തട്ടത്തുമല നാട്ടുവർത്തമാനം

Wednesday, January 13, 2010

വിവരാവകാശനിയമവും ഡൽഹി ഹൈക്കോടതി വിധിയും

വിവരാവകാശനിയമവും ഡൽഹി ഹൈക്കോടതി വിധിയും

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമത്തിൻ കീഴിൽ വരുമെന്ന് ഡൽഹി ഹൈക്കോടതി വിധി. ഇത് ഒരു വിവാദത്തിലേയ്ക്ക് നീങ്ങുകയാണ്. സുപ്രീം കോടതി ഇതിനെതിരെ അപ്പീൽ പോകുമെന്നും പറയുന്നു. ഒരു കീഴ്കോടതി അതിന്റെ തന്നെ പരമോന്നത കോടതിയെ സംബന്ധിച്ച് വിധി പറയുക, അതിനെതിരെ പരമോന്നത കോടതി അപ്പീൽ നൽകുക; ഇത് വളരെ അസാധാരണവും വിചിത്രവുമാണ്. എങ്കിലും ചില ചോദ്യങ്ങൾ ഉയർത്തേണ്ടിയിരിക്കുന്നു.

നമ്മുടെ ജുഡീഷ്യറി നമ്മുടെ ജനാധിപത്യ സംവിധാനത്തിനു പുറത്താണോ ? എക്സെംഷെനുണ്ടോ എന്നത് തന്നെ ചോദ്യം. സുപ്രീം കോടതിവരെ ഉൾപ്പെടുന്ന ജുഡീഷ്യറിയും ഇന്ത്യയുടെ ലിഘിത ഭരണഘടനയ്ക്ക് വിധേയമാണെന്നാണ് നമ്മൾ മനസിലാക്കിയിട്ടുള്ളത്. അതങ്ങനെ തന്നെയാണു താനും. ജനാധിപത്യ മാർഗ്ഗത്തിലൂടെ അധികാരത്തിലേറുന്ന ഭരണകൂടത്തിനെതിരെ പോലും വിധിന്യായ അധികാരം ജുഡീഷ്യറിക്കു നൽകിയിരിക്കുന്നത് നമ്മുടേ ജനാധിപത്യത്തെ സംരക്ഷ്യ്ക്കുവാനാണ്.

നമ്മുടെ ഭരണഘടനാ നിയമങ്ങളനുസരിച്ച് പോലീസും ജുഡീഷ്യറിയും എല്ലാം ജനാധിപത്യത്തിന്റെ കാവൽ സംവിധാനങ്ങളാണ്. രക്ഷകരാണ്. എന്നുവച്ചാൽ രാഷ്ട്രത്തിനും ജനങ്ങൾക്കും വേണ്ടി ഉണ്ടാക്കിയിട്ടുള്ള ഭരണഘടനാപരമായ സംവിധാനങ്ങളിൽ ഒന്നു തന്നെ ജുഡീഷ്യറിയും. രാജ്യത്തെ നിയമങ്ങളെല്ലാം അവർക്കും ബാധകമാണ്. ന്മ്മുടെ ജഡ്ജിമാരും ഇന്ത്യൻ പൌരന്മാരാണ്. ഒരു സാധാരണ ഇന്ത്യൻ പൌരന് ലഭിക്കുന്ന അവകാശങ്ങൾക്ക് ഉപരിയായി സുപ്രീം കോടതി ജഡ്ജിയ്ക്കു പോലും കൂടുതൽ അവകാശങ്ങൾ ഒന്നുമില്ല. ഭരണഘടനാ നിയമങ്ങൾക്കുമുന്നിലും സധാരണ നിയമങ്ങൾക്കുമുന്നിലും ജഡ്ജിമാരടക്കം എല്ലാവരും തുല്യരാണ്.

കോടതി സ്ഥാപനങ്ങളാകട്ടെ മറ്റേതൊരു സർക്കാർ ഓഫീസും പോലെ തന്നെ. പിന്നെങ്ങനെയാണ് വിവരാവകാശ നിയമത്തിൽ നിന്നും സുപ്രീം കോടതിയെയും ജഡ്ജിമാരെയും ഒഴിവാക്കാൻ കഴിയുക. മറ്റു സർക്കാർ ഓഫീസുകളിൽ നിന്നും വിവരങ്ങൾ അറിയാൻ അവകാശം ഉള്ളതുപോലെ തന്നെ സുപ്രീം കോടതി ജഡ്ജിയുടെ ഓഫീസിൽ നിന്നും വിവരങ്ങൾ അറിയാനുള്ള അവകാശം പൌരന്മാർക്കുണ്ട്. മറ്റേതൊരു സർക്കാർ ഉദ്യോഗസ്ഥന്റെയും സ്വത്ത് വിവരം വെളിപ്പെടുത്തേണ്ടതുപോലെ ചീഫ് ജസ്റ്റിസ് അടക്കം ജഡ്ജിമാരും സ്വത്തുവിവരം വെളിപ്പെടുത്തേണ്ടതുതന്നെ.

തന്ത്രപ്രധാനമായ വിവരങ്ങൾ കോടതികളെന്നല്ല ഒരു സർക്കാർ ഓഫീസുകളും വെളിപ്പെടുത്തേണ്ടതില്ലെന്നു വിവരാവകാശ നിയമത്തിൽ വ്യവസ്ഥയുണ്ടെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. അങ്ങനെയെങ്കിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അടക്കം ഓഫീസിൽ നിന്ന് പൌരന്മാർ വിവരങ്ങൾ അറിയുന്നതിൽ എന്താണു തെറ്റ്? പൌരന്മാരുടെ അവകാശങ്ങളെ കോടതി തന്നെ നിഷേധിക്കുന്നതിനു തുല്യമല്ലേ അത്?

ചീഫ് ജസ്റ്റിസിന്റെ ഓഫീസിൽ നിന്നും വിധിന്യായവുമായി ബന്ധപ്പെട്ട രേഖകൾ മാത്രമല്ലല്ലോ പൌരന്മാർക്ക് അറിയാനുണ്ടാവുക! ഓഫീസ് സംബന്ധമായി മറ്റു പല വിവരങ്ങളും അറിയാനുണ്ടായിക്കൂടെ? ഡൽഹി ഹൈക്കോടതി വിധിയിൽ പറയുന്നതാകട്ടെ നിയമനം, ജസ്റ്റിസിന്റെ സ്വത്തുവിവരം എന്നിവ വെളിപ്പെടുത്തണമെന്നാണ്. അതിൽ എന്താണപകടം? മാത്രവുമല്ല ഒരു ഓഫീസ് പ്രവർത്തനം തന്നെയാണല്ലോ ചീഫ് ജസ്റ്റിസിന്റെ ആസ്ഥാനത്തും നടക്കുന്നത്. അപ്പോൾപിന്നെ ഈ കോടതി ഓഫീസിലെ വിവരങ്ങൾ പൌരന്മാർ അറിയുന്നതിനെ ഭയക്കുന്നതെന്തിന്?

രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി ഭരണഘടനാപരമായി തന്നെ സ്ഥാപിക്കപ്പെട്ടിട്ടുള്ള നീതിന്യായ വിഭാഗങ്ങൾ മാത്രം ജനങ്ങൾക്കും മുകളിലാണോ? ഏതെങ്കിലും കോടതിയ്ക്കോ ജഡ്ജിക്കോ ബന്ധപ്പെട്ട ഓഫീസിനോ ഒരു അപ്രമാദിത്വം കല്പിച്ചു കൊടുക്കുവാൻ സാധിയ്ക്കുമോ? ജഡ്ജിമാരാകുന്നവരും രാജ്യത്തെ പൌരന്മാരല്ലേ? സധാരണ പൌരന്മാരിൽ നിന്നും അധികമായി അവർക്ക് എന്തെങ്കിലുംതരത്തിലുള്ള പ്രാമാണികത്വം നൽകേണ്ടതുണ്ടോ? ഇല്ലെന്നു താന്നെ പറയേണ്ടത്!

No comments: