തട്ടത്തുമല നാട്ടുവർത്തമാനം

Tuesday, June 8, 2010

2010 ജൂൺമാസ വാർത്തകൾ


2010
ജൂൺമാസ വാർത്തകൾ

ഹർത്താൽ

ജൂണ്‍ 26: പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് കേരളത്തിൽ ഇടതുമുന്നണി ഹർത്താൽ നടത്തി

ഡി.വൈ.എഫ്.ഐ പഞ്ചായത്ത് സമ്മേളനം

കിളിമാനൂർ, ജൂൺ 26 : ഡിവൈ.എഫ്. പഴയകുന്നുമ്മേൽ പഞ്ചായത്ത് സമ്മേളനം രതീഷ് നഗറിൽ (കിളിമാനൂർ ടൌൺ യു.പി.എസ്) നടന്നു. പുതിയ ഭാരവാഹികൾ: പ്രസിഡന്റ്-അഭിലാഷ് (തട്ടത്തുമല), സെക്രട്ടറി-അനസ് (തൊളിക്കുഴി), ട്രഷറർ-ദയാൽ (പുതിയകാവു)

സ്വാഗതസംഘം

തട്ടത്തുമല, ജൂൺ 24:തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ പുതുതായി നിർമ്മിച്ച ഹയർ സെക്കണ്ട
മന്ദിരം ഉദ്ഘാടനം നടത്തുന്നതിന് സ്കൂളിൽ അദ്ധ്യാപകരുടെയും രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും യോഗം ചേർന്ന് സ്വാഗത സംഘം രൂപീകരിച്ചു.

വികാസിനും കൂട്ടുകാർക്കും ആദരാഞ്ജലികൾ !

നമ്മൾ തട്ടത്തുമലക്കാരുടെ പ്രിയങ്കരനായ എൽ.ജി.വികാസും രണ്ടു കൂട്ടുകാരും വാഹന അപകടത്തിൽ മരണപ്പെട്ട വിവരം അത്യന്തം വ്യസന സമേതം അറിയിച്ചു കൊള്ളുന്നു.

2010 ജൂൺ 6 ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടടുപ്പിച്ച് തരിവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ കല്ലമ്പലത്തിനടുത്ത് ചാന്തമ്പറ നാഷണൽ ഹൈവേയിൽ വച്ചാണ് അപകടം സംഭവിച്ചത്. മുമ്പേ പോയ ലോറി പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ വികാസും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ ലോറിയുടെ പുറകിൽ ചെന്നിടിക്കുകയായിരുന്നു. രണ്ടുപേർ തൽക്ഷണവും ഒരാൾ മെഡിക്കൽ കോളേജിലേയ്ക്കുള്ള യാത്രാ മദ്ധ്യേയും മരണപ്പെട്ടു. വികാസ്, സാജിദ്, പ്രിയലാൽ എന്നിവരാണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു സുഹൃത്ത് സജി ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

അബൂദാബിയിലായിരുന്ന വികാസ് ചില അത്യാവശ്യകാര്യങ്ങൾക്കായി രണ്ടുദിവസം മുൻപ് നാട്ടിൽ വന്നതാണ്. കഴിഞ്ഞ അവധിയ്ക്ക് വന്നപ്പോൾ വിവാഹ നിശ്ചയം കഴിഞ്ഞതാണ്. നാട്ടിൽ വന്ന് ഏതാനും നാളുകൾക്കുള്ളിൽ നിശ്ചയിച്ച വിവാഹം നടത്താൻ ഇരുന്നതാണ്. തട്ടത്തുമല സ്വദേശിയായ കൂട്ടം കൂട്ടുകാരൻ നാട്ടുകാർക്ക് പ്രിയങ്കരനാണ്. ഈയുള്ളവന്റെ വിദ്യാർത്ഥി കൂടിയായിരുന്ന വികാസ് പഠിക്കാൻ സമർത്ഥനായിരുന്നു. ബി.എസ്.സി കഴിഞ്ഞ് യു..യിലേയ്ക്ക് പോകുകയായിരുന്നു. നാട്ടിൽ നിന്നും ദുബൈയിലും അബൂദാബിയിലും ആദ്യമായി എത്തുന്ന നാട്ടുകാർക്കും സുഹൃത്തുക്കൾക്കും ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുമായിരുന്നു റോമിയോ എന്ന അപര നാമം കൂടി സ്വയം സ്വീകരിച്ചിരുന്ന (കൂട്ടം സോഷ്യൽ നെറ്റ്വർക്കിൽ പ്രൊഫൈലിൽ അതായിരുന്നു പേര് ) വികാസ്. പലർക്കും തൊഴിൽ കണ്ടെത്തുന്നതിലും യുവാവിന്റെ സ്നേഹവും സാമർത്ഥ്യവും സഹായിച്ചിരുന്നു.

മരിച്ച കൂട്ടുകാർ എല്ലാവരും അടുത്തടുത്ത പ്രദേശങ്ങളിൽ ഉള്ളവർ ആണ്. മരിച്ച വികാസ് തട്ടത്തുമല സ്വദേശിയും, സാജിദ് കിളിമാനൂർ പാപ്പാല സ്വദേശിയും, പ്രിയലാൽ കിളിമാനൂർ പുല്ലയിൽ സ്വദേശികളും ആണ്. മൂവരുടേയും മൃതുദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആ‍ശുപത്രിയിൽ പോസ്റ്റ് മാർട്ടത്തിനുശേഷം അവരവരുടെ വീടുകളിലേയ്ക്ക് കൊണ്ടുവന്ന് സംസ്കരിച്ചു. മരിച്ച സാജിദ് ഈയുള്ളവന്റെ ഒരു ബന്ധു കൂടിയാണ്. കൊല്ലത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്നു. പ്രിയലാൽ സ്കൂൾ അദ്ധ്യാപകനായിരുന്നു. പരിക്കേറ്റ് ചികിത്സയിലുള്ള സജി പുല്ലയിൽ സ്വദേശിയാണ്.

വികാസിന്റെ പിതാവ് ഗോപിനാഥൻ. അമ്മ ലീല. മൂത്ത സഹോദരൻ വിവേക്. അനുജൻ വിശാഖ് ലണ്ടനിൽ വിദ്യാർത്ഥിയാണ്.ഏക അനിയത്തി പാർവ്വതിയും വിദ്യാർത്ഥിനിയാണ്.

ഒരു ഗൾഫുകാരന്റെ യാതൊരു ലക്ഷണങ്ങളും ചെറുപ്പക്കാരനില്ലായിരുന്നു. ലീവിൽ വന്നു നിൽക്കുമ്പോൾ ഇതൊരു ഗൾഫുകാരനാണെന്ന് ആർക്കും തോന്നില്ല. എപ്പോഴും നാട്ടിൽതന്നെ ഉള്ള ഒരാൾ എന്നേ ആർക്കും തോന്നൂ. കൂടെക്കൂടെ വരികയും പോകുകയും ചെയ്യുന്നതുകൊണ്ടു കൂടിയാകാം അങ്ങനെ തോന്നിപ്പിക്കുന്നത്. വികാസ് ഇനി നമ്മോടൊപ്പമില്ലെന്ന യാഥാർത്ഥ്യവുമായി നാട്ടുകാർക്കും ബന്ധുക്കൾക്കും അത്ര വേഗം പൊരുത്തപ്പെടാൻ കഴിയില്ല.

ഇത്തവണ ഈയുള്ളവൻ പനിബാധിച്ച് കിടപ്പായിരുന്നതിനാൽ വികാസിന്റെ ഇപ്പോഴത്തെ വരവ് അറിയുകയോ തമ്മിൽ കാണുകയോ ചെയ്തില്ല. അല്ലെങ്കിലും അവന്റെ വരവും പോക്കും എല്ലാം ഒരു മായാജാലം പോലെയാണ്. ഇന്ന് അബൂദാബിയിൽ ഇരുന്ന് മെയിലയക്കും. നാളെ രാവിലെ ചിലപ്പോൾ തട്ടത്തുമല ജംഗ്ഷനിൽ നിൽക്കും. ഇന്നു രാത്രി അവന്റെ പൂർവ്വ അദ്ധ്യാപകരായ ഞങ്ങളിൽ ചിലരെ നിർബന്ധിച്ച് കാറിൽ കയറ്റി ഏതെങ്കിലും ഹോട്ടലിൽ കൊണ്ടുപോയി ഭക്ഷണം വാങ്ങിത്തന്ന് വീട്ടിലേയ്ക്ക് മടങ്ങും. നാളെ രാവിലെ മെയിൽ തുറക്കുമ്പോൾ അബൂദാബിയിൽ നിന്നും ചാറ്റിനു വരും. വരവും പോക്കും ആരോടും പറയാറില്ല. അതായിരുന്നു വികാസ് !

എന്തായാലും ഇനി നമ്മെ അതിശയിപ്പിക്കാൻ അവനില്ല. അടക്കാനാവാത്ത ദു:ഖം കൂട്ടം കൂട്ടുകാരുമായി ഞാൻ പങ്കു വയ്ക്കുന്നു.

( അപകട മരണങ്ങൾ നൽകിയ ഷോക്കും, മരണങ്ങളറിഞ്ഞ ശേഷം മരണ വീടുകളിലും പരിസരങ്ങളിലുമായി ബന്ധപ്പെട്ടു നിന്നതിനാലും രണ്ടുമൂന്നുദിവസമായി കടുത്ത പനി ബാധിച്ച് കിടന്നതിന്റെ ക്ഷീണവും മറ്റും കാരണം ആണ് പോസ്റ്റ് യഥാസമയം പോസ്റ്റു ചെയ്യാൻ കഴിയാതിരുന്നത്. മാത്രവുമല്ല അടുത്ത ചില ബന്ധുക്കളിൽ നിന്ന് കുറച്ചു സമയത്തേയ്ക്കെങ്കിലും മരണവാർത്ത സ്ഥിരീകരിക്കാതെ മറച്ചു വയ്ക്കാനും ശ്രമിച്ചിരുന്നു. പെട്ടെന്ന് താങ്ങാൻ പറ്റുന്നതല്ലല്ലോ ദുരന്തവർത്തമാനം )

No comments: