തട്ടത്തുമല നാട്ടുവർത്തമാനം

Sunday, November 6, 2011

അങ്ങനെയും ചിലർ ഹജ്ജിനു പോകുന്നു

താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് പോയി വായിക്കുക
വിശ്വമനവികം 1
അങ്ങനെയും ചിലർ ഹജ്ജിനു പോകുന്നു

സൌജന്യ ഹജ്ജ് യാത്രയെപ്പറ്റി

ഹജ്ജിനു പോകേണ്ടതിനും ഹജ്ജു ചെയ്യേണ്ടതിനും ചില നിബന്ധനകൾ ഒക്കെ ഉണ്ടെന്നാണ് എന്റെ അറിവ്. അത്തരം എല്ലാ നിബന്ധനകളെക്കുറിച്ചും വലിയ അറിവില്ലതാനും. ഹജ്ജ് കഴിഞ്ഞ് മടങ്ങിയാലും പിന്നീടുള്ള ജീവിതത്തിലും മുമ്പില്ലാത്ത ചില നിബന്ധനകൾ ഒക്കെ ഉണ്ടെന്നും കേട്ടിട്ടുണ്ട്. മതപണ്ഡിതന്മാർ പറഞ്ഞുകേട്ടിട്ടുള്ള അറിവികൾക്കു പുറമേ എന്റെ കുടുംബത്തിലുള്ള പലരും ഹജ്ജിനു പോകുകയും മടങ്ങി വരികയും ഒക്കെ ചെയ്യുമ്പോൾ കുടുംബ സദസുകളിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഹജ്ജ് സംബന്ധമായ ചില അറിവുകൾ ലഭിക്കാറുണ്ട്. അതിനൊക്കെ എത്രത്തോളം ആധികാരികതയുണ്ടെന്ന് അറിയില്ല.

എന്തായാലും സാമ്പത്തികമായി ശേഷിയുള്ളവർക്കാണ് ഹജ്ജ് നിർബന്ധമാക്കിയിട്ടുള്ളതെന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട്. ഹജ്ജിനു പോകാനുള്ള ചെലവുകൾ നിർവ്വഹികാൻ കഴിയാത്തവർ ഹജ്ജ് അനുഷ്ടിക്കണമെന്ന് നിർബന്ധമില്ല എന്ന് പല മത പണ്ഡിതന്മാരും പറഞ്ഞറിഞ്ഞറിവുണ്ട്. ഹജ്ജിനു പോകുന്നവർ തങ്ങൾക്ക് ആരുമായെങ്കിലും വല്ല സാമ്പത്തിക ബാദ്ധ്യതയും ഉണ്ടെങ്കിൽ അതൊക്കെ തീർക്കുകയും വേണ്ടപ്പെവർ ആരെങ്കിലുമായി വല്ല വിരോധവും ഉണ്ടെങ്കിൽ അതൊക്കെ അവസാനിപ്പിച്ച് എല്ലാവരുടെയും പൊരുത്തമൊക്കെ വാങ്ങി ശുദ്ധമനസോടെ ഹജ്ജിനു പോകണമെന്നാണ്. അതിൻപ്രകാരം ചിലരൊക്കെ ഹജ്ജ്സമയത്ത് ശത്രുക്കളെപ്പോലും കണ്ട് കെട്ടിപ്പിടിച്ച് പരസ്പരം സൌഹൃദപ്പെടുന്നതും സന്തോഷത്തോടെ യാത്രയാക്കുന്നതും ഒക്കെ കണ്ടിട്ടുണ്ട്.എന്തായാലും ഹജ്ജിനു പോകുന്ന സന്ദർഭങ്ങൾ മുസ്ലിം വീടുകളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഹജ്ജിനു പോകുക എന്നത് ഒരു മുസ്ലിം വിശ്വാസിയെ സംബന്ധിച്ച് ഒരു സ്വപ്നവുമാണ്.

ഇപ്പോൾ ഇവിടെ ഈ കുറിപ്പ് എഴുതാൻ കാരണം ഇന്ന് ഒരു പത്രത്തിൽ കണ്ട വാർത്തയാണ്. കുറച്ച പാവങ്ങൾക്ക് ഹജ്ജിനു പോകാൻ ഓരോ വർഷവും സൌദി സർക്കാരിൽനിന്ന് സഹായം ലഭിക്കുമത്രേ. ഇത്തവണ അങ്ങനെ ഇരുപത് പേർക്ക് സൌജന്യ ഹജ്ജ് യാത്ര തരപ്പെട്ടു. പാവപ്പെട്ടവരെ ഉദ്ദേശിച്ചാണ് സൌദി സർക്കാർ ഈ സൌജന്യ ഹജ്ജ് യാത്ര നൽകുന്നത്. എന്നാൽ ഇത്തവണ ഇവിടെ ആ സൌജന്യം പറ്റി ഹജ്ജിനു പോകുന്നവരൊന്നും പാവങ്ങളല്ലത്രേ. ചില മുസ്ലിം ലീഗ് നേതാക്കളും തീരെ പാവങ്ങളല്ലാത്ത ചിലരും ആണത്രേ പാവങ്ങൾക്കുള്ള സൌജന്യം തട്ടിയെടുത്ത് ഹജ്ജിനു പോകുന്നത്. പാണക്കാട് കുടുംബത്തിൽ പെട്ടവർ പോലും ഈ ആനുകൂല്യം പറ്റി ഹജ്ജിനു പോകുന്നുണ്ടത്രേ. പാണക്കാട് കുടുംബം അടുത്തിടെയെങ്ങാനും തീരെ പാപ്പരീകരിക്കപ്പെട്ടു എന്ന വാർത്തകൾ വല്ലതും നമുക്ക് മിസ് ആയോ ആവോ! എം. ഐ.ഷാനവാസ് എം.പിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സൌഹൃദ സംഘവും സൌദി സർക്കാരിന്റെ പ്രത്യേക ക്ഷണിതാക്കളായി ഇത്തവണ ഹജ്ജിനു പോകുന്നുണ്ട്. ഇത് സൌജന്യമല്ലെങ്കിലും ഈ ലിസ്റ്റിലും അനർഹരാണത്രേ കടന്നുകൂടിയിരിക്കുന്നത്.

സാമ്പത്തിക ശേഷി ഉള്ളവർക്ക് മാത്രമാണ് ഹജ്ജ് നിർന്ധമുള്ളത്. അല്ലാത്തവരെ നിർബന്ധിച്ചാലും പാവങ്ങൾക്ക് പോകാൻ കഴിയില്ലല്ലോ. ഹജ്ജിനു പോകാൻ സർക്കാരിൽ നിന്ന് സബ്സിഡി നൽകുന്നുണ്ട്. സാമ്പത്തിക ശേഷി ഉള്ളവർക്ക് മാത്രമാണ് ഹജ്ജ് നിർബന്ധമുള്ളത് എന്നിരിക്കെ സർക്കാരിൽ നിന്ന് സബ്സിഡി വാങ്ങുന്നതിലെ അനൌചിത്യം ചൂണ്ടിക്കാണിച്ച് ബാബറി മസ്ജിദ് ആക്ഷൻ കൌൺസിൽ നേതാവായിരുന്ന സയ്യദ് ഷിഹാബുദ്ദീൻ മുമ്പ് ഏതോ ഒരു പത്രത്തിൽ ലേഖനമെഴുതിയിരുന്നത് ഈ സന്ദർഭത്തിൽ ഞാൻ ഓർക്കുകയാണ്. .കാശുള്ളവരാണല്ലോ ഹജ്ജിനു പോകുന്നത്. അഥവാ അവരാണല്ലോ പോകാൻ നിർബന്ധിതർ. അവർക്കുപിന്നെ സബ്സിഡി എന്തിന്? അവർക്ക് അനുവദിക്കുന്ന സബ്സിഡി ഒഴിവാക്കി ആ തുകയിൽ കുറച്ചു പാവങ്ങളെ ഹജ്ജിനയച്ചാൽ അതല്ലേ കൂടുതൽ പുണ്യം.സബ്സിഡി വാങ്ങിയുള്ള ഹജ്ജ് യാത്രയെപോലും ചില മുസ്ലിം പണ്ഡിതന്മാരെങ്കിലും അംഗീകരിക്കുന്നില്ല എന്നതാണ് വസ്തുത.

പാവങ്ങൾക്ക് സൌദി സർക്കാർ അനുവദിക്കുന്ന സൌജന്യ ഹജ്ജ് യാത്രാ ആനുകൂല്യം സർക്കാരിലുള്ള സ്വാധീനം ഉപയോഗിച്ച് പാവങ്ങളല്ലാത്തവർ തട്ടിയെടുത്ത് ഹജ്ജ് ചെയ്താൽ അത്.. ...... വേണ്ട, അവർ ഒരു പുണ്യ കർമ്മത്തിനു പോയിരിക്കുകയല്ലേ? അതുകൊണ്ട് കൂടുതൽ എന്തെങ്കിലും ഞാൻ ഇപ്പോൾ എഴുതുന്നില്ല.ഞാൻ ഇതെഴുതാൻ കാരണം, എന്റെ നാട്ടിൽ മരിക്കുന്നതിനുമുമ്പ് ഒന്നു ഹജ്ജിനുപോകാനുള്ള നിവൃത്തി ഉണ്ടായില്ലല്ലോ എന്ന് വിലപിക്കുന്ന ധാരാളം പാവപ്പെട്ട നിഷ്കളങ്കരായ മുസ്ലിങ്ങളുണ്ട്. അങ്ങനെയുള്ള പാവങ്ങളായ ചിലർക്കെങ്കിലും സൌജന്യമായി ഹജ്ജ് ചെയ്ത് ജിവിതസായൂജ്യം നേടാൻ സാധിതമാകുന്ന ഒരു ആനുകൂല്യം സ്വയം തട്ടിയെടുത്ത് അനർഹാരായവർ ഹജ്ജ് യാത്രചെയ്യുന്നതിലുള്ള പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നുമാത്രം.

ഹജ്ജ് ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും അതെങ്ങനെ ആയിരിക്കണം എന്നും ഒക്കെയുള്ള കാര്യങ്ങൾ അവരവരുടെ വ്യക്തിപരമായ കാര്യമാണ്. ഞാൻ വായിച്ച പത്രവാർത്ത സത്യമാണെങ്കിൽ അനർഹമായ മാർഗത്തിൽ ഹജ്ജ് ചെയ്യുന്നവർക്ക് ഒരു മന:സാക്ഷിക്കുത്തും ഇല്ലല്ലോ എന്നത് അദ്ഭുതകരം തന്നെ എന്ന് പറയാതിരിക്കാനാകുന്നില്ല. അവരുടെ ഹജ്ജ് സ്വീകരിക്കപ്പെടുമോ ഇല്ലയോ എന്ന് തീർപ്പു കല്പിക്കാൻ ഞാൻ ആളല്ല. ഞാൻ ഒരു മതപണ്ഡിതനും അല്ല. അതൊക്കെ മത പണ്ഡിതന്മാർ പറയട്ടെ. അല്ലെങ്കിൽ അങ്ങ് സുബർക്കത്തിൽ തീരുമാനിക്കട്ടെ! മേലില്‍ ഇതൊന്നും ആരും ആവര്‍ത്തിക്കാതിരിക്കട്ടെ!

വാലെഴുത്ത്: വിശ്വാസങ്ങളുടെ അന്തകർ യുക്തിവാദികളായിരിക്കില്ല; ഒരു വിഭാഗം വിശ്വാസികളും പുരോഹിതന്മാരും തന്നെ ആയിരിക്കും!

ജാതിഭേദം മതദ്വേഷം

ജാതിഭേദം മതദ്വേഷം

ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്. ആണോ? ആണെന്ന പലരും കവിവാക്യത്തെ പലരും കൂട്ടുപിടിക്കുന്നത് തങ്ങളുടെ പ്രഭാഷണങ്ങളെയോ എഴുത്തിനെയോ കൊഴുപ്പിക്കുവാൻ വേണ്ടി മാത്രമാണ്. ജാതിബോധവും മതബോധവും അത്രവേഗം ആരുടെയും മനസിൽനിന്ന് ഒഴിഞ്ഞുപോകുന്ന ഒന്നല്ല. മതബോധം വെടിഞ്ഞിട്ടുവേണ്ടേ ജാതിബോധം വെടിയാൻ. അഥവാ ജാതിബോധം വെടിഞ്ഞിട്ടു വേണ്ടേ മതബോധം വെടിയാൻ. രണ്ടും പരസ്പരം വേർപെടുത്താനാകാത്തതാണല്ലോ. ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും ജാത്യദുരഭിമാനം പേറുന്ന മാതൃകാ സ്ഥാനമാനിതെന്ന് ആരും പറയാൻ ഇടവന്നുകൂടാത്തതാണ്. സാധാരണക്കാർകിടയിൽ ജാതി-മത ചിന്തകളൊക്കെ നിലനിക്കുന്നത്, അഥവാ ബോധപൂർവ്വംതന്നെ നിലനിർത്തുന്നത്, ഒക്കെ നമുക്ക് മനസിലാക്കാം. എന്നാൽ ജാതിക്കും മതത്തിനും അതീതമായി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നവർ , അഥവാ പ്രവർത്തിക്കേണ്ടവർ മേലാള-കീഴാള ചിന്തകൾ ഒരുപക്ഷെ അവരുടെ മനസിൽ ഉണ്ടെങ്കിൽത്തന്നെ ഏത് സാഹചര്യത്തിലായാലും അത് പ്രകടിപ്പിക്കാമോ? പ്രത്യേകിച്ചും പൊതുപ്രവർത്തകർ. അത് ജനപ്രതിനിധികൾ തന്നെയായാലോ? സ്ഥിതി അതീവ ഗൌരവതരമാകുന്നു. ആത്മാവും മരണാനന്തരജീവിതവുമൊക്കെ ഉണ്ടെന്നു വിശ്വസിച്ചാൽ, തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും മറ്റ് അയിത്താചാരങ്ങളുമായി മേലാള കീഴാള ഉച്ചനീചത്വങ്ങൾകൊണ്ട് കൊണ്ട് കാടും പടലും പിടിച്ചു കിടന്നിരുന്ന സമൂഹത്തെ ഉഴുതുമറിച്ച് സംസ്കരിച്ച് മാനവികതയുടെ പുതുനാമ്പുകൾ വിളയിപ്പിച്ച നമ്മുടെ പൂർവ്വികരായ സാമൂഹ്യപരിഷ്കർത്താക്കളുടെ ആത്മാക്കൾ അവരുടെ സമയനഷ്ടങ്ങളെയോർത്ത് ഇന്ന് വിലപിക്കുന്നുണ്ടാകണം.

നാഴികയ്ക്ക് നാൽ‌പത് പ്രാവശ്യം ഭരണഘടനയെയും, നിയമങ്ങളെയും നാവിൻ തുമ്പിലിട്ട് അമ്മാനമാടുന്നവർതന്നെ മനസു നിറച്ചും ജാത്യാഭിമാനവും പരജാതിപുച്ഛവും കൊണ്ടുനടക്കുന്നവരാണെന്ന് ഇടയ്ക്കെങ്കിലും വിളിച്ചു പറയുന്നത് നമ്മുടെ സമൂഹത്തെപ്പറ്റി ചിലതൊക്കെ നമ്മെ ഓർമ്മിപ്പിക്കുകയാണ്. കോരന് കഞ്ഞി കുമ്പിളിലല്ലാതെ ഇന്നും ലഭിക്കുന്നുണ്ടെങ്കിൽ കോരനു വെള്ളം കൊടുത്ത പാത്രത്തിൽ പിന്നെ കോരനല്ലാത്ത ആരെങ്കിലും ആ പാത്രത്തിൽ വെള്ളം കുടിയ്ക്കാറുണ്ടോ എന്ന ചോദ്യം ഇന്നും പ്രസക്തമാണ്. ഭരണഘടനയെയും നിയമങ്ങളെയും ഭയന്നും ചിലരൊക്കെ ബഹുമാനിച്ചും കീഴ്ജാതിക്കാരെ അംഗീകരിക്കുന്നുവെന്നല്ല, മനസുനിറഞ്ഞ അസഹിഷ്ണുതകളോടെ സഹിക്കുന്നുവെന്നാണ് പറയേണ്ടത്. ഒരു പക്ഷെ നമുക്ക് ഇവിടെ ഇങ്ങനെ ഒരു ഭരണഘടനയും നിയമങ്ങളും അവയിലെ സംരക്ഷണപരമായ ചില വിവേചനങ്ങളും (പ്രൊട്ടക്ടീവ് ഡിസ്ക്രിമിനേഷൻ) സംവരണങ്ങളും ഒന്നും ഇല്ലായിരുന്നെങ്കിൽ നമ്മുടെ രാജ്യത്തെ ദളിത് ജനവിഭാഗങ്ങളുടെ സ്ഥിതി എന്താകുമായിരുന്നു? നവോത്ഥാന നായകന്മാർ ഉഴുതുമറിച്ചു, പരിഷകരിച്ചു എന്നൊക്കെ പറഞ്ഞിട്ട് പിന്നെ എന്ത് കാര്യം ഉണ്ടാകുമായിരുന്നു? അയിത്തം ഇന്നും മനസിൽ ഒരാചാരമായി കൊണ്ടുനടക്കുന്നവരുള്ള ഒരു സമൂഹത്തിൽ നിയമത്തിന്റെ പിൻബലം ഇത്രയെങ്കിലും ലഭിച്ചിരുന്നില്ലെങ്കിൽ ഇനിയുമെത്ര സാമുഹ്യപരിഷ്കർത്താക്കളും അയിത്തോച്ചാടന പ്രസ്ഥാനങ്ങളും ഇവിടെ ഉണ്ടാകേണ്ടി വരുമായിരുന്നു?

ഇവിടെ സാക്ഷര കേരളത്തിൽ നിയമനിർമ്മാണസഭയിലേയ്ക്ക് കീഴാളമേലാള വ്യത്യാസമില്ലാതെ എല്ലാവരുടെയും വോട്ട് തേടി, വോട്ട് നേടി, നാനാജാതി മതസ്ഥരുടെയും പ്രതിനിധികളായി എത്തിച്ചേരുന്നവർ തങ്ങളെപോലെ വിജയിച്ചുവരുന്ന ദളിതരായ ജനപ്രതിനിധികളെ ജാതിക്കണ്ണുകൊണ്ട് ഒളിഞ്ഞു നോക്കുന്നവരാണെന്ന സത്യം അവരിൽ ആരുടെയെങ്കിലും നാക്കുദോഷംകൊണ്ടെങ്കിലും വെളിപ്പെടുത്തിയാൽ പരിഷ്കൃത മനുഷ്യരെന്ന് നമ്മൾ പിന്നെ ഊറ്റം കൊണ്ടിട്ട് എന്തുകാര്യം? ജനങ്ങൾ പിന്തുണച്ചയക്കുന്ന ഒരു നിയമനിർമ്മാണസഭാംഗത്തിന്റെ ഉള്ളിൽ ജാത്യാഭിമാനവും മേലാള കീഴാള ചിന്തയും അനിയന്ത്രിതമായി കുടികൊള്ളുന്നുവെങ്കിൽ, തന്നേക്കാൾ താഴ്ന്നതെന്ന് താൻ സ്വയം കരുതുന്ന ഒരു ജാത്യാഭിമാനി ഒരു ദളിത് സാമാജികനെ പരസ്യമായി അസ്ഥാനത്ത് ജാതിപ്പേരു പറഞ്ഞ് ആക്ഷേപിക്കുന്നുവെങ്കിൽ അത് ആധുനിക സമൂഹം ഗൌരവത്തോടെ തന്നെ കാണണം. അതിനു ചികിത്സയും വേണം. മേലിൽ ആരും നാവുളുക്കുമ്പോൾ ആരെയും ജാതിവിളിയ്ക്കാതിരിക്കാൻ നിയമവും സമൂഹവും ജാഗരൂകമാകണം. കാരണം ഇത് ഒരു നല്ല സൂചനയല്ല. ഇവിടെ ജാതി വിളിച്ചത് പി.സി.ജോർജോ വിളിക്കപ്പെട്ടയാൾ എ.കെ. ബാലനോ എന്നതല്ല; ഏതൊരാളോ ജാതി വിളിക്കുകയും ഏതൊരാളോ ആ വിളിയാൽ അധിക്ഷേപിക്കപ്പെടുകയും ചെയ്തിരിക്കുകയാണ്. വിളിച്ചയാളുടെയും വിളിക്കപ്പെട്ടയാളിന്റെയും വലിപ്പച്ചെറുപ്പത്തിനപ്പുറം ചില നല്ലതല്ലാത്ത സൂചനകൾ ഇതിലുണ്ട്. അതിനെ ആ ഗൌരവത്തിൽത്തന്നെ കാണണം.

Monday, October 31, 2011

മന്ത്രി ടിഎം ജേക്കബ്ബ് അന്തരിച്ചു


ടി.എം ജേക്കബ്ബിന് ആദരാഞ്ജലികൾ!

കാര്യ ഗൌരവമുള്ള ഒരു രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. ഏതൊരു വിഷയത്തെക്കുറിച്ചും ആധികാരികമായി പഠിച്ച് കാര്യങ്ങൾ അവതരിപ്പിക്കുന്ന നേതാവായിരുന്നു. കഴിവുറ്റ മന്ത്രിയും നല്ല നിയമസഭാ സാമാജികനും എഴുത്തുകാരനും വാഗ്മിയും ആയിരുന്നു. നിരവധി തവണ തുടർച്ചയായി നിയമസഭാംഗമാവുകയും പല പ്രാവശ്യം വിവിധ വകുപ്പുകളിൽ മന്ത്രിയാവുകയും ചെയ്തു. അദ്ദേഹം വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലം ഏറെ സംഭവബഹുലമായിരുന്നു. വിവിധ വിദേശരാജ്യങ്ങൾ സന്ദർശിച്ചു. അദ്ദേഹത്തിന്റെ ചൈനാ സന്ദരശനത്തെക്കുറിച്ച് എഴുതിയ യാത്രാ വിവരണം ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്റെ അകാല മരണം കേരള രാഷ്ട്രീയത്തിന് തീരാ നഷ്ടമാണ്. നിലവിൽ അദ്ദേഹം സംസ്ഥാന ഭക്ഷ്യ-സിവില്‍സപ്ലൈസ് മന്ത്രിയും കേരള കോണ്‍ഗ്രസ് (ജേക്കബ്) നേതാവുമായിരുന്നു. ബഹുമാനപ്പെട്ട മന്ത്രി ശ്രീ. ടി.എം. ജേക്കബ്ബിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.

ദേശാഭിമാനി ദിനപ്പത്രത്തിൽ (ഓൺലെയിൻ) വന്ന ബഹുമാനപ്പെട്ട കേരള സംസ്ഥാന ഭക്ഷ്യ-സിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി . എം. ജേക്കബ്ബിന്റെ മരണവാർത്ത താഴെ


മന്ത്രി ടിഎം ജേക്കബ്ബ് അന്തരിച്ചു

Posted on: 30-Oct-2011 11:25 PM
കൊച്ചി: സംസ്ഥാന ഭക്ഷ്യ-സിവില്‍സപ്ലൈസ് മന്ത്രിയും കേരള കോണ്‍ഗ്രസ് (ജേക്കബ്) നേതാവുമായ ടി എം ജേക്കബ് അന്തരിച്ചു. കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിയില്‍ ഞായറാഴ്ച രാത്രിപത്തരക്കായിരുന്നു അന്ത്യം. 61 വയസായിരുന്നു. കരള്‍സംബന്ധമായ അസുഖത്തിന് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു. ലണ്ടനില്‍ ഒരു മാസത്തെ ചികിത്സക്കുശേഷം 17നാണ് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില വഷളായതിനെ തുടര്‍ന്ന് ശനിയാഴ്ച തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. മരണസമയത്ത് ഭാര്യ ആനിയും മകന്‍ അനൂപും ആശുപത്രിയിലുണ്ടായിരുന്നു. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച ജേക്കബ് കേരള കോണ്‍ഗ്രസ് രൂപംകൊണ്ടതു മുതല്‍ സജീവ പ്രവര്‍ത്തകനായി. ഒമ്പത് തവണ നിയമസഭയിലേക്ക് മത്സരിച്ചു. എട്ടു തവണ വിജയിച്ച അദ്ദേഹം നാലു തവണ മന്ത്രിയുമായി. പിറവത്തുനിന്നും (1991, 1996, 2001) കോതമംഗലത്തുനിന്നും (1980, 1982, 1987) ഹാട്രിക് വിജയം നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിറവത്തുനിന്ന് 157 വോട്ടിന് വിജയിച്ച് നിയമസഭയിലെത്തിയ അദ്ദേഹം ഭക്ഷ്യ സിവില്‍സപ്ലൈസ് മന്ത്രിയായി. എറണാകുളം തിരുമാറാടി പഞ്ചായത്തിലെ ഒലിയാപുറത്ത് ടി എസ് മാത്യുവിന്റേയും അന്നമ്മയുടെയും മകനായി 1950 സെപ്തംബര്‍ 16നാണ്് ടി എം ജേക്കബ് ജനിച്ചത്. വടകര സെന്റ് ജോണ്‍സ് ഹൈസ്കൂള്‍ , തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്, ഗവ. ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സസ്യശാസ്ത്രത്തില്‍ ബിരുദവും എല്‍എല്‍ബി, എല്‍എല്‍എം ബിരുദങ്ങളും നേടി. കേരള കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗമായ കെഎസ്സിയുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചു. കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. രണ്ട് തവണ കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി. ട്രേഡ് യൂണിയനുകളുടെ അധ്യക്ഷ സ്ഥാനവും വഹിച്ചു. അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് കേരള കോണ്‍ഗ്രസുമായി വേര്‍പിരിഞ്ഞ ജേക്കബ് 1993ല്‍ സ്വന്തം പാര്‍ടി രൂപീകരിച്ചു. 1977 മുതല്‍ 2001 വരെ തുടര്‍ച്ചയായി ഏഴുതവണ നിയമസഭയിലെത്തി. 1982-87ല്‍ വിദ്യാഭ്യാസ മന്ത്രിയായും 1991-96ല്‍ ജലസേചന-സാംസ്കാരിക മന്ത്രിയായും 2001-05ല്‍ ജലസേചന-ജലവിതരണ മന്ത്രിയായും പ്രവര്‍ത്തിച്ചു. 2005ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കെ കരുണാകരനോടൊപ്പം ഡിഐസിയില്‍ പോവുകയും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെതിരെ പ്രവര്‍ത്തിക്കുകയുംചെയ്തു. പിന്നീട് യുഡിഎഫില്‍ തിരിച്ചെത്തിയ അദ്ദേഹം 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിറവം മണ്ഡലത്തില്‍ സിപിഐ എമ്മിലെ എം എം ജേക്കബിനോട് പരാജയപ്പെട്ടു. അമേരിക്ക, റഷ്യ, ചൈന, യുഎഇ, ഖത്തര്‍ , ബഹ്റിന്‍ , തായ്ലന്റ്, സിംഗപ്പൂര്‍ , ബ്രിട്ടന്‍ , ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, ഇസ്രായേല്‍ ഓസ്ട്രേലിയ, ജര്‍മനി തുടങ്ങി നിരവധി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ജേക്കബ് "എന്റെ ചൈന പര്യടനം", "മൈ ചൈനീസ് ഡയറി" എന്നീ പുസ്തകങ്ങള്‍ രചിച്ചു. ഭാര്യ ആനി ജേക്കബ് മുന്‍ എംഎല്‍എ പെണ്ണമ്മ ജേക്കബിന്റെ മകളും ഫെഡറല്‍ ബാങ്കില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജരുമാണ്. മകന്‍ അനൂപ് ജേക്കബ് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റാണ്. മകള്‍ അമ്പിളി (ഇന്‍കെല്‍). മരുമക്കള്‍ : ദേവ് തോമസ്, അനില അനൂപ്.

Thursday, October 27, 2011

കഥ- കനിവ്

വിശ്വമാനവികം ബ്ലോഗിൽ പുതിയൊരു കഥയുണ്ട്;
കനിവ്
വായിക്കുവാൻ
ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Sunday, October 23, 2011

സമരം അമേരിക്കയിലും


സമരം അമേരിക്കയിലും


സമരങ്ങളും പ്രതിഷേധപ്രകടനങ്ങളും ഒന്നുമില്ലാത്ത ഒരു നാട് പുലരണമെന്നാണല്ലോ നമ്മുടെ നാട്ടിൽ ചില കപട അരാഷ്ട്രീയ വാദികളുടെ സ്വപ്നം. കപട അരാഷ്ട്രീയ വാദികൾ എന്നുതന്നെ പറയാൻ കാരണം പിന്നെ വിശദീകരിക്കാം. മുതലാളിത്തസ്ഥാപനത്തിനുശേഷം വലിയ സമരങ്ങൾ ഒന്നും സാധാരണമല്ലാത്ത രാജ്യങ്ങളാണ് അമേരിക്ക അടക്കമുള്ള വികസിത മുതലാളിത്ത രാഷ്ട്രങ്ങൾ. നമ്മുടെ നാട്ടിലെ അരാഷ്ട്രീയ വാദികളും വലതുപക്ഷ രാഷ്ട്രീയക്കാരും പ്രലോഭനബുദ്ധ്യാ ചൂണ്ടിക്കാണിക്കാറുള്ളതാണ് ഈ മുതലാളിത്തവ്യവസ്ഥിതികളെയും അവയുടെ ആകർണ ഘടകങ്ങളെയും. സോഷ്യലിസത്തോടും കമ്മ്യൂണിസത്തോടും ഉള്ള എതിർപ്പ് പ്രകടിപ്പിക്കുവാനാണ് സത്യത്തിൽ ഇവർ ഈ മുതലാളിത്ത ‘മാതൃകകൾ‘ ചൂണ്ടിക്കാണിക്കുന്നത്. മുതലാളിത്തത്തിന്റെ നിലനില്പും വളർച്ചയും ശാശ്വതസ്വഭാവത്തിലുള്ളതല്ലെന്ന സത്യം ഇക്കൂട്ടർ അംഗീകരിക്കുയുമില്ല. ഈ മുതലളിത്ത രാഷ്ട്രങ്ങളിൽ അവർ കാണുന്ന വലിയൊരു നേട്ടം സമരങ്ങളില്ലാത്തതാണ്. പ്രത്യേകിച്ചും തൊഴിൽ സമരങ്ങൾ. യഥാർത്ഥത്തിൽ ഈ രാജ്യങ്ങളിലൊക്കെത്തന്നെ ചെറുതും വലുതുമായ സമരങ്ങൾ ഉണ്ടാകാറുണ്ട് എന്നതാണു സത്യം. പുറത്ത് അധികമാരും അറിയുന്നില്ലെന്നു മാത്രം.

എന്നാൽ ഇപ്പോൾ അമേരിക്ക അടക്കമുള്ള രാജ്യങ്ങളിൽ പൊട്ടിത്തെറികൾ തന്നെ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. വാൾസ്ട്രീറ്റ് പിടിക്കാൻ വേണ്ടി ഇപ്പോൾ അവിടെ നടക്കുന്ന പ്രഷോഭത്തിന് യുറോപ്യൻ രാഷ്ട്രങ്ങൾ അടക്കം നിരവധി രാഷ്ട്രങ്ങളിൽ നിന്ന് ഐക്യദാർഢ്യം പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്. ഞങ്ങളാണ് തൊണ്ണൂറ്റൊൻപത് ശതമാനം എന്ന പ്രഖ്യാപനവുമായിട്ടാണ് അമേരിക്കയിലെ സാധാരണ ജനങ്ങൾ സമരം ചെയ്യുന്നത്. മുതലാളിത്ത- ഉദാരവൽക്കരണനയങ്ങളുടെ ദുരന്തം പേരുന്ന സധാരണക്കാരും തൊഴിലളികളുമാണ് അവിടെ പ്രക്ഷോഭം നടത്തുന്നത്. ഇന്നല്ലെങ്കിൽ നളെ അവിടെയൊക്കെ ഇത് സംഭവിക്കേണ്ടിയിരുന്നതുതന്നെ. ഈയിടെ അവിടെയുണ്ടായ സാമ്പത്തികപ്രതിസന്ധിയുമായും അമേരിക്കൻ ജനതയുടെ ഈ പ്രക്ഷോഭങ്ങളെ കൂട്ടിവായിക്കണം. അമേരിക്കയെന്നാൽ സ്വർഗ്ഗമെന്ന് ധരിച്ചു വരുന്നവർക്ക് കേൾക്കാനത്ര സുഖമുള്ള വാർത്തകളായിരിക്കില്ല അവിടെ നിന്നും ഇനിവരുന്നത്. യൂറോപ്പിലേതടക്കം മറ്റ് മുതലളിത്ത രാഷ്ട്രങ്ങളിലും സമാനമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം.

ഞാൻ പറഞ്ഞുതുടങ്ങിയത് നമ്മുടെ നാട്ടിലെ അരാഷ്ട്രീയ വാദികളെക്കുറിച്ചാണല്ലോ. അവരിൽ വലിയൊരു പങ്ക് യഥാർത്ഥത്തിൽ അരാഷ്ട്രീയ വാദികൾ ഒന്നുമല്ല. വലതുപക്ഷ രാഷ്ട്രീയമുള്ളവർ ആണ്. അത് ഉളുപ്പില്ലാതെ പുറത്തുപറയാൻ മടിക്കുന്ന ചിലർ അരാഷ്ട്രീയതയുടെ മൂടുപടം ധരിക്കുന്നു. ശരിക്കും അവർ ഇടതുപക്ഷവിരുദ്ധർ ആണ്. കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും ഒക്കെ കണക്കാണെന്ന് അക്കൂട്ടർ പറയും. സത്യത്തിൽ വലതുപക്ഷത്തെ ന്യായീകരിക്കുവാനാണ് അവർ അങ്ങനെ പറയുന്നത്. കമ്മ്യൂണിസത്തിന് പ്രത്യേകിച്ചു മെച്ചമൊന്നുമില്ലെന്ന് വിശ്വസിപ്പിക്കുന്നതിന് വേണ്ടിയാണ് അവർ വലതുപക്ഷത്തെയും ഇടതുപക്ഷത്തെയും താരതമ്യം ചെയ്ത് രണ്ടും ഒരുപോലെയാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ആർ ഏത് അളവുകോലിലൂടെ അളന്നാലും ഇടതും വലതും ഒരുപോലെയാകില്ല. മുതലാളിത്തം കമ്മ്യൂണിസത്തെക്കാൾ മെച്ചപ്പെട്ട സാമൂഹ്യവ്യവസ്ഥിതിയുമാകില്ല.

കേരളത്തിൽ സമരങ്ങളും ഹർത്താലുകളും പണിമുടക്കുകളും കാരണം ഇറങ്ങി നടക്കാൻ കഴിയുന്നില്ലെന്ന് ഞാൻ ഈ പറഞ്ഞ അരാഷ്ട്രീയമുഖംമൂടിക്കാരും വലതുപക്ഷ ചിന്താഗതിക്കാരും പറഞ്ഞുപോരുന്നുണ്ട്; സമരങ്ങളും പ്രതിഷേധങ്ങളും അധികം നടത്തുന്നത് ഇടതുപക്ഷക്കാരായിരിക്കുക സ്വാഭാവികമായിരിക്കുമല്ലോ. അതിന്റെ അസ്വാരസ്യമാണ് അവർ ഈ പ്രകടിപ്പിക്കുന്നത്. കമ്മ്യൂണിസ്റ്റ് വിരോധം സമരവിരോധമായി പുറത്തുവരുന്നുവെന്നു മാത്രം. അവർക്ക് സമരങ്ങളും പ്രതിഷേധങ്ങളും ഇല്ലാത്ത നാട് പുലരണം. മുതലാളിത്തത്തിലും ചൂഷണത്തിലും ബഹുവിധ അസമത്വങ്ങളിലും ഭരണകൂടദുഷ്ചെയ്തികളിലും അധിഷ്ഠിതമായിരിക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥിതിയിൽ തങ്ങൾക്ക് കുറച്ചുപേർക്ക് താരതമ്യേന അല്പം മെച്ചപ്പെട്ട ജീവിതസൌകര്യങ്ങൾ ഉണ്ട് എന്ന് കരുതി പ്രതിഷേധങ്ങളും പ്രതികരണങ്ങളും സമരങ്ങളുമൊന്നുമില്ലാത്ത ഒരു സാഹചര്യത്തിൽ ജീവിക്കണമെങ്കിൽ ഇനിയിപ്പോൾ അമേരിക്കയിൽ ചെന്നാലും പറ്റില്ലല്ലോ മക്കളേ!

Tuesday, October 18, 2011

സി.പി.ഐ (എം) പഴയകുന്നുമ്മേൽ ലോക്കൽ സമ്മേളനം


സി.പി. (എം) പഴയകുന്നുമ്മേൽ ലോക്കൽ സമ്മേളനം

കിളിമാനൂർ, 2011 ഒക്ടോബർ 18: സി.പി. (എം) പഴയകുന്നുമ്മേൽ ലോക്കൽ സമ്മേളനം 2011 ഒക്ടോബർ 18- നു കിളിമാനൂർ മഹാദേവേശ്വരം ജ്യോതി സദ്യാലയത്തിൽ നടന്നു. സമ്മേളനം പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.കെ.മധു ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റിയുടെ പുതിയ സെക്രട്ടറിയായി ആർ.കെ.ബൈജുവിനെ തെരഞ്ഞെടുത്തു. പുതിയ പതിനഞ്ചംഗ ലോക്കൽ കമ്മിറ്റിയുടെയും, സെക്രട്ടറിയുടെയും തെരഞ്ഞെടുപ്പ് ഐകകണ്ഠേന ആയിരുന്നു.

Monday, October 17, 2011

2011 ഒക്ടോബര്‍ വാര്‍ത്തകള്‍


2011 ഒക്ടോബര്‍ വാര്‍ത്തകള്‍

സി.പി. (എം) പഴയകുന്നുമ്മേൽ ലോക്കൽ സമ്മേളനം

കിളിമാനൂർ, 2011 ഒക്ടോബർ 18: സി.പി. (എം) പഴയകുന്നുമ്മേൽ ലോക്കൽ സമ്മേളനം 2011 ഒക്ടോബർ 18- നു കിളിമാനൂർ മഹാദേവേശ്വരം ജ്യോതി സദ്യാലയത്തിൽ നടന്നു. സമ്മേളനം പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.കെ.മധു ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റിയുടെ പുതിയ സെക്രട്ടറിയായി ആർ.കെ.ബൈജുവിനെ തെരഞ്ഞെടുത്തു. പുതിയ പതിനഞ്ചംഗ ലോക്കൽ കമ്മിറ്റിയുടെയും, സെക്രട്ടറിയുടെയും തെരഞ്ഞെടുപ്പ് ഐകകണ്ഠേന ആയിരുന്നു.

കേരള
യുക്തിവാദി സംഘം ജില്ലാസമ്മേളനം

ആറ്റിങ്ങൽ, 2011 ഒക്ടോബർ 16: കേരള യുക്തിവാദിസംഘം തിരുവനന്തപുരം ജില്ലാ സമ്മേളനം എം.എൻ.കൃഷ്ണൻ കുട്ടി നഗറിൽ (ആറ്റിങ്ങൽ ടൌൺ ഹാൾ) നടന്നു. ആറ്റിങ്ങൽ എം.എൽ.എ ബി.സത്യൻ ഉദ്ഘാടനം ചെയ്തു. സംഘം ജില്ലാ പ്രസിഡന്റ് എൻ.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. സുകുമാരൻ ധനുവച്ചപുരം, എസ്.കുമാരി (ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ), വേണുഗോപാലൻ നായർ ( ചിറയിൻ കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), അഡ്വ. എസ്.ലെനിൻ ( മുദായ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്), പി.ഉണ്ണികൃഷ്ണൻ ( ആറ്റിങ്ങൽ നഗരസഭാ പ്രതിപക്ഷനേതാവ്), അവനവഞ്ചേരി രാജു ( ആറ്റിങ്ങൽ നഗരസഭാ മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ), എഴുപുന്ന ഗോപിനാഥ് ( കെ.വൈ.എസ് സംസ്ഥാന കമ്മിറ്റി അംഗം) എന്നിവർ സംസാരിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാനും ആറ്റിങ്ങൽ നഗരസഭാ വൈസ് ചെയർമാനുമായ എം.പ്രദീപ് സ്വാഗതവും , സ്വാഗതസംഘം കൺവീനർ ജേക്കബ് പി മാത്യു നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനത്തിൽ എ.കെ.നാഗപ്പൻ സംഘടനാ റിപ്പോർട്ടും, അക്ടിംഗ് സെക്രട്ടറി എൻ.കെ.ഇസ്ഹാക്ക് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് ചർച്ചയും മറുപടിയും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.

സമ്മേളനത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് ശേഷം "ജാതി നശീകരണം മതരഹിതസമൂഹത്തിലൂടെ" എന്ന വിഷയത്തിൽ സെമിനാർ നടന്നു. ജമീലാ പ്രകാശം എം.എൽ.എ സെമിനാർ ഉദ്ഘാടനം ചെയ്തു. എം.പി.ശ്രീധരൻ അദ്ധ്യക്ഷനായിരുന്നു. രാജഗോപാൽ വാകത്താനം വിഷയം അവതരിപ്പിച്ചു. ജി.തുളസീധരൻ പിള്ള ( കെ.എസ്.റ്റി.എ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്), തോട്ടയ്ക്കാട് ശശി ( ബി.ജെ.പി സംസ്ഥാന സമിതി അംഗം), ഉണ്ണി ആറ്റിങ്ങൽ, ജെ.ശശി ( ജി.എസ്.റ്റി.യു സംസ്ഥാന പ്രസിഡന്റ്) എന്നിവർ സെമിനാറിൽ പങ്കെടുത്ത് സംസാരിച്ചു. സെമിനാറിൽ വട്ടവിള സുരേന്ദ്രൻ ( മിശ്രവിവാഹ വേദി സെക്രട്ടറി) സ്വാഗതവും ജയകാന്തൻ മഞ്ഞാലുംമൂട് (കെ.വൈ.എസ് ജില്ലാ കമ്മിറ്റി അംഗം) നന്ദിയും പറഞ്ഞു. സമ്മേളനത്തിൽ ശരീരദാന-നേത്രദാന സമ്മതിപത്രം നൽകലും സംഘടിപ്പിച്ചിരുന്നു. പുതിയ ഭാരവാഹികളായി എൻ.ദാമോദരൻ (പ്രസിഡന്റ്), എം.പ്രദീപ് (സെക്രട്ടറി) എന്നിവരെയും ഇരുപത്തിയഞ്ചംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

സമ്മേളനത്തോടനുബന്ധിച്ച് വൈകുന്നേരം ആറ്റിങ്ങൽ കെ.എസ്.ആർ.റ്റി സി ജംഗ്ഷനിൽ പൊതുയോഗവും ദിവ്യാദ്ഭുത അനാവരണ പരിപാടിയും നടന്നു. പൊതുയോഗം കെ.മഹേശ്വരൻ നായർ ഉദ്ഘാടനം ചെയ്തു. സംഘത്തിന്റെ പുതിയ ജില്ലാ പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. രാജഗോപാൽ വാകത്താനം, സുകുമാരൻ ധനുവച്ചപുരം, കിളീമാനൂർ ചന്ദ്രൻ എന്നിവർ സംസാരിച്ചു. കുടയാൽ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. എം.എ.മുഹമ്മദ് ഖാനും സംഘവും ദിവ്യാദ്ഭുത അനാവരണ പരിപാടി അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി എൻ.ദാമോദരൻ (പ്രസിഡന്റ്), എം.പ്രദീപ് (സെക്രട്ടറി) എന്നിവരെയും ഇരുപത്തിയഞ്ചംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.