തട്ടത്തുമല നാട്ടുവർത്തമാനം

Saturday, March 26, 2011

തട്ടത്തുമല ശിശുപാലൻ മരണപ്പെട്ടു


മരണം

തട്ടത്തുമല ശിശുപാലൻ മരണപ്പെട്ടു

തട്ടത്തുമല, 2011 മാർച്ച് 26: തട്ടത്തുമല സ്വദേശി ശിശുപാലൻ മരണപ്പെട്ടു. കുറച്ചു നാളായി അസുഖബാധിതനായി വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ എട്ട് മണിയോടെ തട്ടത്തുമല ലക്ഷം വീട് കോളനിയിൽ വച്ചാണ് മരണപ്പെട്ടത്. സഹോദരങ്ങൾക്കൊപ്പം ഈ കോളനിയിൽ താമസിക്കുകയായിരുന്നു. ഉദ്ദേശം നാല്പ്ത്തിയെട്ട് വയസ്സ് പ്രായം വരും. പരേതയായ ജോയിസിന്റെ മകനായിരുന്നു.

ദളിത് സമുദായത്തിൽ വർഷങ്ങൾക്ക് മുമ്പ് തട്ടത്തുമല പ്രദേശത്ത് നിന്ന് പത്താംതരം ജയിച്ച് കോളേജ് വിദ്യാഭ്യാസം നേടാൻ കഴിഞ്ഞ ചുരുക്കം ചിലരിൽ ഒരാളായിരുന്നു ഇദ്ദേഹം. നിലമേൽ എൻ.എസ്.എസ് കോളേജിൽ പ്രേഡിഗ്രിയ്ക്ക് പഠിച്ചിരുന്നു. എസ്.എഫ്.ഐ പ്രവർത്തകനായിരുന്ന അക്കാലത്ത് നല്ല പ്രാസംഗികനായിരുന്നു. വിദ്യാഭ്യാസവും, പൊതുപ്രവർത്തനവും, പെരുമാറ്റത്തിലെ വിനയവും കൊണ്ട് അക്കാലത്ത് എല്ലാ‍വരുടെയും സ്നേഹാദരങ്ങൾ പിടിച്ചു പറ്റിയ ഒരു യുവാവായിരുന്നു. സ്വയം അദ്ധ്വാനിച്ച് വിദ്യാഭ്യാസത്തിനു പണം കണ്ടെത്തുന്ന അക്കാലത്തെ ദളിത് വിദ്യാർത്ഥികളിൽ ഒരാളായിരുന്നു ഇദ്ദേഹവും.

പ്രീഡിഗ്രീ കഴിഞ്ഞ് തുടർ പഠനം നിർത്തി കൂലി വേലകൾ ചെയ്ത് ജീവിക്കുകയായിരുന്ന ശിശുപാലൻ കുറെ നാൾ കഴിഞ്ഞ് തട്ടത്തുമല വിട്ടു പോയതാണ്. കുറെനാൾ ഇദ്ദേഹം നാട്ടിൽ ഉണ്ടായിരുന്നില്ല. കൊല്ലത്ത് എവിടെയോ വിവാഹം ചെത് കുടുംബമായി താമസിക്കുകയായിരുന്നു. മകളുടെ വിവാഹം കഴിഞ്ഞ ശേഷം ഈ അടുത്ത കാലത്താണ് വീണ്ടും ഭാര്യയുമായി തട്ടത്തുമലയിൽ എത്തിയത്. ഇവിടെ തട്ടത്തുമല ലക്ഷം വീട് കോളനിയിൽ സഹോദരങ്ങളോടൊപ്പം താമസിക്കുകയായിരുന്നു.

ശിശുപാലന് നല്ലൊരു ഭാവി ചെറുപ്പകാലത്ത് നാട്ടുകാർ പ്രതീക്ഷിച്ചിരുന്നതാണ്. ഒന്നുകിൽ ദളിത് സമുദായത്തിൽ നിന്ന് നല്ലൊരു നേതാവ്. അല്ലെങ്കിൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ. പക്ഷെ അദ്ദേഹത്തിന് ഇതൊന്നും ആകാൻ കഴിഞ്ഞ്ല്ല. പ്രതികൂലമായ ജീവിത സാഹചര്യങ്ങൾ താളം തെറ്റിയ ഒരു ജീവിതത്തിലേയ്ക്കാണ് ഈ യുവാവിനെ കൊണ്ടു ചെന്നെത്തിച്ചത്. രോഗ പീഡകളാൽ തൊഴിലൊന്നും ചെയ്യാൻ കഴിയാതെ ജീവിക്കാൻ വിഷമിക്കുകയായിരുന്നു അവസാന നാളുകളിൽ.

സ്വന്തമായി ഉണ്ടായിരുന്ന വീടും പുരയുടവുമൊക്കെ വിറ്റ് മകളുടെ കല്യാണം നടത്തി ഒന്നും മിച്ചമില്ലാതെ ഒടുവിൽ ജന്മ ദേശത്ത് വന്നെത്തുകയായിരുന്നു. അല്പം മണ്ണും ഒരു വീടും ഉണ്ടാക്കുവാൻ ആഗ്രഹിച്ച് കഴിയുകായായിരുന്നു. ആഗ്രഹങ്ങൾ ബാക്കിവച്ച് ശിശുപാലൻ യാത്രയായി. മക്കൾ എല്ല്ലാം ജോലി ചെയ്ത് ജീവിക്കാൻ പ്രായമായതിന്റെ ആശ്വാസം മാത്രമാണ് അവസാന നാലുകളിൽ ശിശുപാലനുണ്ടായിരുന്ന ആകെ ഒരു സമാധാനം.

വലിയ പ്രതീക്ഷകളുമായി വളർന്ന് വരികയും പ്രതികൂലമായ ജീവിത സാഹചര്യങ്ങളെ അതിജീവിക്കാനാകാതെ ജീവിത ക്ലേശങ്ങളിൽ പ്രയാസപ്പെട്ട് സ്വപ്നങ്ങൾ സ്വപ്നങ്ങളായി മാത്രം ശേഷിപ്പിച്ച് യാത്രയാകുന്ന അനേകം പേരിൽ ഒരാളായി ഇന്ന് ശിശുപാലനും മണ്ണോട് ചേർന്നു. ഒരു പക്ഷെ നാട്ടിലെ സാഹൂഹ്യ- രാഷ്ട്രീയ മേഖലകളിൽ പ്രത്യേകിച്ച് ദളിതരുടെ ഇടയിൽ നേതൃസ്ഥാനീയനാകേണ്ടിയിരുന്ന ശിശുപാലന് തട്ടത്തുമല നാ‍ട്ടുവർത്തമാനത്തിന്റെ ആദരാഞ്ജലികൾ!

No comments: