തട്ടത്തുമല നാട്ടുവർത്തമാനം

Thursday, February 24, 2011

ബി.ജെ.പി പദയാത്രയ്ക്ക് തട്ടത്തുമലയിൽ ഗംഭീര വരവേല്പ്

ബി.ജെ.പി പദയാത്രയ്ക്ക് തട്ടത്തുമലയിൽ ഗംഭീര വരവേല്പ്

തട്ടത്തുമല, ഫെബ്രുവരി 24: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരൻ നയിക്കുന്ന കേരളരക്ഷാപദയാത്ര തലസ്ഥാന ജില്ലയായ തിരുവനന്തപുരം ജില്ലയിൽ പ്രവേശിച്ചു. എം.സി റോഡിൽ ജില്ലാ അതിർത്തിയായ തട്ടത്തുമല ജംഗ്ഷനിൽ വച്ച് ജാഥയ്ക്ക് വമ്പിച്ച വരവേല്പ് നൽകി. തിരുവനന്തപുരം ജില്ലയിലെ വനിതകളടക്കമുള്ള ബി.ജെ.പി നേതാക്കളും പ്രവർത്തകരും രാവിലെതന്നെ തട്ടത്തുമല ജംഗ്ഷനിൽ ജാഥയെ കാത്തുനിന്നിരുന്നു.

ഉച്ചയ്ക്ക് ഒന്നര മണിയോടെ പദയാത്ര തട്ടത്തുമലയിൽ എത്തി ചേർന്നപ്പോൾ ആവേശകരമായ സ്വീകരണമാണ് ജില്ലയിലെ നേതാക്കളും പ്രവർത്തകരും നൽകിയത്.പദയാത്രയുടെ വരവറിയിച്ച് തട്ടത്തുമല ജംഗ്ഷനിൽ പടക്കം പൊട്ടിച്ചു.



നേതാക്കൾക്ക് പുറമെ ആയിരത്തി അഞ്ഞൂറില്പരം പദയാത്രികർ താമരാങ്കിതമായ കാവിപതാകകളുമേന്തി അണിനിരന്ന വർണ്ണാഭമായ ജാഥ സംഘാടന മികവ് വിളിച്ചറിയിക്കുന്നതായിരുന്നു. തെരുവു നാടകം ശിങ്കാരി മേളം, ചെണ്ടമേളം, നിരവധി അലംകൃത വാഹനങ്ങൾ മുതലായവ പദയാത്രയ്ക്ക് കൊഴുപ്പു കൂട്ടി.ജാഥാംഗങ്ങളിൽ നല്ലൊരു പങ്ക് ജാഥാ ക്യാപ്റ്റന്റെ ചിത്രം പതിച്ച ടീഷർട്ട് ധരിച്ചിരുന്നു. മൊത്തത്തിൽ ആകർഷകമായിരുന്നു പദയാത്ര.

രണ്ടര മണിയോടെ കിളിമാനൂരിൽ എത്തിയ ജാഥയ്ക്ക് കിളിമാനൂർ ജംഗ്ഷനിൽ വമ്പിച്ച സ്വീകരണം നൽകി. ഇന്ന് രാവിലെ ചടയമംഗലത്ത്നിന്ന് ആരംഭിച്ച കേരളരക്ഷായാത്ര ഇന്ന് വാമനപുരത്ത് സമാപിക്കും. കാസർകോട് മുതൽ തിരുവനന്തപുരംവരെയുള്ളതാണ് ബി.ജെ.പിയുടെ കേരള രക്ഷാ പദയാത്ര.


എൽ.ഡി.എഫിന്റെയും, യു.ഡി.എഫിന്റെയും ഇത്തവണത്തെ ജാഥകൾ തട്ടത്തുമലയിൽ സ്പർശിച്ചു പോയിരുന്നില്ല. അതുകൊണ്ടുതന്നെ തട്ടത്തുമലയിൽ നല്ല കാഴ്ചക്കാർ ഉണ്ടായിരുന്നു. നട്ടുച്ചയ്ക്ക് ജംഗ്ഷൻ അക്ഷരാർത്ഥത്തിൽ കാവിമയമായി.


No comments: