തട്ടത്തുമല നാട്ടുവർത്തമാനം

Wednesday, April 1, 2009

രാജാ രവിവര്‍മ്മ


രാജാ രവിവര്‍മ്മ
ജനനം: 1848 ഏപ്രില്‍ 29 ,കിളിമാനൂര്‍
മരണം: 1906 ഒക്ടോബര്‍ 2, കിളിമാനൂര്‍

രാജാ രവിവര്‍മ്മ(ചിത്രമെഴുത്തു കോയി തമ്പുരാന്‍ (ഏപ്രില്‍ 29, 1848 - ഒക്ടോബര്‍ 2, 1906): രാജാക്കന്മാര്‍ക്കിടയിലെ ചിത്രകാരനും ചിത്രകാരന്മാര്‍ക്കിടയിലെ രാജാവുമായിരുന്നു. ചിത്രമെഴുത്ത്‌ യൂറോപ്യന്മാരുടെ കലയാണെന്ന് സാമാന്യജനം വിചാരിച്ചിരുന്ന കാലത്ത്‌, സ്വന്തം ചിത്രങ്ങളിലൂടെ ചിത്രകലയുടെ ഉന്നമനത്തിനും വരകളിലെ വേഷവിധാനത്തിലൂടെ സാംസ്കാരികോന്നമനത്തിനും അദ്ദേഹം വഴിതെളിച്ചു.

കുട്ടിക്കാലം

എഴുമാവില്‍ നീലകണ്ഠന്‍ ഭട്ടതിരിപ്പാടിന്റെയും ഉമാ അംബാഭായി തമ്പുരാട്ടിയുടേയും പുത്രനായി 1848 ഏപ്രില്‍ 29ന്‌ കിളിമാനൂര്‍ കൊട്ടാരത്തില്‍ ജനിച്ചു. പൂരൂരുട്ടാതി നാളില്‍ ജനിച്ച കുട്ടിക്ക്‌ പുരാണകഥകളോടായിരുന്നു കുട്ടിക്കാലത്തേ താല്‍പര്യം. കുട്ടിക്ക്‌ രണ്ടു മൂന്ന് വയസ്സായപ്പോള്‍ തന്നെ കിളിമാനൂര്‍ കൊട്ടാരത്തിന്റെ ചുവരുകള്‍ ചിത്രങ്ങള്‍ കൊണ്ട്‌ നിറഞ്ഞു തുടങ്ങി. ആ കരിക്കട്ടച്ചിത്രങ്ങളുടെ തനിമ കണ്ടറിഞ്ഞ മാതുലനും സ്വാതിതിരുനാള്‍ മഹാരാജാവിന്റെ ആസ്ഥാന ചിത്രകാരനും ആയിരുന്ന രാജരാജവര്‍മ്മ കുട്ടിയിലെ പ്രതിഭ കണ്ടെത്തുകയും ഉടന്‍ തന്നെ ചിത്രകല പഠിപ്പിക്കുവാന്‍ ആരംഭിക്കുകയും ചെയ്തു. ഒരിക്കല്‍ ഗുരുവും മാതുലനുമായിരുന്ന രാജരാജവര്‍മ്മ പകുതി വരച്ചിട്ടു പോയ ഒരു ചിത്രം ഗുരു മനസ്സില്‍ കണ്ടതുപോലെ തന്നെ രവിവര്‍മ്മ പൂര്‍ത്തിയാക്കി വച്ചു. പ്രകൃതി പ്രതിഭാസങ്ങളെയും ഈ ലോകത്തിലെ എല്ലാ ചരാചരങ്ങളെയും മനസ്സില്‍ ഒപ്പിയെടുക്കുകയും അവയെ ചിത്രത്തില്‍ പകര്‍ത്തുകയും ചെയ്യുക കൊച്ചുരവിവര്‍മ്മയ്ക്ക്‌ സന്തോഷം പകരുന്ന കാര്യമായിരുന്നു. കഥകളി സംഗീതത്തിലും കച്ചകെട്ടിയാടുന്നതിലും താളം പിടിക്കുന്നതിലുമെല്ലാം കഴിവു തെളിയിച്ച ആ വ്യക്തിത്വം അങ്ങനെ ബഹുമുഖപ്രതിഭയായി വളരാന്‍ തുടങ്ങി

യൗവനം.

സ്വാതിതിരുനാളിനെ തുടര്‍ന്ന് തിരുവിതാംകൂറിന്റെ ഭരണാധികാരിയായ ആയില്യംതിരുനാളിന്റെ അടുത്ത്‌ മാതുലന്‍ രാജരാജവര്‍മ്മയുമൊത്ത്‌ രവിവര്‍മ്മ എത്തി. കേവലം പതിനാല് വയസ്സുമാത്രമുണ്ടായിരുന്ന രവിവര്‍മ്മയുടെ ചിത്രങ്ങള്‍ കണ്ട്‌ സന്തുഷ്ടനായ ആയില്യം തിരുനാള്‍ മഹാരാജാവ്‌ തിരുവനന്തപുരത്ത്‌ താമസിക്കാനും, ചിത്രമെഴുത്ത്‌ കൂടുതല്‍ പരിശീലിക്കാനും, എണ്ണച്ചായ ചിത്രരചന പുതിയതായി പഠിക്കാനും രവിവര്‍മ്മയോടു കല്‍പ്പിച്ചു. നിര്‍ദ്ദേശം ശിരസാവഹിച്ച രവിവര്‍മ്മ തിരുവനന്തപുരത്ത്‌ മൂടത്തുമഠത്തില്‍ താമസമുറപ്പിച്ചു. സ്വാതിതിരുന്നാളിന്റെ കാലത്ത്‌ തഞ്ചാവൂരില്‍ നിന്നെത്തിയ ചിത്രകാരന്മാര്‍ വരച്ചചിത്രങ്ങള്‍ തന്റെ ആദ്യപാഠങ്ങളാക്കി. ആയില്യംതിരുനാളിന്റെ പ്രത്യേക താല്‍പ്പര്യത്തില്‍ വിദേശത്തുനിന്നും സ്വദേശത്തുനിന്നും എത്തിയ അപൂര്‍വ്വ ചിത്രരചനാ പാഠപുസ്തകങ്ങളും രവിവര്‍മ്മക്ക്‌ സഹായകമായി. കൂടാതെ തിരുവനന്തപുരം വലിയകൊട്ടാരത്തില്‍ രവിവര്‍മ്മക്കായി ചിത്രശാലയും ഒരുങ്ങി.

അക്കാലത്ത്‌ തിരുവിതാംകൂറില്‍ എണ്ണച്ചായ ചിത്രങ്ങള്‍ വരക്കുന്ന ഏക ചിത്രകാരന്‍ മധുര സ്വദേശിയായ രാമസ്വാമി നായ്ക്കര്‍ ആയിരുന്നു. അദ്ദേഹത്തിനടുത്ത്‌ ശിഷ്യനാകാന്‍ താത്പര്യം പ്രകടിപ്പിച്ച രവിവര്‍മ്മക്ക്‌ പാഠങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ നായ്ക്കര്‍ക്ക്‌ സമ്മതമല്ലായിരുന്നു. രവിവര്‍മ്മയില്‍ നായ്ക്കര്‍ ഒരു എതിരാളിയെ ദര്‍ശിച്ചതായിരുന്നു കാരണം. ഇതു രവിവര്‍മ്മയില്‍ മത്സരബുദ്ധിയും എണ്ണച്ചായ ചിത്രങ്ങള്‍ എങ്ങനെയും പഠിക്കണമെന്ന വാശിയും ഉണര്‍ത്തി. അദ്ദേഹം കൊട്ടാരത്തിലെ വിദേശ എണ്ണച്ചായ ചിത്രങ്ങള്‍ നോക്കി സ്വയം പഠിക്കാന്‍ ആരംഭിച്ചു. സ്വയം ചായക്കൂട്ടുകള്‍ നിര്‍മ്മിക്കാനും അദ്ദേഹം ശീലിച്ചു. മറ്റൊരു ചിത്രകാരനായിരുന്ന അറുമുഖം പിള്ളയും രവിവര്‍മ്മക്ക്‌ പ്രോത്സാഹനമേകി. 1866-ല്‍ മാവേലിക്കര രാജകുടുംബത്തില്‍നിന്നും റാണി ലക്ഷ്മിബായ്‌ തമ്പുരാട്ടിയുടെ സഹോദരി പൂരൂരുട്ടാതി തിരുനാള്‍ തമ്പുരാട്ടിയെ വിവാഹം ചെയ്തു. 1868-ല്‍ ആയില്യം തിരുന്നാളിനെ മുഖം കാണിക്കാനെത്തിയ തിയോഡര്‍ ജാന്‍സന്‍ എന്ന എണ്ണച്ചായ ചിത്രകാരനും തന്റെ ചിത്രങ്ങളുടെ സാങ്കേതികവശം രവിവര്‍മ്മക്കു പറഞ്ഞുകൊടുക്കാന്‍ വിമുഖത കാണിച്ചു. എന്നാല്‍ ഏതാനം സമയം ചിത്രങ്ങളില്‍ ശ്രദ്ധിച്ചിരുന്ന രവിവര്‍മ്മക്ക്‌ അത്‌ വളരെ എളുപ്പം മനസ്സിലാക്കാന്‍ കഴിഞ്ഞു.

പ്രശസ്തിയിലേക്ക്‌

രവിവര്‍മ്മ എണ്ണച്ചായത്തില്‍ വരച്ച ബക്കിങ്ങ്‌ഹാം പ്രഭുവിന്റെ ഛായാ ചിത്രം മദ്രാസ്‌ ഗവണ്‍മന്റ്‌ ആസ്ഥാനത്ത്‌ സ്ഥാപിച്ചതോടെ രവിവര്‍മ്മ പ്രശസ്തിയിലേക്ക്‌ ഉയര്‍ന്നു. നിരന്തര പ്രയത്നങ്ങളിലൂടെ രവിവര്‍മ്മ ഉയരങ്ങള്‍ കീഴടക്കികൊണ്ടിരുന്നു. 'മൂടത്തു മഠത്തില്‍ ചെന്നാല്‍ ദേവകന്യകമാരെ കാണാം' എന്ന് ജനങ്ങള്‍ പറയാന്‍ തുടങ്ങി. കടുത്ത ദേവീ ഭക്തനായിരുന്ന അദ്ദേഹത്തിനെ തീണ്ടലും തൊടീലും ഒന്നും ബാധിച്ചിരുന്നില്ല. സദാചാരനിഷ്ടയിലും ബദ്ധശ്രദ്ധനായിരുന്നു. 1871-ല്‍ മഹാരാജാവില്‍ നിന്ന് അദ്ദേഹത്തിന്‌ വീരശൃംഖല ലഭിച്ചു, കൂടാതെ ആസ്ഥാന ചിത്രകാരനായി അവരോധിക്കപെടുകയും ചെയ്തു. 1873-ല്‍ മദ്രാസില്‍ നടന്ന കലാപ്രദര്‍ശനത്തില്‍ പല യൂറോപ്പ്യന്‍ ചിത്രകാരന്മാരുടെ ചിത്രങ്ങളേയും പിന്തള്ളി രവിവര്‍മ്മയുടെ 'മുല്ലപ്പൂ ചൂടിയ നായര്‍ വനിതക്ക്‌' ഒന്നാം സമ്മാനമായ സുവര്‍ണ്ണമുദ്ര ലഭിച്ചതോടെ അദ്ദേഹത്തിന്റെ പ്രസിദ്ധി കടല്‍ കടന്നും പരക്കാന്‍ തുടങ്ങി. അതേകൊല്ലം തന്നെ വിയന്നയില്‍ നടന്ന ലോകകലാ പ്രദര്‍ശനത്തിലും ഇതേ ചിത്രത്തിനു സമ്മാനം ലഭിച്ചു. ഇതോടെ ഇന്ത്യയിലേയും വിദേശത്തേയും പത്രങ്ങള്‍ രവിവര്‍മ്മയുടെ പ്രതിഭയെ പ്രകീര്‍ത്തിച്ച്‌ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

1874-ല്‍ മദ്രാസില്‍ നടന്ന കലാപ്രദര്‍ശനത്തില്‍ 'തമിഴ്സ്ത്രീയുടെ ഗാനാലാപനം' എന്ന ചിത്രം ഒന്നാം സമ്മാനത്തിനര്‍ഹമായി, അതോടു കൂടി രവിവര്‍മ്മയുടെ പ്രശസ്തി വീണ്ടു ഉയരങ്ങളിലേക്കെത്തി. 1876-ല്‍ മദ്രാസില്‍ നടന്ന ചിത്രപ്രദര്‍ശനത്തിലേക്ക്‌ രവിവര്‍മ്മ തന്റെ 'ശകുന്തളയുടെ പ്രേമലേഖനം' എന്ന ചിത്രം അയച്ചു. ചിത്രകലയിലെ വിസ്മയമായി ആ ചിത്രം വാഴ്ത്തപ്പെട്ടു. പലരും എന്തു വിലകൊടുത്തും ആ ചിത്രം വാങ്ങാന്‍ ശ്രമിച്ചിരുന്നെങ്കിലും ബക്കിങ്ങ്‌ഹാം പ്രഭു അതു നേരത്തേ തന്നെ വാങ്ങിയിരുന്നു. ഈ ചിത്രം കണ്ട സര്‍ മോണിയര്‍ വില്യംസ്‌ തന്റെ അഭിജ്ഞാന ശാകുന്തളത്തിന്റെ ഇംഗ്ലീഷ്‌ തര്‍ജ്ജമക്ക്‌ മുഖചിത്രമായി ചേര്‍ക്കാന്‍ അനുവാദം തേടി. അങ്ങനെ 28 വയസ്സ്‌ തികയും മുമ്പെ ലോക പ്രശസ്ത ചിത്രകാരനായി രവിവര്‍മ്മ മാറിയിരുന്നു. ഏകാന്തമായ കലാസഞ്ചാരമൊന്നും ആ മഹാനായ കലാകാരന്‌ പഥ്യമല്ലായിരുന്നു. ചിത്രമെഴുതുമ്പോള്‍ ആശ്രിതരും വിശിഷ്ടവ്യക്തികളും സാധാരണക്കാരും എല്ലാമായി അനേകം പേര്‍ കാഴ്ചക്കാരായി ഉണ്ടാകും. അക്കൂടെ തന്നെ സംസാരിക്കാനും പുരാണപാരായണം ചെയ്യുവാനും എല്ലാം അദ്ദേഹത്തിനു സാധിച്ചിരുന്നു.

ഭാരതപര്യടനം

1879 മുതല്‍ ഗ്രന്ഥകാരനും ചിത്രകാരനുമൊക്കെ ആയിരുന്ന അനുജന്‍ സി.രാജരാജവര്‍മ്മ ആയിരുന്നു രവിവര്‍മ്മയുടെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത്‌. കലക്കു വേണ്ടി ജീവിതം പഠിക്കാന്‍ അവര്‍ ഇന്ത്യ മുഴുവന്‍ അലഞ്ഞു നടന്നു. ഒട്ടനവധി ഭാഷകള്‍ പഠിക്കുകയും ചെയ്തു. 1880-ല്‍ പൂനെയില്‍ നടന്ന ചിത്രപ്രദര്‍ശനത്തിലും രവിവര്‍മ്മക്ക്‌ ഒന്നാംസ്ഥാനം ലഭിച്ചു. ബറോഡ്‌ രാജാവിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ ചിത്രകാരന്‍ എന്ന നിലയില്‍ പ്രത്യേക അതിഥിയായി, ആര്‍ക്കും തന്നെ ലഭിച്ചിട്ടില്ലായിരുന്ന സ്ഥാനമായിരുന്നു അത്‌ പുതുക്കോട്ട, മൈസൂര്‍, ഭവനഗര്‍, ജയ്‌പൂര്‍, ആള്‍വാര്‍, ഗ്വാളിയോര്‍, ഇന്‍ഡോര്‍ മുതലായ നാട്ടുരാജ്യങ്ങളുടെയും ആതിഥ്യം സ്വീകരിച്ച്‌ അദ്ദേഹം ചിത്രങ്ങള്‍ വരച്ചു. ആക്കാലത്ത്‌ രവിവര്‍മ്മക്കു വരുന്ന കത്തുകള്‍ കൈകാര്യം ചെയ്യുന്നതിനായ്‌ കിളിമാനൂരില്‍ ഒരു തപാല്‍ കാര്യാലയം തുറക്കേണ്ടി വന്നു. 1890-ല്‍ രവിവര്‍മ്മയുടെ 14 ചിത്രങ്ങള്‍ തിരുവന്തപുരത്ത്‌ പ്രദര്‍ശനത്തിനു വച്ചു. ചിത്രങ്ങള്‍ കാണാന്‍ പോവുക കേരളത്തിനു തന്നെ ഒരു പുതിയ കാര്യമായിരുന്നു.

ആയില്യം തിരുന്നാള്‍ മഹാരാജാവിനെ തുടര്‍ന്ന് ഭരണം ഏറ്റെടുത്ത ശ്രീമൂലം തിരുന്നാളിന്റെ പ്രോത്സാഹനക്കുറവിനെ തുടര്‍ന്ന് രവിവര്‍മ്മ മുംബയിലേക്ക്‌ മാറി. ബറോഡ രാജാവ്‌ തന്റെ സ്വന്തം ചെലവില്‍ രവിവര്‍മ്മയുടെ പ്രദര്‍ശനം അവിടെ നടത്തി. ആയിരങ്ങളാണ്‌ അത്‌ കാണാനെത്തിയത്‌, അന്ന് വിറ്റഴിഞ്ഞ ചിത്രങ്ങളുടെ കോപ്പികളുടെ എണ്ണം ലക്ഷത്തോടടുത്തു വരും. അക്കാലത്ത്‌ രവിവര്‍മ്മ, വ്യവസായി ആയിരുന്ന ഗോവര്‍ദ്ധനദാസ്‌ മക്കന്‍ജിയുമായി ചേര്‍ന്ന് മുംബൈയില്‍ ചിത്രമുദ്രണ അച്ചുകൂടം(lithographic press) സ്ഥാപിച്ചു. 1893-ല്‍ ഷിക്കാഗോവില്‍ നടന്ന ലോകമേളയില്‍ മലബാര്‍ മനോഹരി, അച്ഛന്‍ അതാ വരുന്നു,വധു തുടങ്ങി പത്ത്‌ ചിത്രങ്ങള്‍ അയച്ചിരുന്നു, അവിടെയും രവിവര്‍മ്മക്കായിരുന്നു ഒന്നാം സ്ഥാനം, ഷിക്കഗോവില്‍ ഭാരതം നേടിയ രണ്ടു വിജയങ്ങളില്‍ ഒന്നായിരുന്നു അത്‌, അതേ മേളയില്‍ പ്രഭാഷണത്തില്‍ അസാമാന്യ വിജയം നേടിയ സ്വാമി വിവേകാനന്ദന്‍ ആയിരുന്നു മറ്റേയാള്‍. 1897-ല്‍ മുംബൈയില്‍ പ്ലേഗ്‌ പടര്‍ന്നു പിടിച്ചതോടെ തിരുവനന്തപുരത്തെത്തിയ രവിവര്‍മ്മ പങ്കുകാരന്‌ നഷ്ടമുണ്ടാകാതിരുക്കാന്‍ മുദ്രണാലയം വിറ്റു. 1904-ല്‍ ബ്രിട്ടീഷ്‌ ഭരണകൂടം 'കേസരി ഹിന്റ്‌' എന്ന മറ്റാര്‍ക്കും നല്‍കാത്ത ബഹുമതി രവിവര്‍മ്മക്ക്‌ നല്‍കി.

അവസാന കാലം

1904 നവംബറില്‍ അനുജന്‍ രാജരാജവര്‍മ്മ മരിച്ചു, ഇത്‌ രവിവര്‍മ്മയെ അപ്രതീക്ഷിതമായി തളര്‍ത്തി. എങ്കിലും അദ്ദേഹം നേരത്തേ ഏറ്റിരുന്ന ചിത്രങ്ങളുടെ രചനയില്‍ മുഴുകി. 1906 ആയപ്പോഴേക്കും പ്രമേഹ രോഗബാധിതനായിരുന്ന രവിവര്‍മ്മയുടെ നില മോശത്തിലായി, 1906 സപ്തംബറില്‍ രവിവര്‍മ്മ രോഗശ്ശയ്യയില്‍ എന്ന് ഇന്ത്യയിലേയും വിദേശത്തേയും പത്രങ്ങളിലെല്ലാം വാര്‍ത്ത വന്നു. ലോകമെമ്പാടു നിന്നും, ആരാധകരും മിത്രങ്ങളും അദ്ദേഹത്തെ കാണാനായി എത്തിക്കൊണ്ടിരുന്നു. ഒക്റ്റോബര്‍ രണ്ടിന്‌ അദ്ദേഹം ശാന്തനായി മരണത്തെ പുല്‍കി. അഴകും തന്മയത്വവും സമന്വയിപ്പിച്ച്‌ അദ്ദേഹം വരച്ച ചിത്രങ്ങള്‍ ഭാരതസങ്കല്‍പ്പങ്ങള്‍ക്ക്‌ ചിത്രസാക്ഷാത്കാരം നല്‍കി, ഭാരത പുരാണങ്ങള്‍ക്കും കാവ്യങ്ങള്‍ക്കും കാഴ്ചാനുഭൂതി നല്‍കി, രവിവര്‍മ്മ എന്ന ചിത്രകാരന്റെ പ്രസക്തിയും ഇതായിരുന്നു.

സ്വാധീനങ്ങള്‍

മഹാരാഷ്ട്രയിലെ വനിതകളുടെ വേഷമായിരുന്ന സാരിയെ ഇന്ത്യന്‍ വേഷം എന്ന നിലയിലേക്ക് വളര്‍ന്നത് രവിവര്‍മ്മയുടെ ചിത്രങ്ങളിലെ സ്ത്രീകള്‍ സാ‍രിയുടുത്തിരുന്നവരായതു കൊണ്ടാണ് എന്ന് ഒട്ടുമിക്ക ചരിത്രകാരന്മാരും ഉറച്ചു വിശ്വസിക്കുന്നു.

കലകളില്‍

ആധുനിക ഇന്ത്യന്‍ ചിത്രകലാശൈലി രാജാ രവിവര്‍മ്മയുടെ ചിത്രീകരണ ശൈലി പിന്തുടരുന്നു. 1950 കളില്‍ കഥകളിയെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ക്കിടയില്‍ കലാമണ്ഡലം രാമന്‍‌കുട്ടി നായര്‍ പരശുരാമനുള്ള വേഷം പുതുക്കി നിശ്ചയിച്ചത് രവിവര്‍മ്മയുടെ ചിത്രങ്ങളെ ആസ്പദമാക്കിയാണ്. 1960-കളില്‍ മോഹിനിയാട്ടത്തിന്റെ പുനരുദ്ധാരണ കാലത്തും രവിവര്‍മ്മയുടെ ചിത്രങ്ങളിലെ മലയാളിപെണ്‍കുട്ടികളുടെ വസ്ത്രധാരണ ശൈലിയെ മോഹിനിയാട്ടത്തിലേക്ക് വ്യത്യസ്ത അളവില്‍ പകര്‍ത്തിയിട്ടുണ്ട്. ഗുരു സത്യഭാമയെ പോലുള്ളവര്‍ ഭരതനാട്യത്തിലും ഇത്തരമൊരു മാറ്റം തുടങ്ങി വച്ചു.


പ്രധാനചിത്രങ്ങള്‍

* അച്ഛന്‍ അതാ വരുന്നു
* ദക്ഷിണേന്ത്യയിലെ കുറവര്‍
* വിളക്കേന്തിയ വനിത
* നിലാവത്തിരിക്കുന്ന സുന്ദരി
* മുല്ലപ്പൂ ചൂടിയ നായര്‍ വനിത
* ദര്‍ഭമുന കൊണ്ട ശകുന്തള
* ഹംസദമയന്തീ സംവാദം
* അമ്മകോയീതമ്പുരാന്‍
* മലബാര്‍ മനോഹരി
* കിണറ്റിന്‍ കരയില്‍
* പ്രതീക്ഷ
* നിരാശാജനകമായ വാര്‍ത്ത
* വധു
* വിവാഹ വേദിയിലേക്ക്‌

No comments: