തട്ടത്തുമല നാട്ടുവർത്തമാനം

Thursday, January 1, 2009

ലേഖനം- ലോക സാമ്പത്തികത്തകര്‍ച്ചയും ഇന്ത്യയും

ലേഖനം

ലോക സാമ്പത്തിക തകര്‍ച്ചയും ഇന്ത്യയും

ആഗോള സാമ്പത്തിക തകര്‍ച്ചയുടെ നടുക്കത്തില്‍ നിന്നും ഇതുവരെ മുക്തമായിട്ടില്ല, മുതലാളിത്ത ലോകം. നടുക്കം ശരിയ്ക്കും മാറിയിട്ട് വേണം അതിജീവനത്തിനുള്ള കൂടുതല്‍ തന്ത്രങ്ങള്‍ മെനയാന്‍. ലോകത്തെ സമ്പദ് വ്യവസ്ഥകളുടെ സത്വരമായ വളര്‍ച്ചയ്ക്കും പുരോഗതിയ്ക്കും മുതലാളിത്ത രീതിയാണ് ഉത്തമം എന്നാണല്ലോ, വയ്പ്. മുതലാളിത്തത്തിന്റെ നേര്‍ ബദലായ സോഷ്യലിസത്തിനു ഏറ്റ തിരിച്ചടികള്‍ കൂടിയായപ്പോള്‍ ഈ വാദഗതി കരുത്താര്‍ജിയ്ക്കുകയും, ലോകമാകെതന്നെ ഇന്നു മുതലാളിത്ത പാതയിലൂടെ സഞ്ചരിയ്ക്കുകയും ചെയ്യുന്നു.

സോഷ്യലിസം നിലനില്ക്കുന്ന നാമമാത്രമായ രാജ്യങ്ങളില്‍ പോലും മുതലാളിത്തത്തിന്റെ സ്വാധീനങ്ങളില്‍ നിന്നു ഒഴിഞ്ഞു നില്കാനാകാതെ മുതലാളിത്തവുമായി നീക്കുപോക്കുകള്‍ ചെയ്തു മുന്നോട്ടു നീങ്ങേണ്ടുന്ന അവസ്ഥയിലായി, ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍. ലഭേച്ഛയിലും കിടമത്സരത്തിലും അധിഷ്ടിതമായ മുതലാളിത്തം , ഈ ലാഭേച്ഛയും കിടമത്സരവും കൊണ്ടുതന്നെ മെച്ചപ്പെട്ട ഉല്പന്നങ്ങളുടെ ഉല്പാദനത്തിനും , അവയുടെ വിലനിലവാരം കമ്പോള ശക്തികളാല്‍ത്തന്നെ ,അതായത് അവരുടെ മാത്സര്യം കൊണ്ടുതന്നെ പിടിച്ചു നിര്‍ത്തപ്പെടും എന്നാണു മുതലാളിത്തത്തിന്റെ വക്താക്കള്‍ തത്വശാസ്ത്രപരമായി വിശദീകരിയ്ക്കുന്നത്‌.

പൊതുമേഖലയുടെ എല്ലാത്തരം പിടിപ്പുകേടുകള്‍ക്കും അത് പരിഹാരവുമാത്രേ! എന്നാല്‍ ഉത്പാദന വിതരണ വിപണന മേഖലകള്‍ മുതലാളിത്ത ശക്തികള്‍ നിയന്ത്രിയ്ക്കുന്നിടത്ത് സാമൂഹ്യ ക്ഷേമം എന്നത് ഒരു ലക്‍ഷ്യമേ ആകില്ലെന്നു സാമാന്യ യുക്തികൊണ്ട് തന്നെ ആര്‍ക്കും മനസിലാക്കാവുന്നതേയുള്ളു. ഉത്പാദന വിതരണ രംഗങ്ങളില്‍ സ്വകാര്യ മേഖലയുടെ സഹകരണം എന്നതിനെ പാടെ നിരാകരിയ്ക്കുന്ന വരട്ടു തത്വം ഉന്നയിക്കുകയല്ല, ഇവിടെ.

സ്വയം അതിജീവിക്കുവാന്‍ ത്രാണിയുള്ള മുതലാളിത്ത സംരംഭകര്‍ ഇപ്പോള്‍ ഭരണകൂടത്തിന്റെയും , മുതലാളിത്തത്തിന്റെ കടന്നുകയറ്റത്താല്‍ തന്നെ ദുര്‍ബലമായിതീരുകയും ചെയ്തുകൊണ്ടിരിക്കുന്ന പൊതുമേഖലാ സംരംഭങ്ങളുടെയും സഹായത്തിനു വേണ്ടി കൈ നീട്ടുന്നത് എന്തിനുവേണ്ടിയാണ് എന്നതാണ് മനസിലാകാത്തത്.

കഴിവുള്ളത് സ്വയം അതിജീവിക്കും എന്നാണല്ലോ പ്രമാണം. മാത്രവുമല്ല സഹായത്തിനുവേണ്ടി ഭീഷണിയും സമ്മര്‍ദ്ദ തന്ത്രങ്ങളും തന്നെ സ്വീകരിച്ചു തുടങ്ങിയിരിക്കുന്നു. പൊതുമേഖലാ സംരംഭങ്ങള്‍ രോഗഗ്രസ്ഥമായാല്‍ സംരക്ഷിയ്ക്കുവാനുള്ള ബാധ്യത ഗവര്‍മെന്റിനുണ്ട്. ലാഭാധിഷ്ടിത മുതലാളിത്ത സംരംഭങ്ങളുടെ തകര്‍ച്ചയെ അതിജീവിക്കുവാന്‍ ഭരണക്കൂടം ഏതറ്റം വരെ സഹായിക്കണം? സമ്പൂര്‍ണ മുതലാളിതത്തെ ഊട്ടി വളര്‍ത്തിയിട്ടുള്ള ഭരണകൂടങ്ങള്‍ക്ക് തീര്‍ച്ചയായും ഈ ബാധ്യത ഏറ്റെടുക്കേണ്ടിവരും.

പക്ഷെ ജനങ്ങള്‍ ഇച്ഛിയ്ക്കുന്നതല്ലല്ലോ, ഭരണകൂടം നടപ്പിലാക്കുന്നത്. അതുകൊണ്ട് സാമാന്യജനത്തിനു ഈ ബാധ്യത ഏറ്റെടുക്കുന്നതില്‍ താല്പര്യപ്പെടേണ്ട കാര്യമില്ല. എന്തായാലും സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണാതീതമാണ്.

ഇവിടെ പറയാന്‍ വന്ന കാര്യത്തിനു ഒരു ആമുഖമായി ഇത്രയും പറഞ്ഞെന്നേയുള്ളൂ.

ആഗോള സാമ്പത്തിക തകര്‍ച്ച സ്വാഭാവികമായും ഇന്ത്യയെയും ബാധിച്ചു. നല്ല നിലയില്‍ത്തന്നെ. അതിന്റെ റിപ്പോര്‍ടുകള്‍ ഓരോദിവസവും പുറത്ത്തുവന്നുകൊണ്ടിരിയ്ക്കുകയാണ്.

തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്ന ചില സ്ഥാപനങ്ങളെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്നതിനുള്ള താത്പര്യം നമ്മുടെ കേന്ദ്ര ഭരണകൂടം പ്രകടിപ്പിച്ചു കാണുന്നുണ്ട്.

ഐ. സി. ഐ. സി.ബാങ്കിന് ഒരു പൊതുമേഖലാ സ്ഥാപനം വന്‍തുക വായ്പ കൊടുക്കാന്‍ പോകുന്നുവെന്നതാണ് ആദ്യം പുറത്തുവന്ന വാര്‍ത്തകളില്‍ ഒരെണ്ണം ഒന്നു നോക്കണേ, പൊതു മേഖലാ ധനകാര്യ സ്ഥാപനങ്ങളുടെ ദൂഷ്യം പറയാന്‍ തൊഴിലില്ലാത്ത ചെറുപ്പക്കാരെ പോസ്റ്റു ചെയ്തു ട്രെയിനിംഗ് കൊടുത്തു നിക്ഷേപങ്ങളും പോളിസികളും ഷെയറുകളും ഒക്കെ സ്വരുക്കൂട്ടിയ സ്വകാര്യ സ്ഥാപനങ്ങള്‍ നിലനില്പിനായി പൊതു മേഖലയ്ക്കും സര്‍ക്കാരിനും മേല്‍ ഒരവകാശം എന്ന പോല്‍ കൈ നീട്ടുകയാണ്.

രസകരമായ മറ്റൊരു വസ്തുത ചില സ്വകാര്യ ധനകാര്യ സ്ഥാപങ്ങളുടെ തലപ്പത്തിരിയ്ക്കുന്നവര്‍ തങ്ങള്‍ നയിക്കുന്ന സ്ഥാപനങ്ങളിലെ അവരുടെ സ്വന്തം നിക്ഷേപങ്ങള്‍ അവിടങ്ങളില്‍ സുരക്ഷിതമല്ലെന്ന് ഭയന്ന് അവ അതീവ രഹസ്യമായി പൊതുമേഖലാ സ്ഥാപനങ്ങളിലേയ്ക്ക് മാറ്റിയിട്ടുവത്രേ! ഇനി പ്രതിസന്ധിയൊക്കെ മുതലാളിത്വത്തിന്റെ കുടില തന്ത്രങ്ങള്‍ ഉപയോഗിച്ചു അതിജീവിച്ചു വന്നാല്‍ തന്നെ ജനങ്ങള്‍ ഇവയെ വിശ്വാസത്തില്‍ എടുക്കുമോ?

അനുഭവങ്ങളില്‍ നിന്നു പാഠം ഉള്‍ക്കൊള്ളാത്ത ജനങ്ങള്‍ ഉണ്ടായിരിക്കുന്നിടത്തോളം ഇനിയും സംരഭകരുടെ വരുത്തുപോക്കിനു കുറവൊന്നും ഉണ്ടാകില്ല!

ഇനി ഒക്ടോബര്‍ പതിനാറിന് മാദ്ധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ഒരു വാര്‍ത്ത ,ജെറ്റ് എയര്‍ വെയിസിലെ ആയിരത്തി തൊള്ളായിരം ജീവനക്കാരെ താല്‍കാലികമായി പിരിച്ചുവിട്ടുഎന്നതാണ് .പിറ്റേന്ന് അറിയുന്നു, ഇനി എയര്‍ ഇന്ത്യയും തൊഴിലാളികളെ പിരിച്ചുവിടാന്‍ പോകുന്നുവെന്ന്.എന്നാല്‍ ജെറ്റ് എയര്‍ വെയ്സില്‍ നിന്നു പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുമെന്ന് കമ്പനിയുടെ ചെയര്‍മാന്‍ നരേഷ് ഗോയലിന്റെ പ്രസ്താവനയും ഒക്ടോബര്‍ പതിനാറിന്റെ പത്രങ്ങളില്‍ വന്നു. പ്രസ്തുത വാര്‍ത്തയാണ് ഈ കുറിപ്പ് എഴുതാന്‍ തന്നെ പ്രേരണയായത്.

ഒക്ടോബര്‍ പതിനാറിന് ഹിന്ദു പത്രത്തില്‍ ജെറ്റ് എയര്‍ വെയ്സിലെ തൊഴിലാളികളെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് പ്രസ്തുത കമ്പനിയുടെ ചെയര്‍മാന്‍ നരേഷ് ഗോയല്‍ പറഞ്ഞ കാര്യങ്ങളെ നമുക്കു ഇങ്ങനെ സംഗ്രഹിയ്ക്കാം

Jet reinstates sacked staaff എന്ന ഹെഡിങ്ങിനു താഴെ I cannot see tears in their eyes: Goyel എന്നും കൂടിയുണ്ട്.

അതായത് അവരുടെ കണ്ണുനീര്‍ കാണാന്‍ എനിയ്ക്ക് കഴിയില്ലെന്ന് ആത്മാര്‍ത്ഥമായിട്ടാണ് അതി സമ്പന്നന്‍ അങ്ങനെ പറഞ്ഞിട്ടുള്ളതെങ്ങ്കില്‍ വളരെ നല്ലത്; മനുഷ്യത്വം .

പറഞ്ഞതു ഇങ്ങനെ;

"എനിയ്ക്ക് അവരുടെ കണ്ണുനീര്‍ കാണാന്‍ കഴിയില്ല. അവര്‍ എന്റെ കുടുംബാങ്ങങ്ങള്‍ ആണ്. നാളെ മുതല്‍ അവര്ക്കു ജോലിയില്‍ കയറാം. ഏതെങ്കിലും രാഷ്ട്രീയമായ സമ്മര്‍ദ ഫലമായല്ല ഞാന്‍ ഈ തീരുമാനം എടുക്കുന്നത്. ഇതെന്റെ സ്വന്തം തീരുമാനമാണ്. ആന്തരികമോ, ബാഹ്യമോ ആയ ഒരു സമ്മര്‍ദങ്ങളും ഇല്ല. മറ്റുള്ളവര്‍ എന്ത് പറഞ്ഞു എന്നത് ഞാന്‍ നോക്കുന്നില്ല. എന്റെ ഭാര്യയോടു പോലും ആലോചിയ്ക്കാതെയാണ് ഞാന്‍ ഈ തീരുമാനം എടുത്തിട്ടുള്ളത്.

കമ്പനി മാനേജുമെന്റ് എടുക്കുന്ന ദൈനംദിന തീരുമാനങ്ങള്‍ ഞാന്‍ അറിയാറില്ല. ഇപ്പോഴത്തെ സമ്പത്തിക സാഹചര്യങ്ങള്‍ വച്ചു അങ്ങനെയൊരു തീരുമാനം എടുത്തിട്ടുള്ളതാകാം. എന്റെ മകള്‍ക്ക് പത്തൊന്‍പതു വായസ്സാണ്. ഇപ്പോള്‍ പിരിച്ചുവിടപ്പെട്ട ജീവനക്കാരും പത്തൊന്‍പതും ഇരുപതും ഇരുപത്തൊന്നും ഒക്കെ പ്രായത്തിലുള്ളവരാണ്. അവരുടെ ദുഖവും സങ്കടവുമോന്നും കാണാന്‍ എനിയ്ക്ക് വയ്യ ". ഗോയല്‍ പറഞ്ഞു .

തീര്‍ച്ചയായും ഒരു തൊഴിലുടമയില്‍ നിന്നു ഇങ്ങനെ നല്ല വാക്കുകളും തീരുമാനവും വരുന്നതു നല്ലതുതന്നെ. ആത്മാര്‍ത്ഥതയില് നമ്മള്‍ സംശയിക്കേണ്ടതില്ല. കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ തിരിച്ചെടുക്കലിനെ സ്വാഗതം ചെയ്തിട്ടുണ്ട്. എങ്ങ്കിലും വാല്‍കഷണമായി ചില കേട്ടുകേഴ്വികളുംകൂടി ഇവിടെ ചുമ്മാ കുറിച്ചിട്ടേയ്ക്കാം. ഭാവിയില്‍ ഉപയോഗം വരുന്നെങ്ങ്കിലോ?

അതായത് മുംബൈ വിമാന താവളത്തില്‍ നിന്നു ജെറ്റ് എയര്‍ വെയ്സിന്റെ ഒരു വിമാനവും പറന്നുയരില്ലെന്നു മഹാരാഷ്ട്ര നവനിര്‍മാന്‍ സേന തലവന്‍ രാജ് താക്കറെയുടെ ഭീഷണി ഉണ്ടായി. മറ്റൊന്ന്, എയര്‍ വെയിസ് കമ്പനികള്‍ ആവശ്യപ്പെട്ട അയ്യായിരം കോടിയുടെ സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചതിന്റെ ഭാഗമായാണ് പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാന്‍ കാരണമെന്ന് സൂചനയുണ്ടത്രേ!

ഇനി പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യയില്‍ നിന്നും പതിനയ്യായിരം പേരെ പിരിച്ചുവിടാന്‍ പോകുന്നുവത്രെ! അവരോട് കണ്ണീരും കനിവും തോന്നാന്‍ ആരാണാവോ ഉണ്ടാവുക. കാത്തിരുന്നു കാണുക.

ഇന്ത്യ മിശ്ര സമ്പദ് വ്യവസ്ഥയെന്നാണ് വയ്പ്. അതില്‍നിന്നു സമ്പൂര്‍ണ മുതലാളിത്തത്ത്തിലെയ്ക്കുള്ള കുതിപ്പിലായിരുന്നു, നമ്മള്‍. പരമാവധിയെല്ലാം സ്വകാര്യവല്‍ക്കരിച്ചു. ഇനിയും ബാക്കിയുള്ളതുകൂടി തീറെഴുതാന്‍ ഇപ്പോഴത്തെ ലോക സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു കരകയരുന്നതുവരെ കാത്തിരിയ്ക്കുവാന്‍ നമ്മുടെ ഇന്ത്യന്‍ ഭരണകൂടത്തിനു ക്ഷമയുണ്ടാകുമോ എന്നതാണ് ഇനിയും കാണേണ്ടിയിരിയ്ക്കുന്ന മറ്റൊരു കാര്യം!

ലേഖനം- മതമില്ലെന്നു പറഞ്ഞുകൂടെന്നോ ?

ലേഖനം

മതമില്ലെന്നു പറഞ്ഞുകൂടെന്നോ ?

ഇന്ത്യന്‍ ഭരണഘടനപ്രകാരം രാഷ്ട്രത്തിനു ഔദ്യോഗിക മതം ഇല്ല . എന്നാല്‍ ഏതൊരാള്‍ക്കും ഇഷ്ടപ്പെട്ട മതങ്ങളില്‍ വിശ്വസിക്കാം. ഇഷ്ടമുള്ള ആരാധനാ രീതികള്‍ വച്ചുപുലര്‍ത്ത്താം. എന്നാല്‍ ഇതിന്‍റെ അര്‍ഥം ഏതെങ്കിലും ഒരു മതത്തില്‍ വിശ്വസിച്ചേ പറ്റുഎന്നല്ല. മതങ്ങളില്‍ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം എന്നാണ്.

വിശ്വാസമില്ലത്തവരെ വിശ്വസിപ്പിക്കുവാന്‍ ആര്‍ക്കും കഴിയുകയില്ല. രാഷ്ട്രത്തിനും അങ്ങനെ നിര്‍ബന്ധിക്കാന്‍ കഴിയില്ല. വിശ്വാസം കുടികൊള്ളുന്നത് മനുഷ്യമനസ്സുകളിലാണ്‌. ഒരാളുടെയും മനസ്സിലേയ്ക്ക് അയാള്‍ക്ക് ഇഷ്ടമല്ലാത്ത മതവിശ്വാസമെന്നല്ല, ഒരു വിശ്വാസത്തെയും കടത്തിവിടാനാവില്ല.

മതമില്ല എന്നതും ഒരു വിശ്വാസമാണ്. മതം ഉണ്ടെന്നു പറയാന്‍ സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ മതം ഇല്ലെന്നു പറയാനും സ്വാതന്ത്ര്യമുണ്ട്.

പള്ളിക്കൂടത്തില്‍ ചേര്‍ക്കുമ്പോള്‍ മതം എഴുതിവച്ചാലും മതപരമായ ആനുകൂല്യങ്ങള്‍ ലഭിയ്ക്കാന്‍ സമയാസമയങ്ങളില്‍ ജാതി സര്‍ട്ടിഫിക്കറ്റ് വാങ്ങി കൊടുക്കുകയും വേണം.കാരണം വിശ്വാസങ്ങളില്‍ മാറ്റം വരാമല്ലോ! അപ്പോള്‍പ്പിന്നെ സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ വിശ്വാസം ഉള്ളവര്‍ തന്നെ ജാതി എഴുതിവയ്ക്കുന്നതില്‍ വലിയ അര്‍ഥമില്ല. എങ്കിലും എഴുതണം എന്നുള്ളവര്‍ എഴുതട്ടെ.

ജാതിപരമായ ആനുകൂല്യങ്ങള്‍ വേണ്ട എന്ന് കരുതുന്നവരെയും, ജാതിയും മതവും തന്നെ വേണ്ടെന്നു പറയുന്നവരെയും, വളരുമ്പോള്‍ കുട്ടികള്‍ ജാതിമത ദൈവ കാര്യങ്ങളില്‍ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യട്ടെ എന്ന് കരുതുന്നവരെയും അവരുടെ ആഗ്രഹത്തിനനുസരിച്ച് ജീവിക്കാന്‍ അനുവദിക്കുക! അത് അവരുടെ സ്വാതന്ത്ര്യമാണ്.

ലേഖനം- പുകവലി നിരോധനം

ലേഖനം

പുകവലി നിരോധനം

രാജ്യത്ത് പൊതു സ്ഥലങ്ങളില്‍ പുകവലി നിരോധനം കര്‍ശനമാക്കിയത് നന്നായി. വളരെ നേരത്തെ നടപ്പിലാക്കേണ്ട ഒന്നായിരുന്നു ഇത്.എങ്കില്‍ എത്രയോ പേരുടെ ജീവനും ആരോഗ്യവും സംരക്ഷിയ്ക്കാമായിരുന്നു.

ഇനിയും ഈ നിയമം ഫലപ്രദമായി നടപ്പിലകുമോയെന്നതാണ് അറിയാനുള്ളത്. നിയമപാലകര്‍ ഇക്കാര്യം ശ്രദ്ധിയ്ക്കണം.

സമ്പൂര്‍ണ നിരോധനം ചില സാമൂഹ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും. ഇതിപ്പോള്‍ സമ്പൂര്‍ണ നിരോധനമല്ല. ഫലപ്രദമായ നിയന്ത്രണമാണ്. ഇതുതന്നെ വേണ്ടത്.

പുകവലിക്കാര്‍ സ്വന്തം ആരോഗ്യം നശിപ്പിക്കുക എന്നതിലുപരി മറ്റുള്ളവര്‍ക്ക് കൂടി ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നതാണ് പ്രധാന പ്രശ്നം .പൊതു സ്ഥലങ്ങളില്‍ പുകവലി കര്‍ശനമായി വിലക്കിയാല്‍ മറ്റുള്ളവര്‍ക്ക് അത് ഏറ്റവും അനുഗ്രഹം തന്നെ.

മദ്യപിച്ചുകൊണ്ട് പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നതും ഇതുപോലെ നിയന്ത്രിയ്ക്കപ്പെടണം.അല്ലാതെ സമ്പൂര്‍ണ മദ്യനിരോധനമൊന്നും പ്രായോഗികമല്ല.

പല സര്‍ക്കാര്‍ ഓഫീസുകളിലും പരസ്യമായ മദ്യപാനം , ചീട്ടുകളി മുതലായവ നടക്കുന്നുണ്ട്. ഇവ പ്രത്യേകിച്ചും നിയന്ത്രിയ്ക്കണം .

ലേഖനം- നിര്‍ബന്ധിത- പ്രലോഭിത മതപരിവര്‍ത്തനം ആവശ്യമോ ?

ലേഖനം

നിര്‍ബന്ധിത- പ്രലോഭിത മതപരിവര്‍ത്തനം ആവശ്യമോ ?

നിര്‍ബന്ധിത മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രശ്നങ്ങള്‍ നടക്കുന്നത്. വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ പോയി അവിടുത്തെ ഭൂരിപക്ഷ മത വിഭാഗങ്ങളെ പ്രകോപിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തണമോ എന്നത് ചിന്തിക്കേണ്ട കാര്യമാണ്.

ഇവിടെ ഹിന്ദു മതത്തിലേയ്ക്ക് മറ്റു മതങ്ങളില്‍ നിന്നു അധികം ആരും പൊകുന്നില്ല. കൊണ്ടുപോകാന്‍ അവര്‍ ശ്രമിക്കുന്നതുമില്ല. എന്നാല്‍ ഹിന്ദുമതത്തില്‍നിന്നു പല കാരണങ്ങളാല്‍ മറ്റുമതങ്ങളിലേയ്ക്ക് ആളുകള്‍ പോകുന്നുണ്ട്. തീര്‍ച്ചയായും ഇവിടെ ഭൂരിപക്ഷമുള്ള ഹിന്ദുമതവിശ്വാസിളില്‍ ചിലരെ അത് പ്രകോപിപ്പിക്കും.

മതസ്വാതന്ത്ര്യത്തിന്‍റെ കാര്യമൊന്നും മതമൌലികവാദ ചിന്തകള്‍ ഉള്ളവരോട് പറഞ്ഞിട്ടുകാര്യമില്ല. ഏത് മതത്തിലുമുള്ള നിരക്ഷരരായ ആളുകളോട് അന്യമത സഹിഷ്ണുതയെക്കുറിച്ചൊന്നും പറഞ്ഞിട്ടും കാര്യമില്ല. അതുകൊണ്ടുതന്നെ ബോധപൂര്‍വ്വമുള്ള മത പരിവര്‍ത്തന ശ്രമങ്ങള്‍ വേണമോയെന്ന് എല്ലാവരും ചിന്തിക്കണം.

കേരളം പോലെയുള്ള സ്ഥലങ്ങളില്‍നിന്നും മറ്റും ന്യൂനപക്ഷ മതവിഭാഗങ്ങളില്‍ ഉള്ള മതപ്രവര്‍ത്തകരെ അന്യസംസ്ഥാനങ്ങളിലേയ്ക്ക്, പ്രത്യേകിച്ചും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേയ്ക്ക് അയയ്ക്കുന്നത് അറവുശലകളിലേയ്ക്ക് ആടുമാടുകളെ അയക്കുന്നതിനു തുല്യമാണ്. അതുകൊണ്ട് മതത്തിന്‍റെപേരില്‍ മനുഷ്യനെ മരിക്കാന്‍ വിടണമോയെന്ന് ചിന്തിയ്ക്കേണ്ടിയിരിയ്ക്കുന്നു........

മതപരിവര്‍ത്തനം മൂലം കുറച്ചുപേരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നുണ്ട്‌. എന്നാല്‍ സാമൂഹ്യപദവിയില്‍ വലിയ മാറ്റം വരുന്നില്ല. ഏത് മതത്ത്തിലാണോ ചെന്നു ചേരുന്നത് ആ മതത്തിലെ പരമ്പരാഗത വിശ്വാസികള്‍ എല്ലാകാര്യത്തിലും പൂര്‍ണമായും പുത്തന്‍ വിശ്വാസികളെ ഉള്‍ക്കൊള്ളുന്നുമില്ല.

പിന്നെന്തിനു മതം മാറ്റം? ഇതു ചിന്തിക്കുവാനും ചര്‍ച്ചയ്ക്കുവേണ്ടിയും മുന്നോട്ടു വയ്ക്കുന്നതാണ്...........

എന്തായാലും ഒരു കാര്യം എല്ലാവരും അംഗീകരിച്ചേ മതിയാകൂ. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട മതങ്ങളില്‍ വിശ്വസിക്കുവാനും, ഒരു മതത്തില്‍നിന്നും മറ്റൊരു മതത്തിലേയ്ക്ക് മാറുവാനും, മതം മാറാതിരിക്കുവാനും, ഒരു മതത്തിലും വിശ്വാസമില്ലെങ്കില്‍ വിശ്വസിക്കാതിരിക്കുവാനും ഒക്കെയുള്ള സ്വാതന്ത്ര്യമുണ്ട്.

ഓരോരുത്തരുടെയും മനസ്സില്‍ ശരിയ്ക്കുള്ള വിശ്വാസത്തെ കണ്ടെത്തുവാനോ അതിനെ മാറ്റി മറിക്കുവാനോ സാധ്യമല്ല. കാരണം ആരുടേയും മനസ്സ് വായിക്കുവാന്‍ ആര്‍ക്കും കഴിയില്ല. ഒരാളുടെ മനസ്സിലുള്ളത് എന്താണെന്ന് പറയുകയോ പ്രകടിപ്പിക്കുകയോ ചെയ്താലല്ലേ മറ്റുള്ളവര്‍ക്ക് മനസ്സിലാകൂ!

മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത എതുവിശ്വസങ്ങളും, ആരാധനാ രീതികളും ആളുകള്‍ പിന്തുടരട്ടെ എന്ന നിലപാട് തന്നെയായിരിക്കും ഉചിതം.

ശരിയ്ക്കുള്ള വിശ്വാസം ഓരോ വ്യക്തിയുടേയും മനസ്സിനുള്ളിലാണ്‌. മനസ്സിനുള്ളില്‍ മാത്രം!

ലേഖനം-സ്ഥലനാമ പുരാണം

ലേഖനം

സ്ഥലനാമ പുരാണം

തട്ടത്തുമല പണ്ടു കാടും മലയും ആയിരുന്നു. കൂടുതലും ചൂരല്‍ കാടുകള്‍ ആയിരുന്നെന്നു പഴമക്കാര്‍ പറയുന്നു. ഇന്നും മലയുണ്ട്. കാടോന്നുമില്ല. ചൂരലാണെങ്കില്‍ ഇവിടെ അടുത്ത്തൊന്നുമില്ല. പരിസര പ്രദേശങ്ങളില്‍ നിന്നും മറ്റും കാലാകാലങ്ങളില്‍ കുടിയേറിയവര്‍ കാടും മലയും വെട്ടിത്തെളിച്ച് കൃഷിയിറക്കി. പണ്ട് സെന്റിന് ഇന്നത്തെ പതിമ്മൂന്നു രൂപ ഇവിടെ വസ്തുവില ആയിരുന്നപ്പോള്‍ ആരും വാങ്ങാനില്ലായിരുന്നുവത്രേ. ഇന്ന് ആ സ്ഥാനത്ത് അന്‍പതിനായിരവും അതിന് മുകളിലുമാണ് വസ്തുവില! എം. സി. റോഡ് ഇതു വഴി കീറി മുറിച്ചു കടന്നുപോകുന്നു. സാംസ്കാരികമായും വിദ്യാഭ്യാസപരമായും ഉയര്ന്ന നിലവാരം പുലര്‍ത്തുന്ന ഒരു പ്രദേശമാണ് ഇത്.

തട്ടത്തുമല എന്ന പേരിന്റെ ഉത്ഭവത്തെപ്പറ്റി പഴമക്കാര്‍ പലതും പറയുന്നു. ' തട്ട് ഒത്ത മല ' എന്നതില്‍ നിന്നാണ് ഈ സ്ഥലനാമം ഉണ്ടായതെന്നാണ് ഭൂരിപക്ഷ അഭിപ്രായം. ' തത്വത്തിന്‍ മല ' ആണ് പണ്ടും ഇപ്പോഴും തട്ടത്തുമലയെന്നു ഊറ്റം കൊള്ളുന്നവരും ഉണ്ട്. ' തട്ടാത്ത മല ' എന്നതാണ് തട്ടത്തുമല ആയതെന്നും പറയപ്പെടുന്നു. അതല്ല ' തട്ട് തട്ടാം മല ' എന്ന് പറഞ്ഞു പറഞ്ഞു തട്ടത്തുമല ആയെന്നും പറയുന്നു.

തടം (വഴി) ഉണ്ടായിരുന്നതിനാല്‍ ' തടത്തില്‍ മല ' എന്ന് പറഞ്ഞിരിക്കാംഎന്നും അതാണ്‌ തട്ടത്തുമല ആയിട്ടുള്ളതെന്നും ഊഹിച്ചു പറയുന്നവരും ഉണ്ട്. തടമല, തൊടാമല, തോട്ടിന്മല, തോട്ടമല, തട്ടിന്മല, തട്ടൊത്തു കിട്ടിയ മല, തട്ടുമല, തട്ടകത്തിന്‍മല ഇങ്ങനെ പല പൂര്‍വ നാമങ്ങളും തട്ടത്തുമലയ്ക്ക് മേല്‍ ആരോപിയ്ക്കുന്നുണ്ട്. അപ്പോള്‍ പിന്നെ ഒരു യോജിച്ച അഭിപ്രായത്തില്‍ എത്തുക എന്നത് ശ്രമകരമാണ്.

ഏതായാലും ഭൂമിശാസ്ത്രപരമായി ഇത് തട്ട് ഒത്തു കിട്ടിയ ഒരു മലയാണെന്നതില്‍ സംശയമില്ല. ഇവിടുത്തെ ജനങ്ങളുടെ സ്വഭാവം വച്ചു നോക്കുകയാണെങ്കില്‍ തത്വത്തിന്‍ മല തന്നെയാണ് എന്ന് പറയുന്നതിലും തെറ്റൊന്നുമില്ല.

കുന്നും മലകളും, വയലുകളും തോടുകളും ,ചെറുതും വലുതുമായ പാറക്കൂട്ടങ്ങളും , കുണ്ടുകളും കുഴികളും , ഒലിപ്പാന്‍ ചാലുകളും അവയ്ക്കെല്ലാം ഇടയില്‍ നിരപ്പായ സ്ഥലങ്ങളും എന്ന രീതിയിലാണ് ഇവിടുത്തെ ഭൂമിശാസ്ത്രം .അങ്ങനെ നയനാഭിരാമമായ ഒരു ഗ്രാമച്ചന്ദം! എന്നാല്‍ നിര്‍ഭാഗ്യകരം എന്ന് പറയട്ടെ ആ പഴയ സൌന്ദര്യമൊക്കെ മനുഷ്യന്റെ ഇടപെടല്‍ കൊണ്ടു നശിച്ചുകൊണ്ടിരിക്കുകയാണ്.

കുന്നും മലയുമെല്ലാം ഇടിച്ചു നിലംപെരിശാക്കിക്കൊണ്ടിരിയ്ക്കുന്നു. വയലുകളും തോടുകളും ഒട്ടുമുക്കാലും നികത്തിക്കഴിഞ്ഞു. ഓര്‍മകളുടെ തിരു ശേഷിപ്പ് പോലെ അങ്ങിങ്ങു തുണ്ട് തുണ്ട് നിലങ്ങള്‍ ഇപ്പോഴുമുണ്ടെന്ന് മാത്രം. അതില്‍ത്തന്നെ മിക്കതിലും നെല്‍കൃഷിയില്ല. പണ്ട് കൊയ്ത്തുകാലം എന്ന് പറഞ്ഞാല്‍ ഒരു ഉത്സവ കാലം തന്നെയായിരുന്നു. എല്ലാം പോയ്മറഞ്ഞു! മണിമാളികകള്‍ കൊണ്ടു അലങ്കരിക്കപ്പെട്ട ഒരു ' ഗ്രാമ നഗരം ' എന്ന നിലയിലായിരിക്കുന്നു നമ്മുടെ സ്ഥലം എന്ന് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്‌.

വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം; ഇന്നുള്ള ഭംഗിയെങ്കിലും ശേഷിച്ചിരുന്നെങ്കില്‍ !

നല്ലൊരു കാര്‍ഷിക പ്രദേശമാണ് ഇത്. ധാരാളം ധാന്യങ്ങള്‍ പണ്ട് ഇവിടെ കൃഷി ചെയ്തിരുന്നു. നെല്ല്, വാഴ, തെങ്ങ്, അടയ്ക്ക, മുളക്, കുരുമുളക്, മരച്ചീനി, കശുമാവ് , ചേമ്പ്, ചേന കാച്ചില്‍, ചെറുവള്ളിക്കിഴങ്ങ്, പീയണിക്ക (മത്തന്‍) , വെള്ളരിക്ക, വിവിധയിനം പയറുകള്‍, വെള്ളരിക്ക, പാവല്‍, ചതുരപ്പയര്‍, മുതിര, എള്ള്, പടവലം, മാവ്, റബ്ബര്‍, തുടങ്ങി എത്രയോ തരം കൃഷികള്‍! മരച്ചീനി കൃഷി അന്ന് വ്യാപകമായിരുന്നു. എന്നാല്‍ ഇന്നു എല്ലാ കൃഷിയെയും വിഴുങ്ങി റബ്ബര്‍ കൃഷി ആധിപത്യം സ്ഥാപിച്ചിരിയ്ക്കുന്നു. ഒരു റബ്ബറളം തന്നെ! റബ്ബര്‍ ടാപ്പിങ്ങിനു വേണ്ടി ദൂരെ സ്ഥലങ്ങളില്‍ നിന്നു പോലും തൊഴിലാളികള്‍ എത്തുന്നു.

തട്ടത്തുമലയുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രധാന സ്ഥലങ്ങലാണ് മറവക്കുഴി,ചായക്കാറുപച്ച, ഇടക്കരിയ്ക്കകം, മണലേത്തുപച്ച, വഴോട്, മാവിള, നെടുമ്പാറ, പാറക്കട, പെരുംകുന്നം, ശാസ്താമ്പൊയ്ക, പറണ്ടക്കുഴി, വട്ടപ്പാറ, കിഴക്കേ വട്ടപ്പാറ, വട്ടപ്പച്ച, ചാറയം, കൂവത്തടം, വണ്ടിത്തടം, ചെമ്പകശ്ശേരി, കുറവന്‍കുഴി, കൈലാസം കുന്ന്, വല്ലൂര്‍, കുഞ്ചേന്‍ കുഴി, ഗണപതിപ്പാറ, വിലങ്ങറ, പാങ്ങല്‍തടം, ചേറാട്ടുകുഴി, കണ്ണങ്കോട്, മൈലകുന്ന്, വടക്കുംപുറം, മാണിയ്ക്കപ്പാറ, ഷെഡ്ഡില്‍കട തുടങ്ങിയവ.

ഇനിയും എഴുതാം.....
പ്രതീക്ഷിയ്ക്കുക!

ലേഖനം- എവിടെയാണ് ഈ തട്ടത്തുമല ?

ലേഖനം

എവിടെയാണ് ഈ തട്ടത്തുമല ?


തട്ടത്തുമല,

ഒരു മനോഹരമായ ഗ്രാമം

ഈ സ്ഥലം തിരുവനന്തപുരം ജില്ലയുടെ വടക്കേ അറ്റത്ത്‌ (എം. സി. റോഡില്‍ ) സ്ഥിതിചെയ്യുന്നു. തിരുവനന്തപുരം ജില്ലയില്‍ , ചിറയിന്‍കീഴ്‌ താലൂക്കില്‍ കിളിമാനൂർ പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്തിൽ (പഴയകുന്നുമ്മേൽ വില്ലേജ് ) ഉൾപ്പെടുന്ന സ്ഥലമാണ് ഇത്.

കിളിമാനൂരുമായി ഏതാണ്ട് മൂന്നു കിലോമീറ്റര്‍ ദൂരമേയുള്ളൂ.

ഇപ്പോള്‍ ഇതു ആറ്റിങ്ങല്‍ നിയമസഭാ നിയോജക മണ്ഡലത്തില്‍ ആണ്.
പാര്‍ളമെന്റ്റ് മണ്ഡലവും ആറ്റിങ്ങല്‍ തന്നെ .

കൊല്ലം ജില്ലാ അതിര്‍ത്തിയിലാണ് ഈ ഗ്രാമം. തട്ടത്തുമലയില്‍ നിന്നും വടക്കോട്ട്‌ ഒരു കിലോമീറ്റർ കഴിഞ്ഞാല്‍ കൊല്ലം ജില്ലയിലെ നിലമേല്‍ പ്രദേശം ആയി.

ഇവിടെ എത്താന്‍ വടക്കുനിന്നു എം.സി.റോഡ് വഴി വരുന്നവര്‍ക്ക് കിളിമാനൂര്‍ വഴി തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകുന്ന ബസുകളില്‍ വന്നാല്‍ നിലമേല്‍ കഴിഞ്ഞു തട്ടത്തുമല ജംഗ്ഷനില്‍ ഇറങ്ങാം.

ഓര്‍ഡിനറി ബസുകള്‍ക്കും, ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ക്കും , ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസ്സഞ്ചര്‍ ബസുകള്‍ക്കും തട്ടത്തുമലയില്‍ സ്റ്റോപ്പ് ഉണ്ട്. എന്നാല്‍ സുപ്പെര്‍ ഫാസ്റ്റിലും മറ്റും വരുന്നവര്‍ ഒന്നുകില്‍ വരുന്ന വഴിയ്ക്ക് നിലമേല്‍ ഇറങ്ങി അവിടെ നിന്നു മറ്റേതെങ്കിലും വണ്ടിയില്‍ കയറി തട്ടത്തുമലയില്‍ എത്തുക.

അല്ലെങ്കില്‍ കിളിമാനൂര്‍ പോയി ഇറങ്ങിയ ശേഷം അവിടെ നിന്നും വേറെ ബസില്‍ വന്ന വഴിയിൽ തിരിച്ച് വടക്കോട്ട്‌ വരിക. നിലമേല്‍ ഭാഗത്തോട്ടുള്ള വണ്ടികളില്‍ കയറിയാല്‍മതി.

തെക്കുനിന്നു വരുന്നവര്‍ എം. സി റോഡില്‍ ആയൂര്‍, കൊട്ടാരക്കര , കോട്ടയം ഭാഗത്തേയ്ക്ക് പോകുന്ന ബസുകളില്‍ കയറി കിളിമാനൂര്‍ കഴിഞ്ഞു തട്ടത്തുമലയില്‍ ഇറങ്ങുക. കിളിമാനൂരില്‍ ഇറങ്ങി മറ്റൊരു വണ്ടിയിലും വരാവുന്നതാണ്. കളിമാനൂരിനും നിലമേലിനും ഇടയ്ക്കാണ് തട്ടത്തുമല. ഇവയുമായി വളരെ അടുത്തടുത്താണ്
എൻ.എച്ച്. 47-ല്‍ കൂടി തെക്കു നിന്നും വടക്കു നിന്നും വരുന്നവര്‍ ആറ്റിങ്ങല്‍ ഇറങ്ങിയിട്ട് കിളിമാനൂര്‍ , നിലമേല്‍ ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങളില്‍ കയറുക.

പ്രത്യേകം ശ്രദ്ധിയ്ക്കുക; ഇതിലേ റെയില്‍വേ സ്റ്റേഷനോ, റെയില്‍വേ ലൈനോ ഇല്ല. റോഡ് മാർഗ്ഗം മാത്രമേ വരാന്‍ കഴിയുകയുള്ളൂ !

ട്രെയിനില്‍ വരുന്നവര്‍ വര്‍ക്കലയിലോ, ചിറയിൻകീഴിലോ ഇറങ്ങി ആറ്റിങ്ങല്‍ വന്നിട്ട് കിളിമാനൂര്‍ വഴി തട്ടത്തുമലയില്‍ എത്തുക !

ലേഖനം- ഒരു എല്‍.ഡി. ക്ലെര്‍ക്ക്‌ ആകാന്‍ പത്താംതരം പോരെ ?

ലേഖനം

ഒരു എല്‍. ഡി. ക്ലെര്‍ക്ക്‌ ആകാന്‍ പത്താംതരം പോരെ ?

ഉദ്യോഗസ്ഥ നിയമനത്തിനുള്ള അടിസ്ഥാന യോഗ്യതയില്‍ മാറ്റം വരുത്താന്‍ പി.എസ്.സി. ശുപാര്‍ശ ചെയ്തിരിയ്ക്കുന്നു. എല്‍ ഡി.സി ആകാനുള്ള അടിസ്ഥാന യോഗ്യത ബിരുദമാക്കണമാത്രേ!

നാളിതുവരെ എസ്.എസ്.എല്‍.സി ക്കാരാണ് ടെസ്റ്റ് എഴുതി എല്‍.ഡി.സിയും, ലാസ്റ്റ് ഗ്രേഡും ഒക്കെ ആയിക്കൊണ്ടിരിയ്ക്കുന്നത് . അവര്‍ ജോലി ചെയ്തതിന്‍റെ പേരില്‍ അവരുടെ വിദ്യാഭ്യാസ കുറവ് കൊണ്ടു ഇവിടെ ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല. എസ്. എസ്.എല്‍.സിയ്ക്ക് മേല്‍ ഒരുപാടു ഡിഗ്രികള്‍ ഉള്ളതുകൊണ്ട് എസ്.എസ്.എല്‍. സി മോശപ്പെട്ട ഒരു യോഗ്യത ആകുമോ? എല്ലാവര്‍ക്കും ഡിഗ്രീ വരെ പഠിയ്ക്കാന്‍ കഴിയുമോ? അഥവാ പഠിയ്ക്കാംഎന്നു വിചാരിയ്ക്കുന്നവര്‍ക്ക് കോളേജുകളില്‍ അതിനുള്ള അവസരങ്ങള്‍ ഉണ്ടോ?

ഒരു എസ്.എസ്.എല്‍സിക്കാരന് കേവലം ഒരു എല്‍. ഡി.സി യും ,ലാസ്റ്റ് ഗ്രേഡുമെങ്കിലും സ്വപ്നം കാണാന്‍ അര്‍ഹതയില്ലെന്നാണോ?

വിദ്യാഭ്യാസം അല്പം കൂടിപ്പോയവരെയൊക്കെ തലപ്പത്ത്‌ പിടിച്ചിരുത്തിയാല്‍ ഇത്തരത്തിലുള്ള പരിഷ്കാരങ്ങളൊക്കെ കൊണ്ടുവരും .ഒരു പുരോഗമന ഗവര്‍മെന്റിന് അതൊന്നും നടപ്പിലാക്കാനുള്ള ബാധ്യതയില്ല. മേലാളന്മാരുടെ ഇംഗിതങ്ങള്‍ക്കല്ല പ്രാധാന്യം നല്‍കേണ്ടത്.

കേരളം വിദ്യാഭ്യാസപരമായി മുന്നില്‍ നില്ക്കുന്നു എന്ന് പറഞ്ഞാല്‍ എല്ലാവരും ബിരുദധാരികളാണ് എന്നല്ല അര്‍ഥം .എല്ലാവര്‍ക്കും ബിരുദക്കാരകാന്‍ സാധിയ്ക്കുകയും ഇല്ല.എല്ലാവരും ബിരുദമെടുക്കാന്‍ ആഗ്രഹിച്ചെന്നും വരില്ല.

മാത്രവുമല്ല ,ഇവിടെ പത്താം തരവും പന്ത്രണ്ടാം തരവും കഴിയുന്ന എല്ലാവരും ബിരുദ പഠനം അല്ല നടത്തുന്നത്. കുറച്ചേറെപ്പേരും ഏതെങ്കിലും ടെക്നിക്കല്‍ കോഴ്സുകള്‍ക്കും, ഡിപ്ലോമാകള്‍ക്കും ഒക്കെ പോകും. എന്നാല്‍ അവര്‍ പഠിച്ച ട്രെയിഡില്‍ തന്നെ ജോലി കിട്ടണമെന്നില്ല. അതുപോലെ പത്തുകഴിഞ്ഞ് ത്രിവത്സര പോളിടെക്നിക്കിനും മറ്റും പോകുന്ന കുട്ടികളുണ്ട്. അംഗീകൃത പോളിടെനിക് കോഴ്സുകള്‍ പോലും ഡിഗ്രിയല്ല; ഡിപ്ലോമയാണ്.

അതു പോലെ സിവില്‍ എഞ്ജിനീയറിംഗ് തുടങ്ങിയ കോഴ്സുകളും ഡിഗ്രിയല്ല. പ്ലസ് ടു കഴിഞ്ഞു ടി. ടി.സിയ്ക്കും മറ്റും പോകുന്നവരുണ്ട്. അതൊന്നും ഗ്രാജുവേറ്റ് ആകുന്ന കോഴ്സുകള്‍ അല്ല. ബിരുദ ധാരണം അല്ലാത്തതുകൊണ്ട് അവരൊക്കെ, ആ കോഴ്സുകളൊക്കെ മോശമാനെന്നാണോ അര്‍ഥമാക്കുന്നത്? അങ്ങനെ ഗ്രാജുവേറ്റ് ചെയ്യപ്പെടാത്ത ഒരുപാടു നല്ലനല്ല കോഴ്സുകള്‍ ഉണ്ട്. അവര്‍ക്കൊക്കെ ഗുമസ്തപ്പണി നിഷേധിയ്ക്കുന്നത് നീതിയല്ല.

ഓരോരുത്തരും പഠിയ്ക്കുന്ന കോഴ്സുകള്‍ അടിസ്ഥാനമാക്കിയുള്ള നിയമനങ്ങള്‍ ലഭ്യമാകുമോ? എല്ലാവരും ഗ്രാജുവേറ്റ് ചെയ്യണം എന്നാഗ്രതിച്ചാല്‍ തന്നെ അതിനുള്ള അവസരങ്ങള്‍ ഇവിടെ ഉണ്ടോ? ഡിഗ്രി തന്നെ പഠിയ്ക്കണമെന്ന് എല്ലാവരും ആഗ്രഹിയ്ക്കുമോ? ഓരോരുത്തരും ഓരോ എയിം വച്ചു ഓരോന്ന് പഠിയ്ക്കുന്നു. ചിലര്‍ക്ക് ലക്ഷൃത്തില്‍ തന്നെ എത്താനാകും ; എന്നാല്‍ എല്ലാവര്‍ക്കും അത് സാധിയ്ക്കില്ല.

ഇവിടെ ഇപ്പോള്‍ ക്ലെറിക്കല്‍ ജോലി ഡിഗ്രിക്കാര്‍ക്കുമാത്രമായി നിജപ്പെടുത്തേണ്ട സാഹചര്യം എന്താണ്? എസ്.എസ്.എല്‍സി വരെ പഠിയ്ക്കുന്നവര്ക്ക് ഒരു ക്ലാര്‍ക്കിന്റെ പണി ചെയ്യാന്‍ സാധിയ്ക്കില്ലെന്ന് അനുഭവമുണ്ടോ? ഏതായാലും ഗ്രാജുവേറ്റൊന്നും ആകുന്നില്ലെങ്ങ്കിലും പത്താം തരം വരെ പഠിക്കുന്നവന്‍ കുറെ ഏറെ അറിവുകളൊക്കെ നേടുന്നുണ്ട്. പോരാത്തതിന് ചുമ്മാ അങ്ങ് നിയമിക്കുകയല്ലലോ; പാടുപെട്ടു പഠിച്ചു ടെസ്റ്റ് എഴുതിയല്ലെ അവന്‍ കയറുന്നത്. അതും അവരെക്കാള്‍ വലിയ ബിരുദങ്ങള്‍ ഉള്ളവരെ കടത്തിവെട്ടിക്കൊണ്ട്‌.

ഇനി എത്ര ഉയര്‍ന്ന ബിരുദങ്ങള്‍ ഉള്ളവരാണെങ്ങ്കിലും, വിദ്യാഭ്യാസം കുറഞ്ഞവരാണെങ്ങ്കിലും ഒരു ജോലിയില്‍ നിയമനം നല്‍കിയാല്‍ അവര്‍ക്കു ആ ജോലിയില്‍ പ്രത്യേക പരിശീലനം നല്‍കിയേ മതിയാകൂ. പിന്നെന്തിനു ഒരു പൊട്ടു ക്ലാര്‍ക്കുദ്യോഗത്തിന് പി.എച്ച് ഡി? ഒരാഴ്ചകൊണ്ട് ഏതൊരു മന്ദ ബുദ്ധിയ്ക്കും പഠിച്ചെടുക്കവുന്നതോക്കെയെ ഉള്ളു ഒരു ക്ലാര്‍ക്കിനു ചെയ്യാന്‍. പിന്നല്ലാതെ!

പാവം എസ്.എസ്.എല്‍സി; അതിനും വേണ്ടേ, ഒരു എല്‍. ഡി. ക്ലാര്‍ക്കിന്റെ വിലയെങ്ങ്കിലും!