട്ട ഡോക്ടറായിരുന്നു അവർ.    ഹോമിയോ ഡോക്ടർതന്നെയായ ഭർത്താവ്  തട്ടത്തുമല മറവക്കുഴി കുടുംബാംഗം  ഡോ.ഹരികുമാർ വിഹാഹം കഴിച്ചുകൊണ്ടുവന്നതോടെയാണ് ഡോ.ശാന്തകുമാരി  തട്ടത്തുമലക്കാർക്ക് പ്രിയങ്കരിയായി മാറിയത്. മക്കൾ അനന്തലക്ഷ്മി (ഫിസിയോ തെറാപ്പിസ്റ്റ്), അംബാലക്ഷ്മി. മരുമകൻ പ്രശാന്ത് (ഫിസിയോ തെറാപ്പിസ്റ്റ്). അമ്മ ജീവിച്ചിരിപ്പുണ്ട്. മൂന്നു സഹോദരങ്ങൾ ഉണ്ട്.രാഷ്ട്രീയ -സാമൂഹ്യ രംഗങ്ങളിലെ നിരവധി പേർ പരേതയുടെ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു. മൃതുദേഹം  വൈകുന്നേരം വീട്ടുവളപ്പിൽ സംസ്കരിച്ചു.

ശാന്തച്ചേച്ചി മരണപ്പെട്ട ദിവസം ഈ വാർത്ത പോസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല. 2012 ഡിസംബർ 23 നാണ് അവർ നമ്മെ വിട്ടുപിരിഞ്ഞത്. 

Sunday, December 9, 2012

പ്രസവചിത്രീകരണവും കേരളസംസ്കാരവും



പ്രസവചിത്രീകരണവും കേരളസംസ്കാരവും

തട്ടത്തുമല, 2012 ഡിസംബർ 8: പുരോഗമന കലാസാഹിത്യസംഘം തട്ടത്തുമല യൂണിറ്റിന്റെ  ആഭിമുഖ്യത്തിൽ “പ്രസവ ചിത്രീകരണവും കേരളസംസ്കാരവും’ എന്ന വിഷയത്തിൽ 2012 ഡിസംബർ 8-ന് വൈകുന്നേരം ചർച്ച നടന്നു. തട്ടത്തുമല കെ.എം ലൈബ്രറി പാർക്കിൽ നടന്ന ചർച്ച തിരുവനന്തപപുരം ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗവുമായ ബി.പി.മുരളി ഉദ്ഘാടനം ചെയ്തു. ശ്വ്വേതാ മേനോന്റെ പ്രസവം ഒരു സിനിമയ്ക്കു വേണ്ടി ചിത്രീകരിച്ചതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അഭിപ്രായങ്ങൾ ചർച്ചയിൽ ഉയർന്നു വന്നു. എങ്കിലും ഭൂരിപക്ഷം പേരും. പ്രസവം ചിത്രീകരിക്കുന്നതിൽ സാസ്കാരിക പ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന  പക്ഷക്കാരായിരുന്നു. അഭിനയം എന്ന തൊഴിലിന്റെ ഭാഗമായി ഒരു സ്ത്രീ തന്റെ പ്രസം ചിത്രീകരിക്കാൻ അനുവദിക്കുന്നത് അവരുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും തന്റെ സിനിമയിൽ ആ രംഗം ചിത്രീകരിക്കേണ്ടത് അനിവാര്യമെങ്കിൽ അത് സംവിധായകന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും അഭിപ്രായമുണ്ടായി. എന്നാൽ ഒരു വിഭാഗം സ്വകാര്യമാക്കി വയ്ക്കേണ്ട ചിലത് മനുഷ്യ ജിവിതത്തിൽ ഉണ്ടെന്നും അത് പരസ്യപ്പെടുത്തുന്നത് സമൂഹത്തിൽ മനുഷ്യസംസ്കാരത്തിനു നിരക്കുന്നതല്ലെന്നും  അഭിപ്രായപ്പെട്ടു. അഡ്വ.എസ്.ജയച്ചന്ദ്രൻ, രാജേന്ദ്രകുമർ, കെ.ജി.ബിജു, സജ്ജനാൻ, നിഷാദ്, അഭിലാഷ്  തുടങ്ങിയവർ സംസാരിച്ചു. ഇ.എ.സജിം സ്വാഗതവും ജയതിലകൻ നായർ കൃതജ്ഞതയും പറഞ്ഞു.